Friday 29 November 2013

മറയാതെ കാറ്റേ

മധുരം വിളമ്പി കടന്നുപോ കാറ്റേ
മൗനത്തിലായിനീ മറയാതെ കാറ്റേ
സുഗന്ധം ചുരത്തുമീ പ്രണയമായ് മാറുവാന്‍
അവള്‍തന്‍ മൊഴിനീ പകര്‍ത്തുമോ കാറ്റേ

നോവുകള്‍ദൂരെ കളഞ്ഞൊരാ സ്വപ്നങ്ങള്‍
പേറിനീപിന്നാലെ എത്തല്ലേ കാറ്റേ
മഞ്ഞിന്‍കണമായി മുറ്റത്തെമുല്ലയില്‍
അവളുടെ പുഞ്ചിരി തങ്ങിനില്‍ക്കേ

ചുമ്മായുലച്ചതിന്‍ ചുമ്പനപൂവുകള്‍
ചെമ്മേ തെറിപ്പിച്ചു പോകല്ലെ കാറ്റേ
നെറ്റിയില്‍ചാര്‍ത്തിയ കുങ്കുമരേണുക്കള്‍
തല്ലിയുടച്ചുകളയല്ലേകാറ്റേ

നീറും മനസ്സിലായ് പാറിപറന്നൊരാ
കുറുനിരരാജികള്‍ ചേര്‍ത്തുവയ്ക്കേ
നിര്‍ത്തല്ലേ നീ നിന്റെ സ്നേഹത്തിന്‍ സ്പര്‍ശനം
അവളെന്റെ മാറില്‍ മയങ്ങിടട്ടേ

ഹൃദയംപകര്‍ന്നൊരാ മധുരമാം സ്നേഹത്തെ
തച്ചുടച്ചന്നവള്‍ പോയതല്ലേ
തൂകിയകണ്ണുനീര്‍ ചാലിച്ചചാലുകള്‍
അന്നുംതുടച്ചത് നീതന്നെ കാറ്റേ

മുറ്റത്തുനില്‍ക്കും തുളസികതിരുപോല്‍
ചിതയിലേക്കന്നവള്‍ പോയനാളില്‍
അഗ്നിയില്‍ നീചേര്‍ത്ത മധുരമാം സ്പര്‍ശനം
കുളിരായവളെ പുണര്‍ന്നതല്ലേ

എങ്കിലും നീയെന്റെ ഓര്‍മ്മതന്‍ ചെപ്പുകള്‍
സ്പര്‍ശിച്ചുതന്നെയുണര്‍ത്തിടുന്നു
നീപേറും മുല്ലസുഗന്ധത്തിന്‍ നറുമണം
എന്നിലേക്കവളെ മയക്കിടുന്നു

ഞാനും മയങ്ങട്ടെ ഈനീലരാത്രിയില്‍
തഴുകിനീമെല്ലെയുറക്കിടുക
പാദസരങ്ങള്‍ കിലുങ്ങുന്നസ്വപ്നങ്ങള്‍
പേറിനീമല്ലെ അലിഞ്ഞിടുക

മധുരം വിളമ്പി കടന്നുപോ കാറ്റേ
മൗനത്തിലായിനീ മറയാതെ കാറ്റേ

കാറ്റ്

വിളകളുടെയിടയിലൊരുകളകളുടെവിളകണ്ടു
മനമിളകികരവെടിഞ്ഞളകങ്ങള്‍തഴുകിയൊരു
പുളകങ്ങളൊഴുകുന്നൊരരുവിയിലലകളില്‍
കുളിരുന്നപുളകമായൊഴുകുന്നകാറ്റു

ഒരുവരി

നനുത്തവിരലിനാല്‍ തൊട്ടനോവുകള്‍
മറഞ്ഞസന്ധ്യതന്‍ കുളിര്‍നിലാവുകള്‍
വിതുമ്പുമോര്‍മ്മതന്‍ തണല്‍പരപ്പിലായ്
കുണുങ്ങിനില്‍ക്കുമോ വിരുന്നുകാരികള്‍
ചിണുങ്ങിനില്‍ക്കുമാ മഴപ്പിറാവുകള്‍
ചിറകടിക്കുമോ നനുത്തസന്ധ്യയില്‍
ഒഴുകിവന്നൊരാ കുളിര്‍നിലാവില്‍ഞാന്‍
മറന്നുപോകുമോ സ്നേഹനൊമ്പരം

ഒരു ചാറ്റല്‍ മഴ

തൊടിയിലൊരു മാമ്പഴം വീഴുമ്പോഴെത്തുമീ
നനുനനുപ്പുള്ളോരീ ചാറ്റല്‍മഴ
വഴിയില്ലാ പുല്‍ക്കാടു താണ്ടിഞാനോടുമ്പോള്‍
നനയല്ലേ നീയന്നങ്ങമ്മചൊല്ലും
മാങ്ങയെടുത്തുഞാന്‍ തിരികെയെത്തുന്നേരം
തോര്‍ത്തുമുണ്ടാലമ്മ തലതുവര്‍ത്തും
മാമ്പഴത്തുണ്ടെന്നിലിറ്റിച്ച മധുരമായ്
സ്നേഹവിരുന്നെന്റെയമ്മയൂട്ടും
മുറ്റത്തുമുന്നിലായ് കാച്ചപയറിലൊരായിരം
തത്തമ്മ ചാഞ്ഞിറങ്ങി
കൈകൊട്ടിഞാനതു പായിക്കുംനേരത്തു
അമ്മയടുത്തങ്ങണഞ്ഞിരിക്കും
മടിയിലായ് കരുതിയ ചുട്ടപയറിനെ
സ്നേഹത്താലമ്മ വിടര്‍ത്തിനല്കും
മുറ്റത്തുകൂമ്പിയ കുഞ്ഞുകൂണൊന്നിനെ
നുള്ളിയെടുത്തമ്മ ചുട്ടുനല്കും
അമ്മമടിയിലായ് ചാഞ്ഞുറങ്ങുംനേരം
വിഷ്ണുവായ് ഞാനങ്ങഹങ്കരിക്കും
ഒടുവിലെന്‍ മടിയില്‍കിടന്നുകൊണ്ടെന്റമ്മ
മാമ്പഴതുണ്ടുരുചിച്ചിറക്കേ
ഒരുനേര്‍ത്തമഴപോലെ ഇറ്റിച്ച കണ്ണുനീര്‍
വിടപറയുന്നൊരാ മേഘമായി
തൊടിയിലെമാവിന്റെ കൊമ്പുകൊണ്ടമ്മയെ
തീകൂട്ടിഞാനതില്‍ ചേര്‍ത്തുവയ്ക്കേ
ഇനിയുംമരിക്കാത്ത സ്നേഹമായാമഴ
പിന്നെയും ചാറി അകന്നിടുന്നോ?

പ്രേമമോടെ

മൗനമായ് നീയെന്റെ 
അരികിലായ് നില്‍ക്കുമ്പോള്‍
മരണമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല
മധുരമായ് ചുമ്മാ ചിരിക്കുന്നനേരത്തും
എന്നരികിലാണല്ലേനിന്‍ പ്രണയരൂപം
മഴമേഘതുണ്ടിലും അണയുന്നകാറ്റിലും
ഒളിച്ചിരിക്കുന്നുവോ പ്രണയമേ നീ
സുഹൃത്തായെന്നിലേക്കൊഴുകുന്ന സ്നേഹവും
ഒരുനാള്‍ മരണമായ് അടുത്തറിഞ്ഞു
വാല്സല്യമേറിനുകര്‍ന്നൊരാമ്മിഞ്
നിന്നിലേക്കലിഞ്ഞതും മരണമായി
‌ഇനിയെത്രനാളെന്റെ ചാരത്തണഞ്ഞുനീ
സുഹൃദമായ് സ്നേഹം ചൊരിഞ്ഞുവയ്പൂ
നിഴലുകള്‍ചിമ്മിയ പകലിന്റെ നേരുകള്‍
എന്നുടെയഴലുകളറിവതുണ്ടോ
വരു നീ സഖിയെന്‍ ദേഹമകറ്റുവാന്‍
ദേഹിയില്‍ സ്നേഹമായ് ലയിച്ചിരിക്കാന്‍
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല

ഒരു നിസ്വനം

ഒരുമൊഴിമൗനമായലിയുന്നുസഖിനിന്‍
കണ്ണിണതുമ്പിലുറയുന്നേരം
വിതുമ്പുന്നചുണ്ടുകള്‍ മൗനം മറക്കുന്നു
നിസ്വനം തേങ്ങലായ് മാറിടുന്നു
മധുരമാം പ്രണയത്തിന്‍ മഴകളീരാവുകള്‍
പ്രളയത്തിന്‍ നോവു പകര്‍ന്നിടുന്നു
എങ്കിലും മീട്ടാംനിനക്കായ് ഞാനൊരു
മണ്‍വീണയെന്റെ മനസ്സിനുള്ളില്‍
പകരാം നിനക്കൊരു ചുംബനപ്പൂമഴ
ഗാനമായ് എന്നില്‍ ലയിച്ചിറങ്ങാന്‍
ആടുക നീയെന്‍ ഹൃദയത്തിനുള്ളിലായ്
മനസ്സില്‍ ചിരിക്കും കൊലുസ്സുമായി
കാലം വിതച്ചിട്ട പൂവുകളൊക്കെയും
ഓര്‍മയില്‍ കനലുകളായിടുന്നു
സ്നേഹം പടുത്തൊരാ മഴമുകില്‍ മേടകള്‍
മഴയായലിഞ്ഞങ്ങകന്നിടുന്നു
ഒരു കുളിര്‍തെന്നലായരികിലെത്തൂ നീ
മധുരമാം വിരഹത്തിന്‍ കുളിരുനല്കൂ
അമൃതമായ് ഞാനിനി നുകരട്ടെയീമഴ
മനസില്‍ തപിക്കും കനലടങ്ങാന്‍

മൗനമായി

ഓര്‍മകള്‍ പൂത്തകണിക്കൊന്നമേലൊരു
അഴകുള്ള കുയിലമ്മ കൂകിവന്നു
നിറമുള്ളമേഘങ്ങള്‍ വിതറുന്ന സന്ധ്യകള്‍
പനിമതി ചന്ദ്രനായ് കാത്തുനിന്നു
മധുരമായ് ഗാനം പകരുവാന്‍ വേണ്ടിയീ
കടലമ്മപിന്നെയും തിരപകര്‍ന്നു
കുളിരും തിരകളിലൊഴുകും മണല്‍തരി
പകരും പ്രണയത്തെ കണ്ടുനില്‍ക്കാന്‍
ഒരുവേളപോലുമീ മനസ്സിന്റെ കണ്ണുകള്‍
പീലിവിടര്‍ത്തി ചുരന്നതില്ല
താളം പിടക്കും മനസ്സിന്റെ നോവുകള്‍
പ്രേമം പകര്‍ന്ന ജലത്തിനുള്ളില്‍
തിരയറ്റയോളമായ് നിരനീണ്ടജാലമായ്
പഴയപുരാണങ്ങള്‍ചൊല്ലിനിന്നു
മുരടിച്ചപാദങ്ങള്‍ താണ്ടുമീ കാതങ്ങള്‍
ഒരുവേള മൗനത്തിലായിരിക്കാം
എങ്കിലും ജന്മമേ നീ തന്ന ജീവിതം
മരണത്തിന്‍ മുമ്പു നടന്നുതീര്‍ക്കാന്‍
ചൂടും കുടകളിന്നേതെന്നറിയില്ല
പിച്ചനടക്കുകയല്ലേഞാന്‍ ഭൂമിയില്‍