Tuesday 2 December 2014

ഭ്രാന്ത്

പ്രണയം
ഒടുവില്‍ സഖലിച്ചുപോകുന്ന
കാമബന്ധങ്ങളാകുന്നു,

ഉടലുടലുകള്‍ കീറി ഇഴയളന്ന്
ഹൃദയവാഹിനികള്‍ തുറന്ന്
മനസ്സിലേക്ക് ഊളിയിടുന്ന
പ്രണയം അകന്നുപോകുന്നു

പലപ്പോഴും ഉള്ളുരുക്കങ്ങളായി
പൊട്ടിയൊലിച്ച് ലാവപേലെ പടര്‍ന്ന്
ജീവരേണുക്കളെ കൊന്നെറിയുന്നു.

സദാചാരത്തിന്‍റെ കിളിവാതിലുകള്‍
തുറന്നുവയ്ക്കപ്പെടുന്ന നഗ്നതയുടെ
അശ്ലീല സൂക്തങ്ങളാകുന്നു.

ബോധിവൃക്ഷങ്ങള്‍ പലതും
പൂത്തും തളിര്‍ത്തും ജടപിടിച്ചും
ശിഖരങ്ങളൊടിഞ്ഞ് അഹിംസയുടെ
ഫലകം തകര്‍ത്ത് നിലംപതിക്കുന്നു

പ്രതിമകള്‍ ശിലകളിലും, ലോഹത്തിലും
ശബ്ദമടഞ്ഞ് കൈകാലുകള്‍ സ്തംഭിച്ച്
ജയിലറകളില്‍ ഒളിച്ചിരിക്കുന്നു

എപ്പോഴെങ്കിലും മനുഷ്യനാല്‍
തുറക്കപ്പെടുമ്പോള്‍ മാത്രം
കണ്ണുതുറക്കാനവകാശമുള്ള
ദൈവം വീട്ടുതടങ്കലില്‍
നിദ്രകൊള്ളുന്നു

ഞാനും നീയും ഭണ്ഡാരങ്ങളില്‍
കോപ്പുകൂട്ടി അടിയാളരായി
അര്‍ദ്ധനഗ്നരാകുന്നു

പ്രണയം പ്രപഞ്ചമാണന്നറിയാത്ത
ഉന്മാദത്തിന്‍റെ ഒറ്റപ്പെടലുകള്‍.

കലികാലത്തിലെ രക്തസാക്ഷികള്‍

രണ്ടു രക്തനിറങ്ങള്‍ക്കിടയിലൊരു പകല്‍
വെളിച്ചത്തിനു മുന്നും പിന്നും
രക്തസാക്ഷികളായി കടല്‍.

ശവഘോഷയാത്രകള്‍ പെരുകുന്ന
ഇടനാഴിയിലെവിടെയോ
ദൈവദൂതരുടെ നിര.

സംഘങ്ങള്‍ ശംഖുവിളിച്ചും
പെരുമ്പറകൊട്ടിയും
രാത്രിയില്‍ കതിനപൊട്ടിച്ചും
പടയൊരുക്കുന്നു.

ചേരികളും വനങ്ങളും
മൂകമായ പട്ടിണി മരണങ്ങളുമായ്
ചെറു കൂനകള്‍ക്കുള്ളില്‍
വാത്മീകങ്ങളാകുന്നു.

ഇടയന്മാര്‍ മൂന്നുപേരും
ചിരിക്കുകയാണ്,
പശുവിന്‍റേയും ആടിന്‍റേയും
പിന്നാലെ അലഞ്ഞു മടുത്തിട്ടുണ്ടാവും.

കളഭവും പീലിയും കുരിശും
മിനാരങ്ങളും പിറതേടി
നക്ഷത്രങ്ങളാകുന്നു.

രാശികള്‍ കളംവരയ്ക്കുമ്പോള്‍
ഉപഗ്രഹങ്ങളുടെ നീണ്ട നിരകള്‍
രാശ്യാധിപന്മാരെ വലംവച്ചിറങ്ങുന്നു.

ഇത് കലികാലം വാഴ്ത്തുന്നവനും
വാഴ്ത്തപ്പെട്ടവനും
രക്തസാക്ഷികള്‍തന്നെ.

എന്‍റെ കുമ്പിള്‍ ഒരിറ്റു വസ്ത്രമില്ലാതെ
ജലമില്ലാതെ വരണ്ടുപോകുന്നു.

കുത്തിയൊലിച്ചൊരു ജലപ്രവാഹം
അത് പ്രളയമാണ്.

തലയോട്ടികള്‍ താരങ്ങളെ നോക്കി
കൊഞ്ഞനം കുത്തുന്നു.

മാനം ന്ഷടപ്പെട്ട് അമ്മ
അസ്ഥിപഞ്ചരങ്ങള്‍ക്ക് കാവലിരിക്കുന്നു..

പ്രളയം... പ്രണയമായി....
ബലാല്‍ക്കാരമായി അവശേഷിക്കുന്നു.

വിപ്ലവം

കുറേയേറെ വിപ്ലവകാരികളുണ്ടായിരുന്നു
സമരമുഖത്ത്
ആകാശത്തിലേക്ക് മുഷ്ടിചുരുട്ടിയ
സമരകാഹളങ്ങളില്‍ മഴപെയ്തില്ല

മേഘം അടര്‍ന്നുവീണവസാനിച്ച
ഇരുമ്പഴികള്‍ക്കുള്ളില്‍
തൂലികനഷ്ടപ്പെട്ട എഴുത്തുകാരായി അവര്‍

ചൂണ്ടുവിരല്‍നീട്ടി ഇരുട്ടിലേക്ക്
ഒന്നാമന്‍ കുറിച്ചു
വെള്ളക്കടലാസ്സിലെ കറുത്തകുരുക്കുകള്‍
ജപ്തിലിപികളായി വീട്ടുമുറ്റത്ത്

രണ്ടാമന്‍ ചിരിച്ച്
നഷ്ടപ്രണയത്തിന്‍റെ വിരല്‍മുറിച്ചു

മൂന്നാമന്‍
നിലത്ത് മൂന്നുവിരല്‍കുത്തിയെഴുന്നേറ്റ്
കണ്‍തുടച്ച് നഷ്ടപ്പെട്ട പിതൃക്കളെത്തേടി

പലവട്ടം കുറിച്ചും വെട്ടിയും
പിച്ചിയെറിയപ്പെട്ട മകളുടെ പേര്
ആവര്‍ത്തിച്ചെഴുതി  നാലാമന്‍

അഞ്ചുവിരലുകള്‍ നെഞ്ചിലമര്‍ത്തി
പ്രളയം കടമെടുത്ത
കൃഷിയിടങ്ങളിലേക്കൂളിയിട്ടയഞ്ചാമന്‍

വിശപ്പിന്‍റെ തീനാളങ്ങള്‍ ഭക്ഷിച്ച്
ചേരികളുടെ കണക്കെഴുതിയ ആറാമന്‍

പിറന്നിടത്തുനിന്നും കുടിയിറക്കപ്പെട്ട
കാല്‍പാദങ്ങളുടെ മുദ്രയുമായി
കാടറിയുന്ന ഏഴാമന്‍

അനാഥാലയത്തിന്‍റെ പടിക്കെട്ടുകളില്‍
ഒറ്റപ്പെട്ടുപോയ ജീവിതസമര ഭടന്‍,
ജരാനരകളുമായി ഞെട്ടറ്റ എട്ടാമനായി

മുഖം നഷ്ടപ്പെട്ടുപോയ
സമൂഹമനസാക്ഷിയില്‍
നിരപരാധിയില്‍ നിന്നപരാധിയാക്കപ്പെട്ട
ഒമ്പതിന്‍റെ കരുത്ത്

മൂര്‍ച്ചകൂടിയ ആയുധങ്ങളാല്‍
ഉള്ളിലെ നോവ് വലിച്ചറുത്ത്
കലയെ ഉപാസിച്ച പത്തെന്ന
ഒന്നുമല്ലാത്ത ശൂന്യന്‍

ഇനിയും അനേകര്‍
ഇരുമ്പിനാല്‍ ഭോഗിക്കപ്പെട്ട്
വാര്‍ത്തകളില്‍ വ്യഭിചരിക്കപ്പെട്ട മുഖങ്ങള്‍

ഗര്‍ഭപാത്രത്തില്‍ പിതാവിനേയും
മകനേയും ചുമേക്കേണ്ടിവന്ന ഇരുട്ടുപോലെ
ധാരാളം പേര്‍

മുഷ്ടികള്‍ അന്ധകാരത്തിലാണ്
ചുവന്നയക്ഷരങ്ങള്‍ പലതവണ
ഒലിച്ചിറങ്ങിയ ചുവരുകളും
നിശബ്ദമാണ്.

ആത്മവിപഞ്ചിക

അകലത്തിലായൊരു ചെറുപൂവുപോലെ
എങ്ങോ മറയുന്ന പെണ്ണിതളേ
മധുരമാമൊരുനൂറു നോവുകള്‍ തന്നെന്‍റെ
ഹൃദയവുംപേറി നീ പോകയാണോ
ഒരുവാക്കുമറിയാതെ കണ്ണിണതൂകിനിന്‍
മിഴിയിതള്‍ പൊയ്കയില്‍ കവിതചൊല്ലേ
അറിയുന്നു സഖിനിന്‍റെ ആത്മവിപഞ്ചിക
മീട്ടും പ്രണയമെന്‍ മൊഴികളായി

വിശപ്പ്

വിശക്കുന്നുണ്ടെനിക്കേറെ
പകര്‍ന്നുവയ്ക്കട്ടെയീ
പെരുത്ത വിശപ്പിന്‍ തീക്കട്ടകള്‍
എരിയുന്നുണ്ടൊരുഭൂമിയീ
വിടര്‍ന്നയാകശത്തിന്‍കീഴെ
വയറൊഴിഞ്ഞു പോകുന്നില്ലീ
കുനുത്ത തീക്കട്ടകള്‍
മുനിഞ്ഞു തുടങ്ങുന്നുണ്ടൊരു കരിക്കട്ട
ജ്വലിക്കാന്‍ തക്കംപൂണ്ടീയരയിലൊരു
മാംസ ദാഹമായ് കനലെടുക്കുന്നു
ഹൃദയമൊരു പകയായ്
ചേരിതീര്‍ത്തീട്ടീ നിധിതേടി
ചുമ്മായലഞ്ഞൊടുങ്ങുന്നു

Saturday 18 October 2014

ഗദ്ഗതം

പകല്‍വാതില്‍ചാരി നീ എങ്ങുപോകുന്നു 
വഴിമറന്നെന്നെ ഇരുട്ടിലാക്കി
ഒരു നോവുപകര്‍ന്നു നീ ഇടനെഞ്ചിലൊക്കെയും
പ്രണയമായൊരുസന്ധ്യ പൂകിടുന്നു
കൂടെയെന്‍നിഴലിനെ കൂട്ടുവിളിക്കാതെ
മനസ്സൊരു പറവയായ് പറന്നിടുന്നു
പടിയിറമ്പില്‍ ഒരു മഴമേഘമെത്തുമ്പോള്‍
പടിചാരി ഞാന്‍ നിന്നെയോര്‍ത്തിരിക്കും
കുളിരുള്ള രാവുകള്‍ മധുമലര്‍ചൊരിയുമ്പോള്‍
മദനപ്പൂപോലെ ഞാന്‍ പൂത്തുനില്‍ക്കും
കുങ്കുമംചാലിച്ച കവിള്‍ത്തടമൊന്നില്‍നീ
ചുംബനപ്പൂചേര്‍ക്കാനെത്തിടാമോ
താരങ്ങളേ നിശാശലഭങ്ങളേ നിങ്ങള്‍
എന്‍റെയീ തല്പത്തില്‍ വന്നിടാമോ
കൂരിരുള്‍ മായട്ടെ പൂനിലാ വിരിയട്ടെ
ഞാനെന്‍റെ പ്രണയത്തെ പുല്‍കിടട്ടെ
ഞാനെന്‍റെ പ്രണയത്തെ പുല്‍കിടട്ടെ

യുഗം

നീയാണോ പിണമേയാ 
മലമേലെ പാര്‍ത്തത്
മലമേലെ ദൈവത്താന്‍റെ 
തിരുരൂപം ചമച്ചത്
നാവുനീണ്ട ചുണ്ടുനീട്ടി
പയ്യാരം പറഞ്ഞത്
കൂമ്പാള കൈയ്യിലേന്തി
പൊങ്കാല കുളിച്ചത്
നീയല്ലേ പൊട്ടനായി
തീവട്ടം മറിഞ്ഞത്
പുഴവെള്ളം തടുത്തെന്‍റെ
പാടത്തു തേവ്യേത്
മഴവന്ന നേരത്തെന്‍
മടവെട്ടിത്തുറന്നത്
കുലര്‍ക്കറ്റ കൊയ്തങ്ങു
പടിമേലെ മെതിച്ചതു
പൊലിപാറ്റി പതിരെല്ലാം
പകുത്തങ്ങു കൊടുത്തത്
വഴിതെറ്റി നീയെന്തേ
പിണമായി കിടക്കുന്നു
വടക്കുന്നു വന്നകാറ്റ്
മെതിച്ചില്ലേ നിന്‍റെകൂര
കനത്തുള്ള മഴനിന്‍റെ
മലതന്നെ പിളര്‍ന്നില്ലേ
മദംപൊട്ടി മലവെള്ളം
ഒലിപ്പിച്ചു ദൈവത്താനെ
പകുത്തൊരു പകുതിയില്‍
ദേഹിയില്ല ദേഹമായി
തിരുമുടി മഴച്ചാറല്‍
പിണംതേടും തീക്കുണ്ഡം

ചായങ്ങള്‍ പടര്‍ന്നപ്പോള്‍

വിരലീമ്പുന്ന കുഞ്ഞ്
ശബ്ദമിടറുന്ന റേഡിയോ
മുഖം വരയ്ക്കുന്ന കണ്ണാടി
കത്തുന്ന അടുപ്പ്
തീകായുന്ന പൂച്ച
കാവല്‍നില്‍ക്കുന്ന നായ
തൂക്കിയിട്ട കാലന്‍കുട
നിറയെ മുള്ളുകളുള്ള റോസാച്ചെടി
തലകീഴായൊരു കടവാതില്‍
കറുത്ത അക്ഷരങ്ങലിലൊരു പ്രണയലേഖനം
കല്ലുരുട്ടുന്ന പുഴ
അക്കം മറന്നുപോയ മൈല്‍ക്കുറ്റി
ഫണമുള്ളൊരു പാമ്പ്
വഴിതെറ്റിയ കാറ്റ്
മുടിയഴിഞ്ഞ പെണ്‍കുട്ടി
ഒരു മുല്ലപ്പൂവ്
ഒരു ചായപ്പെന്‍സില്‍
നിരോധിച്ചൊരു നാണയം
ഞാന്‍, നീ, കാട്ടുപന്നി
നിറം കറുത്ത സ്വപ്നങ്ങള്‍
ഇരുട്ട്

നാട്ടുമുല്ലകള്‍ പൂക്കില്ല

കൊലുസിട്ട മരത്തിന്‍റെ
ഇലത്തുമ്പില്‍ ഞാത്തുകെട്ടും
മണിത്തുള്ളി മഴപ്പൊന്നേ
പറഞ്ഞുതായോ
മരച്ചിരി നിലച്ചുവോ
മധുഗന്ധം മറഞ്ഞുവോ?
പറകൊട്ടും കാട്ടുപാത
നിലവിളിച്ചുറങ്ങിയോ?
തുടികൊട്ടിയൊരുമന്ത്രം
മൂപ്പനന്നു ജപിച്ചപ്പോള്‍
മലമേലെ ഒരുമേഘം
വഴുതിവീണോ
കാടുതന്ന പൂക്കള്‍തന്നെ
മലദൈവത്താനു നല്കി
കാട്ടുചോല തേനരുവി
പതഞ്ഞു പാടി
കാടിനുണ്മ കോര്‍ത്തനന്മ
കാട്ടുമക്കള്‍ ചേര്‍ത്തുവച്ച്
പാട്ടൊരുക്കി ഗോത്രമായി
കഴിഞ്ഞ കാലം
കാവുപൂത്തു കനവുപൂത്തു
കാട്ടിന്മക്കള്‍ ചേര്‍ന്നുപാടി
കാടുനല്കും ഉറവകൊണ്ടു
നിറഞ്ഞ കാലം
വന്നു ദേശക്കെട്ടുചുറ്റും
കാടുകാക്കും ഭരണതന്ത്രം
നാടരെന്ന വന്യജീവി
സന്നിവേശങ്ങള്‍
കാടളന്നു കല്ലുമിട്ടു
വേലികെട്ടി വരികുഴിച്ചു
നല്ലചോല കാടുവെട്ടി
മരവും നട്ടു
മാന്‍മറഞ്ഞു കിളിപറന്നു
നല്ലചോല കാടുവെന്തു
കാട്ടുജീവി അസ്ഥിയായി
കൂടുമാറുന്നു
പാടിനിന്ന കാട്ടുപെണ്ണ്
നെഞ്ചുനൊന്താ കൂട്ടിനിള്ളില്‍
പിടപിടച്ചൊരു മുട്ടയിട്ട്
അമ്മയാകുന്നു
വഴിമറന്ന കാട്ടുപാത
വഴുവഴുത്ത പുതപ്പിനുള്ളില്‍
കാട്ടദൈവപുരക്കൂട്ടിന്‍
വാതില്‍ ചാരുന്നു
കാടുമില്ല തേവരില്ലാ
കാട്ടുമക്കള്‍ കരയുമ്പോള്‍
ധാന്യമൊന്നു വിതറിയിന്നീ
നാട്ടുമക്കള്‍ ചിരിക്കുന്നു
പ്രാണനുള്ള കാടിനുള്ളില്‍
പ്രാണനില്ലാ മക്കളായി
ഗോത്രമെന്ന സംസ്കാരം
വെന്തു നീറുന്നു.
ഇന്നു നമ്മള്‍ മറക്കുന്ന
കാട്ടുചോല പൂങ്കുളിരില്‍
നാട്ടുമുല്ല പൂക്കില്ല
ഓര്‍ത്തുവച്ചോളൂ

കൂടുമാറ്റം


എന്തിനാണെന്നെ നീ
അടിവയര്‍ത്താങ്ങിലായ്
ചുമ്മാചുമന്നതന്നെന്‍റെയമ്മേ
എന്തിനാണന്നുനീ തീയുള്ളവേദന
തിന്നുതിന്നെന്നെ പെറ്റതമ്മേ
എന്തിനാണന്നനിക്കമൃതമാം മുലകളെ
ചപ്പിക്കുടിക്കുവാന്‍ തന്നതമ്മേ
ചങ്കിന്നുയിരായുണര്‍ത്തുന്ന പാട്ടുകള്‍
എന്തിനായെന്നിലുറക്കിയമ്മേ
എരിവുകൂടാതങ്ങെണ്ണയില്‍ചാലിച്ച
ഉരുളകള്‍ നീയെനിക്കേകിയമ്മേ
പിച്ചനടക്കുമ്പോള്‍ കാലടിനോവുമ്പോള്‍
എന്തുനിന്‍ നെഞ്ചകംനൊന്തതമ്മേ
എന്നുടെ ചുണ്ടിലെ പുഞ്ചിരികൊണ്ടുനീ
നെഞ്ചത്തില്‍ സ്വപ്നങ്ങള്‍ ചേര്‍ത്തതമ്മേ
അന്നു നീ താങ്ങിയ ഗര്‍ഭത്തിന്‍ നോവുകള്‍
ഇന്നിന്‍റെ വാര്‍ദ്ധക്യം കണ്ടെടുക്കേ
നിന്നിലലിയുവാന്‍ വെമ്പും ചിറകുകള്‍
പണ്ടേ കരിച്ചുഞാനെന്തിനമ്മേ
പാഴ്മുളപൊട്ടി വിരിഞ്ഞൊരു പൂവുഞാന്‍
ആഴമറിയാത്ത നോവിന്‍റെ കൂരിരുള്‍
ഞാനുമറിയുന്നു നിന്നിലെ വേദന
അമ്മയായിന്നു പുനര്‍ജനിക്കേ
നീപേറി പെററുവളര്‍ത്തിയ നോവുകള്‍
ഭാണ്ഡത്തിലായിങ്ങു തന്നേച്ചു പോകുക.

നില്‍പുസമരം


ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും
ആരാണ്ടാ പറഞ്ഞവരത്രെ
ചുമ്മാണ്ടാ നിയ്ക്കണതല്ല
നെല്ലില്ലാ അവരുടെചട്ടീല്‍
കാടില്ലാ തിരിയണ മക്കള്‍
കൂട്ടത്തില്‍ നിക്കണ മരമീ
കാടെന്നു ചൊല്ലണ നാട്ടാര്‍
ഒറ്റകയ്ക്കു നിക്കണമരത്തെ
വെട്ടിക്കോ കാടരു കാണാ
പുലിയുണ്ടാ മടയുടെ പിന്നില്‍
ഒഴുകുന്ന പുഴയുടെ മറവില്‍
പലതുണ്ടായ് പൊട്ടണവെള്ളം
കുപ്പീലായ് വാങ്ങണ കണ്ടാ
ആ കുടിലിന്‍റെ മറവിലുകണ്ടാ
ഒരുകുഞ്ഞു കരയണകണ്ടാ
പെരുകുന്ന വയറതുകണ്ടാ
പതിനാലു തികയണപെണ്ണാ
അറിയാത്ത ബാല്യമതൊന്നില്‍
തിരിയാത്ത അമ്മ മനത്തെ
എല്ലിച്ച കോലമതൊന്നായ്
ചിത്രത്തില്‍ കോര്‍ക്കണകൂട്ടര്‍
പെരുകുന്ന രോഗമതൊന്നില്‍
വലയുന്ന കാടിന്‍കൂട്ടില്‍
ഒരുഞാണിന്‍ പഞ്ഞംതീര്‍ക്കാന്‍
ഉഴറുന്നു കാടിന്‍ മക്കള്‍
കണക്കന്‍റെ നാള്‍വഴിയില്‍
പൊലിയുന്ന കാടിന്‍മക്കള്‍
തുടിക്കുന്ന ഹൃദയത്തോടെ
പറയില്ലിനിയോരുനോവും
ദുരിതത്തിന്‍ കണക്കുകുറിക്കാന്‍
കാറിലായ് എത്തണകൂട്ടര്‍
കാടെത്തും മുമ്പേതന്നെ
കുളിരുള്ള കൂട്ടിലുറങ്ങും
പരിപ്പുള്ള അണ്ടിചവച്ചും
കുപ്പീലെ വെള്ളമൊഴിച്ചും
ദുരിതകഥ തീര്‍ത്തെഴുതുമ്പോള്‍
മായുന്നു കാടിന്‍ മക്കള്‍
ചോരുന്ന കുടിലിന്‍കീഴെ
കിടുങ്ങുന്ന കാടിന്‍മക്കള്‍
ദുരിതത്തിന്‍ പഞ്ഞംപറയാന്‍
നാടിന്‍റെ ഓരംചേര്‍ന്നു
ഭരണത്തിന്‍ കൊടികള്‍പറക്കും
തെരുവിന്‍റെ ഇടനാഴിയിലായ്
നില്‍പിന്‍റെ സമരംപേറി
ദുരിതപാട്ടവരുമുഴക്കി
അടിയാളര്‍ നില്‍ക്കുംനേരം
പൊടിപാറും കൊടിയുംപേറി
ഓണത്തിന്‍ കാഴ്ചക്കൂട്ടം
നഗരത്തില്‍ വലയംചെയ്തു
നഗരത്തിന്‍ നന്മവിളമ്പി
നാടാടെ കെട്ടുംകാഴ്ചേം
ഉരുളുന്ന വണ്ടിക്കുള്ളില്‍
മാവേലി കൈയ്യുംകെട്ടി
നില്‍ക്കുന്നു കാടിന്‍മക്കള്‍
തെരുവിന്‍റെ ഓരത്തിപ്പോള്‍
മാവേലി പോയിട്ടിന്നും
കഞ്ഞിക്കു വകയില്ലാതെ
ഒരുനേരം കോട്ടിയകുമ്പിള്‍
കരിഞ്ഞിട്ടും മഴപെയ്തില്ല
ഒരു തുള്ളി നീരിന്‍ തുണ്ടീ
മൗനത്തിന്‍ കരകണ്ടില്ല.
ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും.

ഒരു ഗീതം

പ്രണയമേ നീയാ പഴയ കടലാസിലെ
മഷിപടര്‍ന്നൊരാ മധുര നോവാകുമോ?
ഉടലിലുരുമുമൊരു ചെറിയകാറ്റായീ-
മനസ്സിലുരുകുമൊരു വ്യഥയെ മാറ്റീടുമോ? 
എന്‍ സിരകളറിയുമാ പുളകഞൊറികളില്‍
പടര്‍ന്നുമറയുമൊരു വിരഹനോവാകുമോ?
കണ്ണിണയിലിടയുമൊരു മദനശരമൊടു
മനസ്സുതൊട്ടു നീയെന്നിലുറഞ്ഞാടുമോ?
ആരമുലകളിനമ്പുകൊണ്ടുമനമിണ്ടല്‍പൂണ്ടു
ഞാനിന്നീവരികള്‍ കുറിക്കവേ
സ്നേഹമറുമൊഴി നീ കുറിക്കുക
എന്‍റെ ജീവനാം പ്രണയമേ..

Saturday 13 September 2014

തിരുവോണം

സന്ധ്യമയങ്ങിയെന്‍ പിന്നാലെ പോരുമ്പോള്‍
നുള്ളിയെടുക്കെട്ടെന്‍ തുമ്പകൂടി
കുന്നോളംകുത്തി നിറയ്ക്കാത്ത പൂക്കൂട
എന്നിലെ ഓണത്തിന്‍ പഞ്ഞമാണോ?

കര്‍ക്കിടകത്തിലെ പേമാരിയെത്തുമ്പോള്‍
ഞാനറിഞ്ഞില്ലിനിയോണമെന്ന്
പാതിരാനേരത്താ താരകള്‍ പൂക്കുമ്പോള്‍
ഞാനറിഞ്ഞില്ലെന്‍റെ പൂവിളികള്‍

ആടിയൊഴിഞ്ഞെന്‍റെ തിരകള്‍ക്കു മേലൊരു
കളിവഞ്ചി തുഴയുന്ന ഓര്‍മകളേ
വാടിയപൂവുകള്‍ പൂക്കുമാകാലത്തിന്‍
നിറമിഴി ചന്തത്തില്‍ പോയിടുമോ?

അമ്മയ്ക്കുപിന്നിലൊളിക്കുന്ന ബാല്യത്തില്‍
തുമ്പിയായ് നീയൊന്നു പാറിടുമോ?
അമ്മയൊരുക്കുമാ പൂക്കളചന്തത്തില്‍
നീയെന്‍റെയോണമായ് വന്നിടുമോ?

ദൂരയാ കതിര്‍മണിമാടിയൊതുക്കുന്ന
കാറ്റെന്‍റെയോണമായെത്തുമെങ്കില്
കുഞ്ഞൊരു പാല്‍ക്കണം ചുണ്ടില്‍ പകരുന്ന
അമ്മയായോണമെന്‍ കൂടെയെത്തും

പലകുറി സന്ധ്യകള്‍ ചോപ്പിച്ചുവച്ചൊരാ
കടലെന്‍റെ ദുഃഖത്തില്‍ പങ്കുചേരും
മനമൊരു നോവായ് തിരകള്‍ക്കുമേലെ
മഴപോലെ ചാറിപ്പരന്നുപോകും

പാട്ട്

ഒഴുകുന്നപുഴയിലെ പുളകമായി വിതറുന്ന
പൂക്കളായീമരം ചാഞ്ഞുനില്‍ക്കേ
ഓളങ്ങളായ്ച്ചെറുകുളിരുപകര്‍ന്നവള്‍
താഴേയ്ക്കുതാഴേയ്ക്കങ്ങൂര്‍ന്നുപോയി

ഇന്നലെയാമരം വര്‍ഷിച്ചപൂമഴ
ഉള്ളില്‍ നിറച്ചവള്‍ തുള്ളിനില്‍ക്കേ
ചില്ലകളാല്‍ച്ചെറു നോവിന്‍ നഖക്ഷതം
ഉള്ളിലായ് നല്കിയീ പൂമരവും

വെള്ളിവെളിച്ചത്തില്‍ സൂര്യനാ പൂമനം
കണ്ണാടിപോലെ തെളിച്ചുവയ്ക്കേ
പ്രണയത്തിന്‍ നീര്‍മിഴി കള്ളപരിഭവം
ഉള്ളില്‍ നിറയ്ക്കുന്നു പൂമരവും

ഊര്‍മിള

പലവാതില്‍ തുറന്നിട്ടും
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ

തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍

ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി

ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല

ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല

മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?

തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?

ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി

ചില ചോദ്യങ്ങള്‍

പോയ്പോയരോണത്തിന്‍ ഓണനിലാവുകള്‍
എന്തിനു നീയിന്നു ചൂടുന്നു
കണ്ണീര്‍ മണമുള്ളോരമ്മതല്‍ ശീലുകള്‍ 
എന്തിനു നീയിന്നു പാടുന്നു.
ഉള്ളിലുറങ്ങുന്നോരൂഞ്ഞാലിന്‍ താളങ്ങള്‍ 
എന്തിനീ നെഞ്ചിലായ് നല്കിടുന്നു
താരാപഥങ്ങളില്‍ മോഹങ്ങള്‍ പൂക്കുമ്പോള്‍
മേഘത്തിന്‍ താരാട്ടു കേള്‍ക്കുന്നു
ഓളങ്ങളൊരുവേള ചുമ്പിച്ച ചന്ദ്രനെ
മാറിലായ് നീയെന്തെ ചേര്‍ത്തുവയ്പൂ
കൈയെത്തി നീ പണ്ടിങ്ങെത്തിപിടിച്ചൊരാ
ബന്ധങ്ങള്‍ ഇട്ടേച്ചു പോയിടുമ്പോള്‍
സന്ധ്യകള്‍ ചാലിച്ച കുങ്കുമ വര്‍ണ്ണം നിന്‍
പൂങ്കവിള്‍ ചാരത്തു ചേര്‍ന്നിടാതെ
കൂരിരുള്‍കൂട്ടിലാ നീര്‍മിഴിപൂവുകള്‍
മൗനത്തിന്‍ കരതേടി പോയിടുന്നോ
പലവട്ടം തുഴഞ്ഞിട്ടും ഒരുകോണിലീവഞ്ചി
ചുഴിചേര്‍ന്നു ചുമ്മാ കറങ്ങിടുന്നോ

Wednesday 13 August 2014

മനസ്സ്

ഞാന്‍ തേടിയത്
എന്‍റെ അലകളായിരുന്നു
ബാല്യത്തില്‍ നിന്ന്
ഒരു സൈക്കിള്‍ വീലിന്‍റെ
അകലത്തിലേക്കുള്ള
എന്‍റെ കൗമാരമായിരുന്നു.
മൗനങ്ങളിലൂടെ മഞ്ഞിറങ്ങിപ്പോയ
ചെറുവസന്തങ്ങളായി
നോവുകള്‍ അകലേക്കു പോകുമ്പോള്‍
സൗഹൃദങ്ങള്‍ ഒരോര്‍മ്മപ്പെടുത്തലായി
മനസ്സിലവശേഷിപ്പിച്ച
അപ്പൂപ്പന്‍താടികള്‍
നരകളായി എന്നിലേക്കണയുന്നു.
കണ്ണിമാങ്ങയ്ക്കായി ഓടിയടുത്ത
നാട്ടുമാവിന്‍ചുവട്
കടവെട്ടി എന്നിലെ തീനാളമാകുമ്പോള്‍
ഞാനറിയുന്നു
തീപ്പൊരികള്‍ അസ്തമിച്ച്
വാനിലേക്കുയര്‍ന്ന
ചില ചാമ്പല്‍ തുണ്ടുകളെ.

Tuesday 12 August 2014

മാംസം നഷ്ടപ്പെടുമ്പോള്‍

ഇരുളിന്‍ ചുഴിക്കുത്തുപോല്‍ പോയപകലുകള്‍
അരുണകിരണങ്ങള്‍തന്‍ പ്രഭകളാകാം

ഉഷ്ണമായെന്നിലുപ്പിട്ടുപോയൊരാ
ഓര്‍മ്മ വിയര്‍പ്പിന്‍ കണങ്ങളാകാം

ഏതോ കുളിര്‍കാറ്റു പാറിയകന്നതു
നേരിന്‍റെ നോവാം പിതൃക്കളാകാം

ഒരു ദാഹമായെന്‍റെ തൊണ്ടയില്‍ ചേര്‍ന്നത്
ഒരു തേങ്ങലിന്‍ ശബ്ദവീചിയാകാം

പലവുരു പിന്നിലേക്കാഴ്ത്തിയ സ്വപ്നങ്ങള്‍
ശിരസ്സില്‍ കനംവച്ച നോവുമാകാം

മുട്ടിവിളിക്കുമാ നിശ്വാസനാളമെന്‍
മുന്നില്‍കൊടുങ്കാറ്റു തീര്‍ത്തിരിക്കാം

കണ്ണുകള്‍ കണ്ടൊരാ കാണാത്ത ശേഷിപ്പെന്‍
ജന്മത്തിന്‍ നഷ്ടങ്ങളായിരിക്കാം

പ്രാണനെ മാത്രം പകുത്തെടുക്കുമ്പൊഴാ
ഗന്ധങ്ങ‍ളിഷ്ടത്തിന്‍ വഴികളാകാം

ഒടുവില്‍ ജഡമായി പിന്നിലേക്കെറിയുമ്പോള്‍
കാലുവലിച്ചെങ്ങോ മറയുന്ന കാലവും
എന്നെ മറന്നുപോകാം

ഋതുക്കളാം സാക്ഷികള്‍ കാവലിന്‍ പരിക്ഷകള്‍
എന്നിലൊരു പേമാരി പെയ്തു തീര്‍ക്കാം

ഒഴുകട്ടെ പുഴയിനി കുളിരുമായകലത്തില്‍
അടരുന്ന മണ്ണിന്‍റെ മരണമായി

പെയ്യട്ടെ ഗോളങ്ങള്‍ ഒരു മാരികൂടിയീ
കബന്ധംമുളയ്ക്കുന്ന കാവിനുള്ളില്‍

അന്നെഴുന്നേറ്റൊരു നോവിന്‍റെ ശീലു ഞാന്‍
പാടും മുളന്തണ്ടിനീണമായി.

Monday 11 August 2014

പൂത്തുമ്പി

ഓര്‍മ്മകള്‍ പൂക്കും പൂങ്കാവനത്തിലെ
കൈതപ്പൂ നിറമുള്ള പൂത്തുമ്പീ
പ്രേമം തുടിക്കും മലരിതള്‍ പോലെ
നാണം നിറഞ്ഞൊരു പൂത്തുമ്പി
അവള്‍ നാണം നിറഞ്ഞൊരു പൂത്തുമ്പി

സ്നേഹക്കടലല തീരത്തിലവളെന്‍റെ
ഹൃദയത്തെപുല്‍കും തിരകളാകെ
കുളിരുപകരുമാ ചുംബനപ്പൂവുകള്‍
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ

കൈവിരല്‍ത്തുമ്പിലെ മണിവീണയായവള്‍
മധുരമാം ശ്രുതിയെന്നില്‍ പകര്‍ന്നിടവേ
അധരപുടങ്ങളില്‍ ശ്രുതിചേര്‍ത്തു ഞാനാ
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു.

ഹര്‍ഷപുളകിത രാസ വിലോലിനി
ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
എന്നില്‍ ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ

പുടവകള്‍ മറയിട്ട താഴാമ്പുമേനിയില്‍
വിരലുകള്‍ പുതുസ്വരം ചേര്‍ത്തുവച്ചു
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
ഞാന്‍ അവളിലെ മധുരമാം ലഹരിയായി

സ്നേഹമഴ

കൊത്തങ്കല്ലു കളിച്ചു ഞാനാ 
മുറ്റത്തേക്കു നടക്കുമ്പോള്‍
കള്ളിപ്പെണ്ണെ നീയെന്‍ചുണ്ടില്‍
മുത്തം കൊണ്ടു നിറയ്ക്കുന്നോ?

കണ്ണിന്‍പോള നനച്ചു ഞാനെന്‍
നോവിന്‍ മുത്തു മറയ്ക്കുമ്പോള്‍
ഈറന്‍ മാറില്‍ നീ ചേര്‍ത്തെന്നെ
പുല്‍കിപ്പുല്‍കിയുണര്‍ത്തുന്നോ?

സ്നേഹക്കൈവരി താണ്ടി ഞാനാ
പ്രണയത്തേനറ ചേരുമ്പോള്‍
വിരലിന്‍ത്തുള്ളികളാലൊരു ജാലം
എന്നുള്ളില്‍ ചേര്‍ത്തു രസിക്കുന്നോ?

കുഞ്ഞിക്കൈകളിലൂഞ്ഞാലിട്ടൊരു
റോസാപ്പൂവിലുറങ്ങുമ്പോള്‍
പവിഴംപോലെ നിന്നധരത്തില്‍
സൂര്യന്‍ നിന്നു തിളങ്ങുന്നോ?

ചാറിത്തീര്‍ന്നു മനസ്സില്‍ക്കേറി
എങ്ങോപ്പോയങ്ങൊളിക്കുമ്പോള്‍
നിന്നെത്തേടും എന്നെ കാണാന്‍
ചില്ലകള്‍തോറും പെയ്യുന്നോ?

കണ്ണില്‍ക്കാണും മേഘത്തേരില്‍
നീയുണ്ടെന്നതു ചൊല്ലുമ്പോള്‍
ഉള്ളില്‍ക്കാണും മഴവില്ലില്‍ നീ
സ്നേഹത്തൂമധു ചേര്‍ക്കുന്നോ?

പെണ്ണേ നീയെന്നുള്ളില്‍ക്കേറി
ചുമ്മാ ചാറിപ്പെയ്യുമ്പോള്‍
ഉള്ളില്‍ കനവില്‍ ഞാന്‍ കൂട്ടുന്നു
പൊന്മണി വിത്തിന്‍ പൂപ്പന്തല്‍

പാടമൊരുക്കും നേരത്തെന്‍റെ
ചാരേ നീയും ചാറുമ്പോള്‍
നാണംകൊണ്ടു മറിഞ്ഞാ ഞാറുകള്‍
സ്നേഹപ്പൂവുകള്‍ ചൂടുന്നു

പെണ്ണേ നീയെന്‍ ഖല്‍ബില്‍ വീണ്ടും
മുകിലായ് മഴയായ് പെയ്തോളു
കൊത്തങ്കല്ലു കളിച്ചു ഞാനാ
മുറ്റത്തേക്കു നടന്നോട്ടെ.

Tuesday 29 July 2014

അലകള്‍

കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ

കടവിലൊരുചെറുവള്ളം തുഴയുന്നു ഞാനും
തുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍
മഴയിതെഴുതുമിയഴകിന്‍റെ ചാലില്‍
ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെ

ചെറുതല്ലയെന്‍ബാല്യമലകടല്‍പോലെ
പലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നു
ചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്ക്കേ
മറിയുന്നുമനമതില്‍ പുളകങ്ങളായി

ഞാന്‍‍തൊട്ട കളിവില്ലിന്‍ കളകളനാദം
ചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളി
മനമിതളുകവരുന്ന ചെറുമന്ദഹാസം
ചെംനിറംപൂണ്ടൊരു വനമുല്ലയായി

ഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞു
മറുമഴചൊരിഞ്ഞങ്ങു പേമാരിയായി
ഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെ
കാലമെന്‍കൈയ്യിലായൊരുരുള തന്നു

ഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ് വച്ചു
അലകളുരുവിട്ടങ്ങലയാഴി ചേര്‍ന്നു
നെഞ്ചകത്തമ്മയെന്‍ കടലായുറഞ്ഞു
അലകളൊരുമൊഴിയെന്നില്‍ കാറ്റായ് പതിഞ്ഞു

കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ

Friday 25 July 2014

പാല്‍ ഞരമ്പിലേക്ക്

കൊള്ളിവച്ചു ഞാന്‍ സ്നേഹ ഞരമ്പിലായ്
എന്‍റമ്മ വേവുന്നു ചിതയ്ക്കുള്ളിലെ നാളമായ്
പാല്‍ഞരമ്പിന്‍ കനംതൂങ്ങുമാ ഓര്‍മ്മകള്‍
ഹൃദയത്തിലേക്കൊരു ബാല്യം ചുരത്തുന്നു

നെഞ്ചകച്ചോട്ടിലെ കുഞ്ഞിളം കൂട്ടിലായ്
കണ്ടെടുക്കുന്നിതാ അമ്മതന്‍ പൂമണം
ഉള്ളിലൊളിപ്പിച്ച നൊമ്പര തന്ത്രികള്‍
മീട്ടുന്നു സ്നേഹത്തിന്‍ വെണ്ണിലാപ്പൂമഴ

പിച്ചവച്ചീടുമെന്‍ കാല്‍ത്തളക്കാല്‍കളില്‍
നോവുന്നൊരമ്മതന്‍ നെഞ്ചകം കണ്ടുഞാന്‍
അമ്മയന്നന്നുഞാന്‍ മുഴുമിച്ച മാത്രയില്‍
ചെഞ്ചിളംചുണ്ടിലായ് മുത്തം പകര്‍ന്നവള്‍

അരമണിക്കിങ്ങിണിത്താങ്ങിലായ് ചേര്‍ത്തവള്‍
കൊഞ്ചിച്ചു പാല്‍ക്കഞ്ഞി ചെമ്മെ പകര്‍ന്നിതാ
ഉള്ളില്‍ നെരിപ്പോട് കത്തിച്ച മാതിരി
കത്തിക്കയറുന്നു അമ്മതന്‍ പാല്‍മണം

കാല്‍വഴുതിവീഴാ മനസ്സിനെകോര്‍ക്കുന്ന
സ്നേഹക്കുടുക്കങ്ങു നാളമായ്ത്തീരവേ
ചാണകവറളികള്‍ തീര്‍ക്കുമാ ജ്വാലകള്‍
പൂക്കള്‍ പൊഴിക്കുന്നു ആകാശക്കോണിലായ്

ദൂരയാ മാനത്തു മിന്നുന്ന പൂവുകള്‍
അമ്മതന്‍ താരാട്ടിന്‍ ചുംബനപ്പൂവുകള്‍
മണ്ണിലെച്ചാരമെന്‍ നെഞ്ചിലെപൂക്കളായ്
ഗംഗയ്ക്കു നല്കി ഞാന്‍ ഒന്നു നിവരട്ടെ

അമ്മയറിയുമോ എന്നിലെ കണ്ണുനീര്‍
എള്ളിലായ് ചാലിച്ച വറ്റിലെത്തുള്ളികള്‍
ഒന്നുപുണരട്ടെ എന്‍റമ്മയാം ഗംഗയെ
നോവുകള്‍ തീര്‍ത്ഥമായ് നേദിക്കുമമ്മയെ

എന്തെഴുതാന്‍

ചുംബനമഴിഞ്ഞൊരാ പ്രണയപുഷ്പങ്ങളില്‍
സ്പന്ദനം തുടിക്കും രതിയൊന്നുമുറുകവേ
സുഷുപ്തിതന്‍ സ്നേഹനഖക്ഷതങ്ങളായ്
നാളിയില്‍ രേതസ്സുറഞ്ഞുതുടിക്കവേ
ആലസ്യം നാണംവിട്ടൊരു ചുംബനപ്പൂകൂടി
നല്കിമയങ്ങുന്നു യൗവ്വനം ഗര്‍ഭപാത്രങ്ങളില്‍
നാഭിച്ചരടു ബന്ധിച്ചുറക്കുമാ ഭ്രൂണമുകുളങ്ങളെ
സ്നേഹിച്ചു രക്തധമനികള്‍ താരാട്ടുമൂളവേ
നെഞ്ചില്‍ കനംവയ്ക്കും പാല്‍ക്കനവുകള്‍
വാല്‍സല്യ ചിത്രം കോറിവരയ്ക്കവേ
അമ്മയല്ലാതൊരുമനം ഭ്രാന്തമായെത്തി
കണ്ണുനീര്‍മാറ്റി ചിരിച്ചങ്ങട്ടഹസിച്ചീടുന്നു.
കൊന്നുതോറ്റണം ഭ്രൂണ‍ഞരമ്പിനെ
നാളയുഷസിന്‍ പനനീര്‍ക്കുരുന്നിനെ
പിച്ചിയെറിയണം കുഞ്ഞുചിന്തുകള്‍
മനസ്സില്‍ തളംകെട്ടും അമ്മമോഹത്തിനെ

ഒരുമാത്രയറിയുന്നു ഞാനും

താരാട്ടുപാടിയുറക്കാം 
തുമ്പീ തേനുണ്ട് ചാരെ മയങ്ങ്
പൂവിതള്‍തുമ്പിലെന്‍ മൗനം
സ്നേഹ കാറ്റിന്നലകളായി ചേര്‍ക്കാം
പച്ചിലചാര്‍ത്തിലെ മുത്തായ്
കിങ്ങിണിതൂങ്ങുമാ മഞ്ഞില്‍
കൈവിരല്‍ നീട്ടുന്നു സൂര്യന്‍
സ്ഫടികക്കുടങ്ങളായ് മിന്നാന്‍
സ്നേഹം സ്ഫുരിക്കും മഴയില്‍
വില്ലുകുലയ്ക്കുമീ വാനം
ഏഴുവര്‍ണ്ണങ്ങളാ ചാര്‍ത്തില്‍
സ്നേഹ ബന്ധനം തീര്‍ക്കുന്നു പാരില്‍
വല്ലികള്‍ ബന്ധിച്ച കൈകള്‍
വാനില്‍ കൈകൂപ്പി മൗനം മറക്കേ
സ്നേഹത്താല്‍ വന്നൊരു പക്ഷി
പ്രേമക്കൂടൊന്നു കൂട്ടുന്നു ഹൃത്തില്‍
മൗനം മറന്നുഞാന്‍ പാടി
ഹൃദയരാഗം പകര്‍ന്നുഞാന്‍ കാറ്റില്‍
ശലഭങ്ങള്‍ പൂക്കുന്ന സ്വപ്നം
മഴക്കാറുമായി പിന്നാലെ വന്നു
തുള്ളികള്‍ കോര്‍ത്തൊരു മാല
ഉള്ളില്‍ കുളിരായി ചാര്‍ത്തുന്നു മെല്ലെ
കാലമീ പൂക്കള്‍ കൊഴിക്കേ
ജരപൂണ്ട നരനായി ഞാനും
അകലുന്നു തണലുകള്‍ ദൂരെ
മഴകൊണ്ടു കുളിരുന്നു വീണ്ടും
മനസ്സിതാ ചായുന്നു ചാരെ
പോയ പകലിന്‍റെയോരത്തു മെല്ലെ
ചിറകുവിടര്‍ത്തുന്നു പ്രണയം
മഴക്കൂണുകള്‍ ചാര്‍ത്തിയീ രാവില്‍
രതിനീണ്ട യാമത്തിനൊടുവില്‍
അറിയുന്നു ഞാനെന്‍റെ മരണം.

Tuesday 15 July 2014

ഉള്ളിലേക്ക്

മുത്തുപതിപ്പിച്ച നീലക്കുടയ്ക്കുള്ളില്‍
അമ്പിളിമാമനെ നോക്കിനില്‍ക്കേ
ഉള്ളിലൊരായിരം താളങ്ങള്‍ ചേര്‍ത്തെന്‍റെ
അമ്മതന്‍ താരാട്ടു കേട്ടുഞാനും

ഇങ്കുചോദിച്ചപ്പോള്‍ നെഞ്ചോടമര്‍ത്തിയാ
പാല്‍ക്കുടം ചുണ്ടിലായ് ചേര്‍ത്തുവച്ചു
അമ്മ പകര്‍ന്നോരാ സ്നേഹത്തിന്‍ പാല്‍ക്കടല്‍
ഇന്നുമേ ചുണ്ടില്‍ കിനിഞ്ഞു നില്‍പ്പൂ

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ കുസൃതിയായ്
ബാല്യം നടന്നങ്ങു മാഞ്ഞുപോകെ
മറ്റൊന്നുമില്ലെന്‍റെ ചിന്തയില്‍ ചേര്‍ക്കുവാന്‍
ശ്രേഷ്ഠമാം തണലിനു പകരമായി

ആകാശക്കൂട്ടിലെ കുഞ്ഞുകൊട്ടാരത്തില്‍
അച്ഛന്‍റെ കൈപിടിച്ചമ്മ പോകെ
എള്ളിന്‍മണികളും കറുകയും കൊണ്ടുഞാന്‍
വെറുതേ മനസ്സില്‍ വിരുന്നുവച്ചു

എന്‍ നിഴല്‍ച്ചന്തത്തില്‍ ചുമ്മാഭ്രമിച്ചു ഞാന്‍
കാലമറിയാതെ പാഞ്ഞുപോകെ
ഇറ്റിറ്റുവീഴും വിയര്‍പ്പിന്‍ കണങ്ങളില്‍
ഞാനുമാ സത്യം തിരിച്ചറിഞ്ഞു

നാളെ പുലര്‍കാലെ പോകണം ഞാനുമാ
കൂട്ടിനകത്തൊരു പൈങ്കിളിയായ്
ഉള്ളില്‍ മറച്ചൊരാ കസ്തൂരി ഗന്ധത്തില്‍
ചേര്‍ന്നുലയിക്കുവാന്‍ പോകവേണം.

ആശ

മിഴിയഴകിലൊഴുകുമൊരു
മഴമുകില്‍ചന്തമേ
വഴിയരുകില്‍ നീയൊന്നു പെയ്തുവീഴാതെ...
കരിമണികള്‍ ചേര്‍ക്കുമൊരു
ജീവിതച്ചൂരിലീ
കരിമുകിലടര്‍ത്തി നീ പെയ്തുവീഴാതെ..
അരിമണികള്‍ കോര്‍ക്കുമൊരു
ചുണ്ടണിച്ചന്തമേ
പശിചേര്‍ത്തു നീയങ്ങടര്‍ന്നുപോകാതെ..
മിഴിയിണകള്‍ കോര്‍ക്കുമൊരു
പ്രണയത്തിലേക്കിനി
പരിഭവചിന്തു നീ നീട്ടിവയ്ക്കാതെ.....
കാലിണകള്‍ ചേര്‍ക്കുമൊരു
ബാല്യത്തിലേക്കിനി
പിച്ചവച്ചൊന്നു നീ വന്നുപോകാതെ..
കൈയിണകള്‍ തേടുമൊരു
താങ്ങിലേക്കായിനി
തരുലതകള്‍ പാകി നീ ചേര്‍ന്നുനില്‍ക്കാമോ?
പുലരൊളികളൊഴുകുമൊരു
ശുഭദിനചിന്തയില്‍
പുളകമായരുവികള്‍ ചേര്‍ത്തുവയ്ക്കാമോ?
ഇതളുകള്‍ ചേര്‍ക്കുമൊരു
പൂവിതള്‍ ചന്തമായ്
പ്രകൃതി നീ എന്നിലേക്കലിഞ്ഞുചേരാമോ?

കൊഞ്ചല്‍

പാഴ്മുളം തണ്ടിലായ് നീ ചേര്‍ത്തതെന്തെന്‍റെ
പ്രണയത്തുടിചേര്‍ത്ത നിസ്വനമോ?
കൂമ്പിയടയുന്ന കണ്ണിണചുണ്ടില്‍ നീ
ചേര്‍ത്ത മധുകണം പ്രേമമാണോ?
കാമശരം ചേര്‍ത്ത നെഞ്ചിന്‍ തുടിപ്പിലായ്
ചേര്‍ത്തൊരീ നാദം പ്രണയമാണോ?
പീലികള്‍കൊണ്ടെന്‍റെ നാഭിയുഴിയുമ്പോള്‍
നീപാടും രാഗത്തിനേതുതാളം
അരമണികിങ്ങിണി ചെമ്മേയഴിയുമ്പോള്‍
എന്നില്‍ത്തുടിക്കുന്നതേതുപ്രേമം
പല്ലവിപാടി നീ എന്നെ മയക്കുമ്പോള്‍
ചുണ്ടില്‍ കിനിയ്ക്കുന്നതേതു രാഗം
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ

കരിമുകിലഴകി

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ

മലയാള മണ്ണിലെ മാസപ്പിറവിയില്‍
ഇന്നുനിന്‍ പേരെന്തു കുഞ്ഞുപെണ്ണേ
കര്‍ക്കിടക രാവിലീ പേമാരിയായി നീ
പഞ്ഞം ചുരത്തുന്നതെന്തുപെണ്ണേ

പാഴോല മാടത്തില്‍ കൂനിയിരിക്കുന്ന
ദുരിതമായ് നീയിന്നു പെയ്തുവീഴേ
ഉള്ളില്‍ നെരിപ്പോടില്‍ വെന്തുകഴിക്കുവാന്‍
ഇല്ലിനി വറ്റൊന്നും എന്‍റെ കൈയ്യില്‍

പ്രാണന്‍ കരുങ്ങുമാ കാലപാശത്തിന്‍റെ
അഗ്രം വലിച്ചു നീ പെയ്തിടാതെ
നാഴിച്ചെറുപയര്‍ ചേര്‍ത്തോരു കഞ്ഞിയില്‍
കപ്പ വിളമ്പിയാല്‍ ഓണമായി

ചിങ്ങപ്പുലരിയില്‍ കുഞ്ഞൊരു പെയ്ത്തില്‍ നീ
അത്തം തികയ്ക്കുന്ന പൊന്മഴയായ്
ഓണക്കളികളില്‍ പുണ്യാഹം പോലെ നീ
തുമ്പ വിതയ്ക്കുന്ന തേനരുവി

കന്നിമാസത്തിലെ നായ്ക്കുലമൊന്നിനെ
ചുമ്മാ നനയ്ക്കുവാനൊന്നുചാറി
നാണം തുടിക്കും സിരകള്‍ക്കുമേലെ നീ
ചാറിപ്പരന്നങ്ങു പാഞ്ഞുപോയി

മിന്നുന്ന വാള്‍ത്തല ഹുങ്കാരമോടെ നീ
പിന്നെത്തിരിച്ചിങ്ങു വന്നിടുമ്പോള്‍
അമ്മ മടിയിലെ ഭണ്ഡാരപാത്രങ്ങള്‍
എല്ലാം നിറയ്ക്കുമാ ത്ലാമഴയില്‍

വൃശ്ചികക്കാറ്റിലായ് ചെറുമഴ തൂകി നീ
കുന്നിറങ്ങുന്നൊരീ താഴ്വരയില്‍
ധനുമാസക്കുളിരിന്‍റെ കമ്പിളിചെപ്പില്‍ നീ
പ്രണയത്തിന്‍ മധുരമായ്‍ ചാറിനില്‍ക്കും

മകരത്തില്‍ പെയ്യുമാ മഞ്ഞല ചിന്തില്‍ നീ
മിഴിപൊത്തിയെങ്ങോ മറഞ്ഞു നില്‍ക്കും
കുംഭത്തിലെങ്ങാനും ഓടിവന്നെത്തുകില്‍
ഉള്ളിലായ് ഉഷ്ണത്തിന്‍ ജ്വാലകൂട്ടും

മീനത്തിലാപെയ്ത്തില്‍ ചന്തം തികയുന്ന
വേനല്‍ മഴയെന്‍റെ കുഞ്ഞുപെണ്ണേ
ആമോദമോടെനിന്‍ പ്രണയക്കുളിരിനെ
ചൂടുമീ മണ്ണിന്‍ പരിഭവങ്ങള്‍

മഞ്ഞണി ചുംബന പീതാംബരങ്ങളാല്‍
കൊന്നകള്‍പൂക്കും വിഷുക്കണിയില്‍
പാടത്തെചേറ്റിലായ് പെയ്തിറങ്ങുന്നു നീ
മേടപ്പുലരിതന്‍ സ്നേഹവായ്പായ്

ഇവടത്തിലേക്കിനി പെയ്തു വീഴ്ത്തിക്കോളു
തോരാത്ത സ്നേഹപ്പെരുമഴകള്‍
മിഥുനമാണിനിയെന്‍റെ മനസ്സിന്‍ തടങ്ങളില്‍
കിനിയു നീ രതിയുടെ മൂര്‍ത്തഭാവം

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ

Thursday 29 May 2014

കടല്‍ക്കരയില്‍

ഒരുതിര പിന്നെയും ചുംബിച്ചു ചോദിച്ചു
നിന്‍റെ മനസ്സിലിന്നെന്താണു ചിന്തകള്‍
നീ വരൂ മാറിലായ് ഒന്നു നനയുവാന്‍
കണ്ണിണ തൂകുമാ കണ്ണീരു മായുവാന്‍
ഉള്ളിലെ നോവുകള്‍ ചാലിച്ചെടുത്തൊരു
പുഞ്ചിരിപോലവള്‍ എന്നെ നനയ്ക്കുന്നു

മനസ്സിന്‍റെ ഭാരമാ മണല്‍ത്തറപായയില്‍
അടയാളമിട്ടങ്ങു ചുമ്മാനടക്കവേ
കടലമ്മ നീയൊരു കള്ളിയാണെന്നു ഞാന്‍
ചുമ്മാതെ കോറിയിട്ടങ്ങു ചിരിക്കുന്നു

എന്‍റെയഴലിലെ ഇഴകളായ് ഓളങ്ങള്‍
തുള്ളിക്കളിച്ചൊരു പെരുംതിരതീര്‍ക്കവേ
സ്വപ്നമാം മണലിലെ കുഞ്ഞുകൊട്ടാരങ്ങള്‍
അമര്‍ന്നടിഞ്ഞെങ്ങോ മറഞ്ഞുപോയീടുന്നു

മരണമീ പകലിനും അവളുടെ മാറിലോ
നെഞ്ചുപൊള്ളിക്കുമാ സങ്കടം കണ്ടുഞാന്‍
കാണേണ്ടിനിയൊരു സങ്കടത്തുള്ളികള്‍
വാനം പുതപ്പിച്ചു കരിമ്പടച്ചേലകള്‍

ഒന്നു പുണരു നീ തിരകളാം കൈകളില്‍
ആഴത്തിലുള്ളയാ സ്നേഹം നുകരട്ടേ
ഞാന്‍ വന്ന കാല്പാടു മായ്ച്ചു കളഞ്ഞേക്കു
ഇനിയൊരു നോവുമെന്‍ പിന്നാലെ കൂടണ്ട

Thursday 22 May 2014

തെരുവുഗായകന്‍

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

നോവുകള്‍ സ്വപ്നങ്ങള്‍ അന്ധകാരത്തിലായ്
ഇഴചേര്‍ന്നൊരല്‍മര ചോട്ടിലുറങ്ങവേ
തലചായച്ചുറങ്ങുമാ ഭാണ്ഡത്തിനുള്ളിലായ്
കൂട്ടിവയ്ക്കുന്നുഞാനെന്നുടെ ഭ്രാന്തുകള്‍

കാക്കയും കാകനും കൊത്തിവിഴുങ്ങുമാ
എച്ചിലിലയെന്‍റെ ജീവിതം കാക്കവേ
ഒന്നുണ്ടു സ്വപ്നമെന്‍ ഉള്ളിന്‍റെയുള്ളിലായ്
അമ്മയെക്കണ്ടന്‍റെ തേങ്ങലടക്കുവാന്‍

മഞ്ഞു നുകരുമീ ആലിലത്തുമ്പിലെന്‍
കണ്ണുനീര്‍ത്തുള്ളി കടംകൊണ്ടു നില്‍ക്കവേ
കെട്ടുപിണഞ്ഞൊരീ കൈവഴിക്കൂട്ടങ്ങള്‍
ചേര്‍ത്തു പിടിക്കുന്നു ഉള്ളിലായ്ത്തന്നവര്‍

ഉള്ളിലെ നൊമ്പരം മായാത്തൊരഗ്നിയായ്
ഊതിത്തെളിച്ചൊരു പാട്ടു ഞാന്‍ പാടവേ
അങ്ങകലത്തിലെന്‍ അമ്മ മനസ്സിലായ്
അര്‍പ്പിച്ചു ഞാനിതാ അക്ഷരപ്പൂവുകള്‍

പൊട്ടിപ്പൊളിഞ്ഞ മനസ്സിന്‍റെ നോവുകള്‍
ഈണമായ് ചൊല്ലുന്ന പുല്ലാങ്കുഴലുപോല്‍
പാടുന്നു ഞാനിതാ തെരുവിലനാഥനായ്
തേങ്ങലൊതുക്കി നിന്‍ ചുംബനപ്പൂവിനായ്

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

Monday 19 May 2014

കളിത്തോഴി

മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി

ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം

മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം

ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍

കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു

പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

Friday 9 May 2014

വിട്ടയയ്ക്കുമോ കാട്ടിലേക്കൊന്നിനി

കൂട്ടംപിരിയാത്തിണകള്‍തന്‍ തോഴനായ്
പ്രേമം പകുത്തു നടന്നുവന്നീടുമ്പോള്‍
വാരിക്കുഴിതീര്‍ത്തു എന്‍റെയീ ജന്മത്തെ
ചങ്ങലക്കിട്ടതാണെങ്കിലും സത്യമേ
അലറിയ നാവുകള്‍ തോട്ടിമുനകളാല്‍
താഡിച്ചു ബന്ധിച്ചതെന്തിനാണിങ്ങനെ

കാനനച്ചോലകള്‍ തീര്‍ത്ത തടാകങ്ങള്‍
പ്രേമ സുരഭിലയോര്‍മ്മയുണര്‍ത്തവേ
മസ്തിഷ്കനാളികള്‍ കാമമുണര്‍ത്തിയെന്‍
സ്നേഹമനസ്സിനെ ഭ്രാന്തനാക്കീടുന്നു

കാലില്‍ക്കുരുക്കുന്ന ചങ്ങലച്ചുണ്ടുകള്‍
നോവിച്ചൊരു നീറ്റല്‍ കരളുപിളര്‍ക്കുന്നു
കണ്ണുകള്‍ തോരാതെ ഈറന്‍മനസ്സുമായ്
വീശിയൊതുക്കുന്നു കാതുകള്‍ വേദന

വേനല്‍പഴുത്തൊരീ റോഡുവക്കത്തെന്നെ
കെട്ടിയൊരുക്കി കുരുക്കി നിര്‍ത്തീടുമ്പോള്‍
കെട്ടിയിട്ടെന്നിലെ ഭംഗി കാണുന്നവര്‍
കാണില്ലൊരിക്കലും ഉള്ളിലെത്തീക്കനല്‍

എന്നെ വിട്ടേയ്ക്കുക കാട്ടിലേക്കൊന്നിനി
കൂട്ടം പിഴച്ചൊരു ഒറ്റയാനാകുവാന്‍
ഓടിത്തിമിര്‍ക്കട്ടെ കുളിര്‍മരഛായയില്‍
ബന്ധനമില്ലാതെന്‍റെ കാലിണ ചലിക്കട്ടെ

Thursday 8 May 2014

ഓര്‍മകളിലെ ചില്ലക്ഷരങ്ങള്‍

ഇന്നീ കത്തുവിറച്ചെഴുതുമ്പോള്‍
എന്‍മണികുഞ്ഞിന്റെ നെഞ്ചുനോവല്ലേ
ദൈവമേ നീതുണഎന്‍കുഞ്ഞിനെന്നും
കാത്തുവച്ചീടുനീ എന്‍പ്രാണനായി

സ്വപ്നങ്ങള്‍പൂത്തൊരീ കൂരയിലൊട്ടും
പുത്തരിച്ചോറിന്റെ പൂമണമില്ല
കുന്തിച്ചിരുന്നൊരു പായാരംചൊല്ലാന്‍
അച്ഛനുമില്ലവന്‍തെക്കേത്തറയില്‍

നീണ്ടുനിവര്‍ന്നീ കിടക്കത്തലയ്ക്കല്‍
കൂട്ടിനുകൂട്ടരായ് ഗുളികത്തുടങ്ങള്‍
കണ്ണിനുകണ്ണായചില്ലുകൂട്ടങ്ങള്‍
നിന്നെത്തിരയുന്നു സ്വപ്നത്തിലെന്നും

തുമ്പമുളച്ചുപോല്‍ മുറ്റത്തുമേലേ
തുമ്പികള്‍പാറിപ്പറന്നുതുടങ്ങീ
ഓണത്തിനായുള്ളപൂവിളികേട്ടൂ
എന്നെകൊതിപ്പിച്ചാ കുഞ്ഞുങ്ങള്‍ദൂരെ

കുഞ്ഞിളംപല്ലിനാല്‍ നീതീര്‍ത്തനോവ്
ഹൃദയംകുളിര്‍പ്പിച്ച മാറിലെവേവ്.
നിര്‍ത്തുന്നുഞാനീ അക്ഷരത്തെറ്റ്
കണ്ണിണയീറനായിന്നുമെന്നുള്ളില്‍.

മനസ്സുകള്‍ വായിക്കപ്പെടുന്നത്

മധുരം തുളുമ്പുമാ സൗഹൃദചോലയില്‍
അറിയാതെ ഞാനൊന്നു ചേര്‍ന്നു നില്‍ക്കേ
പാഴ്മുളംതണ്ടില്‍ നിന്നുതിരുമാ മധുകണം
അമൃതായ് പൊഴിയുന്നു ഹൃത്തിനുള്ളില്‍

മഴമേഘ നൂലിനാല്‍ ഹൃദയം കവര്‍ന്നൊരു
സൗഹൃദവലയത്തിലിന്നു ഞാനും
പൊയ്മുഖമില്ലാതെ കാതങ്ങള്‍ക്കപ്പുറം
ചേരുന്നു മനസ്സുകള്‍ തമ്മിലൊന്നായ്

നോവുകള്‍ ചാലിച്ച അക്ഷരബിന്ദുക്കള്‍
സ്നേഹം പകുത്തു പകുത്തു നല്കേ
സാന്ത്വനരേണുക്കള്‍ പാറിപ്പറക്കുന്നു
വര്‍ണ്ണ ചിറകാര്‍ന്ന ശലഭംപോലെ

ഇനിയും പകരട്ടെ നറുനിലാ പുഞ്ചിരി
സ്നേഹത്തിന്‍ കടലല തീരമൊന്നില്‍
നുകരട്ടെ ഞാനുമാ മഞ്ഞണി ചിന്തുകള്‍
മനസ്സിന്റെയാഴത്തില്‍ ചേര്‍ത്തുവയ്ക്കാന്‍.

ഉടഞ്ഞുപോയ പുലരി

ഇന്നുമെന്‍ കണ്ണിണ കാണുമാപുലരിയെ
മൗനം വിതുമ്പുന്ന തേങ്ങലായി
ഉമ്മറക്കോണിലെ ചാരുപടിയിലെന്‍
അമ്മ നിശബ്ദയായ് ചാഞ്ഞിടുമ്പോള്‍
ഉള്ളിലെരിയുമാ കനലൊളിനാളത്തെ
കണ്ടടുത്തില്ലഞാന്‍ പമ്പരത്തില്‍

ഓലക്കുടുക്കിലെ ഈര്‍ക്കിലികൊണ്ടുഞാന്‍
അമ്മയ്ക്കൊരിത്തിരി കാറ്റുനല്കേ
വിതുമ്പിത്തുളുമ്പുമാ മിഴികള്‍ക്കു താഴെഞാന്‍
കണ്ണീര്‍ സ്ഫടികങ്ങള്‍ കണ്ടെടുത്തു

കണ്ണീര്‍ത്തടങ്ങളന്നിറ്റിച്ച പുഴകളെന്‍
ഉള്ളിന്റെയുള്ളിലായ് ചാലു തീര്‍ക്കേ
പടിയും കടന്നെന്റെ അച്ഛനിറങ്ങുന്നു
പെട്ടിയും കൈയ്യിലായ് തൂക്കിമെല്ലെ

ഓടിവന്നെത്തിഞാന്‍ അച്ഛന്റെ കൈകളില്‍
തൂങ്ങിയൊരു കൊഞ്ചലായി ചേര്‍ന്നുനില്‍ക്കേ
കൈതട്ടിമാറ്റിയെന്‍ അച്ഛന്‍ നടക്കുന്നു
ഉമ്മയീ ഉണ്ണിക്കു തന്നിടാതെ

സങ്കടംപേറിഞാന്‍ മുറിയിലേക്കോടവേ
കണ്ടുഞാന്‍ ചിതറിയ മഞ്ചാടിമുത്തിനെ
വീണ്ടെടുക്കില്ലിനി ഞാനാ മണികളെ
അച്ഛനുടച്ചിട്ടുപോയതാണത്രയും.

ഇന്നുമെന്റച്ഛന്റെ യാത്രയാണെന്നോര്‍മ്മ
പുലരിയായ് സൂര്യന്‍ ചുവന്നിടുമ്പോള്‍

സ്നേഹമഴത്തുള്ളി

മേഘമേ നീയെത്രയകലെയാണെങ്കിലും
പേറുകവന്നെന്റെ സ്വപ്നച്ചിറകുകള്‍
തെരുവിലനാഥനായ് പാറിനടക്കുമെന്‍
മോഹത്തിലേക്കുനീ പെയ്തിറങ്ങീടുമോ

ദൂരെയാകാശത്തിലമ്പിളി ചന്തത്തില്‍
നിന്നുടെ മാളിക കണ്ടുറങ്ങുന്നേരം
പിഞ്ചിയ ചാക്കിലെ മൂലയ്ക്കലിത്തിരി
സ്നേഹമഴത്തുള്ളി ഞാന്‍ കൊതിപ്പൂ

താരാട്ടുമൂളി പതുക്കെപതുക്കെയെന്‍
ചാരത്തുവന്നൊരാ കുഞ്ഞിളംകാറ്റിനെ
മാറോടടുക്കി ഞാന്‍ സ്നേഹവാത്സല്യമായ്
ചുമ്മാ നുകരട്ടെ അമ്മിഞ്ഞപോലവേ

കുന്നിമണികള്‍ വളപ്പൊട്ടുചേര്‍ത്തു ഞാന്‍
ചില്ലുകൂടൊന്നിലായ് കൂട്ടിവച്ചീടുന്നു
അമ്മ വരുമ്പോഴാക്കുഞ്ഞുസമ്മാനമായ്
നല്കുവാന്‍ ചേര്‍ത്തതാണിച്ചെറുമുത്തുകള്‍

ആകാശക്കോണിലായ് അമ്മചിരിക്കുന്നു
എന്നിലേക്കുറ്റൊരു കുഞ്ഞുനക്ഷത്രമായ്
കൂട്ടുമോ മേഘമേ അവളെയെന്‍ ചാരെയായ്
തേന്മഴത്തുള്ളി കിളിര്‍ക്കും ചിറകിലായ്

പെയ്യുക പിന്നെനീയിത്തിരിസ്നേഹമായ്
എന്നിലേക്കെന്റമ്മ തന്നൊരാപ്പൂമഴ
മഴയില്‍ നനഞ്ഞൊരാ കുളിരായ്ത്തുടിക്കുവാന്‍
തുഴയട്ടെ ഞാനെന്റെ കടലാസു വഞ്ചികള്‍

മാരിവില്‍ കൊണ്ടൊരു സ്വാഗതം തീര്‍ക്ക നീ
അമ്മ വഴിയിലാച്ചന്തം പകരുവാന്‍
പുസ്തകക്കൂട്ടിലെ പീലികള്‍കൊണ്ടുഞാന്‍
മെനയട്ടെ വിശറിയൊന്നമ്മയ്ക്കു നല്കുവാന്‍.

തേങ്ങലായ്ത്തീരല്ലേ മേഘമേ നീയിനി
അമ്മവരില്ലെന്റെ ചാരത്തൊരിക്കലും
സ്നേഹപ്പെരുമ്പറ കൊട്ടിനീയിത്തിരി
തുള്ളികളെന്നിലേയ്ക്കിറ്റിച്ചുവീഴ്ത്തുക.

അമ്മതന്‍ സങ്കടക്കണ്ണീരുപോലെ ഞാന്‍
ഉള്ളില്‍നിറയ്ക്കുമാ തുള്ളികളൊക്കെയും
ചുംബന നോവിന്റെ ഗദ്ഗദംകൊണ്ടുഞാന്‍
വിങ്ങട്ടെയിത്തിരി കരിനിഴല്‍ക്കൂട്ടിലായ്.

ഒരു പ്രണയക്കുറിപ്പ്

പാറിപ്പറക്കുമാ അപ്പുപ്പന്‍താടികള്‍
എന്‍മനക്കാമ്പിലെ സ്വപ്നമാണോ?
വെള്ളച്ചിറകുകള്‍ വീശിപ്പറന്നവര്‍
മാനത്തെ തേരിലായ് പോയിടുന്നോ?

മഴമേഘക്കൂട്ടിലായ് ഒളിപ്പിച്ചുവച്ചുവോ
പ്രണയമാംസംഗീത നറുനിലാവ്
തുള്ളിത്തുളുമ്പുമാ സ്നേഹസങ്കീര്‍ത്തനം
മഴയിലടര്‍ന്നെന്നില്‍ അലിഞ്ഞുചേര്‍ന്നോ

കുസുമങ്ങള്‍ വിരിഞ്ഞൊരീ നറുമണരാത്രിയില്‍
പ്രണയത്തിന്‍ പുഷ്പം ഞാന്‍ കോര്‍ത്തുവയ്ക്കേ
അരിമുല്ലപോലെന്റെ മുന്നില്‍ വിളങ്ങുന്നൂ
പ്രണയിനീ നീയൊരു പ്രേമശില്പം

തഴുകട്ടെ ഞാന്‍നിന്റെ കൊങ്കത്തടങ്ങളില്‍
സ്നേഹമൂറുന്നൊരു താലിയായി
കണ്ണിണച്ചുണ്ടാല്‍നീ എന്നെത്തഴുകുമോ
കാവ്യസുരഭിലേ എന്‍ പ്രിയേ നീ

നോവുകള്‍പേറുമീ ഹൃദയസരസ്സില്‍ നീ
മധുവൂറും സ്വപ്നമായലിഞ്ഞുചേരൂ

സ്ഥിരോണര്‍ച്ചിയിലേക്ക്

മാരിവില്‍ചന്തത്തില്‍ മാനത്തുനിന്നൊരു
മാലാഖ വന്നെന്നെ കൊണ്ടുപോകും
പലചുംബനങ്ങളില്‍ ഉണരാതെ ഞാനിനി
മയങ്ങും സുഷുപ്തിതന്‍ നീലരാവില്‍

കാണാമറയത്തെ നക്ഷത്രപാത്തിയില്‍
അവളുടെ ചാരെ ഞാന്‍ വീണുറങ്ങും
പുഴകള്‍മരിക്കാത്ത മേഘമനസ്സില്‍ഞാന്‍
മിന്നൊളിത്തിങ്കളായ് വന്നുപോകും

നിഴലൊളിവീഴാതെ നറുനിലാപൊയ്കയില്‍
മിന്നാമിനുങ്ങിനെ കണ്ടുപോകും
തുമ്പികള്‍പാറുമാ ആകാശക്കൂട്ടില്‍ഞാന്‍
ചിറകില്ലാ പൈതലായ് പാറിനില്‍ക്കും

സ്വപ്നം കടംകൊണ്ട പൂവിലെ തേനുണ്ണാന്‍
പുലര്‍കാല മഞ്ഞായി ഞാനണയും
മഞ്ഞണിമുത്തിലെ സ്ഫടികക്കുടങ്ങളില്‍
സൂര്യനെ ഞാനും പകുത്തുവയ്ക്കും

ഓര്‍മകള്‍മൂടിയ ശവക്കുഴി മേലെഞാന്‍
ചെറിയൊരു മുല്ലയായ് പൂത്തുനില്‍ക്കേ
പാറിപ്പറന്നേറെ ശലഭങ്ങള്‍ സ്വപ്നമായ്
കണ്ണിണക്കോണിലൊളിച്ചിരിപ്പൂ

എങ്കിലും ഞാനെന്റെ അസ്ഥിമാടത്തിലെ
പൊന്നിന്‍ വിളക്കിലായെത്തുകില്ല
സന്ധ്യകള്‍ ചാലിച്ച നോവു വരമ്പില്‍ ഞാന്‍
കണ്ണുകള്‍പൂട്ടി കമഴ്ന്നിരിക്കും

ബാല്യം മറന്നൊരാ ഇടവഴിച്ചാലില്‍ ഞാന്‍
ചേമ്പില ചൂടി മഴനനയും
മോഹങ്ങളാകുമാ കടലാസുവഞ്ചി ഞാന്‍
ഒഴുകും മഴയിലൊളിച്ചുവയ്ക്കും.

എന്തിനായ് ഞാനിനി അലയണം ഉലകിലായ്
ഉടലില്ലാ പൈതലായ് അങ്ങുമിങ്ങും
പ്രണയംകടംകൊണ്ട പാരിലെ പൂക്കളില്‍
മധുകണംപോലൊന്നു തങ്ങിടാനോ?

മഴവരുമ്പോള്‍

ഒഴികിത്തുടങ്ങുന്നു വഴികളില്‍ ചിലതതില്‍
പൊഴിയുന്നു മേഘങ്ങള്‍ ഓളങ്ങളായി
കവിയുന്നു മോഹവും ഒരു പ്രണയമായി
കേഴുന്നനാഥഞാന്‍ തെരുവിലെ സന്തതി

മഴവന്നനാളിനെന്‍ പ്രണയത്തുരുത്തിലെ
കുഞ്ഞണിമൊട്ടൊന്ന് നനയാതിരിക്കുവാന്‍
തുള്ളിവീഴാത്തൊരു കുഞ്ഞിടം കണ്ടില്ല
എല്ലിച്ചമാടത്തിനുള്ളിലായെങ്ങുമേ

താരാട്ടിനീണം പകര്‍ന്നുവച്ചവനെന്റെ
മാറുനുണ‍ഞ്ഞൊരു ശ്രുതിയായയുറങ്ങവേ
ശിരസ്സിലിറ്റിച്ചൊരു കണ്ണീര്‍ക്കണങ്ങളാല്‍
മഴയെന്റെ നോവിനെ തൊട്ടു തലോടിയോ?

മഴതീര്‍ന്നുമരങ്ങളാ പെയ്ത്തേറ്റു വാങ്ങവേ
തൊട്ടില്‍ത്തുണിയൊന്നിറ്റിച്ച രോദനം
കണ്ടൊരുസൂര്യനും ചുമ്മാമിഴിച്ചെന്റെ
കാലില്‍ച്ചെറുചൂടു് മെല്ലെ പകരവേ

മാരുതന്‍വന്നൊരു പീലിത്തഴുകലായ്
കണ്ണിണത്തുമ്പിലെത്തുള്ളി തുടച്ചുവോ
പെയ്തുവീഴുന്നൊരാ മോഹങ്ങള്‍ മേഘങ്ങള്‍
തുള്ളികള്‍ പാത്രത്തില്‍ ദാഹമകറ്റുമോ?

മഴയെന്റെ പ്രണയമാണെങ്കിലും സന്ധ്യ നീ
കൂരിരുള്‍ തീര്‍ക്കുമീ തെരുവിന്റെ മക്കളില്‍
വെയിലേറ്റുവാടിയാലില്ലൊരു ദുഃഖവും
പൊടിയേറ്റ ജീവിത പാടവരമ്പുകള്‍

Wednesday 7 May 2014

എങ്ങുപോകും നീ

നൂലുപൊട്ടിച്ചൊരു പട്ടം കണക്കെന്‍റെ
ചിത്തം പറക്കുന്നിതാകാശമേടയില്‍
നോവിന്‍ ശലഭങ്ങള്‍ ഒപ്പം പറക്കുന്നു
ആയുസ്സൊടുങ്ങാത്ത വര്‍ണ്ണച്ചിറകുമായ്

സ്വപ്നങ്ങള്‍ ചാലിച്ച രാവിന്‍ നിറങ്ങളില്‍
നറുനിലാ പെരുമഴ നിഴലുകള്‍ വീഴ്ത്തുന്നു
മഞ്ഞിന്‍ മണികളാ തുമ്പക്കുടങ്ങളില്‍
ശങ്കിച്ചൊരു മുത്തം നല്കി മയങ്ങുന്നു

കാറ്റൊരു ശീല്‍ക്കാര മന്ത്രമായ്ത്തീരുന്നു
ആലില ഞാത്തിന്‍ ഹരിത പുടങ്ങളില്‍
എങ്ങുമെത്താതെന്‍റെ ചിത്തം പറക്കുന്നു
കാലത്തിന്‍ കൈവഴിച്ചില്ല കുരുക്കവേ

എത്ര തുഴഞ്ഞാലും ഒപ്പമെത്താതെന്‍റെ
ദേഹം കിതയ്ക്കുന്നു വാര്‍ദ്ധക്യസന്ധ്യയില്‍
കിട്ടില്ലെനിക്കിനി ബാല്യമൊരിക്കലും
പിന്നിട്ട വഴിയില്‍ തിരിഞ്ഞു നടന്നാലും

ചിത്തമേ നീ നിന്‍റെ വഴികളില്‍ പായുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനിതാ ഭൂമിയില്‍
എങ്ങുപോമന്നു നീ ശങ്കവിടാതൊരു
പിണ്ഡമായ് ഞാനങ്ങു തുമ്പിലയേറുമ്പോള്‍.

മയക്കം

മയങ്ങട്ടെ, ഇനിയൊരു വിലാപമില്ലാതെ 
മാറിലൊതുങ്ങിച്ചുളുങ്ങിയമരട്ടെ ഞാന്‍
പ്രാണനുള്ളിലേക്കിരച്ചു രമിക്കാതിരിക്കട്ടെ
അമ്മേയമര്‍ത്തുക നെഞ്ചിലായെന്നെ നീ

മനുഷ്യന്‍, വിഷമൂതി വീര്‍പ്പിച്ചൊരാ മാരുതന്‍
ചുറ്റിത്തിരിയുന്നിതാ നിന്നിളം ചില്ലയില്‍
ഞെട്ടറുക്കല്ലെ നിന്‍ പൊക്കിളിന്‍ കൈവിരല്‍
പാലമൃതൂറുമാ സ്നേഹത്തിന്‍ നൂല്‍വഴി

ആവില്ലയമ്മേ ശോഷിച്ചുപോകുന്നിതാ ഞെട്ടുകള്‍
കൈവിരല്‍ വിടിവിച്ചിതാ സമയവുമകലുന്നു
ഞാന്‍ പതിക്കട്ടെ, ധരിത്രിതന്‍ മാറിലായ്
വീണുറങ്ങട്ടെ ഇനിയാ മഴയെന്നെ തേടിയെത്തുംവരെ

പുളയുന്നവേനലെന്‍ അരികത്തുവരാതെയാ
ചില്ലകള്‍ പൊഴിച്ചൊരു തടയണ തീര്‍ത്തു നീ
പുതപ്പിക്കൂ പ്രപഞ്ചമേ, മണ്ണിന്‍ മടിത്തട്ടിലായ്
വര്‍ണ്ണങ്ങള്‍ പൂക്കട്ടെയെന്‍ സ്വപ്നമാം ചില്ലയില്‍

എന്തിനുണരണം ഞാന്‍, എന്‍‍ ചില്ലയില്‍ പാര്‍ക്കുവാന്‍
ഇല്ലൊരു പക്ഷിയും നാളെ പ്രഭാതത്തില്‍
കാണില്ല തെല്ലൊരു മഞ്ഞിന്‍ കണംപോലും
പാരിലീ കനലുപഴുപ്പിച്ച വേനലാണെപ്പൊഴും

വരില്ലവള്‍ മഴയും പ്രകൃതിക്കുകൂട്ടായൊരുവേള
വന്നാലോ രൗദ്രമാം താണ്ഡവമെന്നപോല്‍
ആശിപ്പതില്ല ഞാനുണര്‍ന്നൊന്നെണീക്കുവാന്‍
അമര്‍ന്നുറങ്ങട്ടെ പ്രപഞ്ചമേ നീയുണര്‍ത്തല്ലേ മേലിലും.

Sunday 27 April 2014

നീ വരുമോ?

കുന്നിമണികളേ അപ്പൂപ്പന്‍താടിയെ
കണ്ടുവോ നിങ്ങളെന്‍ ബാല്യത്തെ
പാടവരമ്പിലെ ചാണകചന്തമേ
കണ്ടുവോ നീയെന്‍റെ പാദത്തെ

ചുണ്ടിലെരിയുടെ കുങ്കുമംചേര്‍ക്കുന്ന
ഉപ്പിന്‍മുളകിലാ മാങ്ങാത്തുണ്ടില്‍
ഒന്നുകടിച്ചുനീ ചുമ്മാ കരയല്ലേ
ബാല്യമേ നീയെന്‍റെ പിന്നിലായി

താഴെത്തൊടിയിലെ ഞൊടിഞൊട്ടപ്പൂവിനാല്‍
നെറ്റിയില്‍ വെടിവച്ച കുഞ്ഞുപെണ്ണേ
കണ്ണന്‍ചിരട്ടയില്‍ കണ്ണാരംപൊത്തുമ്പോള്‍
മണ്ണപ്പം ചുട്ടത് തട്ടീടല്ലേ

ഞണ്ടിന്‍കുഴിയിലാ പുല്ലിന്‍‍കുരുത്തോല
ചുമ്മാകറക്കുന്ന ചങ്ങാതിയെ
പിന്നിലായ് ചെന്നൊരു നുള്ളുകൊടുത്തിട്ട്
തല്ലുപിടിക്കുന്ന ബാല്യമേ നീ

മുക്കുടഞ്ഞുള്ളോരാ സ്ലേറ്റിന്റെ വക്കിലായ്
കൊഞ്ഞണം കുത്താതെ കൂടെവായോ
ചെമ്പകപ്പൂവിന്‍റെ നറുമണം പേറുന്ന
കുഞ്ഞൊരു തോഴിയായ് കൂടെവായോ

ചീനിയിലയിലെ തണ്ടിലൊരുമാല
കോര്‍ത്തെന്‍റെ പിന്നിലായ് നീ നടന്നാല്‍
ജീവിതസന്ധ്യതന്‍ കനലുപഴുപ്പിച്ച
ചിതയിലെനിക്കൊരു തോഴിയാകും.

നെല്ലി

ഒരു കയ്പ്പു കൂട്ടിന്‍റെയുള്ളിലൊന്നായി
ചേര്‍ത്തമധുരങ്ങളെത്രയെന്നോ
ചോലകള്‍തീര്‍ത്തൊരാ ശാഖിയൊന്നില്‍
ചേലേറുമാപക്ഷി പാടിനില്‍ക്കേ

മരണം വിതുമ്പി കരഞ്ഞതാവാം
ചെറു ചില്ലകള്‍തൂകിയ കുഞ്ഞിലകള്‍
ഞാനുമാ തേങ്ങലിങ്ങേറ്റുവാങ്ങേ
നോവുന്നു ഹൃദയമാ പെരുമഴയില്‍

കോലായിലെച്ചെറു തിണ്ണയൊന്നില്‍
ചാരിയിരുന്നോരാ സ്നേഹബിന്ദു
ചൊല്ലുന്ന മന്ത്രങ്ങളൊക്കെയിപ്പോള്‍
കയ്പ്പാം മധുരത്തിന്‍ കീര്‍ത്തനങ്ങള്‍

അനുഭവമെന്നൊരാ പുഞ്ചിരികള്‍
വെറ്റക്കറചേര്‍ന്നു പാടിടുമ്പോള്‍
മുന്നിലിരുന്നാ കഥ നുണയാന്‍
ഇന്നുമെന്‍ ബാല്യം ഞാന്‍ ചേര്‍ത്തുവയ്പൂ.

മേഘമേ...

നേര്‍ത്ത മുരള്‍ച്ചയുരുള്‍പൊട്ടി
തിമിര്‍ത്തലച്ചുതിര്‍ന്ന മേഘമേ
പ്രണയം നിറച്ചൊരമൃത കുംഭമായ്
ചുരത്തുനീ സ്നേഹനാളമീ ഭൂമിയില്‍

കടുത്ത വേനല്‍ച്ചിരുള്‍മുടി നനച്ചുനീ
പെയ്തുവീഴുക ജനിമുരടിച്ച വിത്തിലായ്
നിവരട്ടെ ഹരിതനാവുകളീയൂഴിയില്‍
കൈകാല്‍ മുരടിച്ചമര്‍ന്നുറങ്ങാതെ

‌യൗവ്വനം തുടുംക്കും സിരകളായ് വീണ്ടും
നിവര്‍ന്നൊഴുകട്ടെ മുത്തശ്ശിപ്പുഴകളും
ഭൂമി പൂക്കട്ടേ വീണ്ടുമൊരു വസന്തമായ്
പറന്നുയരട്ടേ ശലഭവും വാനിലുന്മാദമായ്.

ഓര്‍മയിലേക്കൊരു മഴ

മാനത്തു ഞാന്‍ കണ്ട മാരിവില്‍ പെണ്ണിതാ
മഴനൂലുകോര്‍ത്തിങ്ങിറങ്ങിവന്നു
തോളത്തു കുന്തിച്ചു കുന്തിച്ചു പെയ്തവള്‍
കാതിലൊരു കൊഞ്ചലായ് ചാറിനിന്നു

പ്രണയം തുടിക്കും കുളിര്‍ത്തെന്നലായവള്‍
നെഞ്ചിലായ് ചേര്‍ന്നങ്ങു ചാഞ്ഞുറങ്ങി
മുത്തുപതിപ്പിച്ച മുത്തങ്ങള്‍ കൊണ്ടവള്‍
ചുണ്ടില്‍ നനവാര്‍ന്ന സ്നേഹമായി

വിങ്ങും മനസ്സിലെ നോവുകൂടീട്ടൊരു
കണ്ണുനീര്‍ത്തുള്ളി ഞാന്‍ പെയ്തുവീഴ്ത്തേ
ചുംബനത്തുള്ളികള്‍ കൊണ്ടൊരു സാന്ത്വനം
തന്നവള്‍ സ്നേഹപ്പെരുമഴയാല്‍

നെറ്റിയില്‍ വീണൊരാ കുഞ്ഞു മഴത്തുള്ളി
കാലപ്പടികടന്നോടിച്ചെല്ലേ
ചെമ്പകത്തറയിലെ കളിവീടിനുള്ളിലെന്‍
ബാല്യമിരിക്കുന്നു കൊഞ്ചലോടെ

കുപ്പിവളത്തുണ്ടാല്‍ സ്നേഹം പകുക്കുന്ന
ചങ്ങാതിയുണ്ടെന്‍റെ കൂടെയന്നും
പ്ലാവിലത്തൊപ്പിയില്‍ രാജാവുഞാനതാ
മുട്ടിന്‍തൊലിപോയി തേങ്ങിടുന്നു

ചാറിയവളെന്‍റെ കുഞ്ഞൊരു മാടത്തില്‍
സ്നേഹവിരുന്നിനായ് വന്നപോലെ
കണ്ണീരു മാഞ്ഞുഞാന്‍ തുള്ളികളിച്ചെന്‍റെ
ചിന്തകള്‍ ചാറും വഴിയിറമ്പില്‍

ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു
ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു

Sunday 20 April 2014

ഒരു കുമ്പസാരം

ദലമര്‍മ്മരങ്ങള്‍
മഴയകന്ന വിരഹത്തിന്‍റേതാവാം
ഇനിയെന്‍റെ നോവുകളിലെ മൗനം 
കൂടുകൂട്ടി അടവച്ചു വിരിയിക്കുന്നത്
സ്വപ്നമകന്ന മഴക്കാറുകളാകും

സന്ധ്യകള്‍ ചാലിച്ചെടുക്കുന്നത്
എന്‍റെ ഹൃദയരക്തമാവും
വിദൂരമല്ലാത്ത ഇരുട്ടിലേക്ക്
കണ്ണുകള്‍ അടഞ്ഞുപോകുന്നു

പ്രഭാതത്തിലേക്ക്
ഇനിയും കാതങ്ങള്‍ ബാക്കി
കണ്ടെത്താനാവാത്ത ജലകണങ്ങള്‍
എന്‍റെ വേരുകള്‍ ഉണക്കിക്കളയുന്നു

കൂണുറങ്ങാത്ത മഞ്ഞുവീഴ്ചകള്‍
എന്‍റെ ശിരോമുകളങ്ങളെ കാര്‍ന്നുതിന്നുന്നു
എന്‍റെ നാമം വാഴ്ത്തപ്പെടുന്നില്ല
എന്നോടൊപ്പം ജീവിച്ചവര്‍
എന്നെ മറന്നു തുടങ്ങിയിരിക്കുന്നു

അവര്‍പങ്കുവയ്ക്കുന്നത്
പാപം പകുത്ത അപ്പങ്ങളും