Wednesday 13 August 2014

മനസ്സ്

ഞാന്‍ തേടിയത്
എന്‍റെ അലകളായിരുന്നു
ബാല്യത്തില്‍ നിന്ന്
ഒരു സൈക്കിള്‍ വീലിന്‍റെ
അകലത്തിലേക്കുള്ള
എന്‍റെ കൗമാരമായിരുന്നു.
മൗനങ്ങളിലൂടെ മഞ്ഞിറങ്ങിപ്പോയ
ചെറുവസന്തങ്ങളായി
നോവുകള്‍ അകലേക്കു പോകുമ്പോള്‍
സൗഹൃദങ്ങള്‍ ഒരോര്‍മ്മപ്പെടുത്തലായി
മനസ്സിലവശേഷിപ്പിച്ച
അപ്പൂപ്പന്‍താടികള്‍
നരകളായി എന്നിലേക്കണയുന്നു.
കണ്ണിമാങ്ങയ്ക്കായി ഓടിയടുത്ത
നാട്ടുമാവിന്‍ചുവട്
കടവെട്ടി എന്നിലെ തീനാളമാകുമ്പോള്‍
ഞാനറിയുന്നു
തീപ്പൊരികള്‍ അസ്തമിച്ച്
വാനിലേക്കുയര്‍ന്ന
ചില ചാമ്പല്‍ തുണ്ടുകളെ.

Tuesday 12 August 2014

മാംസം നഷ്ടപ്പെടുമ്പോള്‍

ഇരുളിന്‍ ചുഴിക്കുത്തുപോല്‍ പോയപകലുകള്‍
അരുണകിരണങ്ങള്‍തന്‍ പ്രഭകളാകാം

ഉഷ്ണമായെന്നിലുപ്പിട്ടുപോയൊരാ
ഓര്‍മ്മ വിയര്‍പ്പിന്‍ കണങ്ങളാകാം

ഏതോ കുളിര്‍കാറ്റു പാറിയകന്നതു
നേരിന്‍റെ നോവാം പിതൃക്കളാകാം

ഒരു ദാഹമായെന്‍റെ തൊണ്ടയില്‍ ചേര്‍ന്നത്
ഒരു തേങ്ങലിന്‍ ശബ്ദവീചിയാകാം

പലവുരു പിന്നിലേക്കാഴ്ത്തിയ സ്വപ്നങ്ങള്‍
ശിരസ്സില്‍ കനംവച്ച നോവുമാകാം

മുട്ടിവിളിക്കുമാ നിശ്വാസനാളമെന്‍
മുന്നില്‍കൊടുങ്കാറ്റു തീര്‍ത്തിരിക്കാം

കണ്ണുകള്‍ കണ്ടൊരാ കാണാത്ത ശേഷിപ്പെന്‍
ജന്മത്തിന്‍ നഷ്ടങ്ങളായിരിക്കാം

പ്രാണനെ മാത്രം പകുത്തെടുക്കുമ്പൊഴാ
ഗന്ധങ്ങ‍ളിഷ്ടത്തിന്‍ വഴികളാകാം

ഒടുവില്‍ ജഡമായി പിന്നിലേക്കെറിയുമ്പോള്‍
കാലുവലിച്ചെങ്ങോ മറയുന്ന കാലവും
എന്നെ മറന്നുപോകാം

ഋതുക്കളാം സാക്ഷികള്‍ കാവലിന്‍ പരിക്ഷകള്‍
എന്നിലൊരു പേമാരി പെയ്തു തീര്‍ക്കാം

ഒഴുകട്ടെ പുഴയിനി കുളിരുമായകലത്തില്‍
അടരുന്ന മണ്ണിന്‍റെ മരണമായി

പെയ്യട്ടെ ഗോളങ്ങള്‍ ഒരു മാരികൂടിയീ
കബന്ധംമുളയ്ക്കുന്ന കാവിനുള്ളില്‍

അന്നെഴുന്നേറ്റൊരു നോവിന്‍റെ ശീലു ഞാന്‍
പാടും മുളന്തണ്ടിനീണമായി.

Monday 11 August 2014

പൂത്തുമ്പി

ഓര്‍മ്മകള്‍ പൂക്കും പൂങ്കാവനത്തിലെ
കൈതപ്പൂ നിറമുള്ള പൂത്തുമ്പീ
പ്രേമം തുടിക്കും മലരിതള്‍ പോലെ
നാണം നിറഞ്ഞൊരു പൂത്തുമ്പി
അവള്‍ നാണം നിറഞ്ഞൊരു പൂത്തുമ്പി

സ്നേഹക്കടലല തീരത്തിലവളെന്‍റെ
ഹൃദയത്തെപുല്‍കും തിരകളാകെ
കുളിരുപകരുമാ ചുംബനപ്പൂവുകള്‍
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ

കൈവിരല്‍ത്തുമ്പിലെ മണിവീണയായവള്‍
മധുരമാം ശ്രുതിയെന്നില്‍ പകര്‍ന്നിടവേ
അധരപുടങ്ങളില്‍ ശ്രുതിചേര്‍ത്തു ഞാനാ
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു.

ഹര്‍ഷപുളകിത രാസ വിലോലിനി
ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
എന്നില്‍ ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ

പുടവകള്‍ മറയിട്ട താഴാമ്പുമേനിയില്‍
വിരലുകള്‍ പുതുസ്വരം ചേര്‍ത്തുവച്ചു
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
ഞാന്‍ അവളിലെ മധുരമാം ലഹരിയായി

സ്നേഹമഴ

കൊത്തങ്കല്ലു കളിച്ചു ഞാനാ 
മുറ്റത്തേക്കു നടക്കുമ്പോള്‍
കള്ളിപ്പെണ്ണെ നീയെന്‍ചുണ്ടില്‍
മുത്തം കൊണ്ടു നിറയ്ക്കുന്നോ?

കണ്ണിന്‍പോള നനച്ചു ഞാനെന്‍
നോവിന്‍ മുത്തു മറയ്ക്കുമ്പോള്‍
ഈറന്‍ മാറില്‍ നീ ചേര്‍ത്തെന്നെ
പുല്‍കിപ്പുല്‍കിയുണര്‍ത്തുന്നോ?

സ്നേഹക്കൈവരി താണ്ടി ഞാനാ
പ്രണയത്തേനറ ചേരുമ്പോള്‍
വിരലിന്‍ത്തുള്ളികളാലൊരു ജാലം
എന്നുള്ളില്‍ ചേര്‍ത്തു രസിക്കുന്നോ?

കുഞ്ഞിക്കൈകളിലൂഞ്ഞാലിട്ടൊരു
റോസാപ്പൂവിലുറങ്ങുമ്പോള്‍
പവിഴംപോലെ നിന്നധരത്തില്‍
സൂര്യന്‍ നിന്നു തിളങ്ങുന്നോ?

ചാറിത്തീര്‍ന്നു മനസ്സില്‍ക്കേറി
എങ്ങോപ്പോയങ്ങൊളിക്കുമ്പോള്‍
നിന്നെത്തേടും എന്നെ കാണാന്‍
ചില്ലകള്‍തോറും പെയ്യുന്നോ?

കണ്ണില്‍ക്കാണും മേഘത്തേരില്‍
നീയുണ്ടെന്നതു ചൊല്ലുമ്പോള്‍
ഉള്ളില്‍ക്കാണും മഴവില്ലില്‍ നീ
സ്നേഹത്തൂമധു ചേര്‍ക്കുന്നോ?

പെണ്ണേ നീയെന്നുള്ളില്‍ക്കേറി
ചുമ്മാ ചാറിപ്പെയ്യുമ്പോള്‍
ഉള്ളില്‍ കനവില്‍ ഞാന്‍ കൂട്ടുന്നു
പൊന്മണി വിത്തിന്‍ പൂപ്പന്തല്‍

പാടമൊരുക്കും നേരത്തെന്‍റെ
ചാരേ നീയും ചാറുമ്പോള്‍
നാണംകൊണ്ടു മറിഞ്ഞാ ഞാറുകള്‍
സ്നേഹപ്പൂവുകള്‍ ചൂടുന്നു

പെണ്ണേ നീയെന്‍ ഖല്‍ബില്‍ വീണ്ടും
മുകിലായ് മഴയായ് പെയ്തോളു
കൊത്തങ്കല്ലു കളിച്ചു ഞാനാ
മുറ്റത്തേക്കു നടന്നോട്ടെ.