Tuesday 29 December 2015

നിഴലും ഞാനും - Nizhalum Njanum: അവളുടെ ചിരിപോലെ

നിഴലും ഞാനും - Nizhalum Njanum: അവളുടെ ചിരിപോലെ: കടംവച്ചുപോകുന്ന കടങ്കഥകളില്‍ ഒരു മയില്‍പ്പീലിത്തണ്ടുമായി ഞാനാ മഞ്ചാടിക്കുരുവിനെകാത്തിരുന്നു മഷിത്തണ്ടിന്‍ മണമുള്ള കുഞ്ഞു കൈപ്പത്തികൊണ്ട് പ...

Wednesday 2 December 2015

ഇഴയുന്ന സന്ധ്യക്കുമീതെ


ഇരുളിന്റെ മറവിലെന്നിടനെഞ്ചില്‍ നിന്നു നീ
ഊറ്റുന്ന ഭ്രാന്താണു കാമം 
ഞാനല്ല വേശ്യയെന്നുടലാകെ നക്കുന്ന
നിണമറ്റ നിന്‍ കണ്ണുമാത്രം
എന്‍തുടക്കോണിലെ ചേരിയില്‍ നീ തീര്‍ത്ത
ബിംബങ്ങളെന്നുമനാഥര്‍
നീയാണുസത്യവും നീയാണുവാക്കുമെന്നാരോ
പഠിപ്പിച്ചപോലെ
എഴുതുന്നു ഞാനിന്നുമീ പുസ്തകത്തിന്‍
ഇരുളുന്ന താളിലായെന്നും
കണ്ണുകള്‍ കെട്ടിയീ വിജനമാം വഴിയില്‍ നീ
വിലപേശി വിലപേശി നില്‍ക്കേ
ഞാന്‍പെറ്റ മക്കള്‍ നിന്‍ ഭൂ തഗണങ്ങളായ്
പടവെട്ടി പടവെട്ടിയാര്‍ക്കും
എന്‍ചേല നിന്റയീ കൊടികള്‍ക്കുവേണ്ടി
പലവട്ടം കീറിയെടുക്കേ
നഗ്നയായ് തെരുവിലൊരു ഭ്രാന്തിയായ് കേഴുന്ന
ഞാനാണു ഞാനാണു മോക്ഷം
എരിയുന്ന തീയിലെന്നുടലിനെ കുത്തിനീ
കരയുന്നതെന്തിന്നു വീണ്ടും
പകലുകള്‍ ഇരുളിന്റെ കാത്തിരിപ്പാണിനി
ഇഴയുന്ന സന്ധ്യക്കു മീതെ

അവളുടെ ചിരിപോലെ

കടംവച്ചുപോകുന്ന കടങ്കഥകളില്‍
ഒരു മയില്‍പ്പീലിത്തണ്ടുമായി
ഞാനാ മഞ്ചാടിക്കുരുവിനെകാത്തിരുന്നു
മഷിത്തണ്ടിന്‍ മണമുള്ള കുഞ്ഞു കൈപ്പത്തികൊണ്ട്
പലപ്പോഴും അവളെന്‍റെ മിഴികള്‍ പൊത്തി ചിരിച്ചു
ഇനിയും മായ്ച്ചെടുക്കാത്ത
തടിസ്ലേറ്റില്‍ ‍ഞാനവള്‍ക്കായി
എന്‍റെ മനസ്സ് കോറിയിട്ടു
വന്നുപോയ മഴകളില്‍
ഞാനറിയാതെ അലിഞ്ഞുപോയ
എന്‍റെ പ്രായം ഒരു കര്‍ക്കിടകത്തിന്‍റെ
തുള്ളിമുറിയാത്ത പെയ്ത്തിനുവേണ്ടി
കാതോര്‍ത്തിരുന്നു
അവളുടെ ചിരിപോലെ

അതെവിടയാകും?

ചില രാത്രികള്‍ പകലെന്നപോലെ
സ്വപ്നങ്ങളാല്‍ മാരിവില്ലു ചമയ്ക്കുന്നു.
കണ്ണൊന്നു ചിമ്മുമ്പോഴേയ്ക്കുും
കരിമഷി പടരുന്നിരുട്ടിലേക്ക്
മറഞ്ഞുപോകുന്ന അവ്യക്ത നിഴലുകള്‍.
കണ്ടെടുക്കാത്ത ഓര്‍മ്മക്കൂടുകള്‍ പണിതെടുത്ത്
നിറച്ച നിറഭേദങ്ങള്‍.
വരച്ചെടുക്കുന്ന മായാക്കാഴ്ചകള്‍
ഞാനെന്ന ബോധംകെടുത്തി
എന്നിലേക്കുതന്നെ ആഴ്ന്നിറങ്ങുമ്പോള്‍
മനസ്സെന്ന മഹാമായ അതെവിടയാകും?

മൗനം പ്രണയമാകുമ്പോള്‍

കണ്ണിമാങ്ങാ കാര്‍ന്നിടുന്ന കുഞ്ഞുബാല്യത്തില്‍
കണ്ണുപൊത്തി നിന്‍റെയൊപ്പം ഞാന്‍ നടന്നപ്പോള്‍
കണ്ടതില്ല നിന്‍റെ ചന്തം എന്‍റെ പെണ്ണാളേ
നിന്‍റെ കണ്ണില്‍ പൂത്തുനിന്ന പൂവസന്തങ്ങള്‍
ചേമ്പിലകള്‍ നുള്ളിയിട്ടീ നീര്‍വഴിത്തോട്ടിന്‍
ഇന്നു നിന്‍റെയരികുപറ്റി ഞാന്‍ നടന്നോട്ടേ
എള്ളു പൂക്കും പാടമൊന്നില്‍ തത്തപാറുമ്പോള്‍
നിന്‍റെ ചുണ്ടിന്‍ പുഞ്ചിരിയില്‍ ഞാന്‍ ലയിച്ചോട്ടെ
മഞ്ഞുതുള്ളി പകര്‍ന്നുവച്ച നൂറുബിംബങ്ങള്‍
കുഞ്ഞുപൂവില്‍ പ്രഭചൊരിയും സൂര്യനാകുമ്പോള്‍
പുതിയ പകലിലുറവതേടി ഞാന്‍ നടക്കുന്നു
എന്‍റെയൊപ്പം കൂട്ടുവായോ എന്‍റെ കണ്ണാളേ
കൊക്കുരുമ്മും സ്നേഹമായി നീയണഞ്ഞെന്നാല്‍
ഹൃദയതന്ത്രി പകുത്തു നിന്‍റെ പ്രണയമായീടാം
ചിറകിനുള്ളില്‍ കൂടൊരുക്കി കാത്തുവച്ചീടാം
കുളിരുതോരും ചൂടുനല്‍കി ചേര്‍ത്തുവച്ചീടാം
തുമ്പിതുള്ളും നെഞ്ചകത്തിന്‍ പൂമലര്‍ചെപ്പില്‍
ചേര്‍ത്തെടുക്കൂ എന്‍റെ മൗനം നിന്‍റെ പാട്ടായി
നീയുറങ്ങും മണ്‍മടിയില്‍ ഞാനിരിക്കുമ്പോള്‍
കുഞ്ഞുകാറ്റായ് വന്നു നീയെന്‍ അരികുചായുന്നു
നിഴലുനീങ്ങി പകലിടങ്ങള്‍ കരിയുടുക്കുമ്പോള്‍
അകലെ വാനില്‍ നീ തിളങ്ങും എന്‍റെ നക്ഷത്രം
ഈ നിലാവിന്‍ വഴിയരുകില്‍ വിരഹമില്ലാതെ
നിന്‍റെ ചുടലച്ചോട്ടില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ

ഇനിവയ്യ മാളോരേ

നീയെന്നെക്കാട്ടില്‍ നിന്നും
വാരിക്കുഴി തീര്‍ത്തൊരു നാളില്‍
നാട്ടാനേക്കൂട്ടിനുകൂട്ടി
കൂട്ടില്‍ക്കേറ്റിമെുരുക്കിയിണക്കി
ചേലേറുംപേരുംനല്‍കി
കാലോളം ചങ്ങലയിട്ടുകുരുക്കി
ചൂടേറും റോഡില്‍ക്കൂടി
ചെള്ളയ്ക്കൊരുകുത്തും തന്നു നടത്തും
ഞാനാണേ കാട്ടില്‍ പെരിയൊരു
കാട്ടാനകൂട്ടപ്പെരുമാള്‍
മദമൊട്ടുപൊട്ടുന്നേരം
നീയിട്ടചങ്ങലപൊട്ടും
ഞാനെന്‍റെ ഭ്രാന്തിന്‍ചൂരില്‍
നാടാകെ തട്ടിമെതിക്കും
കുടതന്ന തേവരുമില്ല
കാലാളിന്‍ ജീവന്‍കാക്കാന്‍
അതിനാലേ ഞാനാക്കാട്ടില്‍
സുഖമോടെ നടന്നോട്ടേ
ഈ ചൂടില്‍ വേവുന്നെന്‍റെ
തടിയുള്ള കരിദേഹം
നീ കൊട്ടും താളംകേട്ടന്‍
ഉടലാകെ തളരുന്നു
മുറംതോല്‍ക്കും ചെവികൊണ്ടീ
ഉടലാകെ വീശീട്ടും
പനികൂട്ടും വെയിലെന്‍റെ
ഉടലാകെ പൊള്ളിച്ചു
ഇനിവയ്യ മാളോരേ
തിടമ്പൊട്ടു ചുമക്കാനും
വെറിവീണ മണ്ണിന്‍റെ
ഇടനെഞ്ചില്‍ പിടയാനും
കരിവീട്ടി വലിക്കാനും
പടയോട്ടംകൂടാനും
നീ തീര്‍ത്ത കോപ്പിന്‍റെ
പിന്നാലെ നടക്കാനും

മായാത്ത ചിത്രങ്ങള്‍


നീ നിന്‍റെ വിരല്‍കൊണ്ടു
മായാത്ത ചിത്രങ്ങള്‍
ഏറെ വരയ്ക്കുന്നുണ്ടീയുലകില്‍
എന്തിനുവേണ്ടിയീ ജന്മങ്ങള്‍ നല്‍കുന്നു
തീവ്രമാം ബോധത്തിനുറവയാകാന്‍.
കട്ടികടുംവേനല്‍ ശിഖരത്തിലിന്നൊരു
കുട്ടി നിലവിളിച്ചോടിടുമ്പോള്‍
പൊട്ടുംവിശപ്പിന്‍റെ തീച്ചൂളകൊണ്ടിതാ
ഭൂമിയും വരളുന്നു വിണ്ടുകീറി.
കരളുള്ള കായ്കളില്‍
തേയ്ക്കും വിഷത്തിന്‍റെ
ഫണമുള്ള ചില്ലയില്‍ കൂടൊരുക്കി
പണംകൊണ്ടു നീതിതന്‍
കണ്ണുകള്‍ ബന്ധിച്ചെന്‍
അഴലുകള്‍ കൂട്ടുന്ന സത്വമാകാന്‍
നീ വരച്ചീടുന്ന ചിത്രങ്ങളെന്നുമീ
ഉലകീലീ കൊടികള്‍ വരച്ചുകുത്തും.
നിറമുള്ള പീലികള്‍ തുന്നിയ തൊപ്പികള്‍
തുടരുന്ന ഭരണത്തിനീര്‍ച്ചവാളില്‍
പിടയുന്ന ദേഹങ്ങള്‍ പട്ടിണിക്കാലുമായ്
ഇഴയുന്നു വീണ്ടുമാ കള്ളികുത്താന്‍.
പുഴകള്‍ വരച്ചിട്ട യൗവ്വനത്തുടികളില്‍
ഉടല്‍കൊണ്ട സംസ്കാര നഗരചിത്രം
മതമായി പിന്നെയെന്നുടലില്‍ സ്ഖലിക്കുന്ന
വ്രണമായി ഗന്ധം ചുരത്തി നില്‍ക്കേ
കടലുകള്‍ വേതാളച്ചുഴികളില്‍ വീണ്ടുമൊരു
ഖഡ്ഗം ചമയ്ക്കുന്നു തിരകളാലെ.
നിശകളില്‍ വേരറ്റ സ്നേഹത്തുരുത്തുകള്‍
കാമംകൊളുത്തും മനസ്സുമായി
പുടവകള്‍ ഛേദിച്ച വാളുമായവനിയില്‍
തേരോട്ടമോടിച്ചിരിച്ചിടുമ്പോള്‍
പരിചകള്‍ പെണ്ണുടല്‍ മാത്രമായിരവിന്‍റെ
കോണില്‍ കടംകൊണ്ടു തൂങ്ങിനില്‍ക്കും.
കരിപിടിച്ചിവിടെയെന്നുലകിലെപാത്രങ്ങള്‍
വരളുന്നു കനലിനി നീ വരയ്ക്കൂ
ജ്വലിക്കട്ടെ ഭൂമിയൊരു കനല്‍ക്കുന്നുപോലിനി
മായട്ടെ മലിനങ്ങള്‍ ശുദ്ധിതേടി
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും

Thursday 5 November 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം

ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍

പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ

കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം

കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും

അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.

രാവണയുമ്പോള്‍

കനല്‍ക്കാട്ടിലൂടൊരു
നിഴലോടി മറയുമ്പോള്‍
നിലാവിന്റെ മണിപ്പൂക്കള്‍ 
ചിതറി വീഴും
വിടരാനായ്ക്കൊതിപൂണ്ട
മലര്‍മൊട്ടിലൊരു കാറ്റ്
തഴുകിക്കൊണ്ടെവിടേക്കോ
പറന്നുപോകും
മിനുങ്ങുന്നയുടലുമാ-
യിരുട്ടിന്റെ പുതപ്പിങ്കല്‍
ചിലചിത്രം വരയ്ക്കുന്ന
മിനുമിനുങ്ങി
തണുവുള്ളയിലക്കൂട്ടി-
ലൊരുമതന്‍ കരുത്തോടെ
യൊരുമെയ്യാലുറങ്ങുന്ന
പുളിയുറുമ്പ്
ഇഴയുന്ന സമയത്തി-
ലൊരുവാക്കും പറയാത
യലയുന്ന മനസ്സിന്റെ
ചിറകിനുള്ളില്‍
ഒരു കൂടുകൂട്ടിയെന്‍
ഓര്‍മ്മതന്‍ മരുപ്പച്ച
ചൂടുന്നു കിനാവിന്റെ
ഇന്ദ്രജാലം

ചില കള്ളങ്ങള്‍

എന്നെ ചൂണ്ടി
നീയെന്നെന്നെ നീ വിളിക്കുമ്പോള്‍
നിന്നെ ചൂണ്ടി ഞാനും
നിന്നെ നീയെന്നു വിളിക്കുന്നു
രണ്ടു ശരീരങ്ങളുടെ
ഒരേ തലങ്ങള്‍
നീ ജനിച്ചതുകൊണ്ടാകണം
ഞാന്‍ നിന്നെ പ്രണയിച്ചത്
ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍
നിനക്കെന്നെയും പ്രണയിക്കാനാകുമായിരുന്നില്ല
അപ്പോള്‍ പിന്നെ
പ്രണയമെന്നത് നീയോ? ഞാനോ?
സ്ഥിര സംഭവ്യമായ
പ്രകൃതിയുടെ മായയില്‍
സ്വപ്നജാലം മാത്രമാണോ ഈ പ്രണയം.
അല്ലാതെ പിന്നെ,
നീയും ഞാനും എന്നത്
നിലനില്‍ക്കുന്നതേയില്ല.
പ്രണയം പലയാവര്‍ത്തി വന്നുപോകുന്നു.
ധ്യാനാവസ്ഥയിലും രമിച്ച്
സുഷുപ്തിതന്ന്
പ്രണയം പ്രപഞ്ചോത്പത്തിമുതല്‍
സ്ഥിരധാതുവായി
ഓരോ അണുക്കളിലും വ്യാപരിക്കുന്നു.
അപ്പോള്‍പിന്നെ
എനിക്കു നിന്നോട് തോന്നിയതോ
നിനക്ക് എന്നോട് തോന്നിയതോ
പ്രണയമല്ല..
നീയാണ് പ്രണയം...!
നീ പറയുമ്പോലെ ഞാനാണ് പ്രണയം!
നെഞ്ചില്‍ കൈചേര്‍ത്ത് കണ്ണടയ്ക്കുമ്പോള്‍
ഞാനും നീയും പച്ചകള്ളങ്ങളാകുന്നു.

മഞ്ഞണികള്‍

അകലേയ്ക്കു പോയയെന്‍ കുഞ്ഞുകാറ്റേ
നീ കണ്ടതൊക്കയും ചൊല്ലു കാറ്റേ
അമ്മയാകുന്നൊരാ പേറ്റിറമ്പില്‍
താരാട്ടു മൂളുവാനെത്തുകാറ്റേ
ഉണ്ണി വളരുന്നീ തൊട്ടില്‍മേലേ-
യാട്ടിയുറക്കുവാന്‍ വായോ കാറ്റേ
അച്ഛന്‍റെ കൈവിരല്‍ത്തുമ്പില്‍മേലേ
പിച്ച നടന്നു ഞാന്‍ കൊഞ്ചിടുമ്പോള്‍
പിന്നാലെവന്നെന്‍റെ നെറ്റിമേലേ
അളകം പകുത്തു നീ പോയിടാതെ
അമ്മതന്‍ പൊന്‍മണമെന്‍റെ ചാരെ
കാച്ചെണ്ണപോലെനീ കൊണ്ടുവായോ
സ്വപ്നം കറക്കുന്ന പമ്പരത്തില്‍
കണ്ണെടുക്കാതെ നീ ചുറ്റിടുമ്പോള്‍
ഒറ്റയ്ക്കെന്‍ ജീവിത പാതയിങ്കല്‍
ഓടിത്തളര്‍ന്നുഞാന്‍ വേച്ചു നില്‍ക്കേ
മൂച്ചുവലിയ്ക്കുവാന്‍ കൂടെവായോ
പ്രാണനായ് നീയെന്‍റെ ഹൃത്തടത്തില്‍
ചെമ്പകം പൂക്കുന്നുണ്ടാച്ചെരുവില്‍
ഗന്ധമായ് നീയെന്‍റെ കൂടെവായോ
ആല്‍ത്തറക്കോണിലെ മണ്‍ചെരാതില്‍
ദീപമായ് നീയെന്‍റെ കാവലാകൂ
കണ്‍മഷി ചോരുന്നുണ്ടീയിരുളില്‍
കണ്ണിണ ചോരുന്ന, മഞ്ഞണികള്‍

Tuesday 27 October 2015

നദിപോലെ നീ

നദിപോലെ നീ
നിമിഷംപ്രതി പുതിയ ഭാവമായ്
താളമായ് നീ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരിക്കല്‍ ഒരു കുമ്പിളില്‍ അരികത്തുവന്നതും
മനസ്സറിയാതെ ചോര്‍ന്നുപോയതും
നീയൊരു നദിയായതിനാലാവും.
മിഴിചോര്‍ന്ന മഴത്തുള്ളികള്‍
ഉപ്പുകാറ്റായ് അകന്നുപോയി
സ്വരവേഗത്തില്‍ ഒരു പ്രണയം
ചുറ്റോളങ്ങള്‍ വിടര്‍ത്തി
നിന്നിലേക്ക് നിപതിക്കുന്നു
ഒരു കാട്ടുകല്ലുപോലെ
നിന്നോടൊപ്പം ഉരുണ്ട്
ഞാനും മിനുസപ്പെട്ടിരിക്കുന്നു.

ഒരു മരമാകണം

ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ 
കാത്തു വയ്ക്കേണം
കാല്പാദമൂന്നിയീ
ഭൂമിതന്‍ നാഭിയില്‍
വേരാഴ്ത്തണം
പിന്നെ തരുവാകണം
അമ്മ ചുരത്തും
മുലപ്പാലുകൊണ്ടന്‍റെ
ഇലകളെ ഹരിതമാം
സംഗീതമാക്കണം
കാറ്റേ നീ വന്നെന്‍റെ-
യുടലിനെ ചുറ്റുമ്പോള്‍
നീ തന്നതാണെന്‍റെ
പ്രാണനെന്നോര്‍ത്തു ഞാന്‍
എങ്കിലും നീയെന്നെ
മാടി വിളിക്കുമ്പോള്‍
ആവില്ല നിന്‍റൊപ്പം
കൂടി നടക്കുവാന്‍
വേരാഴ്ത്തി ഞാനെന്‍റെ
യുടലുകാക്കട്ടെ
തളരുന്ന പഥികര്‍ക്കു
തണലു പാകട്ടെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം
പറവകള്‍ നിങ്ങളെന്‍
ചില്ലയില്‍ കൂടുവച്ചൊ-
രുമയോടൊരുപാട്ടു
പാടുക കൂട്ടരെ
ഇലകളില്‍ ഞാനുമൊരു
ശ്രുതിചേര്‍ത്തു നിങ്ങളില്‍
ഒരുമതന്‍ പ്രിയമുള്ള
സ്നേഹമാകാം
മഴയല്ല കാര്‍മേഘ-
മെന്നില്‍ ചുരത്തുന്ന
കണ്ണുനീര്‍ തുള്ളിയീ
കൈവഴികള്‍
നദിയാണു കാലമെന്നൊ-
രുവരികുറിച്ചു നീ
സംസ്കാരമാകും
ചരിത്രമാകെ
പലതുണ്ടു കാഴ്ചകള്‍
പിന്മുറ കുറിക്കുന്ന
നിഘണ്ടുവില്‍ ഞാനുമീ
പഴയ വാക്ക്
നീയോ തലമുറ
എയ്യുന്നയമ്പിലെ
ക്രൗഞ്ചമിഥുനങ്ങളായിടുന്നു.
എങ്കിലും ഞാനുണ്ട്
നിന്‍ശിരോലിഖിതങ്ങള്‍
എഴുതിയ ഇലയുമായ്
ഈ വഴിയില്‍
അഴുകാത്ത നാരിലെന്‍
ഹൃദയധമനികള്‍
സൂക്ഷിച്ചു വയ്ക്കുന്ന
വിത്തുപോലെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം.

സ്ത്രീകള്‍ മരങ്ങളാണ്.

സ്ത്രീകള്‍ മരങ്ങളാണ്.
ഇലപൊഴിച്ചും തണല്‍വിരിച്ചും
വേനലൊഴുക്ക് തടഞ്ഞ്
കനലുരുക്കങ്ങളായി
പുതിയ ഋതുക്കളിലേക്ക് ജനിപകരുന്നു
ഒരിക്കലും അവസാനിക്കാത്ത
ദൃഢമുള്ള തായ്ത്തണ്ടില്‍ ഒരമ്മ.
ഞാന്‍ പുരുഷനാകുന്നു,
വിരല്‍ത്തുമ്പ് നീട്ടിത്തന്ന്
ഇപ്പോഴും നീയെന്നെ പിച്ചവയ്പ്പിക്കുന്നു....

ചിലവഴികളെന്നെ തിരയാത്തതെന്തേ

ചിലവഴികളെന്നെ തിരയാത്തതെന്തേ
പലവഴികള്‍ ഞാനും മറന്നേച്ചുപോയോ
പിച്ചവച്ചന്നുഞാനോടുന്ന നേരത്ത്
നെറ്റിയിലാകെ നീ ചുംബിച്ചതല്ലേ
മുട്ടിന്‍തൊലിയും ചെമ്മണ്ണുമായെന്‍റെ
സങ്കടം നീയെറേ കണ്ടതല്ലേ
അമ്മതന്‍കൈവിരല്‍ കൂട്ടുമായീവഴി
പിന്നെയും പിന്നെയും വന്നതല്ലേ
ഓലമെടഞ്ഞിട്ടൊരീര്‍ക്കിലി പമ്പരം
നിന്‍നെഞ്ചിലോടിക്കറക്കിടുമ്പോള്‍
തെച്ചികള്‍പൂത്തൊരു കൈയ്യാലമേലെയെന്‍
കുന്നിക്കുരുക്കണ്ണു കാത്തിരിക്കും
കുപ്പിവളക്കൊഞ്ചല്‍ കേള്‍ക്കാതെ ഞാനെന്‍റെ
പത്രാസ്സുകാട്ടി പറന്നിടുമ്പോള്‍
കുന്നിക്കുരുച്ചോപ്പിന്‍ കുങ്കുമംകൊണ്ടവള്‍
ചുണ്ടില്‍ പരിഭവം ചേര്‍ത്തുവയ്ക്കും
ആദ്യ പ്രണയത്തിനാദ്യാക്ഷരങ്ങളെ
നെഞ്ചിലടക്കിക്കുറിച്ചിടുമ്പോള്‍
വീണ്ടുമീ മേഘങ്ങള്‍ എന്നെ നനയിക്കും
കുളിരുള്ള കൈവിരല്‍തുമ്പിനാലേ

നീയും ഞാനും


എഴുതുവാനാവില്ല മൊഴികളില്‍ ഞാനൊരു
ബലിമൃഗമാകുന്നെന്നുള്ളറയില്‍
പഴുതുകള്‍ നോവുകള്‍ മാറാലകള്‍
എന്നിലിരവിലൊരുസങ്കട ത്വരിതവേഗങ്ങള്‍
എന്നുള്ളിലഭയമായി നീചുരുണ്ടെത്തവേ
എന്‍നാളിനിന്നിലേക്കമൃതുതൂകും
എങ്കിലും മരണമേ നീയെന്‍റെ കൈവിരല്‍
ചങ്ങലപ്പൂട്ടിനാല്‍ കെട്ടിവയ്ക്കും
താഴെ നിഴലുകള്‍ മോഹിച്ച പടവുകള്‍
നീരറ്റുപോകുന്ന പുഴകളാകെ
നീയെന്‍റെ നാവിലെ ദാഹമായെത്തിയെന്‍
വേനല്‍മണല്‍പ്പാത ചുണ്ടി നില്‍ക്കും
കടലല്ല കാഞ്ചനകൈവളയല്ലയെന്‍
ഹൃദയത്തില്‍ നീറുന്ന കനലലകള്‍
ഇനിയുണ്ടുഭാണ്ഡങ്ങളെന്‍ചുമലിലെങ്കിലും
ഉഴറുന്നു ഞാനീ വഴിയരുകില്‍
എരിയുന്ന സൂര്യനായീവഴിക്കോണില്‍ ഞാന്‍
നിഴലറ്റു നിഴലറ്റു പെയ്തുവീഴേ
നീയൊരുമണ്‍ചെരാതിരവിന്‍റെ കോണിലായ്
കരുതിയെന്‍ ചരിതം കുറിച്ചുവച്ചു
കനലുകള്‍ മായ്ച്ചിട്ടാ കരിയുന്ന മാംസത്തില്‍
ഇഴയുന്ന നോവിന്‍ പകല്‍വെളിച്ചം
നിഴലില്ല ഇനിയെന്‍റെ കനവിലൂടൊഴുക നീ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ....

ഇടനാഴികടന്ന്

മിന്നലപൂക്കും നിന്‍ കണ്ണിണച്ചുണ്ടില്‍
ഒരു ചുംബനത്താലെന്‍ മനസ്സുപൂക്കേ
ഹൃദയംനിറച്ചൊരു ജാലകവാതില്‍ നീ
മണിയറയ്ക്കുള്ളിലായ് തുറന്നുവയ്ക്കും
മന്ദസ്മിതത്തിന്‍റെ കുളിരുള്ള തേന്മഴ
എന്‍വഴിത്താരയില്‍ചേര്‍ത്തുവയ്ക്കും
ഒന്നുതൊട്ടൊന്നുതൊട്ടീമലര്‍മേനിയില്‍
മഞ്ഞലചാര്‍ത്തൊന്നുഞാന്‍വിരിക്കും
നെഞ്ചഴകാംനിന്‍റെ കുഞ്ചിരോമങ്ങളില്‍
ചുംബിച്ചുഞാന്‍ നിന്നെ വ്രീളയാക്കും
പല്ലാല്‍ക്കടിച്ചനിന്‍ചുണ്ടിണചുംബനം
ചുണ്ടാല്‍നുകര്‍ന്നുഞാന്‍ സ്വന്തമാക്കും
തൂമഴപെയ്യുന്ന തേനറപോലെനിന്‍
പൂവിതള്‍ പെയ്യുന്ന നേരമെത്തേ
നഖക്ഷതച്ചിത്രങ്ങള്‍ കോറിവരച്ചെന്‍റെ
മേനിയില്‍ നീയൊരു നാഗമാകും
ദേവാംഗനകളങ്ങാകാശമേടയില്‍
നിന്‍കൊഞ്ചല്‍കേട്ടൊരു പാട്ടുമൂളും
മിന്നലപൂക്കുമാ കണ്ണിണച്ചുണ്ടില്‍ ഞാന്‍
ഹൃദയത്തിന്‍ നോവു പകര്‍ന്നുവയ്ക്കും
എന്നിട്ടെന്നീയുടല്‍ ഭൂമിയില്‍ വിട്ടിട്ട്
നിന്‍ചിറകേറിഞാന്‍ സ്വപ്നമാകും
എന്നുടല്‍നേദിച്ചു യാത്രയൊരുക്കുവാന്‍
ബന്ധുക്കള്‍ പൂങ്കനല്‍ കോര്‍ത്തുവയ്ക്കും

ഉദ്ധരിക്കുന്ന സന്യാസം

മാറിനില്‍ക്കൂ ... നീ സ്ത്രീ,
എന്‍റെ ഇരിപ്പിടത്തിനടുത്ത്
നീ വരാതിരിക്കുക..
ഞാനറിയാതെ സ്ഖലിക്കാതിരിക്കട്ടെ
ഉദ്ധരിച്ചുപോയാലോ
എന്‍റെ സന്യാസം..
എന്‍റെ കണ്ണുകള്‍ക്ക്
നിന്‍റെ നിമ്നോന്നതങ്ങളിലാണ്
ശയനം.
സുഷുപ്തി അത് ലയനമാണ്
പ്രപഞ്ചമറിയലാണ്....!
പഞ്ചഭൂതനിര്‍മ്മിത ശരീരത്തില്‍
ഇപ്പോഴും ഉടക്കിയൊരസ്ത്രം
എന്‍റെ കാവിയില്‍ ഒളിച്ചിരിക്കുന്നു
മനസ്സുപേക്ഷിക്കാനാകാത്ത
മനസ്സുവ്യഭിചരിക്കുന്ന
വെറും ഭീരുവാണു ഞാന്‍
നീ ദൂരെപോകുക......
ഞാന്‍ സ്ഖലിക്കാതിരിക്കട്ടെ!

എന്‍റെ എഴുത്തുകളാണെന്‍റെ ശരി.

ഒരു മഴ അതെന്നെ തണുപ്പിക്കാന്‍
എപ്പോഴെങ്കിലും പെയ്തിറങ്ങും..
എന്‍റെ സിരകള്‍ തുടിപ്പവസാനിപ്പിച്ച്
കശേരുക്കളെ ബന്ധിക്കും.
കണ്ണുകള്‍ നക്ഷത്രങ്ങളായി
ചലനമറ്റ് ഉറുമ്പരിക്കും.
പേടിതോന്നിക്കുന്ന
എല്ലിന്‍ ബന്ധങ്ങളായി
പല്ലുകള്‍ മോണകാട്ടി ചിരിക്കും.
എന്‍റെ എഴുത്തുകളാണെന്‍റെ ശരി..
എന്‍റെ പ്രണയിനിയും
എന്‍റെ ശത്രുവും
എന്‍റെ വാക്കുകളാകുന്നു.
ഇനി എന്നാണ്
ഒന്നു മൗനമാകാനാകുക.

ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍


ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍ വെറും
ചലനമില്ലാത്തൊരു കല്ലുമാത്രം
ഒഴുകുക നീയെന്നില്‍ ചിതറിച്ച മുത്തുമായ്
ഉറയട്ടെ ഞാനൊരു തല്പമായി
നിന്‍ചിരിയെന്നിലെ നോവുള്ള സംഗീതം
നിന്നലയെന്നിലെ ചിരിയഴകും
കളമിട്ടെഴുതുന്ന നാഗത്തറയിലെ
നാഗമായ് നീയെന്നില്‍ വന്നുചേരേ
കളമതുമായ്ക്കുമാ രതിയിലെന്‍ സംഗീതം
ഉടല്‍തൊട്ടറിഞ്ഞുഞാന്‍ മയങ്ങിടുന്നു
ഒരുവേള നീയെന്‍റെ നഖഷതക്കുളിര്‍മയില്‍
മിഴിപൂട്ടിയൊരു ഗാനം പകുത്തുവയ്ക്കും
ഉടല്‍മാഞ്ഞുപോകാതെ ഒരു സ്വപ്നമാകാതെ
കൂടെയെന്‍ പ്രണയവും ചേര്‍ന്നുപാടും
കണ്ണറിയാതെയെന്‍ മനമറിയാതെ നീ
തന്ത്രിയായെന്‍വിരല്‍കട്ടെടുക്കും
ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍ വെറും
ചലനമില്ലാത്തൊരു കല്ലുമാത്രം

കളിത്തോഴി


മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി
ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം
മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം
ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍
കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു
പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

പ്രിയമോടെ നിന്നോടു ചൊല്ലാം

പ്രിയമോടെ നിന്നോടു ചൊല്ലാം
അകതാരിലുള്ളോരു പ്രണയം
പറയാതെ നിന്‍മിഴിക്കോണില്‍
നിറയുന്നെന്നാത്മസംഗീതം

പൂക്കളങ്ങള്‍

ഉമ്മറവാതിലിന്‍ മുന്നിലായിന്നൊരു
പത്തിനം പൂകൊണ്ടൊരത്തം
വെയില്‍കാഞ്ഞനോവിനാല്‍ ദേഹം തളര്‍ന്നവര്‍
മാബലി മന്നനെ കാത്തിരിക്കെ
വരിവച്ചുറുമ്പുകള്‍ മെല്ലെവന്നെത്തിയാ
മധുവുള്ള നോവിനെ കാര്‍ന്നുതിന്നു
പട്ടുപാവാടയും വെള്ളിക്കൊലുസ്സുമാ
ചാണകച്ചോട്ടിലടര്‍ന്നുപോയി
മഞ്ഞണിമുത്തു പതിച്ചൊരു പൊന്‍ദളം
വാടിക്കരിഞ്ഞങ്ങുറക്കമായി
ഓണക്കളിയുമായി ചാരെകിലുങ്ങുന്ന
കുഞ്ഞുങ്ങളോടി മറഞ്ഞിടുമ്പോള്‍
തളരുന്നമെയ്യാലെ ശ്വാസംമെടുക്കാതെ
പൂക്കള ചെപ്പിലായ് ചാഞ്ഞുറങ്ങി
ഇനിയില്ല പൂക്കാലം ആ മധുപാത്രത്തില്‍
നുകരുവതില്ലൊരു വണ്ടുപോലും
തിരുവോണമുണ്ടിനി ഓര്‍മ്മയ്ക്കായ് നമ്മളാ
ബാല്യത്തെ വീണ്ടും പറിച്ചൊരുക്കും
ഓര്‍മ്മ കുടീരത്തില്‍ വര്‍ഷത്തില്‍ നാം ചേര്‍ക്കും
ഓര്‍മ്മകളാണീ പൂക്കളങ്ങള്‍

അമ്മ മറന്നൊരു പൊന്നോണം


തുളളിവരുന്നൊരു തുമ്പിപ്പെണ്ണിനു
കൂടെ നിറയേ തുമ്പപ്പൂ
ഓണപ്പൂക്കളില്‍ പാറി നടക്കും
ശലഭപ്പെണ്ണിനു പൂന്തേനും
ഓണപ്പുടവ ‍ഞൊറിഞ്ഞൊരു കാറ്റില്‍
ശീതം നല്‍ക്കാന്‍ തേനരുവി
പാലില്‍ത്തീര്‍ത്തൊരു വെണ്‍കസവാലെ
നിലാവു വിരിക്കും പൂന്തിങ്കള്‍
മഞ്ഞു നിറഞ്ഞൊരു പനനീര്‍പൂവില്‍
കണ്‍കള്‍ മിഴിക്കും പുലര്‍വെട്ടം
ചേലില്‍വരച്ചീ മുറ്റത്തിനിയൊരു
പൂക്കളൊരുക്കാം പൊന്നോണം
പുലികളിമേളക്കുരവയുമായി
ഓടിനടക്കും പൈതങ്ങള്‍
ഓലന്‍ കാളന്‍ അവിയലുമായി
സദ്യയൊരുക്കും മുത്തശ്ശി
ഊഞ്ഞാലിട്ടതിലാടി രസിക്കാന്‍
കൂടെവരുന്നെന്‍ പ്രിയതോഴി
ഓണത്തുമ്പീ പോകരുതേ ഞാ-
നിന്നീക്കാണും സ്വപ്നത്തില്‍
കണ്ണുതുറന്നാല്‍ വയറിന്നുള്ളില്‍
തീമഴപെയ്യും പശിയുണ്ടേ
പൊന്നോണത്തിന്‍ സദ്യവിളമ്പാന്‍
നീയും കൂടെ പോരില്ലേ
അമ്മ മറന്നൊരു പൊന്നോണം ഞാന്‍,
സ്വപ്നം കണ്ടു മയങ്ങുന്നു.
പുല്ലാല്‍ നെയ്തൊരു ഭൂതം വീണ്ടും
കണ്ണിന്‍ ചെപ്പു തുറക്കുന്നു
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.

ഓണം -2


ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
വര്‍ണ്ണച്ചിറകുള്ള
പൂത്തുമ്പിപെണ്ണേ നീ
താളത്തില്‍ തുള്ളിവാ,യെന്‍റെയൊപ്പം
മാനത്തുനിന്നൊരു
മഴവില്ലുകൊണ്ടെന്‍റെ
നെഞ്ചത്തിലെയ്യാതെ, പെയ്തുവായോ
തൃക്കാക്കരയപ്പന്‍
എഴുന്നള്ളും നേരത്ത്
പാലട നേദിക്കാന്‍ കൂടെവായോ
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
മാവേലിനാടിന്‍റെ
ഈണം നിറയ്ക്കുന്ന
ചേലുള്ള പാട്ടായി നീ വരുമോ?
നാഴിയുരിയരി
ചോറുണ്ട് പോകാമേ
സദ്യക്കു നീയുണ്ടേല്‍ പാല്‍പ്പായസം
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
തൊടിയിലായ് മാമ്പഴം
ചേറുന്ന കൊമ്പിലായ്
ചേലുള്ളൊരൂഞ്ഞാലും കെട്ടിടാം ഞാന്‍
ഒരു കുഞ്ഞു കാറ്റായി
പിന്നാലെ വന്നെന്‍റെ
കവിളത്തൊരുമ്മ നീ നല്‍കിടാമോ?
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
നീയെന്‍റയുള്ളിലെ
പൊന്നോണ സന്ധ്യയായ്
പൂനുള്ളി പിന്നാലെ പോന്നിടാമോ?
നെഞ്ചം തുടിക്കുന്ന
താളത്തില്‍ നിന്നെ ഞാന്‍
പാടിയുറക്കിടാം പൂ നിലാവേ
പാടിയുറക്കിടാം പൂ നിലാവേ

നോവറിയാതൊരു പെരുമഴ പിന്നെയും

നോവറിയാതൊരു പെരുമഴ പിന്നെയും
എന്നിലലിഞ്ഞങ്ങു പെയ്തുപോകേ
ചാറാതെയെന്മിഴിയോര്‍ത്തെടുക്കുന്നിതാ
സ്നേഹമാം പൂമൊട്ടിന്‍ പരിഭവങ്ങള്‍
ഒന്നുതൊട്ടിന്നുഞാന്‍ ചുമ്പിച്ചനേരെത്തെന്‍
നെഞ്ചകക്കൂട്ടിലായ് ചാഞ്ഞിടുന്നു
കൊങ്കകള്‍ മീട്ടുന്ന ശ്രുതിയുള്ള നിശ്വാസം
കണ്ണിണക്കോണിനെ മയക്കിടുമ്പോള്‍
ചുരുളുന്ന കാര്‍കൂന്തല്‍ കടവിലേക്കെന്‍വിരല്‍
തുഴയുന്നു മോഹത്തിന്‍ കുളിരലകള്‍
ഒരു ചെറുമൂളലായെന്നിലേക്കൊതുങ്ങുന്ന
പൊന്‍മണിവീണതന്‍ തന്ത്രികളില്‍
ഒന്നു വിരല്‍തൊട്ടു പാടിച്ചു ഞാനൊരു
ശൃംഗാരമോലുന്ന മധുരഗാനം

മൗനമാണ് പ്രണയം

ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്
ഉറക്കെ വിളിച്ചു പറയുമ്പോള്‍
എന്‍റെ ഉടുവസ്ത്രങ്ങളഴിഞ്ഞ്
ഞാന്‍ നഗ്നനാക്കപ്പെടുന്നു.
ഭ്രാന്തനെന്നൊരശ്ശരീരി
ഇടിനാദമായി
കര്‍ണ്ണങ്ങളെ ഭേദിക്കുന്നു.
നിഴലുകള്‍ ചൂഴ്ന്ന്
മണ്ണിലേക്ക് സമാധിയാകുന്നു.
തളിരിട്ടൊരാല്‍മരം വളര്‍ന്ന്
എന്നെ ജടനീട്ടി വരിഞ്ഞു മുറുക്കുന്നു.
ഞാന്‍ സമാധിയില്‍
മൗനമാണ് പ്രണയം

മേഘക്കൂട് തുറന്ന്

മേഘക്കൂട് തുറന്ന്
അതില്‍ നിന്നൊരാലിപ്പഴം
അവള്‍ക്ക് സമ്മാനമായിക്കരുതി
അലിഞ്ഞില്ലതാകുന്നതിനുമുന്‍പേതന്നെ
ഒരു മഴ അതിനെയൊഴുക്കിക്കളഞ്ഞു.
ചില്ലുകൂട്ടില്‍ കുറേ സ്വപ്നങ്ങളുമായി
എന്‍റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
ചില മാപിനികള്‍ മിടിപ്പിന്‍റെ
നിമ്നോന്നതങ്ങള്‍ അളന്നുവച്ചു
ചില കണക്കുകള്‍ വരച്ചുചേര്‍ത്ത
രേഖകള്‍ ദിശയറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കേന്ദ്രബിന്ദുവായി എന്‍റെ ഹൃദയം
മിടിപ്പവസാനിപ്പിക്കാത്ത
കളിപ്പാട്ടമായി താളമിട്ടുകൊണ്ടേയിരുന്നു..

അടര്‍ന്ന് അകന്നുപോകുന്ന കാലൊച്ചയിലേക്ക് ഒരുമഴ

അടര്‍ന്ന് അകന്നുപോകുന്ന 
കാലൊച്ചയിലേക്ക് ഒരുമഴ
കണ്‍പീലി കഴിഞ്ഞ് 
പടര്‍ന്നുകത്തുന്ന ചിതാശിഖരത്തിലേക്ക്
മനസ്സാവര്‍ത്തനങ്ങളാല്‍
തല്ലിക്കൊഴിക്കപ്പെട്ട വാക്കുകള്‍
തീവെട്ടികുന്തങ്ങളുടെ
എണ്ണവറ്റിയ കാമ്പിടങ്ങളില്‍തട്ടി
പ്രതിധ്വനിച്ച് മൂര്‍ച്ചകുറയുന്നു
കാവുകള്‍ ശോഷിച്ച്
ഒറ്റമരത്തിന്‍ വിളക്കിടങ്ങളാകുന്നു.
പെരുവിരല്‍ വലിച്ചുവിട്ടൊരമ്പ്
മേഘങ്ങളെ മുറിച്ച്
ആകാശത്തിനപ്പുറത്തെ
ശൂന്യത തേടുമ്പോള്‍
നക്ഷത്രങ്ങളിലെ വെളിച്ചവും
കെട്ടുപോകുന്നു
ഞാന്നിറങ്ങുന്ന വല്ലികളിലേക്ക്
ഒരൂഞ്ഞാല്‍ത്തടി ബന്ധിച്ച്
ഞാനും എന്‍റെ സ്വപ്നങ്ങളും
കാവുകാണാന്‍ പോകുന്നു.
എന്‍റെ ഗര്‍വ്വ്
ഒരു തെയ്യക്കോലമായി
പിന്നിലൂടെ വന്ന് ഉറഞ്ഞാടുന്നു

ചില്ലലമാരയിലെ പുട്ട്

കുഴല്‍ പ്രസവിച്ചിടുമ്പോള്‍‍ത്തന്നെ
കുലത്തിനനുസരിച്ച് പേരു നല്‍കുന്നു.
ചമ്പയെന്നോ, ഗോതമ്പെന്നോ, ചീനിയെന്നോ
നിറത്തിനനുസരിച്ച് സംവരണത്തിലെ
തേങ്ങാപ്പീര തെളിഞ്ഞു കാണുന്നു.
പിന്നെ വരിവരിയായി
ചില്ലലമാരയിലൊരടുക്കിവയ്പ്പ്.
ഒടുവില്‍ പയറുകൊണ്ട് വായ്ക്കരിയിട്ട്
പപ്പടംകൊണ്ട് പുതച്ച് ഒരു ശവഘോഷയാത്ര.
അങ്ങനെ പ്രസവം മുതല്‍ ഒടുക്കംവരെ
സ്വാതന്ത്ര്യത്തോടെ പുട്ട് ജീവിക്കുന്നു.

നോവ്

അരുകിലൂടൊഴുകിയ പുഴയറിഞ്ഞില്ല
എന്‍ മനസ്സിന്‍റെ താഴ്വാര ശോണിമയെ
ചുണ്ടുകള്‍ മന്ദമായ് പൂക്കുമ്പൊഴും
ഉള്ളിലിഴയുന്ന ശോകമറിഞ്ഞതില്ല
എങ്കിലും കണ്ണിലെ പീലികള്‍ചൂടിയ
മഞ്ഞിന്‍ കണമെന്‍റെ കണ്ണുനീരായ്
നാഭിതന്‍ ചോട്ടിലെ കുഞ്ഞനക്കത്തില്‍ ഞാന്‍
വിരള്‍തൊട്ടു വിരഹത്തെ കണ്ടെടുക്കേ
ഓര്‍മ്മകള്‍ കാറ്റായ് കടന്നെത്തിയന്നവന്‍
തന്നൊരു മുത്തം പകര്‍ന്നുവച്ചു
കുളിരുന്ന മേനിയില്‍ പുതയുന്ന ചേലയെ
കൈകളാല്‍ മെല്ലെ പറത്തി നിന്നു
ഒരു ചുടുനിശ്വാസം ഓര്‍മ്മയില്‍ നിന്നെന്നെ
ഒന്നു വിടുവിച്ചു കൊണ്ടുപോകെ
കളംകളംപാടിയായരുവിയെന്‍ നോവിനെ
കുളിരായ് മനസ്സില്‍ പകര്‍ന്നുതന്നു.

സ്നേഹവസന്തം

ചില്ലകള്‍പൂത്തൊരാ കാടിനുള്ളില്‍
കൂടില്ലെനിക്കൊരു പാട്ടുപാടാന്‍
പലതുണ്ടുകാഴ്ചകള്‍ ഇനിയുമെന്നാല്‍
അതിരിട്ട ഭൂവിലിനിയെന്തുകാണാന്‍
കൊതിയുണ്ട് വാനിലായൊന്നു പാറാന്‍
ചിറകുണ്ട് കൂട്ടിലാണെന്നുമെന്നും
പുഴയുണ്ട് ദൂരെയെന്‍ സ്വപ്നഭൂവില്‍
ചിറകെട്ടി മായ്ക്കുന്നുണ്ടാവസന്തം
കതിരിട്ടപാടത്തില്‍ നെല്ലുകൊയ്യാന്‍
മോഹമാണെന്നുമെന്നുള്‍ത്തടത്തില്‍
ബന്ധിച്ചു നിങ്ങളീ സ്നേഹനൂലാല്‍
ബന്ധംകളഞ്ഞു ഞാനെങ്ങുപോകാന്‍
‌സ്വപ്നമാണീജീവനെന്നുമെന്നും
സ്വപ്നം കഴിഞ്ഞാലുണര്‍ന്നുപോകും
നിഴലില്ല പിന്നെയാ പകലിനൊന്നും
തേടുന്നു ഞാനെന്‍റെ കൂടുവീണ്ടും

പൗര്‍ണ്ണമി

ഞാനുമ്മചോദിച്ചെന്‍റെയമ്മ തന്നു
നെഞ്ചുനൊന്തിട്ടും
തെല്ലുവിടിവിക്കാതിങ്കുതന്നെന്‍റെ 
ചുണ്ടിലിറ്റിച്ചൊരാ തേന്മഴ
പെയ്തിറങ്ങുന്നു വീണ്ടുമീ
കര്‍ക്കിടക രാത്രിയില്‍.
വന്നുപോകുന്നു ചിലകാക്കകള്‍
തെണ്ടിനടന്നീടുമെന്‍ നെഞ്ചിലെ
വറ്റുകൊത്തീടുവാന്‍
എള്ളുപൂക്കുന്നു ദൂരെ
വീണ്ടുമൊരമാവാസി
നിഴല്‍വിരിക്കുന്നു
കനലിന്‍ നോവുപാത്രങ്ങളില്‍
മിഴിനനയ്ക്കാതൊരു കരിന്തിരി
കണ്ണുപൂട്ടുന്നു കടലിന്‍
നെഞ്ചുനോവാതെയി പകലിന്‍
അന്ത്യയാമങ്ങളില്‍
കൈപിടിക്കാതൊരു പെരുന്തിര
കൊണ്ടുപോകട്ടെയെന്നെയും
ചോര്‍ന്നുപോകാതെന്‍റെ സിരകളില്‍
വന്നുചേരട്ടെ വീണ്ടുമാ പൗര്‍ണ്ണമി

കള്ളക്കര്‍ക്കിടകം

ഇല്ലാമഴപെയ്യിച്ചൊരു 
കള്ളക്കര്‍ക്കിടകം
തുമ്പപ്പൂ നുള്ളിമുറിക്കണ് 
ചിങ്ങപൂംപുലരി
കണ്ണാരംപൊത്തിവരുന്നൊരു 
പൊന്നിന്‍പൂങ്കാറ്റില്‍
എള്ളോളം തുള്ളിനടക്കണ്
ചിങ്ങപ്പൂത്തുമ്പീ
മുട്ടോളം പൊന്തിച്ചിട്ടീ
പാവാടത്തുമ്പില്‍
തെറ്റിപ്പൂ നുള്ളിയൊരുക്കണ്
മഞ്ചാടിപ്പെണ്ണ്
കണ്ണാലെ കവിത രചിച്ചൊരു
പ്രണയപൂങ്കുളിരിന്‍
പൊന്നോണ നിലാവുപരത്തി-
യമ്പിളിചായുന്നു.
കുന്നോളം നന്മനിറഞ്ഞൊരു
പൊന്നോണച്ചന്തം
നെഞ്ചോരം ചേര്‍ത്തുപിടിച്ചീ
കേരളമുണരുന്നു.

തണലുള്ള മാഞ്ചോട്ടില്‍

തണലുള്ള മാഞ്ചോട്ടില്‍
പുരകെട്ടിക്കറിവച്ചി-
ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യം
ഉണ്ണാന്‍ വിളിക്കുന്നു ബാല്യം...
തളിര്‍വെറ്റക്കൊടിച്ചോട്ടില്‍
കളിവണ്ടി നിര്‍ത്തീട്ട്
ഉണ്ണാനിരിക്കുന്നു ബാല്യം
ഉണ്ണാനിരിക്കുന്നു ബാല്യം...
കുടമുല്ലപ്പൂകൊണ്ട് പച്ചടിയും
പൂഴിമണല്‍കൊണ്ട് പാച്ചോറും
പ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാം
ആലോലമൂഞ്ഞാലു കെട്ടിയാടാം
പൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെ
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
ഞൊറിയിട്ട പാവാട കസവു തോല്‍ക്കും
നുണക്കുഴിക്കവിളിനാല്‍ നീ ചിരിക്കേ
പ്ലാവില മെടഞ്ഞൊരു തൊപ്പിയുമായ്
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം

മഴ.. പെയ്തുകൊണ്ടേയിരിക്കുന്നു

ഒരു മഴ
അതു അടര്‍ത്തിയെടുക്കുന്നത് 
ഒരു ദാഹത്തെയാണ്
വിണ്ട ചുണ്ടിലെ
പെരുമഴക്കാലങ്ങള്‍
നേര്‍ത്ത നോവുകളായി
യോനീ നാളികളില്‍
ഹരിത മുകുളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തെരുവുമറന്നുപോകുന്ന
ചോരപ്പോടുകള്‍
ഒപ്പിയെടുത്ത് ഹൃദയത്തോട്
ചേര്‍ക്കുന്നുണ്ട്.
ചില സ്ത്രീകളും
പെയ്തുവീഴുന്നുണ്ട്
ഞെട്ടറ്റു പോയൊരു
മാംസപിണ്ഡത്തെ
തപ്പിയറിയുന്നുണ്ട്
ഇരുട്ടിനെയാവാഹിച്ച്
നിഴലിനെ കൈപിടിച്ച്
കര്‍മ്മകാണ്ഡങ്ങളെ അളന്ന്
പകുത്തുവയ്ക്കുന്നുണ്ട്
സ്നേഹത്തെ.
വാവട്ടംകുറഞ്ഞ
മണ്‍ഭരണികളില്‍
നിന്ന് ഇരുട്ട്
കുരുക്ഷേത്രഭുമിയില്‍
പരന്നിറങ്ങുന്നുണ്ട്
മുടിയിഴകളില്‍
ചോരയും ചലവും ചേര്‍ത്ത്
ജടാഭാരത്തെ ആവാഹിച്ചൊരു
യുദ്ധവെറിയാല്‍
അട്ടഹസിക്കുന്നുണ്ട്
മഴ...
ചില ചരിഞ്ഞ പ്രദേശങ്ങളില്‍
അണയെടുത്ത് ഉരുള്‍പൊട്ടലായി
തിരകാണാത്ത തീരങ്ങളെ
ഭോഗിക്കുന്നുണ്ട്...
മഴ..
പെയ്തുകൊണ്ടേയിരിക്കുന്നു

Friday 7 August 2015

മാഞ്ചോട്ടില്‍

തണലുള്ള മാഞ്ചോട്ടില്‍
പുരകെട്ടിക്കറിവച്ചി-
ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യം
ഉണ്ണാന്‍ വിളിക്കുന്നു ബാല്യം...

തളിര്‍വെറ്റക്കൊടിച്ചോട്ടില്‍
കളിവണ്ടി നിര്‍ത്തീട്ട്
ഉണ്ണാനിരിക്കുന്നു ബാല്യം
ഉണ്ണാനിരിക്കുന്നു ബാല്യം...

കുടമുല്ലപ്പൂകൊണ്ട് പച്ചടിയും
പൂഴിമണല്‍കൊണ്ട് പാച്ചോറും
പ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
ഹൃദയത്തിലേക്കൊരു പാട്ടുമൂളും

കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാം
ആലോലമൂഞ്ഞാലു കെട്ടിയാടാം
പൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെ
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം

ഞൊറിയിട്ട പാവാട കസവു തോല്‍ക്കും
നുണക്കുഴിക്കവിളിനാല്‍ നീ ചിരിക്കേ
പ്ലാവില മെടഞ്ഞൊരു തൊപ്പിയുമായ്
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം

Thursday 6 August 2015

പോത്ത്

കട്ടഒടച്ചപാത്തി
ഉഴുകാതെപോണപോത്ത്
വരിനെല്ലുപാകീത് 
കടിക്കാതെ പോണ പോത്ത്
പഴത്തൊലിയിട്ടകാടി
കുടിക്കാതെ ചാഞ്ഞ പോത്ത്
വയ്ക്കോലില്‍ നോട്ടമിട്ട്
അയവെട്ടിനുരപരത്തി
ഇമവെട്ടാ നുണനുണഞ്ഞ്
കയറിട്ട മൂക്കുകൊണ്ട്
ഇടംകാല് ചൊറിഞ്ഞ പോത്ത്
കാലത്തെ പിടപിടച്ച്
അമറീട്ട് കണ്‍മിഴിച്ച്
പലകാല് പലയിടത്ത്
ഇടനെഞ്ച് മുടിയഴിച്ച്
ചുടുചോരവാര്‍ത്തുവച്ച്
കൊളുത്തിട്ടവള്ളിമേല്
പിടയ്ക്കാതെ തൂങ്ങി പോത്ത്.
മതിയുള്ള നാട്ടുകൂട്ടം
പതിരുകുത്തി ചോറൊരുക്കി
ഉഴുതുതന്ന ഉരുവിന്‍റെ
ഉടലുതിന്നു വെടിയടിച്ചു
സൊറപറഞ്ഞ നാട്ടുപോത്ത്.

ഒരു കര്‍ക്കിടകം കൂടി


പലനാളുമുമ്പൊരു
പുഴയുണ്ടെതിലൊരു
ബലിവറ്റുനല്‍കിയ കടവുണ്ട്
കടവിന്‍റെയോരത്തു
നെല്ലോല മേഞ്ഞൊരു
കുടിലുണ്ടതിലെന്‍റെയമ്മയുണ്ട്
അമ്മതന്‍ നെഞ്ചിലെ
തീക്കനല്‍കൂട്ടിയ
ചോറുണ്ട് ഞാനെന്ന ബാല്യമുണ്ട്
പുസ്തകത്താളിലെ
പെരുകാത്തപീലിപോല്‍
ഉള്ളിലെനിക്കെന്‍റെ സ്വപ്നമുണ്ട്
പാടമൊരുക്കും
വിതയ്ക്കുമായന്നമ്മ
ചേലില്‍ച്ചമയ്ക്കണ ഗാനമുണ്ട്
ആ നോവുക്കേട്ടിട്ടങ്ങാ-
കാശക്കോണിലെ
മഴയൊന്നുചാറിപ്പരക്കണുണ്ട്
മഴപോയനേരത്തു
നെറ്റിയില്‍ചുംബിച്ചെന്‍
അമ്മയും ദൂരെ മറയണുണ്ട്
കോളുണ്ട് കര്‍ക്കിടക
പെയ്ത്തുണ്ട് പിന്നെയും
വാവിനൊരു വറ്റുമായ് ഞാനുമുണ്ട്
കടവില്ല അമ്മതന്‍
നെഞ്ചിലൊരുപൂവിടാന്‍
തിരകള്‍ക്കുമേലെയെന്‍ പ്രാണനുണ്ട്
പെയ്യട്ടെ പൂമഴ
അമ്മതന്‍ ശീലുമായ്
ഞാനെന്ന സന്ധ്യയും ചോക്കണുണ്ട്.....
ഞാനെന്ന സന്ധ്യയും ചോക്കണുണ്ട്.....

Tuesday 4 August 2015

പ്രണയമേ


--------------------------
ഹൃദയം തുറന്നിട്ട ജാലകവാതിലില്‍
ഒന്നെത്തിനോക്കാതൊളിക്കുന്ന പെണ്ണേ
നിന്നെ പ്രണയിച്ചിടുന്നുഞാനെന്നും
കണ്ണറിയാത്തൊരു സ്വപ്നമായിന്നും
ഇന്നെന്‍റെ നാഡികള്‍ തീര്‍ക്കുന്ന നോവില്‍
കണ്ണടച്ചുണ്മയെ തേടുന്നമോഹം
നിന്നില്‍ മുഖംപൂഴ്ത്തിയെങ്ങോയൊളിപ്പാന്‍
വന്നണഞ്ഞീടുക പ്രേമമായെന്നില്‍
വിരല്‍ത്തുമ്പു നീട്ടിനീ എന്നെപ്പുണര്‍ന്നാല്‍
തണുവുള്ള ദേഹമായ് ഞാനടര്‍ന്നീടാം
ചുരുളുള്ള ഇരുളഴിക്കൂട്ടില്‍നിന്നെന്നെ
ഇടറാത്ത സന്ധ്യയായ് ചേര്‍ത്തുവച്ചീടൂ
ബന്ധംകുരുക്കുന്നെ,ന്നുടലിന്‍റെ ഭാരം
തള്ളിക്കളഞ്ഞുഞാന്‍ പിന്നാലെകൂടാം
എന്നെത്തഴഞ്ഞു മടങ്ങാതെ പെണ്ണേ
നിഴലുകള്‍കാണാതൊളിക്കുന്ന കണ്ണേ
കത്തിച്ചെറിയട്ടെ ഞാനെന്‍റെ ദേഹം
നിന്നില്‍ രമിക്കുവാന്‍ ഇന്നെന്‍റെ ദാഹം
മിഥ്യയെക്കാട്ടിച്ചതിക്കാതെയെന്നെ
ചുംബിച്ചുണര്‍ത്തുനീയുണ്മക്കതിരേ
ചെമ്പകച്ചോട്ടിലെ കുഞ്ഞുമാടത്തില്‍
കത്തിച്ചകൈത്തിരി നാളമായ് മാറാന്‍
എന്നിലെ ദേഹിയെ ചേര്‍ത്തണച്ചീടൂ
പ്രണയമാം മരണമേയരികില്‍ നില്‍ക്കാതെ

എതിര്‍പാട്ടുപാടാനായ്


---------------------------------------
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു
നുണക്കുഴിക്കവിളിലെ കുങ്കുമവര്‍ണ്ണമെന്‍
ഹൃദയത്തില്‍ മഴച്ചിന്തു ചേര്‍ത്തുവയ്ക്കും
നീ പകര്‍ന്നീടുന്ന മധുരമാം നോവെന്‍റെ
പുസ്തകക്കെട്ടിലൊളിച്ചുവയ്ക്കും
ആരാരും കാണാതെ ചോറ്റുപാത്രത്തിലെ
രുചിയുള്ള ചമ്മന്തി നീ തരുമ്പോള്‍
കണ്ണു നനയുന്ന സ്നേഹമായ് ഞാന്‍നിന്നെ
കണ്ണെടുക്കാതങ്ങു നോക്കിനില്‍ക്കും
ഇതളിട്ട വാകതന്‍ ചോട്ടിലാമഴയത്ത്
ഏകനായ് ഞാന്‍ നിന്നെ കാത്തിരിക്കേ
മഴതോര്‍ന്നു നില്‍ക്കുന്ന പകലിനെപ്പോലെ നീ
മധുരമായെന്നോട് ചേര്‍ന്നുനില്‍ക്കും
കാലപ്രവാഹങ്ങള്‍ മായ്ച്ചുവച്ചീടുന്ന
ഋതുക്കളില്‍ നീയെങ്ങു പോയൊളിച്ചു
പുസ്തകത്താളിലെ മയില്‍പ്പീലിത്തുണ്ടുമായ്
ഞാനെന്നുമീവഴി കാത്തുനില്‍ക്കും
വിടപറയാത്തൊരു കണ്ണുമായീവഴി
അണയുമോ നീയെന്‍റെ പ്രാണനായി
മറുവാക്കു ചൊല്ലാനോ എതിര്‍പാട്ടുപാടാനോ
നീമാത്രമാണെന്‍റെ പൂങ്കുയിലേ
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു

ഒണപ്പാട്ട്-൨

നെയ്‍വിളക്കിന്‍തിരി താനെതെളിച്ചൊരു
സന്ധ്യക്കുചോപ്പായി നീവരുമ്പോള്‍
ചിങ്ങനിലാവിന്‍റെ താഴ്വരപൂത്തൊരു
പൊന്നിന്‍കസവിട്ടോരോണമെത്തി
പെയ്തൊഴിയാത്തൊരു പൂമഴപിന്നെയും
എയ്തിറങ്ങുന്നെന്‍റെ പൂക്കളത്തില്‍
കോലംവരയ്ക്കുന്നുണ്ടാച്ചെറുതുള്ളികള്‍
സ്നേഹത്തിന്‍പൂക്കളത്താഴ്‍വരയില്‍
മുറ്റമൊരുങ്ങാതെ പൂത്തുമ്പിപാറാതെ
മുറ്റത്തൊരുഞ്ഞാലിന്‍ പാട്ടുപോലെ
നാഴിയുരിയരിച്ചോറുമായോണമെന്‍
നാക്കിലത്തുമ്പിനായ് കാത്തിരുന്നു
തുമ്പക്കുടങ്ങളെ തേടിയ ബാല്യമെന്‍
ചെന്തളിര്‍ പൂമാല കോര്‍ത്തുതന്നു
ഓര്‍മ്മകള്‍ നെയ്തൊരാ പൂക്കളചന്തമെന്‍
സ്നേഹത്തിന്‍ പൂവിളിപൂമരങ്ങള്‍

ഓണപ്പാട്ട്

ഇല്ലാമഴപെയ്യിച്ചൊരു
കള്ളക്കര്‍ക്കിടകം
തുമ്പപ്പൂ നുള്ളിമുറിക്കണ്
ചിങ്ങപൂംപുലരി
കണ്ണാരംപൊത്തിവരുന്നൊരു
പൊന്നിന്‍പൂങ്കാറ്റില്‍
എള്ളോളം തുള്ളിനടക്കണ്
ചിങ്ങപ്പൂത്തുമ്പീ
മുട്ടോളം പൊന്തിച്ചിട്ടീ
പാവാടത്തുമ്പില്‍
തെറ്റിപ്പൂ നുള്ളിയൊരുക്കണ്
മഞ്ചാടിപ്പെണ്ണ്
കണ്ണാലെ കവിത രചിച്ചൊരു
പ്രണയപൂങ്കുളിരിന്‍
പൊന്നോണ നിലാവുപരത്തി-
യമ്പിളിചായുന്നു.
കുന്നോളം നന്മനിറഞ്ഞൊരു
പൊന്നോണച്ചന്തം
നെഞ്ചോരം ചേര്‍ത്തുപിടിച്ചീ
കേരളമുണരുന്നു.

Monday 27 July 2015

ചുവരെഴുത്ത്

എന്‍റെ ഹൃദയതാളുരുകുമൊരു ചുവരെഴുത്ത്
ഉള്ളിലഴലുമായെരിയുന്ന നോവെഴുത്ത്
ജ്ഞാനക്കടല്‍ക്കരക്കാറ്റിലൊരു മേഘമായ്
പായുന്നു ഞാനിതാ ദേഹിയായി
പലമഴകള്‍ പെയ്തു തണുത്തൊരാ നീരാഴി
പേറുന്നു കണ്ണുനീരരുവിയായി
കാലങ്ങളും കാമബന്ധങ്ങളുംകൊണ്ടു
വീണ്ടുമീ പാലാഴി പാല്‍നുരയ്ക്കേ
തീരത്തിലെ ശുഷ്കശാഖിയാം പൂമരം
ഉടല്‍വെടിഞ്ഞെവിടെയോ നിദ്രപൂകുന്നു
ഇനിചപലതാളമായ് ചാറലൊഴിയുമ്പോള്‍
കനവിലൊരു തീരമായ് ഞാനിരിക്കുന്നു
തിരകളുണ്ടവിടെയും കാര്‍ന്നു തിന്നുന്നു
ഉടലെന്ന ബന്ധന കരയഴിക്കുന്നു
ചുളിവുകള്‍ ഓര്‍മ്മതന്‍ ചുഴിയിലെ സിരകളില്‍
പടരുന്നു സന്ധ്യയൊരു കൂരിരുള്‍ മാതിരി
ചിരിയുമായ് വീണ്ടുമീ തിരകള്‍ പൂകുന്നു
കാലടികള്‍ മായ്ക്കുവാന്‍ മണല്‍ പരക്കുന്നു
ചുവരുണ്ട് പിന്നെയും ചിലവരി ചമച്ചെന്‍റെ
കനലറ്റ കരിവര ബിംബമാക്കുന്നു
ഇരുള്‍മൂടി കണ്‍പോള കട്ടെടുക്കാതെ
ഞാനുമൊരു ചാറലായ് വന്നുപോകുന്നു

Thursday 16 July 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം
ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍
പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ
കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം
കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും
അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.

Tuesday 23 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

പകൽ വന്നു ചായുമ്പോൾ

പകൽ വന്നു ചായുമ്പോൾ
ഇടനെഞ്ചിൽ നിൻമൗനം
ചുവക്കുന്നതെന്തേ സന്ധ്യേയീയിരുളിൽ
ചുരുളുള്ള കാർകൂന്തൽ 
അഴിച്ചിട്ടു നിൻ മാറിൽ
ഒരുക്കുന്നോ നിലാവിരി തണുപ്പുള്ള മലർശയ്യ
വിതുമ്പുന്ന ചുണ്ടിണയിൽ
മനസിന്‍റെ കാർമേഘം
എഴുതുന്നു കൺമുനയാൽ കദനഭാരം
കൊലുസ്സിട്ട മഴത്തുള്ളി
ചിണുങ്ങാതെ നിൽപ്പുണ്ടെൻ
മനസ്സിന്‍റെ മണിത്തൊട്ടിൽ മലർവനിയിൽ
മലരമ്പിൻ മധുവൂറും
മഴവില്ലു കടഞ്ഞിട്ടെൻ
വിരഹത്തിൻ ചാറലായൊഴുകിയെത്തൂ

ബാല്യത്തിലേക്കിനി

മഷിയിട്ട വാൽക്കണ്ണിനഴകുമായിനിയെൻറെ
ബാല്യം തിരികെ വരുന്നുവെങ്കിൽ
കതിരിട്ടപാടവരമ്പിലീ തുമ്പിയെ
തേടുന്ന നിന്നെ ഞാൻ കണ്ണുപൊത്തും
ആറ്റിൽ പരൽമീൻ വഴുതുന്നമാതിരി
കുതറുന്ന ചന്തത്തെ ചേർത്തണയ്ക്കും
പമ്പരം കൊണ്ടൊന്നു വട്ടം കറങ്ങി നിൻ
ചുണ്ടിൻ ചിരിയൊന്നു കട്ടെടുക്കും
ചെമ്പകച്ചില്ല കുലുക്കിയാപ്പൂമഴ
ചിന്നിച്ചു ഞാൻ നിൻറെ തോഴനാകും
പാഴോലകൊണ്ടു മെടഞ്ഞൊരാ മാടത്തില്‍
ചാറ്റല്‍ നനയാതെ കൊണ്ടുപോകും
നാക്കിലത്തുമ്പിലാ മണ്ണിന്‍ പലഹാരം
പ്ലാവിലകോട്ടി വിളമ്പി നല്‍കും
മിന്നുന്ന പാവാടത്തുമ്പിലെ വര്‍ണ്ണങ്ങള്‍
മിന്നിച്ചുനിന്നെ ഞാന്‍ ഊയലാട്ടും
കണ്ണാരംപൊത്തിയാ ഈര്‍ക്കിലിപമ്പരം
ആരാരും കാണാതെ കൊണ്ടുവയ്ക്കും
മുത്തശ്ശിചൊന്ന കഥകയിലെ വിസ്മയ
ചെപ്പിലെ ഭൂതമായ് ഞാന്‍ ചിരിക്കും
കുപ്പിവളകള്‍ കിലുക്കി നീയെന്നോട്
ചുമ്മാ പിണങ്ങി കിണുങ്ങിടുമ്പോള്‍
മുറ്റത്തെ തൈമുല്ല മൊട്ടിനാല്‍ ഞാനൊരു
സ്നേഹത്തിന്‍ പൂത്തിരി ചേര്‍ത്തുവയ്ക്കും

അഴലുറങ്ങട്ടെ

അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ
കണ്ണടച്ചീടുമ്പോൾ കൂടെയെത്തും
കണ്ണനാം കർപ്പൂര പൊൻതിരിയേ
എന്തകന്നീടുന്നെൻ ജീവനിൽ നീ
ഒന്നു ലയിക്കാതെ പോയിടുന്നോ?
ഉള്ളിലഴലാകും പുത്രദുഃഖം
കണ്ണറിയാതാര്‍ത്തുപെയ്തിടുമ്പോള്‍
കവിളിലൊരാര്‍ദ്രമാം മധുമഴയായ്
എന്നില്‍ നിറയക്കുമോ നിന്‍റെ മുത്തം
കുഞ്ഞുടുപ്പിൻറെയീ പൊൻതിളക്കം
കണ്ണുനനയ്ക്കുന്നെൻ കൺമണിയേ
കൊഞ്ചിവാ നീയെൻറെ മാറിടത്തിൽ
ഒന്നുചുരത്താം ഞാൻ പൊന്മകനേ
ചോരിവാ ചിന്തും മണിച്ചിരിയിൽ
വെള്ളിക്കൊലുസിൻ മണിയഴകിൽ
കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിൽക്കും
ചന്തംതികഞ്ഞയെൻ തൂമഴയെ
പാഴ്ശ്രുതി മീട്ടുന്നെന്‍ പാഴ്മനസ്സില്‍
ഒരുകുഞ്ഞിന്‍ വായ്മൊഴി നീതരുമോ
താരാട്ടാം നിന്നെയീ പൂമടിയില്‍
കണ്ണേയുറങ്ങുറങ്ങെന്നുപാടാം
പിച്ചനടക്കുമ്പോളെന്‍വിരലില്‍
തുമ്പാലൊരു കാവല്‍ ചേര്‍ത്തുവയ്ക്കാം
കണ്ണാ വരികയെന്‍ നെഞ്ചിനുള്ളില്‍
തങ്ങുമാ സ്നേഹം പകര്‍ന്നെടുക്കാന്‍
ചന്ദ്ര നിലാമഴ പെയ്തപോലെ
നിൻമുഖശ്രീകണ്ടു ഞാൻ കൊതിക്കേ
എൻവയർ കാണാതെ നീയകലും
എന്നഴൽ കാണാത്ത കണ്ണനായി
അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ

Wednesday 10 June 2015

ഇനിയൊരു മഹാമേരു കടപുഴക്കണം

ഇനിയൊരു മഹാമേരു കടപുഴക്കണം
അതിലൊരു മഹാസൗധ കൊടിയുയര്‍ത്തണം
ഇടമുറിച്ചകലയൊരു പടയൊരുക്കണം
വിധികൊണ്ടു പുതിയൊരു കോട്ടയും തീര്‍ക്കണം
ചങ്ങലക്കണ്ണികള്‍ വിഭജിച്ച ഭൂമിയില്‍
ദാഹമറുക്കും മഴയൊന്നുപെയ്യേ
ചിലചപലമോഹങ്ങള്‍ വെടിയുന്ന പ്രണയത്തി-
നുടലുടലുപാകിയീ പാടമൊരുക്കണം
വില്ലില്‍ മഴത്തുള്ളി കൊള്ളാതെയെയ്യും
കതിരോന്‍റെ കണിവെയില്‍ പാടത്തുകൊള്ളേ
തുള്ളാതെ തുള്ളുന്ന തുമ്പിക്കൊരുമ്മ
ചുണ്ടാലെ നല്‍കാനായ് തുമ്പയും പൂക്കണം

ആന

ഇടനെഞ്ചിലുടയുന്ന മോഹത്തിൻ മീതയീ
ഇരുളിൻറെ ചങ്ങല നീ മുറുക്കേ
വനമെന്ന ചിന്തയെൻ ഹൃദയത്തിൽ നിന്നഹോ
അകലുന്നു വീണ്ടുമീ തെന്നലെത്തേ
പുരപ്പറമ്പിലെ ചെണ്ടകൾ തീർക്കുമീ
താളപ്പെരുമ്പറ ചോട്ടിൽ നിൽക്കേ
പലകുറിയുള്ളിലെ നോവുമായെന്നുടൽ
ഗതിവിട്ടു മെല്ലെയുലഞ്ഞിടുന്നു
ഒരുചില്ലയില്ലയീ പൊരിയുന്ന വേനലിൻ
ദുരയൊന്നു മെല്ലെ കുറച്ചുവയ്ക്കാൻ
മദജലം പൊട്ടി പടരുമെൻ സിരകളിൽ
കുളിരുമായ് പ്രണയത്തിൻ തേരൊരുക്കാൻ

പാട്ട്

കാലചക്രത്തിലിരുള്‍മറയ്ക്കുള്ളിലായ്
വിഷുവെത്തിയെന്നെ പുണരുന്നതെന്തിനോ?
മഞ്ഞക്കുടമ്പോലിതളുകള്‍ പൂക്കുമാ
കൊന്നതന്‍ചില്ലയിലുണ്ടൊരു പൂങ്കുയില്‍
ചെല്ലമായ്ക്കൂകി വിളിക്കില്ലിനിയവള്‍
കൂടുമറന്നു പറന്നുപോം പക്ഷികള്‍
ഓര്‍മ്മകള്‍ താഴും മനസ്സിന്നിടങ്ങളില്‍
കാലംപണിയുന്നൊരേകാന്ത താഴ്വര
ഞാന്‍നട്ട മുല്ലയിലീയിളംപിച്ചിയില്‍
പൂക്കുന്ന പൂവുപരത്തുന്ന പൂമണം
മെല്ലെപരന്നെന്‍റെ നെഞ്ചകച്ചോട്ടിലായ്
സ്വപ്നം പകര്‍ന്നൊരു താരാട്ടുപാടുന്നു

പോരുകോഴി

കൈതോല കാടുവെട്ടി
കുളംതേവി നീരൊഴുക്കി
പാടമൊന്നു ഞാന്‍ നനച്ചു
കിളിയേ വാ തിനതിന്നാന്‍
ഈ ലോകം നമുക്കെന്ന്
പഴംപാട്ടു പറഞ്ഞപ്പോള്‍
ഓലവെട്ടി കൂടൊരുക്കി
ഒരുപേര് ഞാന്‍ കുറിച്ചു
അടവച്ചു വിരിച്ചു ഞാന്‍
ഒരുകൂട്ടില്‍ പലമുട്ട
വിരിഞ്ഞപ്പോള്‍ പലകോഴി
പോരെടുക്കും പെരുംകോഴി
ഒരു കോഴി പറന്നെന്‍റെ
തല കൊത്തിപ്പറിക്കുന്നു
മറുകോഴി പറന്നെന്‍റെ
നാവുകൊത്തിയറുക്കുന്നു
പൂടയില്ലാ കോഴിയെന്‍റെ
കുടല്‍കൊത്തിപ്പറിക്കുന്നു
പോരുചുണ്ടില്‍ കുടല്‍മാല
കൊരുത്തങ്ങു പറക്കുന്നു
പിടക്കോഴി ചികയുന്ന
ഇടംനോക്കിയൊരുപൂവന്‍
ചിറകിന്‍റെ മറവച്ചു
കിണുങ്ങുന്നു പ്രണയിക്കാന്‍
ഒരു കുഞ്ഞു കൂട്ടിലുണ്ടെന്‍
ചിറകറ്റ പിടക്കോഴി
ഇട്ട മുട്ട കാത്തുവയ്ക്കാന്‍
പിടയ്ക്കുന്ന പിടക്കോഴി
ഒരു രാവു പുലരാനായ്
ഒരു പൂവന്‍ വിളിക്കുന്നു
അതുകേട്ടു രാവുണര്‍ന്നു
കിളിക്കൂട്ടം ചിലയ്ക്കുന്നു
നാവുപോയ വായകൊണ്ടു
വെറുംവാക്കുപറയാനായി
പലവട്ടം വായ്തുറന്നു
കുരച്ചു ഞാന്‍ ചോരതുപ്പി
ചിലയ്ക്കുന്ന പിടക്കൂട്ടം
കാതടച്ചു ചിരിക്കുന്നു
കണ്ണടച്ചു ഞാന്‍ കിടന്നു
ഇലത്തുണ്ടില്‍ വടിയായി
കുടലില്ല നാവുമില്ല
പെരുന്തച്ഛന്‍ കിടക്കുന്നു
ഒരു കോഴി പറഞ്ഞെന്‍റെ
കാല്‍ നഖത്തില്‍ കൊത്തുന്നു
അടവച്ചു വിരിയിച്ച
കിളിക്കൂട്ടം പറന്നെത്തി
പലവട്ടം ചികഞ്ഞിട്ടീ-
യുടല്‍മൊത്തം തിന്നുന്നു
ഇനിയുണ്ടെന്‍ പെരുങ്കോഴി
പേരുകേട്ട കരിങ്കോഴി
കണ്ണടച്ചു ചികയുന്ന
വീട്ടുകള്ളന്‍ പോരുകോഴി
പോരുകോഴി, പോരുകോഴി
തന്തയില്ലാ പെരുംകോഴി.

നിഴലിടം

അരികിലായരികിലായ് മെല്ലെയമര്‍ന്നെന്‍റെ
ഹൃദയത്തിലൊരുനോവു നീ പകരെ
ചടുലമാം താളത്തിലൊരുതുള്ളിവീണ്ടുമെന്‍
ശിരസ്സിന്നുയിരേറ്റു പാടിടുന്നു
കടലമ്മ ചൊല്ലുന്ന കഥകേട്ടു ഞാനെന്‍റെ
പഴിമൊത്തം വിധിയിലായ് ചേര്‍ത്തിടുന്നു
ഒരു കാവലായ് വീണ്ടുമീ ചെറുനായ വന്നെന്‍റെ
കാല്‍ക്കല്ലിടംപാര്‍ത്തു നിന്നിടുന്നു
ഒരു തണല്‍ കാത്തുഞാനീമരച്ചോട്ടിലായ്
ദാഹക്കൊടുംചൂട് കൊണ്ടിരിക്കേ
എല്ലിച്ചചില്ല പഴുപ്പിച്ച പാതയില്‍
വിണ്ടകംപുക്കുന്നതെന്‍റെ നിഴലിതാ
ചോക്കുന്ന സന്ധ്യയായിപ്പകല്‍ മാറിയീ
മരണക്കരിമ്പടം ചാര്‍ത്തിടുമ്പോള്‍
ധമനികള്‍ പൂക്കുന്നിതീവഴിത്താരയില്‍
പ്രാണനാം ചന്ദ്രികത്തോപ്പിന്നിടങ്ങളില്‍
ചന്ദനമണംപേറും ശയ്യില്‍ വീണ്ടുമീ
മരണമേ നീയൊന്നൊളിച്ചിരിക്കൂ
എഴുതട്ടെ ഞാനൊരു പുതുമൊഴി കൂടിയീ
പ്രണയത്തിന്‍ ജാലം പകര്‍ന്നുവയ്ക്കാന്‍

ആലസ്യം

ഒരു മഞ്ഞുതുള്ളിപോലണയുന്ന പ്രണയമെ
കുളിരുന്നു നീയെന്‍റെയുള്‍ത്തുടിപ്പില്‍
നീ തന്ന ചുംബനപ്പൂമഴയിലെന്‍മിഴി-
ക്കൈക്കൊള്ളുമീ ലാസ്യഭാവമേതോ
വര്‍ണ്ണച്ചിറകുള്ള ശലഭമായെന്നില്‍ നീ
മധുവുണ്ടു മെല്ലെപ്പറന്നുപോകെ
തെല്ലുനഖക്ഷതമേറ്റൊരു നോവിനാല്‍
തെല്ലുമയങ്ങി ഞാനെന്‍ നിനവില്‍
ആഴത്തുടികളില്‍ കോര്‍ത്തുവയ്ക്കുന്നൊരു
പ്രാണന്‍റെ ചിന്തായ് നീ പടരേ
നാണമറിയാതെയരമണിക്കിങ്ങിണി
ചേലോടെ ചേര്‍ത്തിന്നു ഞാന്‍ മയങ്ങി

ദൈവം മനുഷ്യനോട്

ഹൃദയക്ഷേത്രത്തിലെ വിഗ്രഹമായി ഞാന്‍
നിന്നില്‍ കുടിയേറി നില്‍പതല്ലെ
പിന്നെന്തിനീ കൊട്ടാരമന്നെത്തളയ്ക്കുവാന്‍
എന്തിനീ മോഹമാം മന്ത്രങ്ങളും
അക്ഷരജാലത്തില്‍ നീ തീര്‍ത്തുവയ്ക്കുന്ന
മന്ത്രച്ചരടിലായ് ഞാനുറങ്ങേ
വീട്ടുതടങ്കലിലെന്നെത്തളച്ചു നീ
വാതില്‍ തഴുതിട്ടു പോയിടുന്നൂ
ആവാഹനത്തിന്‍റെ മന്ത്രങ്ങള്‍കൊണ്ടെന്നെ
വിഗ്രഹക്കൂട്ടിലുറക്കിടുമ്പോള്‍
ബന്ധിച്ചുനീയെന്‍റെ പാദങ്ങള്‍തന്നെയും
അഷ്ടബന്ധത്തിനുരുക്കിനാലെ
ഓട്ടുമണിയിലെ ശബ്ദങ്ങള്‍കൊണ്ടെന്നെ
കൊട്ടിയുണര്‍ത്തുവാന്‍ വന്നുനീയും
എന്നിട്ടും നിന്നിലെ പ്രാണനായ് നില്‍ക്കുന്ന
എന്നെ നീ തെല്ലും ഉണര്‍ത്തിയില്ല
ധാര കഴിഞ്ഞെന്‍റെ വിഗ്രഹക്കൂട്ടിലായ്
നീ ചേര്‍ത്തുവയ്ക്കും വരക്കുറികള്‍
എന്നുമനുഗ്രഹമാണെന്നു ചൊല്ലി നീ
പങ്കിട്ടു പങ്കിട്ടു നല്കിടുന്നു
കൊട്ടാരക്കെട്ടിലെ കുഞ്ഞുകുടുസ്സിലായ്
ആയിരം ദീപങ്ങള്‍ നീ തെളിക്കെ
ബന്ധനച്ചൂടിന്‍റെ മന്ത്രമായുരുകിഞാന്‍
പൂവിന്‍ പുതപ്പിലൊളിച്ചിടുന്നു.
ബന്ധനക്കൂട്ടിലെ കുഞ്ഞുകവാടത്തില്‍
നിന്നിലെ നന്മയൊളിച്ചിടുമ്പോള്‍
ഹൃദയമണികൊണ്ടു മെല്ലത്തുറക്കുക
നീ തന്നെ ഞാനെന്നറിഞ്ഞിടുക

Friday 5 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

Thursday 4 June 2015

വിരഹമഴ

മഴയിതു പലമഴ
പവിഴമഴ
മണിമഴ തേന്‍മഴ
മധുരമഴ

പുമഴ തൂകിയ
മലര്‍വനിയില്‍
പൊഴിവതു പുതിയൊരു
ശലഭ മഴ

മലമുനമേലെ
കുളിരുമഴ
കരിമുകിലഴകിന്‍
കനകമഴ

മനമതുമേലെ
മധുരമഴ
കുളിരല നല്‍കും
ഓര്‍മ്മമഴ

ബാല്യമൊരുക്കും
കുസൃതിമഴ
വഞ്ചിയൊഴുക്കും
ഹൃദയമഴ

വളകള്‍ കിലുക്കിയ
ചാറ്റല്‍മഴ
നെഞ്ചിലമര്‍ന്നതു
പ്രണയമഴ

ഈമഴ പെരുമഴ
കുസൃതിമഴ
നോവുപകര്‍ന്നൊരു
വിരഹമഴ

ഉണരൂ....

ഇരുളിന്‍ ചുരിക ചുഴറ്റിയെറിയുന്ന
പഥിതരേ ഞങ്ങളീ കാട്ടുപൂക്കള്‍
നിന്‍റെ വെറിപൂണ്ട വാളിനാലുരുളും
കബന്ധങ്ങളിനിയെന്തു പാടേണ്ടു നിന്‍റെയൊപ്പം
വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ തീര്‍ത്ത
കൊടികളിലെണ്ണിമരിച്ചവരെത്രപേരോ
അമ്മ മുലപ്പാല്‍ വലിച്ചുകുടിക്കുന്ന
കുഞ്ഞിനെച്ചീന്തുന്ന ദ്രംഷ്ടമേതോ
അമ്മതന്‍ മാറു കവര്‍ന്നെടുത്തിട്ടതില്‍
കാമം നുരപ്പിച്ച ജന്മമേതോ
ഞാനെന്നഹങ്കാരദ്യുതിയിലീപെണ്ണിന്‍റെ
ചേലയറുക്കുന്ന കൈകളേതോ
മതമെന്ന ഭ്രാന്തിന്‍റെ കച്ചയുടുത്തു നീ
മാറുപിളര്‍ക്കുന്നതാര്‍ക്കുവേണ്ടി
ഇനിവേണ്ടചിന്തകള്‍ മസ്തിഷ്കജ്വാലയില്‍
ഇരുളിന്‍റെ കണ്ണട മാറ്റിവയ്ക്കൂ
തെരുവിലനാഥരായ് തെണ്ടുന്ന കുഞ്ഞിനെ
മാറോട് ചേര്‍ത്തു നീ പുല്‍കിനിര്‍ത്തൂ
പശിയുള്ള ദൈവങ്ങള്‍ തെരുവിലായെത്തുമ്പോള്‍
മനസ്സിനെ മാലാഖയായ് ചമയ്ക്കൂ
കൊടികള്‍തന്‍വര്‍ണ്ണത്തിലമരാതെ നീ നിന്‍റെ
കഴിവിന്‍ മഹാമേരു വാര്‍ത്തെടുക്കൂ
പടചേര്‍ന്നു പ്രകൃതിതന്‍ നറുനിലാപൊയ്കയില്‍
ഉണരു നീ കാലത്തിന്‍ കൈവിളക്കായ്

Tuesday 2 June 2015

പ്രണയം = പ്രകൃതി


മനസ്സിലെ മണിച്ചെപ്പില്‍
മലര്‍ത്തുണ്ടു പോലെയെന്‍റെ
മനക്കാമ്പില്‍
മയങ്ങുന്ന മലരിതളെ

മലരിലെ പലവര്‍ണ്ണ
മധുപനെപ്പോലെ നിന്‍റെ
മിഴിച്ചുണ്ടെന്‍
മനസ്സിനെ കവര്‍ന്നെടുത്തു

അരിമുല്ലചിരിയൂറും
അധരത്തിന്‍ കുസൃതിയില്‍
അണിയുന്നു
അമൃതമാം മധുരധാര

മഴത്തുണ്ടിനഴകുള്ള
മഴവില്ലില്‍ നീതൊടുത്ത
മിഴിയെന്നില്‍
മദനപ്പൂ മലര്‍ശരങ്ങള്‍

കുളിര്‍കൊള്ളുമുടലിലെ
കുഞ്ചിരോമക്കസവില്‍ നിന്‍
കുറുവിരല്‍
കുറിച്ചതെന്‍ മദനഗീതം

ജനനവും മരണവും
ജയിച്ചൊരാ പ്രണയത്തില്‍
ജ്വലിക്കുന്നു
ജനിയിതാ പ്രകൃതിയായി

Monday 18 May 2015

വിശ്വാസി


കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു
വേരു മെടഞ്ഞിട്ട പടികളും താണ്ടി
ഞാനും മഴകൊണ്ടൊരാല്‍ത്തറകെട്ടി
നാലു ശിലചേര്‍ത്ത വേദമുരുക്കി
നാവു പിഴുതൊരു ലിംഗമുണ്ടാക്കി
നാവുപിഴയാതെ മന്ത്രമൊന്നോതാന്‍
നാനാര്‍ത്ഥമുള്ളൊരു പേരുമുണ്ടാക്കി
കേട്ടവര്‍ കണ്ടവര്‍ കാണിക്കവച്ചു
ഞാനെന്ന കര്‍മ്മിയോ നാഥനുമായി
ആത്മപ്രകാശം ലഭിക്കേണ്ട മാളോര്‍
തറ്റുടുത്തെപ്പൊഴും പിന്നാലെ കൂടി
കൂട്ടം മുഴുത്തപ്പോള്‍ പിണിയാളര്‍കാട്ടും
കോട്ടയ്ക്കകത്തു ഞാന്‍ വിഗ്രഹമായി
കൂട്ടംപിരിഞ്ഞവര്‍ കോട്ടംകൂടാതെ
നോട്ടംകൊടുക്കാന്‍ ദക്ഷിണ വാങ്ങി
കൂട്ടിലടച്ചൊരു ഭ്രാന്തന്‍ കണക്കെ
കുമ്പിട്ട കൈകള്‍ക്കു ഭസ്മംവിതറി
കൃഷണശിലയുമാ ആല്‍മരക്കൊമ്പും
സ്വര്‍ണ്ണംപൊതിഞ്ഞൊരു കൂടാരമായി
ആല്‍ത്തറചുറ്റിലായ് കൂടിക്കിടന്ന
കാനനമൊക്കെയും കൊട്ടാരമായി
രാജ്യംഭരിപ്പവര്‍ കാണാനായെത്തി
ആണ്ടുത്സവത്തിന്നു രാജാവുമായി
എന്‍റെ പടയ്ക്കൊരു മതവുമുണ്ടായി
നിറമുള്ള കൊടിയിലെന്‍ തലയുമുണ്ടായി
മദംവിട്ട മാളോരു തമ്മിലടിച്ചു
കൈകാലുകെട്ടിയ ദൈവം ചിരിച്ചു.
കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു

സാലഭംഞ്ജിക

നൂറുതേച്ച വെറ്റിലയാല്‍
നീ മുറുക്കിത്തുപ്പുകില്‍
പ്രണയതാള ശ്രുതികളെന്‍റെ
നെഞ്ചുടച്ചു മാഞ്ഞിടും
തണ്ടുടച്ചു തകര്‍ന്ന കല്ലില്‍
മാറുകൊത്തി നീയൊരുക്കേ
കുളിരുകൊണ്ടായുളിമുനയില്‍
സാലഭംഞ്ജിക ണാന്‍ ജനിക്കും
കാമ ദേവ കടാക്ഷമുള്ളോരു
അംഗമോടെ രചിക്കുകില്‍
നാദ താള സ്വരങ്ങള്‍പാടി
ദേവനര്‍ത്തകി ഞാനുണരും
അമ്പലത്തിന്‍ ചുറ്റളയില്‍
ലാസ്യമോടെ നടിച്ചിടും
തണുലുപാകും ഗോപുരത്തെ
ശിരസ്സിലേറ്റി നമിച്ചിടും
തുണിയുരിഞ്ഞ നാഭി, യോനി
നീ വരച്ച കൗതുകം
മണിയറില്‍ പോയ മാന-
ത്തുടികളെന്‍റെ മൗനവും
എള്ളരച്ച എണ്ണചേര്‍ത്തു
നീ മിനുക്കിയ മാറിടം
കനലെരിഞ്ഞു കനവുടഞ്ഞു
തേങ്ങിടുന്നൊരു പൂമുഖം
ഉളിമുനകള്‍ കോറിടുന്ന
ശിലകളെന്‍റെ നെഞ്ചകം
ഉടലുമാത്രം കണ്ടടുത്ത
നിന്‍റെ പ്രേമ ശയ്യകള്‍
നീ പറഞ്ഞ മന്ത്രമെന്‍റെ
കാതുടച്ചു പോകവെ
നീ സ്ഖലിച്ച രേതസ്സെന്‍റെ
നോവുപാത്രമായിടും
എന്നുമീ കടയ്ക്കലെന്‍റെ
കണ്ണു നീരുപെയ്യുവാന്‍
നീ പടുത്ത കോവിലില്‍
കാവലാളു ഞാനിതാ.

Saturday 16 May 2015

ഉടല്‍

സ്വപ്നങ്ങള്‍പെയ്ത പെരുമഴച്ചാലുകള്‍
പൊട്ടിയൊലിച്ചെന്‍റെ കണ്ണിണക്കോണിലായ്
നരകൊണ്ടുതുന്നി പിടിപ്പിച്ച താടിയില്‍
ചിന്നിച്ചിതറുമെന്‍ സങ്കടമുത്തുകള്‍
എത്രതിരികളാല്‍ കത്തിച്ചതാണെന്‍റെ
മോഹത്തിന്‍ കല്‍വിളക്കീയിടനാഴിയില്‍
എത്രകത്തിച്ചിട്ടും കത്തിനില്‍ക്കുന്നില്ല
കെട്ടുപോകുന്നെന്‍റെ പ്രാണന്‍റെ ചിന്തുകള്‍
കുന്നിക്കുരുകൊണ്ടു പല്ലാങ്കുഴികളില്‍
എണ്ണംതികച്ചെന്‍റെ ബാല്യം ചിരിക്കവെ
മൂളുന്നൊരീണമായെന്‍കാതിലെത്തുമാ
കൊഞ്ചുംകൊലുസ്സെന്‍റെ പ്രാണനായ്ത്തീരുമോ
ഉള്‍ക്കണ്ണുതേടുമാ ബാല്യ നിനവുകള്‍
രാവില്‍ മരങ്ങള്‍ വരയ്ക്കും നിഴലുകള്‍
അഴലിന്നഗാധത തേടുന്ന സന്ധ്യയായ്
പൊട്ടുകുത്തുന്നെന്‍റെ രക്ത ഞരമ്പുകള്‍
ജീവിതപുസ്തക താളുപറിച്ചൊരു
കളിവഞ്ചി തീര്‍ക്കട്ടെ ഈ മഴച്ചാറ്റലില്‍
പാറ്റകള്‍ പാറും മഴച്ചില്ലുകോട്ടയില്‍
തെന്നിയകലട്ടെ ഈചെറുവഞ്ചിയും
മഷിപടരും കടലാസുതോണിയില്‍
ഞാനെന്‍റെ പ്രാണനൊളിച്ചുവച്ചീടവെ
കുഞ്ഞുതിരകളില്‍ പ്രളയമായ് വന്നെന്‍റെ
വഞ്ചി കവരുന്നു കാലത്തിന്‍ കൈവിരല്‍
അസ്തികള്‍ തീര്‍ത്തൊരീ ക്ഷേത്രത്തിനുള്ളിലെ
ഞാനെന്ന സത്യം തിരിച്ചറിഞ്ഞീടുമ്പോള്‍
ഇല്ലില്ല കോട്ടകള്‍ ഒന്നൊളിച്ചീടുവാന്‍
ബാല്യമൊളിപ്പിച്ച താഴ്വരയൊന്നിലും.