Wednesday 15 June 2016

എന്‍ മിഴിയൊന്നു കലങ്ങുമ്പോള്‍
ഇടനെഞ്ചുപൊട്ടുന്ന
മഴയാണു ഞാന്‍കണ്ടയമ്മ
ഒരു കടലോളം പ്രിയമാണെന്നമ്മ
ഒരുനുള്ളുകിനാവിന്‍റെ
അരികത്തുചേര്‍ന്നമ്മ
കരിയുള്ള മണ്‍പാത്രമാകേ
മുനിയുന്നടുപ്പിലെ കനലുള്ളദാരിദ്ര്യ-
പ്പുകയാണു ഞാന്‍കണ്ടയമ്മ
ഒരു കനലാണു ഞാന്‍കണ്ടയമ്മ.
കരയുമ്പോളില്ലാത്ത പാലൂട്ടാന്‍
വെമ്പുന്ന നെഞ്ചോരമാണന്‍റെയമ്മ
കൈവിരല്‍താളത്തില്‍ ചെമ്മേയുറക്കുന്ന
താരാട്ടുഗാനമാണമ്മ
ഒരു താരാട്ടുഗാനമാണമ്മ
വീടുവെടിപ്പാക്കി മൂലയ്ക്കൊതുങ്ങുന്ന
ചൂലുപോലെന്നമ്മ തേഞ്ഞുതീരേ
ഒരു സ്നേഹസ്പര്‍ശമായ്
ചേര്‍ത്തണച്ചീടുവാന്‍
വന്നില്ലൊരുകാറ്റുപോലും
ഇതുവരെ വന്നില്ലൊരു കാറ്റുപോലും
അമ്മപകര്‍ന്നൊരു നെഞ്ചിന്‍കരുത്തുമായ്
കുന്നുകടന്നുഞാനെത്തേ
ചുമരിലെ ചില്ലിട്ട ചിത്രത്തിനുള്ളിലായ്
ചിരിതൂകിനില്‍ക്കുന്നുണ്ടമ്മ
എന്നിലായ് ചിരിതൂകി നില്‍ക്കുന്നുണ്ടമ്മ
ചില്ലകള്‍കൂട്ടിയ തണലുമായോര്‍മ്മതന്‍
കൈപിടിച്ചെത്തുന്നെന്നമ്മ
വീണ്ടും കൈപിടിച്ചെത്തുന്നെന്‍റമ്മ



Friday 10 June 2016

കുഞ്ഞിളം തുമ്പി


--------------
കാടിന്‍റെയുള്ളില്‍ വളര്‍ന്നൊരു പെണ്ണ്
പരുന്തമ്മ റാഞ്ചി വളര്‍ത്തിയ കുഞ്ഞ്
കുയില‍മ്മ കൂകിയുറക്കിയ കണ്ണ്
പാലിളം പുഞ്ചിരി തൂകുന്ന മൊഞ്ച്
കാട്ടില്‍ കളകളം പാടും പുഴയില്‍
നീന്തിത്തുടിച്ചു കളിച്ചൊരു പെണ്ണ്
പൂവിട്ട വല്ലി ചൊരിയും മഴയില്‍
ആടിക്കളിച്ചു രസിച്ചൊരു മൊട്ട്
പേടമാന്‍ കുട്ടിതന്‍ പിന്നാലെ പായും
ചന്തം തികഞ്ഞൊരു മാന്‍മിഴിക്കണ്ണ്
കാട്ടിലെ ജീവികള്‍ക്കെല്ലാര്‍ക്കുമുണ്ണീ
സിംഹമടയില്‍ ശയിക്കും കിടാത്തി
പരുന്തു പറഞ്ഞ കഥയിലെ നാട്ടില്‍
തന്‍റെകുലമൊന്നു ചെന്നൊന്നു കാണാന്‍
പൂതി വളര്‍ന്നേറെ കൗതുകമായി
കൂട്ടൊരോടായി പറഞ്ഞവളാധി
പലരും പറഞ്ഞൊട്ടു പോകുകവേണ്ട
നന്മ മറയുമീ കാടു കഴിഞ്ഞാല്‍
ഉള്ളില്‍ത്തുടിക്കുമാ ജനനിയെക്കാണാന്‍
ശാഠ്യം പിടിച്ചവള്‍ തേങ്ങിക്കരഞ്ഞു
കണ്ണീര്‍പ്പുഴ നീണ്ട യാത്രയ്ക്കൊടുവില്‍
വിടനല്കി ജീവികള്‍ കാടിന്‍റെയോരെ
ഉല്ലസിച്ചങ്ങവള്‍ പോകുന്ന നേരം
ദൂരത്തായ് കണ്ടേറെ മാനുഷക്കോലം
അത്ഭുതംകൊണ്ടവള്‍ മിന്നിത്തിളങ്ങി
വര്‍ണ്ണ വിരിയുള്ള കൗതുകക്കാഴ്ച
കൂടെ നടന്നവര്‍ കൂട്ടരായ്ക്കൂടി
കൊഞ്ചിച്ചു കൈകകളില്‍ കൂട്ടിപ്പിടിച്ചു
സ്നേഹം വെറുതേ മറക്കുടയാക്കി
കൊത്തിവലിച്ചവര്‍ പിഞ്ചിളം മേനി
കണ്ണില്‍ പെരുമഴ കൊള്ളാതെ തുള്ളി
പ്രാണം വെടിഞ്ഞിതാ കുഞ്ഞിളം തുമ്പി
ചാറ്റല്‍ മഴയെങ്ങും പെയ്യാതെ പോയി
ദുഃഖം ചൊരിഞ്ഞവള്‍ കാട്ടിലായ്ച്ചെന്ന്