Monday 25 July 2016

എത്രയും വേഗം

എത്രയും വേഗം
നിന്‍റെ ശരീരത്തിലേക്കൊന്നു
ലയിച്ചുറങ്ങാനൊരു കൊതി.
നനുത്ത മണ്‍കൈകളാല്‍
നീയെന്നെ ചുറ്റിപ്പൊതിഞ്ഞ്
ചേര്‍ത്തണയ്ക്കുമ്പോള്‍
ഒരു കവിതയായ് ഞാന്‍
നിന്നില്‍ പടര്‍ന്നിറങ്ങും.
ഉടഞ്ഞുപോകാന്‍ കൂട്ടാക്കാതെ
അപ്പോഴും ഉന്തിത്തെറിച്ച്
എന്നിലെ അസ്തിത്വം
നിന്നില്‍നിന്ന് അകന്നു മാറിക്കൊണ്ടിരിക്കും
എങ്കിലും എന്നെപ്പുണര്‍ന്ന്
എന്നില്‍ ഉറഞ്ഞുകൂടിയ
ദുര്‍ഗന്ധം പറിച്ചെടുത്ത്
നീയെന്നെ ശുദ്ധമാക്കുന്നതാണെനിക്കിഷ്ടം

നാടന്‍

ചുണ്ടുചുവക്കാതെ ചുണ്ണാമ്പുതേച്ചൊരു
പാതി മുറുക്കാന്‍ ചവച്ചേച്ച്
എങ്കേ മറഞ്ഞെടാ പൂങ്കണ്ണന്‍ചാത്താ നീ
ചങ്കിലെരിപെട്ടു ഞാനിരിപ്പൂ
ഏന്‍റപ്പനാപ്പനമേലേയിരിപ്പുണ്ട്
പൊന്തമറപറ്റി നീയിരുന്നാല്‍
ചേലപിഴിഞ്ചേച്ച് നെഞ്ചൊപ്പംകെട്ടി ഞാന്‍
നിന്നെയും കാത്തീ വരമ്പേല്
പുത്തമ്പനങ്കള്ള് മോന്തിക്കുടിച്ചപ്പന്‍
പങ്കംപറഞ്ഞീടുമെന്‍റെ ചാത്താ
നീന്‍റപ്പനാപ്പെരു,ത്തീത്തെറിക്കേട്ടിട്ട്
അപ്പന്‍റെമേക്കിട്ടുപൂശുപൂശും
കണ്ണുകലങ്ങണ് നെഞ്ചുതുടിക്കണ്
തഞ്ചംകുറയണ് പൊന്നുചാത്താ
കണ്ടംകടന്നുഞാന്‍ വേലിതിരിയുമ്പം
കൂടെവരാതെന്‍റെ പൊന്നുചാത്താ

ഇന്നുകാണാത്തത്


---------------------------------
ഞാനിന്നൊരു നെല്ലു കണ്ടു
നെല്ലളന്ന നാഴികണ്ടു
നാഴിയുരി ചോറൊരുക്കാൻ
വിയർപ്പും കണ്ടു
പതിരു പാറ്റിക്കൊഴിച്ചിട്ടീ -
യോട്ടവട്ടിച്ചുമക്കുന്ന
കതിരുകാണാക്കിളിയുടെ
കനവുകണ്ടു.
ഓട്ടുപാത്രചുറ്റളയിൽ
കാതുനീണ്ട പഴമകണ്ടു,
നൂറുതേച്ച വെറ്റിലയി-
ലടയ്ക്കചേർത്തു.
കഥകളും മൊഴികളും
കടങ്കഥചിന്തുമായി
പടികടന്നെത്തും നേരിന്‍
മഹിമകണ്ടു.
നേരറിഞ്ഞ നേര്‍വഴിയില്‍
തേഞ്ഞുപോയ മുഖംപൂഴ്ത്തി
കദനത്തിന്‍ കഥചൊല്ലും
ഉരലുകണ്ടു.
നെല്ലുകുത്തിയുടല്‍തേഞ്ഞ-
ങ്ങുമ്മറത്തുകാണാപ്പെണ്ണിന്നു-
രല്‍പ്പുരമൂലചായും
വിരഹം കണ്ടൂ

മായുന്നു

മായുന്നുഞാനുമിന്നീയറയ്ക്കുള്ളിലെ
തേങ്ങല്‍വിട്ടുണരുന്ന പക്ഷിയായെവിടയോ
നീതന്ന ദേഹമെന്‍ പേരും മറന്നുപോയ്
ജഡമെന്നുകല്പിച്ചടക്കുന്നു നാട്ടുകാര്‍
ഭിത്തിയിലുണ്ടിനിയെന്‍കൂടുചാലിച്ച
ചിത്രമൊരു ഓര്‍മ്മയായി മാറാലതൂക്കുവാന്‍
ശബ്ദംമറക്കും മനുഷ്യന്‍റെ ചുറ്റിലും
കാഴ്ചയും ശബ്ദവും ചുറ്റിത്തിരിയവേ
ഏതാണു ഞാനെന്നറിയാത്ത ചിന്തകള്‍
തേരില്‍ക്കയറ്റി മയക്കുന്നു മര്‍ത്യനെ