Saturday 9 September 2017

വിരൽ നാടകങ്ങൾ



പത്തു വിരലുകൾ,
രണ്ടു വിരലുകൾ
കൂടിച്ചേർന്നൊരെഴുത്ത്
അത് മായ്ച്ചു കളയാൻ
നാലു വിരലുകൾ
അതിൽ ഒരെണ്ണം
എഴുതിയവയിൽ ഒന്ന്.
മറുവിരലുകൾ ചിന്തയിൽ.
എഴുതിയവയിലൊന്ന്
ചൂണ്ടൽ,
അതു തന്നെയാണ്
കാഞ്ചി വലിച്ചതും.
തുപ്പാക്കി ചുമന്നത്
മായ്ച്ച വിരലുകൾ.
ബാക്കിയഞ്ചു പേർ
ചിന്തകർ, വിമർശകർ.
ഇനി ഒന്നാർത്തു ചിരിക്കാൻ
കൈ കൊട്ടാൻ
വിധി പറയാൻ
കഴുകേറ്റാൻ
സമരമുഷ്ടിയാകാൻ
ഇവർ തന്നെ
പത്തു വിരലുകൾ

മഹാബല

കാട്ടുകറുമ്പൻ, ചേറിൽപ്പണിയൻ
പൊന്നു പകർന്ന മനുഷ്യൻ നീ
എല്ലു ഞുറുങ്ങെ പണിയും നീയൊരു
മണ്ണിൽ വിളഞ്ഞ കരുത്തൻ നീ
ഭാരത മണ്ണിലുറഞ്ഞ വിയർപ്പിലുണർന്നു
കിളിർത്തൊരു വിത്തും നീ
മഹാബലിയെന്നതു പിന്നെ വരുത്തർ
കെട്ടി വരച്ച ചരിത്രം നീ
പാടമൊരുക്കാൻ കാളയ്ക്കൊപ്പം
ഉഴുതുമറിച്ച കറുമ്പൻ നീ
വിത്തിനകത്തെ നെല്ലും പതിരും
കൊയ്തു മെതിച്ച മനുഷ്യൻ നീ
വെയിലും മഴയും നിൻ ദൈവങ്ങൾ
പാടം എന്നത് പ്രാർത്ഥനയും
പുഴയും കാടും പണിയായുധവും
കൂട്ടായ് ചേർത്ത കുറുമ്പൻ നീ
കള്ളം ചെയ്തൊരു പണിയും ചെയ്യാൻ
അറിയാമക്കൾക്കധിപൻ നീ
ബലവാനെന്നതു ഗോത്രം തന്ന
വിളിപ്പേരിൽ നീ ബലി,യായി
ചേറു ചിരിക്കും പോലെ വിളവും
പൂത്തു വിരിഞ്ഞു കുലയ്ക്കുമ്പോൾ
നാട്ടു സമൃദ്ധിയിലൂഞ്ഞാലിട്ടവർ
ആർപ്പുവിളിച്ചു തിമിർക്കുന്നു.
പൂക്കൾ വിതച്ചു മെനഞ്ഞ കളങ്ങൾ
മൂപ്പനു വേണ്ടിയൊരുക്കുമ്പോൾ
വിളവിന്നുത്സവമാഘോഷിച്ചവർ
മണ്ണിൽ കവിത രചിക്കുന്നു.
ഉത്സവമേളപ്പെരുമഴയെങ്ങും
പെയ്തു കുളിർന്നു പരക്കുമ്പോൾ
പണിയാൻവയ്യാ പരദേശികളാ
ദേശം കണ്ടു ഭ്രമിക്കുന്നു
പൂജകൾ മന്ത്രച്ചരടും വിഗ്രഹ
ഗോഷ്ടികൾ കാട്ടി വിരുതന്മാർ
ദൈവം എന്നതു കല്ലുമിനുക്കിയ
രൂപമതെന്നൊരു കള്ളത്തെ
കൂട്ടിലടച്ചാ കിളിവാതിലുകൾ
പൂജയ്ക്കായി തുറക്കുന്നു.
കള്ളം എന്നതു അണുകിടപോലും
അറിയാതുള്ളൊരു ഗോത്രത്തെ
ചതിവിൻ പാടമൊരുക്കി മിനുക്കി
ദാനക്കൂട്ടിലൊളിപ്പിച്ചു
എതിരിൻ നാദമുയർത്തിയ നാവിൻ
തലയെച്ചേറിലൊളിപ്പിച്ചു
പുതിയൊരു ചരിതമെഴുതി മന്ത്ര
കുഴലുവിളിച്ചവർ പാടുന്നു
ദൈവം വന്നു താഴ്ത്തിയതാണീ
കാലത്തിന്റെ കണക്കൊക്കാൻ
മണ്ണിൻ ഹൃദയമൊരുക്കിയ മക്കൾ
ഇന്നും ചേറിലെണീക്കാതെ
മന്ത്രപ്പൂട്ടുകൾ കൊണ്ടു ചരിത്രം
താഴിട്ടിവിടെ സൂക്ഷിപ്പു.

ഉത്രാടപാച്ചില്‍


ഉത്രാടപാച്ചിലിലാണു ഭൂമി
ഓണത്തിനായുള്ള പാച്ചിലാണേ
വെള്ളമൊരുക്കണം, നെഞ്ചുനിറയ്ക്കണം
എന്നുടെ മക്കള്‍ കരയവേണ്ട
വെട്ടം തെളിയ്ക്കണം, ഊരില്‍ പരത്തണം
എന്നുടെ മക്കള്‍ക്ക് കാഴ്ചവേണം
പാടമൊരുക്കട്ടെ, ഞാറുപറിക്കട്ടെ
നെല്ലുപഴുത്തുവിളയവേണം
കൊയ്തുമറിക്കട്ടെ, പുഴുങ്ങിയെടുക്കട്ടെ
എന്നുടെ മക്കള്‍ക്ക് ചോറുവേണം
മഞ്ഞുകുളിരട്ടെ, പൂക്കള്‍വിടരട്ടെ
എന്നുടെ മക്കള്‍ക്ക്  പൂവുവേണം
ചിങ്ങമുദിക്കട്ടെ, അത്തമിങ്ങത്തെട്ടെ
പൂക്കളം പാരില്‍ വിലസിടട്ടെ
എന്നുടെ കുഞ്ഞുങ്ങള്‍ ചുറ്റിലായ് തന്നെയും
ഓണക്കളികള്‍ കളിച്ചിടട്ടെ
ആമോദമെത്തുന്ന മാവേലിത്തമ്പുരാന്‍
ആകാഴ്ച കണ്ടു മയങ്ങിടട്ടെ
ആമോദമേറുന്ന ഈ രാവിലെങ്കിലും
കള്ളചതിയുടെ കെട്ടഴിക്കാന്‍
തന്നുടെ കാര്യത്തില്‍ ചന്തം തികയ്ക്കുന്ന
എന്നുടെ മക്കള്‍ മറന്നിടട്ടെ
ഉത്രാടപാച്ചിലിലാണുഭൂമി
തന്നുടെ മക്കള്‍ക്കായ് സദ്യകൂട്ടാന്‍