Saturday, 9 September 2017

വിരൽ നാടകങ്ങൾ



പത്തു വിരലുകൾ,
രണ്ടു വിരലുകൾ
കൂടിച്ചേർന്നൊരെഴുത്ത്
അത് മായ്ച്ചു കളയാൻ
നാലു വിരലുകൾ
അതിൽ ഒരെണ്ണം
എഴുതിയവയിൽ ഒന്ന്.
മറുവിരലുകൾ ചിന്തയിൽ.
എഴുതിയവയിലൊന്ന്
ചൂണ്ടൽ,
അതു തന്നെയാണ്
കാഞ്ചി വലിച്ചതും.
തുപ്പാക്കി ചുമന്നത്
മായ്ച്ച വിരലുകൾ.
ബാക്കിയഞ്ചു പേർ
ചിന്തകർ, വിമർശകർ.
ഇനി ഒന്നാർത്തു ചിരിക്കാൻ
കൈ കൊട്ടാൻ
വിധി പറയാൻ
കഴുകേറ്റാൻ
സമരമുഷ്ടിയാകാൻ
ഇവർ തന്നെ
പത്തു വിരലുകൾ

മഹാബല

കാട്ടുകറുമ്പൻ, ചേറിൽപ്പണിയൻ
പൊന്നു പകർന്ന മനുഷ്യൻ നീ
എല്ലു ഞുറുങ്ങെ പണിയും നീയൊരു
മണ്ണിൽ വിളഞ്ഞ കരുത്തൻ നീ
ഭാരത മണ്ണിലുറഞ്ഞ വിയർപ്പിലുണർന്നു
കിളിർത്തൊരു വിത്തും നീ
മഹാബലിയെന്നതു പിന്നെ വരുത്തർ
കെട്ടി വരച്ച ചരിത്രം നീ
പാടമൊരുക്കാൻ കാളയ്ക്കൊപ്പം
ഉഴുതുമറിച്ച കറുമ്പൻ നീ
വിത്തിനകത്തെ നെല്ലും പതിരും
കൊയ്തു മെതിച്ച മനുഷ്യൻ നീ
വെയിലും മഴയും നിൻ ദൈവങ്ങൾ
പാടം എന്നത് പ്രാർത്ഥനയും
പുഴയും കാടും പണിയായുധവും
കൂട്ടായ് ചേർത്ത കുറുമ്പൻ നീ
കള്ളം ചെയ്തൊരു പണിയും ചെയ്യാൻ
അറിയാമക്കൾക്കധിപൻ നീ
ബലവാനെന്നതു ഗോത്രം തന്ന
വിളിപ്പേരിൽ നീ ബലി,യായി
ചേറു ചിരിക്കും പോലെ വിളവും
പൂത്തു വിരിഞ്ഞു കുലയ്ക്കുമ്പോൾ
നാട്ടു സമൃദ്ധിയിലൂഞ്ഞാലിട്ടവർ
ആർപ്പുവിളിച്ചു തിമിർക്കുന്നു.
പൂക്കൾ വിതച്ചു മെനഞ്ഞ കളങ്ങൾ
മൂപ്പനു വേണ്ടിയൊരുക്കുമ്പോൾ
വിളവിന്നുത്സവമാഘോഷിച്ചവർ
മണ്ണിൽ കവിത രചിക്കുന്നു.
ഉത്സവമേളപ്പെരുമഴയെങ്ങും
പെയ്തു കുളിർന്നു പരക്കുമ്പോൾ
പണിയാൻവയ്യാ പരദേശികളാ
ദേശം കണ്ടു ഭ്രമിക്കുന്നു
പൂജകൾ മന്ത്രച്ചരടും വിഗ്രഹ
ഗോഷ്ടികൾ കാട്ടി വിരുതന്മാർ
ദൈവം എന്നതു കല്ലുമിനുക്കിയ
രൂപമതെന്നൊരു കള്ളത്തെ
കൂട്ടിലടച്ചാ കിളിവാതിലുകൾ
പൂജയ്ക്കായി തുറക്കുന്നു.
കള്ളം എന്നതു അണുകിടപോലും
അറിയാതുള്ളൊരു ഗോത്രത്തെ
ചതിവിൻ പാടമൊരുക്കി മിനുക്കി
ദാനക്കൂട്ടിലൊളിപ്പിച്ചു
എതിരിൻ നാദമുയർത്തിയ നാവിൻ
തലയെച്ചേറിലൊളിപ്പിച്ചു
പുതിയൊരു ചരിതമെഴുതി മന്ത്ര
കുഴലുവിളിച്ചവർ പാടുന്നു
ദൈവം വന്നു താഴ്ത്തിയതാണീ
കാലത്തിന്റെ കണക്കൊക്കാൻ
മണ്ണിൻ ഹൃദയമൊരുക്കിയ മക്കൾ
ഇന്നും ചേറിലെണീക്കാതെ
മന്ത്രപ്പൂട്ടുകൾ കൊണ്ടു ചരിത്രം
താഴിട്ടിവിടെ സൂക്ഷിപ്പു.

ഉത്രാടപാച്ചില്‍


ഉത്രാടപാച്ചിലിലാണു ഭൂമി
ഓണത്തിനായുള്ള പാച്ചിലാണേ
വെള്ളമൊരുക്കണം, നെഞ്ചുനിറയ്ക്കണം
എന്നുടെ മക്കള്‍ കരയവേണ്ട
വെട്ടം തെളിയ്ക്കണം, ഊരില്‍ പരത്തണം
എന്നുടെ മക്കള്‍ക്ക് കാഴ്ചവേണം
പാടമൊരുക്കട്ടെ, ഞാറുപറിക്കട്ടെ
നെല്ലുപഴുത്തുവിളയവേണം
കൊയ്തുമറിക്കട്ടെ, പുഴുങ്ങിയെടുക്കട്ടെ
എന്നുടെ മക്കള്‍ക്ക് ചോറുവേണം
മഞ്ഞുകുളിരട്ടെ, പൂക്കള്‍വിടരട്ടെ
എന്നുടെ മക്കള്‍ക്ക്  പൂവുവേണം
ചിങ്ങമുദിക്കട്ടെ, അത്തമിങ്ങത്തെട്ടെ
പൂക്കളം പാരില്‍ വിലസിടട്ടെ
എന്നുടെ കുഞ്ഞുങ്ങള്‍ ചുറ്റിലായ് തന്നെയും
ഓണക്കളികള്‍ കളിച്ചിടട്ടെ
ആമോദമെത്തുന്ന മാവേലിത്തമ്പുരാന്‍
ആകാഴ്ച കണ്ടു മയങ്ങിടട്ടെ
ആമോദമേറുന്ന ഈ രാവിലെങ്കിലും
കള്ളചതിയുടെ കെട്ടഴിക്കാന്‍
തന്നുടെ കാര്യത്തില്‍ ചന്തം തികയ്ക്കുന്ന
എന്നുടെ മക്കള്‍ മറന്നിടട്ടെ
ഉത്രാടപാച്ചിലിലാണുഭൂമി
തന്നുടെ മക്കള്‍ക്കായ് സദ്യകൂട്ടാന്‍

Saturday, 1 April 2017

നോവ്

ദുഃഖമില്ലാത്തൊരു വരിയെഴുതാനായ്
കടംചൊല്ലി ഞാനീ കടലിനോട്
തിരകള്‍നിന്‍ ചിരിയെന്ന് വെറുതെ നിനച്ചുഞാന്‍
ഒരുവരി വീണ്ടും കുറിച്ചിടുമ്പോള്‍
തലതല്ലി സങ്കടം മുഴുമിക്കാനാകാതെ
കരയുന്നു വീണ്ടും കടങ്കഥയാല്‍
മുത്തുകളല്ല ചിതറുവതീത്തിര
കണ്ണുനീര്‍ത്തുള്ളിയാം സങ്കടങ്ങള്‍
കാര്‍മുകില്‍ നീയെന്‍റെ മനസ്സിലായ് പെയ്യുമോ
ഒരു തുള്ളിമോഹത്തിന്‍ തേന്‍കുടങ്ങള്‍
ഉപ്പല്ല കണ്ണുനീര്‍ കടംകൊണ്ടതാണിവള്‍
ഉള്‍ച്ചുഴിച്ചുറ്റിലെ നോവകറ്റാന്‍
ചുട്ടുപഴുത്തൊരാ മുഖവുമായ് മാരനും
സന്ധ്യക്കുചുംബിച്ചുപോയിടുമ്പോള്‍
ചുറ്റുമിരുളുമായ് സങ്കടക്കാര്‍മുകില്‍
കട്ടെടുക്കുന്നുനിന്‍ കവിളഴകും

തനിച്ചല്ല

ഹൃദയമൊരുകൂട്ടിൽ
തനിച്ചല്ലയെന്നുനിൻ
മൊഴി കേട്ടു 
ഞാനും 
കരുതി വച്ചു

മനസ്സാൽ തപമിരിക്കും

വേനലിൻ 
തീയിൽ 
ഞാനെരിയുന്ന
നേരത്തും
നിൻ മൊഴിച്ചാറലിൻ 
ഓർമ്മ 
മാത്രം
ആക്കുളിർച്ചോലയിൽ 
പെരുമഴ 
കാത്തു 
ഞാൻ
എന്നും 
മനസ്സാൽ 
തപമിരിക്കും

ഞാനറിയാതെ

ഒരു മഴത്തുള്ളിയായ്
മൗനത്തിലെയ്‌ക്കൊരു
സ്വരരാഗമഞ്ജരി 
തീർത്തു വയ്ക്കേ
സ്വപ്നമാം കളിവഞ്ചി
തുഴയാതെ ഞാനൊരു
പ്രണയത്തിൻ മണിവീണ
കൈയിൽ വച്ചു
നിൻ ഹൃദസ്പന്ദന-
മാണതിൻ തന്ത്രിയിൽ
ഞാൻ തൊട്ടു
മീട്ടുവതാണതെന്നും
ആകാശനീലിമ-
യാകെക്കവർന്നതാ-
ണാ മിഴിക്കോണിലെ
യാർദ്രഭാവം
എന്നെ ജയിക്കാനാ-
യെന്നോട് ചേരുമ്പോൾ
പൂമഴത്തുണ്ടിൽ നീ
സ്നേഹമാകും

തനിച്ചാക്കി പോകുന്നു

ഈ പുഴ 
എന്നിൽ നിന്നൂർന്നു
പോകാതിരിക്കാനാണ് 
അണകെട്ടിയത്.
എന്നിട്ടുമെന്തേ
കാറ്റായും
ഊറ്റായും
തനിച്ചാക്കി 
പോകുന്നു.

മഴ പൊഴിയും വഴിയരുകിൽ

മഴ പൊഴിയും വഴിയരുകിൽ
മിഴിയറിയും ചിരിയഴകേ
ഒരു കുളിരാൽ പെയ്യരുതോ
മൊഴിയിതളിൽ ചെറു നാണം
'അലഞൊറിയും പുഴയരുകിൽ
കഥ പറയും കരിമഷി നീ
എഴുതൂ നിൻ കൺമുനയാൽ
ഇടനെഞ്ചിൽ ഒരു ഗാനം

നമ്മളറിയുക


മലയഴിഞ്ഞ നാട്ടിലെന്റെ
പുഴ വഴുതിപ്പോയതോ?
മരമറുത്ത കാട്ടിലെന്റെ -
യരുവി നൊന്തു മറഞ്ഞതോ?
കാളകൂടപ്പുകയിലെന്റെ
കാറുവെന്തു കരിഞ്ഞതോ?
തുള്ളിയറ്റു പിടഞ്ഞു മഴയും
കടലിനുള്ളിൽ ലയിച്ചതോ?
കരകവിഞ്ഞു നിറഞ്ഞ പുഴക-
ളോർമ്മ തന്നു മരിക്കവേ
തൊണ്ടവറ്റിയ കരയിൽ ദാഹം
വിണ്ടുകീറിയ മണ്ണിടം
ചോല കണ്ടു കുതിച്ച നമ്മൾ
വേനലുണ്ടു കേഴവേ
പ്രകൃതി കാത്ത പൂർവ്വികന്റെ
പാഠമേറ്റു പഠിക്കണം
കുഞ്ഞു വിത്തുകൾ നട്ടു നമ്മൾ
മഴമരങ്ങൾ തീർക്കണം
പുഴയൊഴുക്കിൻ വഴിതെളിക്കാൻ
ഈ മരങ്ങൾ കാക്കണം.

വിശുദ്ധമാക്കപ്പെടുമ്പോൾ

ഹൗവ്വ യെന്നോ
ലക്ഷ്മിയെന്നോ
ദുർഗ്ഗയെന്നോ
സീതയെന്നോ
കുന്തിയെന്നോ
പാഞ്ചാലിയെന്നോ
മറിയമെന്നോ
അതൊ ജിഷയെന്നോ
ഏതു പേരാണ്
ഞാൻ സ്വീകരിക്കേണ്ടത്
വിശുദ്ധിയും
അശുദ്ധിയും
മുടിനാരിലളന്ന്
പവിത്രയാക്കപ്പെടുമ്പോഴും
ഞാനൊരു സ്ത്രീയാകുന്നു
ഒതുക്കിവയ്ക്കലിന്റെ
ഒറ്റപ്പെടലിന്റെ
അനാഥത്വമായി
സംവരണ പട്ടികയിൽ
നിരതെറ്റാത്ത
ഒരു കരുതിവയ്പാണ്
ഞാൻ

കഥ പറയും വഞ്ചി

കഥപറയാ കടവിലൊരു 
കഥ പറയും വഞ്ചി
കളി പറഞ്ഞ കാലമെന്റെ
കനവുതേടി വന്നു
കുളിരു തന്ന കാറ്റുമെന്റെ
കുടിലെടുത്തു മായേ
കരകവിഞ്ഞ പുഴയിലെന്റെ
കനവൊഴുക്കും മാഞ്ഞു
കളി പറഞ്ഞ കഥയിലെല്ലാം
കടങ്കഥകൾ ചൊല്ലി
കൂട്ടു കൂടി കൂട്ടിരിക്കും
കൂട്ടുകാരിപെണ്ണേ
കൂട്ടിനുള്ളിൽ കൂട്ടി വച്ചു
കണ്ണെറിഞ്ഞ നാണം
കട്ടെടുത്ത് പ്രണയമായി
കാത്തു വച്ചു ഞാനും

ചണ്ടാ മണ്ടാ

"ചണ്ടാ മണ്ടാ വെട്ടിക്കൂട്ടി
നിന്നോടിപ്പം കൂട്ടില്ല"
പണ്ടു കളിക്കിടെ തെല്ലു പറഞ്ഞവൾ
മോന്തായം വീർപ്പിച്ചങ്ങോടിപ്പോയി.
തെല്ലു പറഞ്ഞില്ല എന്നെക്കുറിച്ചവൾ
കൂട്ടരടൊന്നുമേ കുറ്റമായി
നാളെ പുളിങ്കുരു ചുട്ടതുമായവൾ
കൊന്നമരച്ചോട്ടിൽ കാത്തിരുന്നു
പാതി കടിച്ചൊരു മാമ്പഴം നീട്ടി ഞാൻ
പല്ലിൻ പുഴുക്കുത്തിൻ ശോഭ കണ്ടു.
ചീനിക്കുരുവിനാൽ തീർത്തൊരു പമ്പരം
ഈർക്കിലി കുത്തിക്കറക്കിടുമ്പോൾ
കണ്ണിൽ നിറയ്ക്കുന്ന സന്തോഷമിന്നുമെൻ
നെഞ്ചിലൊളിപ്പിക്കും ബാല്യകാലം.
ഇന്നാ പെണ്ണൊന്നു ചുമ്മാ പിണങ്ങിയാൽ
കുറ്റങ്ങൾ നൂറാണ് ചൊല്ലി വയ്ക്കാൻ
കണ്ടതും കാണാത്ത സ്വപ്നങ്ങൾ പോലുമേ
ചൊല്ലി ഫലിപ്പിച്ചവൾ നടക്കും

ഒരു മേഘദൂതിൽ ഞാനാദ്യം

ഒരു മേഘദൂതിൽ ഞാനാദ്യം
നിന്നിലോർമ്മയായ് പെയ്തു
ഇളം തെന്നൽ പോലെ നീയെന്നിൽ
പകരുമോ ലാസ്യഭാവം
മിഴിതന്നഴകിലൊളിയമ്പുമായ-
രികിലണയുമെൻ പ്രിയ സഖേ
അധരമിണചേർന്നൊഴുകും മൊഴിയിൽ
കുളിരും മനവുമിന്നുടലുപോലും
പ്രിയദേ.... നീയെന്നിലെ ശ്രുതിയിലുണരും തംബുരു
വിരഹമില്ലാതുണരും സ്നേഹ
മഴയിൽ നാമൊരു മേളനം

ജാലകവാതില്‍ തുറക്കാം

ജാലകവാതില്‍ തുറക്കാം
പിന്നിലേയ്ക്കൊന്നെത്തിനോക്കാം
അവിടെയാപ്പഴമതന്‍ പൂങ്കുളിര്‍കൊള്ളുന്ന
കുടുംബത്തിലേയ്‌ക്കൊന്നു ചെല്ലാം
കൂടുമ്പോളിമ്പമായ് കൂട്ടച്ചിരിയുടെ
സ്‌നേഹക്കുടുക്കിലൊളിക്കാം
അമ്മമടിയില്‍ ശയിക്കാം
ഉണ്ണിവായും തുറന്നമ്മയ്ക്കുമുന്നിലെ
കുഞ്ഞുകിടാത്തിയായ് മാറാം
ഇല്ലാത്തപേനിനെ കുത്തിനോവിച്ചമ്മ
മുടിപിന്നികെട്ടുന്നനേരം
ഉള്ളിലെക്കാര്യങ്ങളെല്ലാം പറഞ്ഞെന്‍റെ
നെഞ്ചിലെ ഭാരമിറക്കാം
അമ്മയും ഞാനുമെന്‍ ചേട്ടനുംചേര്‍ന്നിട്ട-
ങ്ങന്താക്ഷരിചൊല്ലിടുമ്പോള്‍
തോല്‍ക്കാതെയുത്തരം ചൊല്ലിത്തരുന്നൊരാ
യച്ഛന്റെ വാത്സല്യമാകാം
പഴങ്കഥപ്പാട്ടും കടംകഥക്കൂട്ടുമായ്
വെറ്റിലച്ചെല്ലം തുറക്കേ
കണ്ണുംമിഴിച്ചെന്റെ മുത്തശ്ശിക്കൊപ്പം
തട്ടൂടിമേലേയിരിക്കാം
സന്ധ്യക്കുനാമംജപിക്കുമ്പോള്‍ മുത്തച്ഛന്‍
ചൊല്ലിത്തരുന്ന കഥകള്‍
തിന്മയ്ക്കുമേലെയാ നന്മജയിക്കുന്ന
സത്യമുദിക്കും കഥകള്‍
ജന്നലടയ്ക്കുമ്പോള്‍ വീണ്ടും തനിച്ചായി
ഈ മുറിക്കുള്ളിലിരുട്ടില്‍
അപ്പുറമിപ്പുറംമക്കളുണ്ടച്ഛനും-
മുറികളടച്ചായിരുട്ടില്‍
ഒന്നുരിയാടുവാന്‍ 'നെറ്റു' പരതുന്ന
ജന്മങ്ങളാകുന്നു നമ്മള്‍
ബന്ധങ്ങളില്‍ സ്‌നേഹമെന്തെന്നറിയാതെ
ഒറ്റമനുഷ്യരായ് മാറാന്‍.

Tuesday, 28 February 2017

മല വരയ്ക്കുമ്പോൾ

മല വരക്കുന്നൂ
ഞാനെൻ വരണ്ട കയ്യാലേ
നിറഞ്ഞ കുപ്പിക്കുള്ളിലെന്റെ
പുഴ മരിക്കുന്നൂ.
കാടുകാണാൻ പോയ പാതി
മണലു താണ്ടുമ്പോൾ
പുഴ പറഞ്ഞ കഥ മറന്നീ
കടവുറങ്ങുന്നൂ
ഒറ്റമര തണലുകണ്ടെൻ
ഉണ്ണി ചൊല്ലുന്നു
കാട്‌ കണ്ടു ഞാനുമിന്നെൻ
അച്ഛനറിയാതെ
പ്രാണവായു നിറച്ചക്കുപ്പികൾ
ശ്വാസമൂറ്റുമ്പോൾ
വിരലുതൂങ്ങി കൺമിഴിച്ചെൻ
മകളുചോദിച്ചു
മഴയതെന്നാൽ എന്തു സാധന-
മെന്റെ പൊന്നച്ചാ
മഴയsർത്തും വാനവില്ലിൻ
നിറങ്ങളേതാണ്
വരകൾ കൊണ്ടാ മഴവരക്കാൻ
തുള്ളി തേടുമ്പോൾ
മിഴിനനച്ചാ തുള്ളിപാഞ്ഞെൻ
ബാല്യമോർക്കുന്നു
ഇതൾ വിടർത്തിയ തുമ്പയന്നെൻ
ഓണമാകുന്നു
പതിര് കുത്തിയ തവിടുതിന്നെൻ
കുടലുനൂരുന്നു
എന്റെ ദാഹമഴിച്ച പുഴകൾ
മാഞ്ഞുപോകുമ്പോൾ
വരകൾ കൊണ്ടീമല വരച്ചതു
ചിത്രമാകുന്നു
ഹൃദയ വള്ളികൾ പുഴകൾ പോലെ
ദാഹമാകുന്നു
ഇരുളു നീണ്ട വഴിയിടങ്ങൾ
നിഴലുമായ്ക്കുന്നു.
വിണ്ടുകീറിയ മണ്ണുടച്ചൊരു
വിത്തുപാകാനായ്
സിരകൾ കീറി രുധിരമൂറ്റി
പുഴ വരയ്ക്കട്ടെ
ഞാൻ പുഴ വരയ്ക്കട്ടെ...

നാടുകടത്തുന്നോർ

കല്ലു ചുമന്നതു ഞാനേ
കണ്ണു രചിച്ചതും
ചുണ്ടുവരച്ചതും
ഇമ്പമാർന്നുള്ളൊരു
രൂപം ചമച്ചതും ഞാനേ.
നിന്നുടെ രൂപം ചമയ്ക്കുന്ന നേരം
എന്റെ കിടാത്തീടെ
മാർവരച്ചന്തം.
അവളുടെ നാഭിയും
ചാൺ വയർ കോണും
നോവുകൾ ചേർത്തു
മെനഞ്ഞതു ഞാനും.
എന്റെയുളിത്താഴെ
ചാഞ്ഞും ചരിഞ്ഞും
നൊന്തു ജനിച്ചൊരു
വിഗ്രഹം നീയേ.
നിന്നുടെ രൂപം വരച്ചതു ഞാനേ
നിന്നിലുമായുധം തന്നതു ഞാനേ
നിന്റെ ചരിത്രം രചിച്ചതു ഞാനേ
മന്ത്രം രചിച്ചു പിണച്ചതും ഞാനേ
ഒറ്റ വാതിൽക്കൂടു കെട്ടിയെടുത്താ
അഷ്ടബന്ധത്തിലടച്ചതും ഞാനേ
ആയുധം തന്നു നിൻ കൈകൾ ബന്ധിച്ച്
സ്നേഹം മറക്കാൻ പഠിപ്പിച്ചു നിന്നെ.
ജാതി വരഞ്ഞതു ഞാനേ
പിണ്ഡം ചമച്ചതും ഞാനേ
കണ്ടത്തിൽ കുത്തിയ
കണ്ണേറുപൊട്ടനായ്
പട്ടിൽ പൊതിഞ്ഞു നീ നിൽക്കേ
ദേശ വരമ്പിലെ നാറിയ ചിന്തകൾ
കോമരം തുള്ളുന്നു വീണ്ടും
എന്റെ യുടൽത്തുണ്ടു വെട്ടാൻ
നിന്റെ മതമെന്ന പേരും
തന്തേമറന്നൊരു തെമ്മാടിപ്പൈതങ്ങൾ
കെട്ടും കൊടിക്കൂറത്തുമ്പിൽ
മാനം പിഴയ്ക്കുന്ന ദേവി
നീയെൻ ദേശപ്പെരുമ തൻ പാപി

ഹൃദയത്തിൽ വീണ്ടും

ഈ വിരൽത്തുമ്പിൽ പിടിച്ചു നീ ഇന്നലെ
തിരകൾ മുറിച്ചെന്റെ ഒപ്പം നടക്കവേ
ഓർത്തില്ല നീയെന്റെ ആത്മാവു തേടുന്ന
പൂമരശാഖിയാണെന്നുള്ളതപ്പൊഴും
വിരലുകൊണ്ടെഴുതി മുഴിപ്പിക്കും മുമ്പൊരു
തിരവന്നു മായ്ച്ചുകളയുന്ന നൊമ്പരം
നിൻ സ്നേഹമാണെന്നറിയാതെ വീണ്ടുമാ
കാൽപ്പാടു തേടി നടക്കുന്നതെന്തിനോ?
ഒരു തിര വന്നു മുഴുപ്പിക്കും മുൻപൊരു
മറുതിരവന്നു മറിയുന്ന പോലെ
ഓർമ്മകൾ ഓളങ്ങളായെന്റെ ചിന്തതൻ
ചുരുളു നിവർത്തി മറിഞ്ഞിടുമ്പോൾ
വിരലുനനച്ചൊരു തിര വന്നു വീണ്ടുമീ
കരയെപ്പുണർന്നിട്ടു പോയിടുന്നു
അഴിയാതെ ഹൃദയത്തിൽ നീകോർത്തു തന്നൊരാ
സ്നേഹത്തിൻ പൂമൊട്ടാം ചുംബനത്തിൽ
അറിയാതെ ഞാനൊരു വിരഹാർദ്രഗാനമെൻ
ഹൃദയത്തിൽ വീണ്ടും കുറിച്ചിടുന്നു

മുതു ചൊല്ലുകൾ


മഴവില്ലിൻ ചിറകുവിരിച്ചൊരു 
മഴ വന്നെൻ മാനത്ത്
ഇളവെയിലിൻ തുള്ളാട്ടത്തിൽ
തുള്ളികളാൽ കവിത രചിച്ചു
ഇപ്പെയ്ത്താണക്കല്യാണം
കുറുക്കന്റെ വേളിപ്പെയ്ത്ത്
ചിരി മൊഴിയിൽ കളഭം ചാർത്തി
മഴയിതുവഴിപെയ്യാതുഴറി
കുരവകളാൽ കൂക്കിവിളിച്ചും
മാനത്ത് മുഷ്ടിയിടിച്ചും
കുഞ്ഞാടുകൾ തമ്മിലിടിച്ച്
തിരുനെറ്റി പൊട്ടിയൊലിക്കേ
നിഴലഴികളിൽ പാത്തുപതുങ്ങി
കുറുനരികൾ ഓരിയിടുന്നു.
നിറമതുനിറമേഴു നിറങ്ങൾ
പോരാതാ കൊടിപാറുമ്പോൾ
വെയിൽ വെട്ടം തിന്നു കറുത്തൊരു
മുതു ചൊല്ലും വീണു മരിച്ചു

പ്രണയം


ഒരു ചുംബനത്തിൽ 
ആരംഭിക്കുന്നതോ
മറുചുംബനത്തിൽ
അവസാനിക്കുന്നതോ അല്ല.
പ്രണയം
മനസ്സുമനസ്സുമായി ചേരുന്ന
സുഖമുള്ള അനുഭൂതിയാണ്.
പ്രപഞ്ചമെന്നത്
പ്രണയവും.