Monday, 23 May 2016

ഒറ്റവരി

ഓരോ മനസ്സിലേയും വേനലാണ്, 
ഭൂമിയാകെ പടര്‍ന്നുപന്തലിച്ചത്

൧൨൩

പിന്‍തുടരാത്തനിഴലുകളുടെ
സമാധിയറിയിച്ച ഒരുയാത്ര, 
മരണം

എന്‍റെ എഴുത്തുകളാണെന്‍റെ ശരി


ഒരു മഴ അതെന്നെ തണുപ്പിക്കാന്‍
എപ്പോഴെങ്കിലും പെയ്തിറങ്ങും..
എന്‍റെ സിരകള്‍ തുടിപ്പവസാനിപ്പിച്ച്
കശേരുക്കളെ ബന്ധിക്കും.
കണ്ണുകള്‍ നക്ഷത്രങ്ങളായി
ചലനമറ്റ് ഉറുമ്പരിക്കും.
പേടിതോന്നിക്കുന്ന
എല്ലിന്‍ ബന്ധങ്ങളായി
പല്ലുകള്‍ മോണകാട്ടി ചിരിക്കും.
എന്‍റെ എഴുത്തുകളാണെന്‍റെ ശരി..
എന്‍റെ പ്രണയിനിയും
എന്‍റെ ശത്രുവും
എന്‍റെ വാക്കുകളാകുന്നു.
ഇനി എന്നാണ്
ഒന്നു മൗനമാകാനാകുക.

മഴവരുന്നു


നീ കണ്ടോ തുമ്പിപ്പെണ്ണേ
അകലത്തൊരു കാര്‍മേഘം
കടലോളം മഴയും പേറി
കുടിലിന്മേല്‍ നിക്കണകണ്ടാ..
ഇടികൊട്ടിപെയ്യണപെയ്ത്തില്‍
ഇടനെഞ്ചുകലങ്ങണുപെണ്ണേ
കടമൊട്ടു തീര്‍ന്നതുമില്ലാ...
പുരകെട്ടി മേഞ്ഞതുമില്ലാ...
കാവിലെ തേവരുപാട്ടില്‍
മഴപെയ്യാന്‍ മന്ത്രംചൊല്ലേ
കൈകൂപ്പി ഏനുംപാടി
മഴയേവാ.. ഭൂമിതണുക്കാന്‍
ആകാശത്തമ്പിളിമാമന്‍
ചെറുതാകും ദിനവുംനോക്കി
അരികത്തായ് കുഞ്ഞിക്കണ്ണന്‍
ചിരിതൂകും കിലുക്കാംപെട്ടി
രാവേറെ ചെല്ലുന്നേരം
മാനത്തെപൂക്കാവടികള്‍
മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേ
നിഴലിന്‍റെ സദ്യവിളമ്പും
മഴയില്ല മാനം നീളെ
കനലിന്‍റെ തീപ്പൊരി വെട്ടം
കരിയുന്നു കുടിലും വയറും
കരവിട്ടാ പുഴയുംവറ്റി
ജലമില്ലാ വലയും നാട്ടില്‍
അമ്മയ്ക്കൊരു ഗുരുസി നടത്തി
മനമുരുകി ഏനും പാടി
മഴയേ വാ ഭൂമി തണുക്കാന്‍
ഇലയില്ലാ ചില്ലക്കൂട്ടില്‍
തണലില്ലാതുണരും നമ്മള്‍
കനിയുള്ള സ്വപ്നംകാണാന്‍
മഴയേവാ ചില്ലകള്‍തോറും
ദൈവത്താന്‍ കനിവിന്‍മേലോ
മാളോരുടെ കണ്ണീരാലോ
മേഘങ്ങള്‍ ചിറകുവിടര്‍ത്തി
ആകാശപ്പെരുമഴയായി
കുടിലെല്ലാം ചോര്‍ന്നുനിറഞ്ഞു
കലമൊക്കെ നിറഞ്ഞുതുളുമ്പി
ഉടുമുണ്ടാല്‍ തലയുംതോര്‍ത്തി
മഴയങ്ങു തോര്‍ന്നുവെളുത്തു.

ഏതു നായ്ക്കും ഒരു കാലംവരും

കണ്ടം തുണ്ടം വെട്ടിമുറിച്ചൊരു
സംസ്ഥാനത്തിന്‍ വോട്ടുമറിക്കാന്‍
കണ്ടംവച്ചൊരു കോട്ടുമെടുത്തിട്ട-
വനവനീവഴിയോടിനടന്നതുകണ്ടു-
മടുത്തിട്ടൊരുചെറുനായ നിന്നുപെടു-
ത്തൊരുകൊരയാലവനൊടു
ഒന്നുചൊടിച്ചിട്ടിങ്ങനെ ചൊല്ലി...
ഏതു നായ്ക്കും ഒരു കാലംവരും

ഉപ്പു മഴ


പാഴോല കൊണ്ടു മറവച്ച കുടിലിലെൻ
ഓർമ്മപ്പതുങ്ങിപ്പതുങ്ങിക്കടക്കവേ
പിന്നിയ പായ വിരിച്ചതിൽ കുഞ്ഞിളം
ചുണ്ടിനാൻ കൊഞ്ചുന്ന ബാല്യമാകുന്നു ഞാൻ
ഉരലിൽ കുഴിത്താഴെ പതിരുകുത്തുന്നൊരാ-
യമ്മതൻ സങ്കടത്താരാട്ടു കേട്ടു ഞാൻ
ഒരു തുടം കണ്ണീരു കനലായടർത്തിയെ-
ന്നമ്മ വിളമ്പിയകഞ്ഞിയോർക്കുന്നു ഞാൻ
പൂള്ളിക്കിടാത്തിയെ നക്കിത്തുടയ്ക്കുമാ
പൂവാലിപ്പയ്യ് ചുരത്തിയ പാലിനാൻ
കൊള്ളപ്പലിശതൻ തീക്കടം തീർക്കുവാൻ
മുണ്ടു മുറുക്കന്നയച്ഛനെയോർത്തു ഞാൻ
കാന്താരിഞെക്കിഞവിടിപ്പഴഞ്ചോറ്
തൈരു ചേർത്തമ്മ വിളമ്പിയ നാളുകൾ
നാവിൽ രുചി ചേർത്തു സ്നേഹപ്പെരുമ്പറ-
മേളപ്പദംചേർത്തു നെഞ്ചിലമർത്തി ഞാൻ
കത്തിച്ച മണ്ണെണ്ണച്ചില്ലുവിളക്കെന്റെ
കരിനിഴൽച്ചിത്രം വരച്ചുരസിക്കവേ
കൂരിരുൾക്കൂടു മുറിക്കുംപ്രകാശമായ്
തുള്ളി വിതറിയാപ്പേമാരിയോർത്തു ഞാൻ
തുള്ളിക്കൊരു കുടം പെയ്തൊരാക്കാർമുകിൽ
നെഞ്ചിൻതറക്കൂടു പൊള്ളിച്ചിളക്കവേ
കിട്ടിയ പാത്രം നിരത്തിയാ തുള്ളിയിൽ
നോവിന്റെ താളം മെനഞ്ഞതോർക്കുന്നു ഞാൻ
ചോരുന്ന മേൽക്കൂരത്താഴെ വിടർത്തിയ
കാലൻകുടയ്ക്കുള്ളിൽ കൂനിയിരിക്കവേ
തുള്ളി വീഴാതെന്നെ നെഞ്ചിലമർത്തിയ
ചൂടിൽ മുഖംപൂഴ്ത്തി താളംപിടിച്ചു ഞാൻ
ബീഡിമണമുള്ള അച്ഛന്റെ കൈവിരൽ
തുമ്പുപിടിച്ചു ഞാൻ പിച്ച നടക്കവേ
കണ്ണു നിറച്ചെന്റെയമ്മ പെയ്യിക്കുമാ
തേന്മഴപ്പെയ്ത്തിൽഞാനൊന്നു ചായട്ടെയോ
നോവൂകലർന്ന കടലാസുവഞ്ചിയിൽ
മാഞ്ഞുമറഞ്ഞതാണെൻബാല്യമത്രയും
ഓർത്തെടുത്തീടട്ടെ ഞാനെൻറെയമ്മയെ
കാലം കെടുത്തിയ മൺചെരാതൊന്നിനെ

കവിത-എ

ഒരു ശംഖുപോലെനിന്‍ മൗനവും തേങ്ങിയെന്‍
വിരല്‍വിട്ടു ദൂരേയ്ക്കുപോയിടുമ്പോള്‍
കാഴ്ചകള്‍ പലതുണ്ട് കനവിലെന്നും
നിന്‍റെ ചിരിപോലെ മായാത്ത കുസൃതിയുണ്ട്.
എന്‍നെഞ്ചിലുണ്മയാം പ്രണയമുണ്ട്
നിന്‍റെ കണ്ണാഴമറിയുന്ന മൗനമുണ്ട്.

അറിയാതെ വന്നെത്തും പെരുമഴക്കാലമായ്
ഒരുവേള വന്നു നീ ചാറിയെന്നാല്‍
നനയുമാ പെരുമഴ കുളിരോടെയുള്ളില്‍ ഞാന്‍
മധുചേര്‍ന്ന മധുരമായെന്നുമെന്നും