Thursday, 29 May 2014

കടല്‍ക്കരയില്‍

ഒരുതിര പിന്നെയും ചുംബിച്ചു ചോദിച്ചു
നിന്‍റെ മനസ്സിലിന്നെന്താണു ചിന്തകള്‍
നീ വരൂ മാറിലായ് ഒന്നു നനയുവാന്‍
കണ്ണിണ തൂകുമാ കണ്ണീരു മായുവാന്‍
ഉള്ളിലെ നോവുകള്‍ ചാലിച്ചെടുത്തൊരു
പുഞ്ചിരിപോലവള്‍ എന്നെ നനയ്ക്കുന്നു

മനസ്സിന്‍റെ ഭാരമാ മണല്‍ത്തറപായയില്‍
അടയാളമിട്ടങ്ങു ചുമ്മാനടക്കവേ
കടലമ്മ നീയൊരു കള്ളിയാണെന്നു ഞാന്‍
ചുമ്മാതെ കോറിയിട്ടങ്ങു ചിരിക്കുന്നു

എന്‍റെയഴലിലെ ഇഴകളായ് ഓളങ്ങള്‍
തുള്ളിക്കളിച്ചൊരു പെരുംതിരതീര്‍ക്കവേ
സ്വപ്നമാം മണലിലെ കുഞ്ഞുകൊട്ടാരങ്ങള്‍
അമര്‍ന്നടിഞ്ഞെങ്ങോ മറഞ്ഞുപോയീടുന്നു

മരണമീ പകലിനും അവളുടെ മാറിലോ
നെഞ്ചുപൊള്ളിക്കുമാ സങ്കടം കണ്ടുഞാന്‍
കാണേണ്ടിനിയൊരു സങ്കടത്തുള്ളികള്‍
വാനം പുതപ്പിച്ചു കരിമ്പടച്ചേലകള്‍

ഒന്നു പുണരു നീ തിരകളാം കൈകളില്‍
ആഴത്തിലുള്ളയാ സ്നേഹം നുകരട്ടേ
ഞാന്‍ വന്ന കാല്പാടു മായ്ച്ചു കളഞ്ഞേക്കു
ഇനിയൊരു നോവുമെന്‍ പിന്നാലെ കൂടണ്ട

Thursday, 22 May 2014

തെരുവുഗായകന്‍

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

നോവുകള്‍ സ്വപ്നങ്ങള്‍ അന്ധകാരത്തിലായ്
ഇഴചേര്‍ന്നൊരല്‍മര ചോട്ടിലുറങ്ങവേ
തലചായച്ചുറങ്ങുമാ ഭാണ്ഡത്തിനുള്ളിലായ്
കൂട്ടിവയ്ക്കുന്നുഞാനെന്നുടെ ഭ്രാന്തുകള്‍

കാക്കയും കാകനും കൊത്തിവിഴുങ്ങുമാ
എച്ചിലിലയെന്‍റെ ജീവിതം കാക്കവേ
ഒന്നുണ്ടു സ്വപ്നമെന്‍ ഉള്ളിന്‍റെയുള്ളിലായ്
അമ്മയെക്കണ്ടന്‍റെ തേങ്ങലടക്കുവാന്‍

മഞ്ഞു നുകരുമീ ആലിലത്തുമ്പിലെന്‍
കണ്ണുനീര്‍ത്തുള്ളി കടംകൊണ്ടു നില്‍ക്കവേ
കെട്ടുപിണഞ്ഞൊരീ കൈവഴിക്കൂട്ടങ്ങള്‍
ചേര്‍ത്തു പിടിക്കുന്നു ഉള്ളിലായ്ത്തന്നവര്‍

ഉള്ളിലെ നൊമ്പരം മായാത്തൊരഗ്നിയായ്
ഊതിത്തെളിച്ചൊരു പാട്ടു ഞാന്‍ പാടവേ
അങ്ങകലത്തിലെന്‍ അമ്മ മനസ്സിലായ്
അര്‍പ്പിച്ചു ഞാനിതാ അക്ഷരപ്പൂവുകള്‍

പൊട്ടിപ്പൊളിഞ്ഞ മനസ്സിന്‍റെ നോവുകള്‍
ഈണമായ് ചൊല്ലുന്ന പുല്ലാങ്കുഴലുപോല്‍
പാടുന്നു ഞാനിതാ തെരുവിലനാഥനായ്
തേങ്ങലൊതുക്കി നിന്‍ ചുംബനപ്പൂവിനായ്

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

Monday, 19 May 2014

കളിത്തോഴി

മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി

ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം

മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം

ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍

കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു

പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

Friday, 9 May 2014

വിട്ടയയ്ക്കുമോ കാട്ടിലേക്കൊന്നിനി

കൂട്ടംപിരിയാത്തിണകള്‍തന്‍ തോഴനായ്
പ്രേമം പകുത്തു നടന്നുവന്നീടുമ്പോള്‍
വാരിക്കുഴിതീര്‍ത്തു എന്‍റെയീ ജന്മത്തെ
ചങ്ങലക്കിട്ടതാണെങ്കിലും സത്യമേ
അലറിയ നാവുകള്‍ തോട്ടിമുനകളാല്‍
താഡിച്ചു ബന്ധിച്ചതെന്തിനാണിങ്ങനെ

കാനനച്ചോലകള്‍ തീര്‍ത്ത തടാകങ്ങള്‍
പ്രേമ സുരഭിലയോര്‍മ്മയുണര്‍ത്തവേ
മസ്തിഷ്കനാളികള്‍ കാമമുണര്‍ത്തിയെന്‍
സ്നേഹമനസ്സിനെ ഭ്രാന്തനാക്കീടുന്നു

കാലില്‍ക്കുരുക്കുന്ന ചങ്ങലച്ചുണ്ടുകള്‍
നോവിച്ചൊരു നീറ്റല്‍ കരളുപിളര്‍ക്കുന്നു
കണ്ണുകള്‍ തോരാതെ ഈറന്‍മനസ്സുമായ്
വീശിയൊതുക്കുന്നു കാതുകള്‍ വേദന

വേനല്‍പഴുത്തൊരീ റോഡുവക്കത്തെന്നെ
കെട്ടിയൊരുക്കി കുരുക്കി നിര്‍ത്തീടുമ്പോള്‍
കെട്ടിയിട്ടെന്നിലെ ഭംഗി കാണുന്നവര്‍
കാണില്ലൊരിക്കലും ഉള്ളിലെത്തീക്കനല്‍

എന്നെ വിട്ടേയ്ക്കുക കാട്ടിലേക്കൊന്നിനി
കൂട്ടം പിഴച്ചൊരു ഒറ്റയാനാകുവാന്‍
ഓടിത്തിമിര്‍ക്കട്ടെ കുളിര്‍മരഛായയില്‍
ബന്ധനമില്ലാതെന്‍റെ കാലിണ ചലിക്കട്ടെ

Thursday, 8 May 2014

ഓര്‍മകളിലെ ചില്ലക്ഷരങ്ങള്‍

ഇന്നീ കത്തുവിറച്ചെഴുതുമ്പോള്‍
എന്‍മണികുഞ്ഞിന്റെ നെഞ്ചുനോവല്ലേ
ദൈവമേ നീതുണഎന്‍കുഞ്ഞിനെന്നും
കാത്തുവച്ചീടുനീ എന്‍പ്രാണനായി

സ്വപ്നങ്ങള്‍പൂത്തൊരീ കൂരയിലൊട്ടും
പുത്തരിച്ചോറിന്റെ പൂമണമില്ല
കുന്തിച്ചിരുന്നൊരു പായാരംചൊല്ലാന്‍
അച്ഛനുമില്ലവന്‍തെക്കേത്തറയില്‍

നീണ്ടുനിവര്‍ന്നീ കിടക്കത്തലയ്ക്കല്‍
കൂട്ടിനുകൂട്ടരായ് ഗുളികത്തുടങ്ങള്‍
കണ്ണിനുകണ്ണായചില്ലുകൂട്ടങ്ങള്‍
നിന്നെത്തിരയുന്നു സ്വപ്നത്തിലെന്നും

തുമ്പമുളച്ചുപോല്‍ മുറ്റത്തുമേലേ
തുമ്പികള്‍പാറിപ്പറന്നുതുടങ്ങീ
ഓണത്തിനായുള്ളപൂവിളികേട്ടൂ
എന്നെകൊതിപ്പിച്ചാ കുഞ്ഞുങ്ങള്‍ദൂരെ

കുഞ്ഞിളംപല്ലിനാല്‍ നീതീര്‍ത്തനോവ്
ഹൃദയംകുളിര്‍പ്പിച്ച മാറിലെവേവ്.
നിര്‍ത്തുന്നുഞാനീ അക്ഷരത്തെറ്റ്
കണ്ണിണയീറനായിന്നുമെന്നുള്ളില്‍.

മനസ്സുകള്‍ വായിക്കപ്പെടുന്നത്

മധുരം തുളുമ്പുമാ സൗഹൃദചോലയില്‍
അറിയാതെ ഞാനൊന്നു ചേര്‍ന്നു നില്‍ക്കേ
പാഴ്മുളംതണ്ടില്‍ നിന്നുതിരുമാ മധുകണം
അമൃതായ് പൊഴിയുന്നു ഹൃത്തിനുള്ളില്‍

മഴമേഘ നൂലിനാല്‍ ഹൃദയം കവര്‍ന്നൊരു
സൗഹൃദവലയത്തിലിന്നു ഞാനും
പൊയ്മുഖമില്ലാതെ കാതങ്ങള്‍ക്കപ്പുറം
ചേരുന്നു മനസ്സുകള്‍ തമ്മിലൊന്നായ്

നോവുകള്‍ ചാലിച്ച അക്ഷരബിന്ദുക്കള്‍
സ്നേഹം പകുത്തു പകുത്തു നല്കേ
സാന്ത്വനരേണുക്കള്‍ പാറിപ്പറക്കുന്നു
വര്‍ണ്ണ ചിറകാര്‍ന്ന ശലഭംപോലെ

ഇനിയും പകരട്ടെ നറുനിലാ പുഞ്ചിരി
സ്നേഹത്തിന്‍ കടലല തീരമൊന്നില്‍
നുകരട്ടെ ഞാനുമാ മഞ്ഞണി ചിന്തുകള്‍
മനസ്സിന്റെയാഴത്തില്‍ ചേര്‍ത്തുവയ്ക്കാന്‍.

ഉടഞ്ഞുപോയ പുലരി

ഇന്നുമെന്‍ കണ്ണിണ കാണുമാപുലരിയെ
മൗനം വിതുമ്പുന്ന തേങ്ങലായി
ഉമ്മറക്കോണിലെ ചാരുപടിയിലെന്‍
അമ്മ നിശബ്ദയായ് ചാഞ്ഞിടുമ്പോള്‍
ഉള്ളിലെരിയുമാ കനലൊളിനാളത്തെ
കണ്ടടുത്തില്ലഞാന്‍ പമ്പരത്തില്‍

ഓലക്കുടുക്കിലെ ഈര്‍ക്കിലികൊണ്ടുഞാന്‍
അമ്മയ്ക്കൊരിത്തിരി കാറ്റുനല്കേ
വിതുമ്പിത്തുളുമ്പുമാ മിഴികള്‍ക്കു താഴെഞാന്‍
കണ്ണീര്‍ സ്ഫടികങ്ങള്‍ കണ്ടെടുത്തു

കണ്ണീര്‍ത്തടങ്ങളന്നിറ്റിച്ച പുഴകളെന്‍
ഉള്ളിന്റെയുള്ളിലായ് ചാലു തീര്‍ക്കേ
പടിയും കടന്നെന്റെ അച്ഛനിറങ്ങുന്നു
പെട്ടിയും കൈയ്യിലായ് തൂക്കിമെല്ലെ

ഓടിവന്നെത്തിഞാന്‍ അച്ഛന്റെ കൈകളില്‍
തൂങ്ങിയൊരു കൊഞ്ചലായി ചേര്‍ന്നുനില്‍ക്കേ
കൈതട്ടിമാറ്റിയെന്‍ അച്ഛന്‍ നടക്കുന്നു
ഉമ്മയീ ഉണ്ണിക്കു തന്നിടാതെ

സങ്കടംപേറിഞാന്‍ മുറിയിലേക്കോടവേ
കണ്ടുഞാന്‍ ചിതറിയ മഞ്ചാടിമുത്തിനെ
വീണ്ടെടുക്കില്ലിനി ഞാനാ മണികളെ
അച്ഛനുടച്ചിട്ടുപോയതാണത്രയും.

ഇന്നുമെന്റച്ഛന്റെ യാത്രയാണെന്നോര്‍മ്മ
പുലരിയായ് സൂര്യന്‍ ചുവന്നിടുമ്പോള്‍