Monday, 27 July 2015

ചുവരെഴുത്ത്

എന്‍റെ ഹൃദയതാളുരുകുമൊരു ചുവരെഴുത്ത്
ഉള്ളിലഴലുമായെരിയുന്ന നോവെഴുത്ത്
ജ്ഞാനക്കടല്‍ക്കരക്കാറ്റിലൊരു മേഘമായ്
പായുന്നു ഞാനിതാ ദേഹിയായി
പലമഴകള്‍ പെയ്തു തണുത്തൊരാ നീരാഴി
പേറുന്നു കണ്ണുനീരരുവിയായി
കാലങ്ങളും കാമബന്ധങ്ങളുംകൊണ്ടു
വീണ്ടുമീ പാലാഴി പാല്‍നുരയ്ക്കേ
തീരത്തിലെ ശുഷ്കശാഖിയാം പൂമരം
ഉടല്‍വെടിഞ്ഞെവിടെയോ നിദ്രപൂകുന്നു
ഇനിചപലതാളമായ് ചാറലൊഴിയുമ്പോള്‍
കനവിലൊരു തീരമായ് ഞാനിരിക്കുന്നു
തിരകളുണ്ടവിടെയും കാര്‍ന്നു തിന്നുന്നു
ഉടലെന്ന ബന്ധന കരയഴിക്കുന്നു
ചുളിവുകള്‍ ഓര്‍മ്മതന്‍ ചുഴിയിലെ സിരകളില്‍
പടരുന്നു സന്ധ്യയൊരു കൂരിരുള്‍ മാതിരി
ചിരിയുമായ് വീണ്ടുമീ തിരകള്‍ പൂകുന്നു
കാലടികള്‍ മായ്ക്കുവാന്‍ മണല്‍ പരക്കുന്നു
ചുവരുണ്ട് പിന്നെയും ചിലവരി ചമച്ചെന്‍റെ
കനലറ്റ കരിവര ബിംബമാക്കുന്നു
ഇരുള്‍മൂടി കണ്‍പോള കട്ടെടുക്കാതെ
ഞാനുമൊരു ചാറലായ് വന്നുപോകുന്നു

Thursday, 16 July 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം
ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍
പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ
കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം
കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും
അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.

Tuesday, 23 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

പകൽ വന്നു ചായുമ്പോൾ

പകൽ വന്നു ചായുമ്പോൾ
ഇടനെഞ്ചിൽ നിൻമൗനം
ചുവക്കുന്നതെന്തേ സന്ധ്യേയീയിരുളിൽ
ചുരുളുള്ള കാർകൂന്തൽ 
അഴിച്ചിട്ടു നിൻ മാറിൽ
ഒരുക്കുന്നോ നിലാവിരി തണുപ്പുള്ള മലർശയ്യ
വിതുമ്പുന്ന ചുണ്ടിണയിൽ
മനസിന്‍റെ കാർമേഘം
എഴുതുന്നു കൺമുനയാൽ കദനഭാരം
കൊലുസ്സിട്ട മഴത്തുള്ളി
ചിണുങ്ങാതെ നിൽപ്പുണ്ടെൻ
മനസ്സിന്‍റെ മണിത്തൊട്ടിൽ മലർവനിയിൽ
മലരമ്പിൻ മധുവൂറും
മഴവില്ലു കടഞ്ഞിട്ടെൻ
വിരഹത്തിൻ ചാറലായൊഴുകിയെത്തൂ

ബാല്യത്തിലേക്കിനി

മഷിയിട്ട വാൽക്കണ്ണിനഴകുമായിനിയെൻറെ
ബാല്യം തിരികെ വരുന്നുവെങ്കിൽ
കതിരിട്ടപാടവരമ്പിലീ തുമ്പിയെ
തേടുന്ന നിന്നെ ഞാൻ കണ്ണുപൊത്തും
ആറ്റിൽ പരൽമീൻ വഴുതുന്നമാതിരി
കുതറുന്ന ചന്തത്തെ ചേർത്തണയ്ക്കും
പമ്പരം കൊണ്ടൊന്നു വട്ടം കറങ്ങി നിൻ
ചുണ്ടിൻ ചിരിയൊന്നു കട്ടെടുക്കും
ചെമ്പകച്ചില്ല കുലുക്കിയാപ്പൂമഴ
ചിന്നിച്ചു ഞാൻ നിൻറെ തോഴനാകും
പാഴോലകൊണ്ടു മെടഞ്ഞൊരാ മാടത്തില്‍
ചാറ്റല്‍ നനയാതെ കൊണ്ടുപോകും
നാക്കിലത്തുമ്പിലാ മണ്ണിന്‍ പലഹാരം
പ്ലാവിലകോട്ടി വിളമ്പി നല്‍കും
മിന്നുന്ന പാവാടത്തുമ്പിലെ വര്‍ണ്ണങ്ങള്‍
മിന്നിച്ചുനിന്നെ ഞാന്‍ ഊയലാട്ടും
കണ്ണാരംപൊത്തിയാ ഈര്‍ക്കിലിപമ്പരം
ആരാരും കാണാതെ കൊണ്ടുവയ്ക്കും
മുത്തശ്ശിചൊന്ന കഥകയിലെ വിസ്മയ
ചെപ്പിലെ ഭൂതമായ് ഞാന്‍ ചിരിക്കും
കുപ്പിവളകള്‍ കിലുക്കി നീയെന്നോട്
ചുമ്മാ പിണങ്ങി കിണുങ്ങിടുമ്പോള്‍
മുറ്റത്തെ തൈമുല്ല മൊട്ടിനാല്‍ ഞാനൊരു
സ്നേഹത്തിന്‍ പൂത്തിരി ചേര്‍ത്തുവയ്ക്കും

അഴലുറങ്ങട്ടെ

അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ
കണ്ണടച്ചീടുമ്പോൾ കൂടെയെത്തും
കണ്ണനാം കർപ്പൂര പൊൻതിരിയേ
എന്തകന്നീടുന്നെൻ ജീവനിൽ നീ
ഒന്നു ലയിക്കാതെ പോയിടുന്നോ?
ഉള്ളിലഴലാകും പുത്രദുഃഖം
കണ്ണറിയാതാര്‍ത്തുപെയ്തിടുമ്പോള്‍
കവിളിലൊരാര്‍ദ്രമാം മധുമഴയായ്
എന്നില്‍ നിറയക്കുമോ നിന്‍റെ മുത്തം
കുഞ്ഞുടുപ്പിൻറെയീ പൊൻതിളക്കം
കണ്ണുനനയ്ക്കുന്നെൻ കൺമണിയേ
കൊഞ്ചിവാ നീയെൻറെ മാറിടത്തിൽ
ഒന്നുചുരത്താം ഞാൻ പൊന്മകനേ
ചോരിവാ ചിന്തും മണിച്ചിരിയിൽ
വെള്ളിക്കൊലുസിൻ മണിയഴകിൽ
കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിൽക്കും
ചന്തംതികഞ്ഞയെൻ തൂമഴയെ
പാഴ്ശ്രുതി മീട്ടുന്നെന്‍ പാഴ്മനസ്സില്‍
ഒരുകുഞ്ഞിന്‍ വായ്മൊഴി നീതരുമോ
താരാട്ടാം നിന്നെയീ പൂമടിയില്‍
കണ്ണേയുറങ്ങുറങ്ങെന്നുപാടാം
പിച്ചനടക്കുമ്പോളെന്‍വിരലില്‍
തുമ്പാലൊരു കാവല്‍ ചേര്‍ത്തുവയ്ക്കാം
കണ്ണാ വരികയെന്‍ നെഞ്ചിനുള്ളില്‍
തങ്ങുമാ സ്നേഹം പകര്‍ന്നെടുക്കാന്‍
ചന്ദ്ര നിലാമഴ പെയ്തപോലെ
നിൻമുഖശ്രീകണ്ടു ഞാൻ കൊതിക്കേ
എൻവയർ കാണാതെ നീയകലും
എന്നഴൽ കാണാത്ത കണ്ണനായി
അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ

Wednesday, 10 June 2015

ഇനിയൊരു മഹാമേരു കടപുഴക്കണം

ഇനിയൊരു മഹാമേരു കടപുഴക്കണം
അതിലൊരു മഹാസൗധ കൊടിയുയര്‍ത്തണം
ഇടമുറിച്ചകലയൊരു പടയൊരുക്കണം
വിധികൊണ്ടു പുതിയൊരു കോട്ടയും തീര്‍ക്കണം
ചങ്ങലക്കണ്ണികള്‍ വിഭജിച്ച ഭൂമിയില്‍
ദാഹമറുക്കും മഴയൊന്നുപെയ്യേ
ചിലചപലമോഹങ്ങള്‍ വെടിയുന്ന പ്രണയത്തി-
നുടലുടലുപാകിയീ പാടമൊരുക്കണം
വില്ലില്‍ മഴത്തുള്ളി കൊള്ളാതെയെയ്യും
കതിരോന്‍റെ കണിവെയില്‍ പാടത്തുകൊള്ളേ
തുള്ളാതെ തുള്ളുന്ന തുമ്പിക്കൊരുമ്മ
ചുണ്ടാലെ നല്‍കാനായ് തുമ്പയും പൂക്കണം