Thursday, 12 January 2017

കനവില്‍ നീ കരിമേഘമായി

കടമായി തന്നതും കനവായുറഞ്ഞതും
കടലേ നിന്‍ കണ്ണീരുമാത്രം
ഇരുളില്‍വന്നീപ്പകല്‍ മറയുന്ന നേരത്തും
നിഴലായിവന്നുനീ നില്‍ക്കും
ഒരു ചുടുചുംബനം തന്നുഞാന്‍ നിന്‍റെയാ
നോവിന്‍റെ നിശ്വാസമാകും
വിരലുകള്‍സംഗീതപ്പൂമഴയാകുന്ന
ആലിംഗനത്തില്‍ ലയിക്കും
എങ്കിലുമോമലേ അകലയാണിന്നു നീ
ഹൃദയത്തിന്‍ വേരറ്റപോലെ
മിഴിമുനയെഴുതിയ പ്രണയത്തിന്‍ പല്ലവി
വിരഹത്തിന്‍ ശ്രുതിചേര്‍ത്തുപാടും
മഴപെയ്തുമാനം വെളുത്തിട്ടും പിന്നെയും
കനവില്‍ നീ കരിമേഘമായി
ശ്രുതിതെറ്റി പലതുള്ളി വീണ്ടുമെന്നോര്‍മയില്‍
ചിതറിച്ചു നീ വന്നുപോകെ
അഴലുകള്‍ ബന്ധിച്ച നൗകയുമായി ഞാന്‍
ചുഴിയുള്ള പ്രണയത്തെപ്പൂകും

പ്രണയം


പകുക്കുന്നു നദിയെന്റെ
ഉടൽപ്പൊട്ടും രുദിരത്തെ
മദിക്കുന്നു കിതപ്പിന്റെ
കടലെന്ന കടക്കൂമ്പൽ
മണൽത്തിട്ട മയങ്ങുന്നു
വലംവച്ച നദിക്കുള്ളിൽ
ഒരു ഭ്രൂണം കിളിർക്കുന്നു
തണൽ പാറ്റും തരുവാകാൻ
മഴത്തുണ്ടു മരവിച്ച
നിഴൽ കൊണ്ടു മറയുന്നു
വെളിച്ചത്തിൻ കരം പേറും
കനൽത്തുണ്ടിൻ കനവേഴും
പകൽ കായ്ക്കും ഇരുട്ടിൽ ഞാൻ
കറുത്തോനായ് പിടയ്ക്കുമ്പോൾ
പുരക്കോലെൻ പിതൃ പിണ്ഡം
തിളപ്പിച്ചു കിതയ്ക്കുന്നു
വഴിച്ചോല പൂത്ത കൈത
പ്രണയത്തിൻ കരിമുള്ളാൽ
തുടക്കോണു പഴുപ്പിച്ചു
പഴമ്പാട്ടു തിരയുമ്പോൾ
കൊടിനാട്ടും നിറം നോക്കി
പിതൃബന്ധം പുതുക്കുന്നു
മരിയ്ക്കുന്നു മഴക്കാറും
മരം ചാരി രമിക്കാതെ

മർമ്മരങ്ങൾ


ഇങ്ക്വിലാബ് എന്നു 
വിളിക്കാത്തതിന് 
നീയെന്നെ കൊന്നു

കീജെയ് വിളിക്കാത്തതിന്
ഞാൻ നിന്നെയും

വിപ്ലവമാണ്,
 രാഷ്ട്ര നിർമ്മാണത്തിനാവശ്യം

രക്തത്തുള്ളികൾ ചേർത്ത 
പാതവക്കുകളിൽ
കറുത്തൊട്ടി മാഞ്ഞു പോയത് 
എന്റെയും നിന്റെയും 
സ്നേഹമാണ്

എവിടെയാണ് നാം 
മരിച്ചു പോയത്.

കറുപ്പു പോലെ 
ഒന്നു രുചിച്ചപ്പോൾ
അടിമയാക്കപ്പെട്ട 
കൊടിയടയാളങ്ങളിൽ
ചങ്ങലബന്ധിച്ച് 
മുഖം മൂടുകയായിരുന്നു.

പൂക്കളെ നമ്മൾ 
ആസ്വദിച്ചില്ല
ചിത്രശലഭങ്ങളെ 
സ്വപ്നം കണ്ടില്ല
ബാല്യമെന്ന പാടവരമ്പിൽ
തിരിച്ചിറങ്ങി
മഴ നനഞ്ഞില്ല.

എന്തിന് 
കുപ്പിവളക്കിലുക്കത്തിൽ
മനസ്സുടക്കിയൊരു
പ്രണയം കുറിച്ചില്ല.

നൂലു പൊട്ടിയ 
പട്ടങ്ങളായി
കൂർത്ത മുനകളിൽ 
ചിതറി വീഴുകയായിരുന്നു.

ചില തുള്ളികൾ ബാക്കി വച്ച
നമ്മുടെ ഓർമ്മകൾ പിന്നെയും
മെനഞ്ഞെടുക്കുന്നുണ്ട്
എന്നെയും നിന്നെയും.'

ഒന്നുണരട്ടെ ഞാന്‍

ഉഷ്ണമിതത്യുഷ്ണത്താല്‍
ഉരുകുന്നൂ ഹൃദയമീ ധ്രുവങ്ങളില്‍
മുങ്ങുന്നെന്‍ ദേഹം 
കവിയുന്ന സമുദ്രത്താല്‍
വിള്ളല്‍വീഴുന്നു
പാഴ്തണ്ടില്‍ തുളച്ചൊരു വണ്ടുമൂളുന്നു
ഇണ്ടല്‍കൊള്ളുന്നൂ ദേഹം
നോവും മനസ്സിനാല്‍
കാറ്റുമൂളുന്നു
പാഴ്ശ്രുതി ചേര്‍ത്തെങ്ങോ പറന്നിട്ടീ
കാട്ടിനുള്ളിലെ തേങ്ങും മരങ്ങളായ്
വിണ്ടുപോകുന്നൂ കുന്നും
ഒപ്പമൊലിച്ചാര്‍ക്കും മഴത്തുമ്പില്‍
പുഴ കട്ടെടുക്കുന്നു കരയും
ശേഷിച്ച പാടങ്ങളും
ശബ്ദമില്ലിനി,-
യൊന്നുറക്കെക്കരയുവാന്‍
തൊണ്ടപൊട്ടുന്നൂ, ദേഹം വിറയ്ക്കുന്നൂ
നാവുനീണ്ടൊരാര്‍ത്തിയായ്
കടലിരമ്പുന്നു
 ദാഹം ശമിപ്പിച്ച് സിരകളില്‍
കടലുറങ്ങുന്നു.
കൂണുകള്‍ മുളയ്ക്കുന്നു
അസ്തികൂടങ്ങളില്‍
പ്രാണനുരുകുന്നു ധ്രുവങ്ങളില്‍
പ്രണയം പകുത്തുവയ്ക്കുന്നൊരീ
ഹൃദയ തടങ്ങളില്‍
ഒരു നീര്‍ച്ചോല
കാത്തുവയ്ക്കട്ടെ ഞാന്‍
കുളിരുള്ളൊരു സന്ധ്യപൂകുവാന്‍
ഒന്നുണരട്ടെ ഞാന്‍
ഇനിയെങ്കിലും
കറുപ്പില്‍ നിന്നല്ലാതൊരു
സ്വപ്നത്തിന്‍ ചിറകുതേടുവാന്‍

മണ്ണേ കനിയുക ഒന്നുറങ്ങട്ടെ ഞാൻ

നിൻ നെഞ്ചിൻ ചുണ്ടിലെ പൂങ്കുളിർ കൊണ്ടു ഞാൻ
ചെമ്മേയലിഞ്ഞടർന്നില്ലാതെയാകുവാൻ
മണ്ണേ കനിയുക ഒന്നുറങ്ങട്ടെ ഞാൻ

പറയാനറിയാതെ

ഹാ! നീയെത്രസുന്ദരി എന്നു പറഞ്ഞിട്ടെന്‍
മാറിലായ് ചേര്‍ന്നു രമിച്ചു കിടന്നൊരു
നാണം മറയ്ക്കാത്ത നാട്ടുരാജാവു നീ.
ഞാന്‍ നിന്‍റെ സിരകളില്‍, രതിചേര്‍ത്തുണര്‍ത്തുന്ന
ഉപ്പു വിയര്‍പ്പിന്‍റെ നേരുള്ള പെണ്‍കൊടി
ആരാണുവേശ്യയെന്നറിയാതെ ഞാനെന്നു-
മുണരുന്ന കാമത്തിനടിമയായ്ത്തീരുന്നു
പകലിന്‍റെ പാതയില്‍ അറിയാമുഖങ്ങളെന്‍
പടിയോരമെത്തും നിശാശലഭങ്ങളായ്
ഉടുതുണിപോലുമറയ്ക്കാതെയവനെന്നെ
കാര്‍ന്നുതിന്നെങ്ങോ മറഞ്ഞങ്ങുപോകവേ
പാടിചാരിയകലുന്ന രതിയുടെ നോവുമായ്
മഷിയിട്ട കടലാസിലക്കങ്ങളെഴുതുന്നു
തീകൊണ്ടുകുത്തിയെന്‍ നിമ്നോന്നതങ്ങളില്‍
രതിമൂര്‍ച്ച തേടുന്ന പൗരുഷവേഷവും
നക്കിയും തോര്‍ത്തിയും ഉമ്മവച്ചിട്ടെന്‍റെ
കാതിലായ് കിന്നാരം ചൊല്ലുന്ന കൂട്ടരും
ചുമ്മായിരുന്നെന്നെ കണ്ടുരസിക്കുന്ന
കാമംചുരത്താത്ത നോവുമാത്മാക്കളും
ആരു കാണുന്നെന്‍ മനസ്സിന്‍റെ നോവുകള്‍
പ്രാണന്‍ പിടയ്ക്കും ഞരമ്പിന്‍റെ വേദന

എന്റെ കേരളം

പിറവികൊണ്ടിടംവറ്റി
കടലുകാർന്ന നെഞ്ചകം
ഹൃദയമില്ലാ പോർവിളികൾ
രുധിരമൂറ്റും പടനിലം
സ്നേഹമെന്ന ചാരമിട്ട്
പുഞ്ചിരിയാൽ കൈകൾ നീട്ടി
കനലിനുള്ളിൽ പുതച്ചിടും
കപടധാരികൾ കോമരങ്ങൾ
കഥ പറഞ്ഞ കളിക്കളം
അമൃതു നല്കിയ മുലകൾ നോക്കി
കൊതി പറഞ്ഞൊരു കാമബാണം
എയ്തു വീഴ്ത്തിയ കാടെരിഞ്ഞ്
നെഞ്ചടർന്നൊരു കരിയിടം
വിയർത്തവിത്തിൻ മുളപകുത്ത്
കനവുകണ്ടൊരിയുഴവുചാൽ
ദാഹമാർന്നൊരു ചുണ്ടുപോൽ
വിളറിവിണ്ടൊരു മണ്ണിടം
പുതിയ പദ്ധതി പുതിയ രേഖകൾ
ചുവന്നവള്ളിക്കുരുക്കിനുള്ളിൽ
അടയിരുന്നു പൊടിഞ്ഞു തീരും
ചിതലു കേറിയ പുറ്റിടം
പിന്നെ ജാതി വർണ്ണനൂലുകൾ
കോർത്തു കെട്ടിയ കൈഞരമ്പിൽ
പൂട്ടി വച്ചൊരു ഭ്രാന്തുമായി
ചിലമ്പണിഞ്ഞൊരു കോമരം.