Showing posts with label തിരുവോണം. Show all posts
Showing posts with label തിരുവോണം. Show all posts

Saturday, 13 September 2014

തിരുവോണം

സന്ധ്യമയങ്ങിയെന്‍ പിന്നാലെ പോരുമ്പോള്‍
നുള്ളിയെടുക്കെട്ടെന്‍ തുമ്പകൂടി
കുന്നോളംകുത്തി നിറയ്ക്കാത്ത പൂക്കൂട
എന്നിലെ ഓണത്തിന്‍ പഞ്ഞമാണോ?

കര്‍ക്കിടകത്തിലെ പേമാരിയെത്തുമ്പോള്‍
ഞാനറിഞ്ഞില്ലിനിയോണമെന്ന്
പാതിരാനേരത്താ താരകള്‍ പൂക്കുമ്പോള്‍
ഞാനറിഞ്ഞില്ലെന്‍റെ പൂവിളികള്‍

ആടിയൊഴിഞ്ഞെന്‍റെ തിരകള്‍ക്കു മേലൊരു
കളിവഞ്ചി തുഴയുന്ന ഓര്‍മകളേ
വാടിയപൂവുകള്‍ പൂക്കുമാകാലത്തിന്‍
നിറമിഴി ചന്തത്തില്‍ പോയിടുമോ?

അമ്മയ്ക്കുപിന്നിലൊളിക്കുന്ന ബാല്യത്തില്‍
തുമ്പിയായ് നീയൊന്നു പാറിടുമോ?
അമ്മയൊരുക്കുമാ പൂക്കളചന്തത്തില്‍
നീയെന്‍റെയോണമായ് വന്നിടുമോ?

ദൂരയാ കതിര്‍മണിമാടിയൊതുക്കുന്ന
കാറ്റെന്‍റെയോണമായെത്തുമെങ്കില്
കുഞ്ഞൊരു പാല്‍ക്കണം ചുണ്ടില്‍ പകരുന്ന
അമ്മയായോണമെന്‍ കൂടെയെത്തും

പലകുറി സന്ധ്യകള്‍ ചോപ്പിച്ചുവച്ചൊരാ
കടലെന്‍റെ ദുഃഖത്തില്‍ പങ്കുചേരും
മനമൊരു നോവായ് തിരകള്‍ക്കുമേലെ
മഴപോലെ ചാറിപ്പരന്നുപോകും

Wednesday, 26 June 2013

തിരുവോണം

ഞാനെന്‍റെ തുമ്പിയെ കണ്ടുപിടിച്ചെന്‍റെ
ഉമ്മറവാതിലില്‍ കെട്ടിയിട്ടു
ഓണംവരുത്തുവാന്‍ നീവേണംകൂടെയി
തുമ്പപ്പൂ നുള്ളുവാന്‍ വന്നിടേണം
ചന്തത്തിലത്തം പടയ്ക്കവേണമതില്‍
തെച്ചിപ്പൂ വട്ടത്തില്‍ വച്ചിടേണം
ആറുമാസച്ചെടി മന്ദാരം പിച്ചിയും
നുള്ളിയെടുക്കുവാന്‍ പോകവേണം
വയലിലെ വെള്ളത്തില്‍ പാവാടമുങ്ങാതെ
കുന്തിച്ചുതന്നെ പിടിക്കവേണം
ഞാറ്റടികോണിലായ് തുള്ളിമദിക്കുന്ന
പരലിനെകണ്ടു രസിക്കവേണം
ഓണമിങ്ങെത്തുമ്പോള്‍ ഉത്രാടപ്പാച്ചിലായ്
അമ്മയ്ക്കുമുമ്പേ നടന്നിടേണം
തുന്നിയെടുപ്പിച്ച കുപ്പായചന്തത്തെ
മിന്നിത്തെളിച്ചു നടക്കവേണം
നാക്കിലതുമ്പിലായ് നേദിച്ചയപ്പത്തെ
അമ്പിന്‍തലപ്പാലെടുക്കവേണം
അമ്മാവന്‍കൈയ്യിലാ പൊകലകൊടുത്തിട്ടു
നാണംകുണുങ്ങിച്ചിരിക്കവേണം
തോലുകൊണ്ടുള്ളൊരു മാടനെത്തുന്നേരം
അമ്മയ്ക്കുപിന്നിലൊളിക്കവേണം
അനുജന്‍റെ പന്തിനെ തട്ടിത്തെറിപ്പിച്ച്
കുസൃതിത്തരങ്ങളില്‍ മുഴുകവേണം
ഉച്ചയ്ക്കു സദ്യയില്‍ നെയ്ചേര്‍ത്ത
ചോറുണ്ണാന്‍ ചമ്രപടിഞ്ഞങ്ങരിക്കവേണം
ഇന്നുമീ സദ്യയില്‍ നെയ്യുണ്ടോചോറുണ്ടോ
ആരാനുംകൊണ്ടു തരുന്നതല്ലെ
വൃദ്ധസദനത്തിന്‍ വാതലില്‍ തന്നെഞാന്‍
തുമ്പിയെക്കെട്ടിത്തളച്ചിടട്ടെ