Showing posts with label പൈതല്‍. Show all posts
Showing posts with label പൈതല്‍. Show all posts

Sunday, 12 January 2014

മനസ്സ്

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്ക്കാം
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
അമ്മിഞ്ഞ‍നല്കീ ഉറക്കിടാംഞാന്‍

എന്നുമെന്നുള്ളിലെ സങ്കടത്തോണിയില്‍
അക്കരെപോയിടുന്നെന്‍റെസ്വപ്നം
നൊമ്പരംപേറുമാ തുഴകളലസമായ്
ചെമ്മേതുഴയുന്നു എന്‍റെമൗനം

കാര്‍മുകില്‍മൂടിയമാനസസീമയില്‍
അസ്തമിക്കുന്നതോ എന്‍റെസത്യം
ഏഴുനിറങ്ങളാല്‍ചാലിച്ചെടുത്തൊരാ
മഴവില്ലുതന്നെയോ എന്‍റെ സ്വപ്നം

പാതവരമ്പിലായ് പിന്നാലെയോടുന്ന
നിഴലിവനാണോ ഇന്നെന്‍റെസത്വം
എന്നില്‍തുടിക്കുമാ കുഞ്ഞുകരങ്ങളെ
എന്തേ എനിക്കുനീ തന്നതില്ല

അമ്മയായ് ജീവനെ പേറിനടക്കുവാന്‍
എന്നുടെയുള്ളംകൊതിക്കണല്ലോ
കുഞ്ഞുടുപ്പൊന്നിനി തുന്നിയെടുക്കുവാന്‍
എന്നുടെവിരലിനോ യോഗമില്ലേ

വേണ്ടാത്തവര്‍ക്കൊക്കെ ചുമ്മാകനിയുന്ന
ദൈവമേ എന്തുനീ കണ്ണടച്ചൂ
പുരികംവരയ്ക്കുവാന്‍ പൊട്ടൊന്നുകുത്തുവാന്‍
എനിക്കൊരുപൊന്നിനെ തരികനീയും

ജീവിതമിരുളിലായ്‍ത്തീരുമീ യവനിക
താഴേയ്ക്കുതാഴേയ്ക്കു താഴ്ന്നിടുമ്പോള്‍
ചുറ്റും അനാഥമായി നില്‍ക്കും നഭസ്സിനെ
കണ്ണടച്ചിന്നുനീ മറച്ചിടുന്നോ

ഇനിയെന്റെ ജീവിതം ഈ വലക്കണ്ണിയില്‍
തേടുന്നു മക്കള്‍ക്കായി നാടുനീളെ
എന്നിലും നിന്നിലും നിറയുന്നപ്രാണനെ
പുഞ്ചിരിപോലെ ഞാന്‍ ചേര്‍ത്തുനിര്‍ത്തും

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്കും
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
സ്നേഹത്തിനമൃതുപകര്‍ന്നിടും ഞാന്‍.

കാളവണ്ടിക്കാരന്‍

ചാവടിക്കോണിലെ തട്ടുപടിയിലായ്
കുന്തിച്ചകോലം വിറച്ചിരിക്കുന്നിതാ
വെള്ളിനിറഞ്ഞപുരികക്കൊടികളും
മങ്ങിയകണ്ണിണപല്ലാങ്കുഴികളും

അറ്റംവെളുത്തുചുളിവുള്ളചുണ്ടും
രക്തക്കറുപ്പാര്‍ന്നമോണത്തടങ്ങളും
ശീലമായ് സൂക്ഷിച്ച ചുട്ടിമുണ്ടൊന്നില്‍
താക്കോലുകെട്ടിയാത്തോളിലുംതൂക്കി

ഇടികല്ലിനുള്ളിലെ മുറുക്കാനെടുത്ത്
പൊകലയുംകൂട്ടി ചവച്ചങ്ങിരിപ്പൂ
കാതങ്ങള്‍താണ്ടിയ കോലമാണിപ്പോള്‍
വടിയറ്റചാട്ടപോല്‍ കൂനിയിരിപ്പൂ
പണ്ടീനാട്ടിലെ ഏകവണ്ടിക്കാരന്‍
അഴകുള്ളകാളയ്ക്കതീശനായുള്ളോന്‍

ചക്രങ്ങള്‍ ചുവരിലായ് ചാരിയിരിപ്പൂ
പലരുണ്ട് മോടിക്കു വിലപറയുന്നോര്‍
കാളയെപ്പൂട്ടിയ തൊഴുത്തിനിടങ്ങള്‍
വെട്ടിപ്പൊളിച്ചതില്‍ കൂരയുംവച്ചു

ചക്രമുരുണ്ടോരാ നാട്ടുവഴികള്‍
ടാറിട്ടറോഡിനായ് ചത്തുമലച്ചു
ഗ്രാമതുരുത്തിന്റെ പച്ചയകന്നു
കോണ്‍ക്രീറ്റുസൗധങ്ങള്‍ കാഴ്ചമറച്ചു

കാളകള്‍ നാട്ടില്‍നിന്നെങ്ങോ മറഞ്ഞു
നാടിന്റെ സംസ്കാരമൊപ്പമൊളിച്ചു
കുഞ്ഞുങ്ങള്‍ കാളയെ കണ്ടാലറിയും
തീന്‍മേശമേളിലെ തീറ്റയായ് മാത്രം

ഓര്‍മകള്‍ചാലിച്ച ചാവടിക്കോണില്‍
വണ്ടിവരുന്നകിനാവുകണ്ടപ്പോള്‍
കിങ്ങിണികെട്ടിയ കാളക്കുട്ടന്മാര്‍
വണ്ടിവലിച്ചങ്ങു മുറ്റത്തുവന്നു

മോണയിറുക്കിവെളുക്കെചിരിച്ച്
ഉക്കിയചാട്ടവാര്‍ കൈയ്യിലെടുത്ത്
വിറയ്ക്കുമുടലിനാല്‍ വണ്ടിയില്‍ക്കേറി
ചെറ്റൊന്ന് ചാട്ടചുഴറ്റിപ്പറഞ്ഞു
പോകുക കാളേ നീ ചെമ്മണ്‍തുരുത്തില്‍
ഈകോലായുമിന്നെനിക്കന്യമായ് തീര്‍ന്നു

സ്നേഹബാഷ്പം

ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം
ചക്രക്കസരേയിലെന്റെബാല്യം
തള്ളിനടന്നെന്റെയമ്മയെന്നും
എന്നുമനാഥരാണെന്റെചുറ്റും
ഈ ആലയത്തിന്റെയുള്ളിലായ്
പൂവുകള്‍പൂക്കുന്ന ചെടിയരികേ
പാറുന്നതെല്ലാം ശലഭമല്ലേ
ആരാണവര്‍ക്കുള്ള അമ്മയെന്നു്
തേടുന്നതെന്തൊരു കഷ്ടമാണ്
നോവുകള്‍പേറും വഴിയരുകില്‍
ജീവിതപാന്ഥനാകെട്ടഴിക്കേ
വേഷംപകര്‍ന്നോരോ ജീവിതങ്ങള്‍
മായതന്‍ചുടലയെത്തേടിടുന്നു
സ്വപ്നങ്ങള്‍ കൊട്ടാരചില്ലുമേട
ജീവിതം ചീട്ടിന്റെ ഗോപുരങ്ങള്‍
നാഴികയെന്നകണക്കിനുള്ളില്‍
പശിയെന്ന ദേവനെക്കുമ്പിടുമ്പോള്‍
ജാതിക്കതീതനീദേവനെന്നും
കീടംമനസിലീജാതിയെന്നും
ഓര്‍ത്തുഞാനിന്നീധരണിയിങ്കല്‍
ചക്രംതിരിയും കസേരതന്നില്‍
ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം

സ്നേഹം

ഇന്നലെപെയ്ത മഴത്തുള്ളിമേലൊരു
സ്നേഹത്തിന്‍ നീര്‍പോള പൊന്തിവന്നു
ഞാനെന്റെ നെഞ്ചിലായ് കൂടുകൂട്ടീട്ടതിന്‍
കുളിരിനെ തഞ്ചത്തില്‍ ചേര്‍ത്തുവച്ചു

ജീവിതമെന്നയാ കുമിളകള്‍ക്കുള്ളിലായ്
നോവുകള്‍പേറും വസന്തമെത്തും
വേരറ്റകാഴ്ചകള്‍ കാണുവാനായിനി‌‌‌‌
കനമുള്ള കണ്ണട കോര്‍ത്തുവയ്ക്കാം

നിഴലുകള്‍വീണ വഴിത്താരയില്‍
ചെറുമേഘങ്ങള്‍തൂകും ജലകണങ്ങള്‍
പാറിപ്പറന്ന പൊടിപടലത്തിനെ
ചെറ്റൊന്നു ശാസിച്ചു ചേര്‍ത്തുനിര്‍ത്തി

മിന്നികള്‍ മിന്നിച്ച ചൂട്ടുവെളിച്ചത്തില്‍
മഞ്ഞണിമുത്തുകള്‍ മിന്നിനില്‍ക്കേ
ചന്ദ്രനാം തോണിയാ പാതിമയക്കത്തില്‍
താരങ്ങള്‍ വാനില്‍ വിതറിനിന്നു

കാതങ്ങള്‍ മുമ്പുള്ളൊരോര്‍മകള്‍ക്കപ്പുറം
നീളുന്ന ബാല്യത്തെ കണ്ടെടുക്കേ
പൊട്ടിച്ച മാമ്പഴച്ചുണ്ടിലെ പുളിയുമീ
ചിന്തകള്‍താണ്ടി നുരഞ്ഞുപൊന്തി

കണ്ണുകള്‍കൂമ്പി മനസ്സിലായ് കോര്‍ത്തിട്ട
ചെമ്പകമൊട്ടിന്‍ നറുസുഗന്ധം
കൂവളക്കണ്ണിലെ സ്നേഹമൊഴികളില്‍
തേടും മരുപ്പച്ച പ്രണയമായി

കേഴും മനസ്സിലീ കിഴവന്റെ ചിന്തകള്‍
ഊന്നുവടിയിലായ് കൂനിനിന്നു
അമ്മയാം ഭൂമിതന്‍ മാറുപിളര്‍ന്നെത്ര
മുകുളങ്ങള്‍ സൂര്യനെത്തേടിയെത്തും
അവരിലൊരുജനിയിലെ പുണ്യമായ്ത്തീരുവാന്‍
ഇനിയെന്റെ ജന്മത്തില്‍ ബാക്കിയുണ്ടോ?

ഒഴുകുമീ നദികളില്‍ പുളകമായ്ത്തീരുവാന്‍
ചിറകുള്ള മത്സ്യങ്ങള്‍ വെമ്പണുണ്ടോ?
ഫണമുള്ള കാളീയനിനിയുമീ നാവിലായ്
തേക്കും വിഷത്തിന്‍ മധുരഗീതം
ഞാന്‍കേട്ടപാട്ടിലും ഓര്‍ക്കുന്നചിന്തിലും
കാളകൂടത്തിന്‍ നറുസുഗന്ധം

ഇന്നിനിപെയ്യും മഴയിലായ്ക്കൂണുകള്‍
പൊന്തിച്ചമാടങ്ങളെന്തിനാണോ
പാടിത്തളര്‍ന്നൊരീ നാവുമായിന്നിനി
കൂനിപ്പിടിച്ചു നനഞ്ഞിരിക്കാം

കണ്ണുനീര്‍വറ്റിയ കണ്ണുകള്‍ക്കുള്ളിലായ്
മഴയേ എനിക്കൊരു തുള്ളിനല്കൂ
ചേര്‍ക്കട്ടെ ഞാനെന്റെ മിഴികളെത്തന്നെയും
നോവുമാ സ്നേഹത്തിന്‍ കയ്പുനീരാല്‍

പൈതല്‍

കൊന്നതന്‍ മഞ്ഞണിമൊട്ടിനെ‍പോലൊരു
കുഞ്ഞിനെ ഞാനിന്നു കണ്ടെടുത്തു
കുപ്പകളയുവാന്‍ തൊട്ടിയിലേക്കൊരു
കണ്ണൊന്നുപായിച്ച നേരമൊന്നില്‍
കുഞ്ഞണി മോണതന്‍ കിങ്ങിണിതെന്നലില്‍
അമ്മണികുഞ്ഞിന്റെ തേങ്ങല്‍കേട്ടു
വാരിയെടുത്തുഞാന്‍ ഉമ്മവയ്ക്കുമ്പോഴും
അമ്പരപ്പൊന്നെന്റെയുള്ളറിഞ്ഞു
പെട്ടന്നടര്‍ത്തിയാ കുഞ്ഞുമുഖത്തിനെ
തെല്ലൊന്നു നോക്കി നിലവിളിച്ചു
വന്നവര്‍വന്നവരെല്ലാരുമെന്നോട്
ചൊല്ലുന്നവാക്കുകള്‍ കേട്ടിരിക്കേ
ഏതോ നിലാവിന്റെ കുളിര്‍മഴതെന്നലായ്
കുഞ്ഞെന്റെ മാറിലായ് ചേര്‍ന്നിരുന്നു
സ്ത്രീയുടെ പൂര്‍ണ്ണത വാരിപ്പുണരുന്ന
അമ്മയായ് ഞാനൊന്നു നിശ്വസിക്കേ
എന്നിലുണരാത്ത മാതൃത്വപ്പൂവുകള്‍
കണ്ണീരിന്‍മുത്തായടര്‍ന്നുവീണു.
ചുരത്തില്ലമുലകളീയുണ്ണിക്കുനല്കുവാന്‍
നൊമ്പരച്ചൂടിന്റെ തേങ്ങല്‍മാത്രം