Showing posts with label വഞ്ചിക്കാരന്‍. Show all posts
Showing posts with label വഞ്ചിക്കാരന്‍. Show all posts

Wednesday, 26 June 2013

വഞ്ചിക്കാരന്‍

നടവഴിപ്പാതയില്‍ ഓരത്തിരുന്നൊരാ
വൃദ്ധനെ കണ്ടനാളിന്നുമോര്‍ക്കുന്നു ഞാന്‍
മുഷിഞ്ഞ തോര്‍ത്തിനാല്‍ നഗ്നതമറച്ചൊരാള്‍
മുട്ടില്‍ തലചേര്‍ത്തു കൂനിയിരിക്കുന്നു

നീണ്ട മുളംതണ്ടു താഴത്തു വച്ചതില്‍
കൈചേര്‍ത്ത് താളങ്ങള്‍ കൊട്ടീരസിക്കുന്നു
കാല്‍വെള്ളമെല്ലെ ചലിപ്പിച്ചതിന്‍ താളം
മനസ്സില്‍പതുക്കെ പതിച്ചെടുക്കുന്നപോല്‍

നരകള്‍ കഷണ്ടിയില്‍ പീലിയായുയര്‍ന്നങ്ങു
പാറിപ്പറന്നു വിടര്‍ന്നു വിലസ്സുന്നു
മനസ്സില്‍ പരിചിതമാക്കുമതെന്നിലാ
കൂനിയിരിക്കുന്ന വൃദ്ധമനസ്സിനെ

പാഠം പഠിക്കുവാന്‍ പുഴകടന്നെത്തണം
തോണി വരന്നതു കാത്തു ഞാന്‍ നില്‍ക്കവേ
നീണ്ട മുളയിലെ ഊന്നുതുഴയുമായ്
പുഴനീന്തി ഇക്കരെത്തോണിയടുക്കുമ്പോള്‍
വെറ്റകറകൊണ്ട പുഞ്ചിരി പൂണ്ടൊരാള്‍
വഞ്ചിക്കകത്തെന്നെ കൈപിടിച്ചേറ്റുന്നു
വഞ്ചിമ്മാനെന്നൊരു ഓമനപ്പേരിനാല്‍
കൊഞ്ചിവിളിച്ചു ഞാന്‍ ആ കൃശഗാത്രനെ

വെറ്റക്കറകളില്‍ പുഞ്ചിരി മാറാത്ത
വൃദ്ധമുഖത്തിനെ കണ്ടറിഞ്ഞപ്പൊഴേ
തുഴകള്‍ തുടുപ്പിച്ച കൈവെള്ളയൊന്നിനെ
കോര്‍ത്തുപിടിച്ചെന്‍റെ നെഞ്ചിലമര്‍ത്തവേ
വിതുമ്പി ഞാനെപ്പൊഴോ കണ്‍കള്‍ കലങ്ങാതെ
വിണ്ണിലായ് മേഘങ്ങള്‍കൂടുകൂട്ടുംവരെ

നദിയിലാ നൗകയില്‍യേറെ തുഴഞ്ഞതാം
ഒരുവേള നദിതാണു കീഴടങ്ങുംപോലെ
മണല്‍നീണ്ട വഴികളില്‍ ഒരുരേഖ തീര്‍ത്തവള്‍
ആലസ്യമാര്‍ന്നു പതുങ്ങിക്കിടക്കുന്നു

വഞ്ചിപുരയാകും ചെറ്റക്കുടിലിലെ
കാത്തിരിപ്പിന്നിതാ നടവഴിപ്പാതയില്‍
ശബ്ദമുയര്‍ത്താതെ കൂനിയിരിക്കുന്നു
പിഞ്ചിളം പൈതലിന്‍ പുഞ്ചിരിപോലയാള്‍.