Saturday, 6 July 2013

ഒരു തലമുറ

വെളുത്തപുഴുക്കള്‍ നുരയ്ക്കുന്നചാലിലെ
അഴുക്കു പേറുന്ന മാമ്പഴമൊന്നിനെ
കടിച്ചുതിന്നുന്ന ബാല്യങ്ങളേറെയാ
കടുത്തവിശപ്പിന്‍റെ സങ്കടംപേറുവോര്‍
കുപ്പയില്‍ പട്ടിയോടൊപ്പം കഴിക്കുമാ
എച്ചിലില്‍ പശിയുടെ വറ്ററിയുന്നവര്‍
തെരുവിന്‍റെ സന്താനമെന്നറിയുന്നവര്‍
ദാരിദ്ര്യ ചോലയില്‍ മുങ്ങിമരിപ്പവര്‍
നീറും വിശപ്പിന്‍റെ കാഠിന്യമേറ്റവര്‍
നോവിന്‍റെ ആയുധം പേറി നടപ്പവര്‍
ഉള്ളില്‍ജ്വലിക്കും വെറുപ്പിന്‍കണങ്ങളായ്
നാളയെപ്പേറാത്ത കുഞ്ഞുമനസ്സുകള്‍
കുഞ്ഞുവയറിന്‍റെ വിശപ്പകറ്റുവാന്‍
നാടിന്‍റെ യൗവ്വന കളിപ്പാട്ടമായവര്‍

പശിയറിയുന്നൊരാ വയറിന്‍റെ നൊമ്പരം
കാമവിശപ്പിന്നടിയറവയ്ക്കവേ
ഊര്‍ന്ന മടിശ്ശീല ബാക്കിവയ്ക്കുന്നുവോ
വിത്തുകള്‍ വീണ്ടുമാ ചേരിയിലൊക്കെയും

ആയിരം പന്തങ്ങള്‍ കത്തിച്ചുവച്ചാലും
കാണില്ല നമ്മളീ തെരുവിന്‍റെ നൊമ്പരം
ഓര്‍ക്കില്ല നമ്മളീ ആഹാരവേളയില്‍
ദൂര്‍ത്തടിക്കുന്ന പണത്തിന്‍കൊഴുപ്പിനെ

Friday, 5 July 2013

പ്രിയതമ

ഇറയത്തുകത്തിച്ച നിലവിളക്കിന്‍തിരി
വെട്ടത്തിലവളെന്‍റെ ഹൃദയമേറി
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുത്തു
ഈറന്‍മുടിയില്‍ തിരുകിവയ്ക്കുന്നൊരാ
തുളസിക്കതിരിന്‍റെ നന്മപോലെ
അവളിലേക്കൊഴുകുമീ പ്രേമരസത്തിനെ
ആരാരും കാണാതെ പൂഴ്ത്തിവച്ചു
മുറ്റത്തെ ചെമ്പനീര്‍ ചോട്ടിലായവളെന്‍റെ
ആദ്യത്തെ ചുംബനമേറ്റുവാങ്ങേ
കണ്ണില്‍ ലയിപ്പിച്ച മധുരമാം കണ്ണുനീര്‍
പ്രേമത്തിന്‍ മുത്തുകളായിരുന്നു
ആരും കൊതിക്കുമാ യൗവ്വനകാഴ്ചയെ
വാരിപ്പുണര്‍ന്നെന്‍റെ ജീവനാക്കി
കാലം മുഖങ്ങളില്‍ കോലം വരച്ചപ്പോള്‍
വാര്‍ദ്ധക്യം വന്നെന്നെ കൊണ്ടുപോയി
അപ്പോഴുമവളെന്‍റെ വിറയ്ക്കുംകരങ്ങളില്‍
വിവശയാം മാലാഖയെന്നപോലെ
ഇന്നുമെന്‍ അസ്ഥിത്തറയിലവള്‍പൂകും
കണ്ണുനീരന്നത്തെ മുത്തുതന്നെ
പ്രിയമോടവളെന്‍റെ ചാരത്തു നില്‍ക്കുമ്പോള്‍
നിലവിളക്കാമുഖം ശോഭയേറ്റും
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുക്കും.

Thursday, 4 July 2013

അറിയുന്നു ഞാന്‍

അംബരചുംബിയാം സൗധത്തിന്‍മേലയാ
പത്രതലക്കെട്ടില്‍ കൂപ്പുകുത്തേ
ചുറ്റും തളംകെട്ടും ജീവിത പൊയ്കകള്‍
ഒന്നുമേ ഞാനങ്ങറിഞ്ഞേയില്ല
വാഴത്തലപ്പുകള്‍ ദൂരെയാണേറെയീ
പാതകള്‍ അവിടേയ്ക്കു പോകയാണോ
ഞാനും വരുന്നുണ്ടവിടയാ മാടത്തില്‍
ചേര്‍ത്തുവയ്ക്കാനൊരു റാന്തല്‍പോലെ
അമ്മമുഖത്തിന്‍റെ ലാളനം കേട്ടൊരാ
കുഞ്ഞു കണ്ണാടിതന്‍ മുമ്പില്‍ത്തന്നെ
ഒന്നു ഞണുങ്ങിയ ചോറ്റുപാത്രത്തിലായ്
അമ്മ വിളമ്പിയ സദ്യയുണ്ണാന്‍
ചമ്മന്തിപിന്നെ ഇലക്കറി ചേര്‍ത്തൊരാ
അമ്മതന്‍ കൈപ്പുണ്യമേറ്റുവാങ്ങാന്‍
ഒറ്റയ്ക്കാ മാടത്തില്‍ എത്തിയമാത്രയില്‍
അമ്മയണയുന്നു എന്‍റെ കൂടെ
അമ്മതന്‍ സാമീപ്യമുണ്ടെന്ന തോന്നലോ
എന്നുടെ നെഞ്ചിലെ കാത്തുവയ്പോ

ചൂടുപോകുന്നുമ്പേ ചായകുടിക്കുനീ
ചില്ലുഗ്ലാസ്സൊന്നമ്മ നീട്ടിത്തന്നു
ചാണകം തേച്ച മുറത്തിലായ് പാറ്റിയ
കുത്തരി കഴുകി പറഞ്ഞുവമ്മ
ഊണു കഴിച്ചിട്ട് പോകാം നിനക്കിന്ന്
മുരിങ്ങയിലയൊന്നു നുളളിക്കോട്ടെ
നാരകം ചേര്‍ത്തൊരാ ചുട്ടചമ്മന്തിയും
കടുമാങ്ങാ അച്ചാറും ഉണ്ടുവേറെ
താഴെത്തൊടിയിലെ കദളിയിലയൊന്നു
വെട്ടിക്കൊ കുഞ്ഞേ നീ ഒന്നു വേഗം

ചില്ലലമാരയില്‍ സൂക്ഷിച്ചപുസ്തകം
വാങ്ങിയതമ്മയാണേറെയെല്ലാം
ഒന്നു മറിച്ചതിന്‍ ഉള്ളു കാണുമ്പോഴേ-
ക്കമ്മ വിളിച്ചങ്ങു ചോറുതിന്നാന്‍
താഴെത്തൊടിയിലേക്കോടിഞാന്‍ ഝടുതിയില്‍
ഇലയുമായ് വന്നു പടിഞ്ഞിരുന്നു
ഏറെ സമയമാ കാത്തിരിപ്പില്‍ ഞാനാ
സത്യങ്ങള്‍ വീണ്ടുമങ്ങോര്‍ത്തെടുത്തു
ഇലയുടെ തുമ്പിലെന്‍ കണ്ണീര്‍കണങ്ങളായ്
അമ്മതന്‍ സ്നേഹം പകുത്തുവച്ചു

അവളോടൊത്ത്

അവളെന്‍റെ കവിളിലായ് തന്നമുത്തം
നനുത്തതോഞാനങ്ങറിഞ്ഞേയില്ല
മൂടിപ്പുതച്ചുകിടന്ന പുതപ്പിന്‍റെ
ഓരത്തുവന്നവള്‍ പുഞ്ചിരിച്ചു
ഏറെ പരിചിതമാണനിക്കാചിരി
തോഴിയവളെന്‍റെ കൂടെയില്ലേ
വാഴകൈമേലേകിടക്കുന്നതിത്രയും
സാന്ദ്രമാണെന്നവളോതിയില്ല
ഇന്നലെയോളം ഞരങ്ങിയതൊണ്ടയില്‍
ശബ്ദത്തിനലകളുദിച്ചതില്ല
എങ്കിലും ഞാനേറ്റവേദനയിങ്ങനെ
പെട്ടെന്നു തന്നെ ശമിപ്പതുണ്ടോ
ഒന്നു ചരിയണമെന്നൊരു തോന്നലോ
മൂത്രത്തിന്‍ ശങ്കയോ ഇല്ലതന്നെ
ആളുകള്‍ വട്ടത്തില്‍ കൂടിയിരുന്നെന്‍റെ
ചുറ്റിലും കണ്ണീര്‍ പൊഴിപ്പതെന്ത്

Wednesday, 3 July 2013

പ്രാണന്‍

പ്രാണന്‍
-----------
മായാത്ത യൗവ്വനം പേറിയീ മാരുതന്‍
പ്രാണനായി വന്നെന്നില്‍ കുടിയിരിക്കേ
ഞാനെന്ന ഭാവം പേറിയീ ഭൂമിയില്‍
സാമ്രാജ്യമോരോന്നു ചേര്‍ത്തെടുക്കേ
എന്നെ മടുത്തവന്‍ വിട്ടകലുമ്പൊഴോ
അഴുകുന്ന ജഡമായി വീണു ഞാനും

പിന്നെയും ധരണിയില്‍ പ്രണയത്തിന്‍
ഗന്ധമായ് മന്ദമായവനങ്ങു വന്നുചേരേ
ജനികളാ മന്ത്രത്തിന്‍ ശ്രുതികളായ് മാറുമീ
ഊഴിയില്‍ പുത്തനുണര്‍വ്വു നല്കൂ

ജീവജലവുമാ ചെടികളും ചേര്‍ന്നുള്ള
പ്രകൃതി രമിക്കുന്നവന്‍റെ കൈയ്യില്‍
വൃക്ഷത്തലപ്പുകള്‍ തുള്ളാട്ടം തുള്ളിയാ
പുളകത്തിന്‍ മാറ്റൊലി ചേര്‍ത്തുവയ്ക്കേ

ഓടിയകന്നവന്‍ രൗദ്രഭാവത്തിലായ്
ചീറ്റിയടിക്കുന്നു നാടുനീളെ
പിന്നെയാ കാമുകിപ്പെണ്ണിന്‍റെകൂടെയീ
ധരണിയെത്തന്നെ നനച്ചിടുന്നു

ഒടുവിലാ കതിരവന്‍ ചൂടിലാ പെണ്ണിനെ
വാനിലേക്കേറെയുയര്‍ത്തിടുന്നു
താങ്ങിയെടുത്തൊരാ മേഘച്ചുമടിനെ
താലോലം തൊട്ടിലിലാട്ടിടുന്നു

എല്ലാമറിയുന്നവനെന്ന ചിന്തയില്‍
ഓടി നടക്കുന്നു നാടുനീളെ
പഞ്ചഭൂതങ്ങളിലെല്ലാം ലയിച്ചതില്‍
ഒന്നായിരിക്കുന്നുവെന്നുമാത്രം
പ്രാണനീഭൂമിയിലെല്ലായിടത്തുമായി
ഒന്നായിരിക്കുന്നുവെന്നുമാത്രം

Tuesday, 2 July 2013

ഒരു കടല്‍ക്കര

ഒരുപൊട്ടുകുത്തി ആകാശവഴിയിലായ്
കതിരവന്‍ നില്‍ക്കുന്നു സന്ധ്യപൂകാന്‍
കടലിരമ്പല്‍പൂണ്ട തിരയിലെ കാഴ്ചകള്‍
സ്മൃതിയിലേക്കെന്നെ വലിച്ചിഴയ്ക്കേ
കാലങ്ങള്‍ തുന്നിയ ജീവിതകുപ്പായം
ഓടങ്ങള്‍ പോലെ കരയ്ക്കടിഞ്ഞു
മിന്നുന്ന സ്വപ്നങ്ങള്‍ കാഴ്ചത്തറയിലെ
വിളക്കുകള്‍ മെല്ലെ തെളിച്ചുവച്ചു
അഞ്ചുവയസിന്‍റെ കുപ്പായമിട്ടൊരാള്‍
രംഗത്തായ് സ്ലേറ്റിലെഴുതിടുന്നു
പിന്നവന്‍ മെല്ലെയെഴുന്നേറ്റിറമ്പിലായ്
മഴകണ്ടു തന്നങ്ങു നിന്നിടുന്നു
മഴയിലെകൗതുകം മുന്നിലായെത്തുമ്പോള്‍
അറിയാതെ അവനങ്ങു നനഞ്ഞിടുന്നു
ചേമ്പില തണ്ടുമാ കടലാസുതോണിയും
തെങ്ങിന്‍ ചുവട്ടിലൊഴുക്കിടുന്നു
പച്ചണ്ടി പിച്ചുന്നു കീശയിലാക്കുന്നു
കറകൊണ്ട് തുടയങ്ങു പൊള്ളിടുന്നു
വിളക്കിന്‍ നിറങ്ങളീരംഗത്തു മാറുമ്പോള്‍
കാലമവനെ വളര്‍ത്തിടുന്നു
പ്രണയത്തിന്നിടവഴി ഓരെത്തിലെവിടെയോ
അവന്‍നട്ടറോസയ്ക്ക് മൊട്ടുവന്നു
കിളിമൊഴികൊഞ്ചലും പുളകുവുമായതില്‍
ഇതളുകള്‍ മെല്ലെ വിരിഞ്ഞുവന്നു
പ്രണയത്തിന്‍ തീഷ്ണതമങ്ങുമ്പോള്‍ തന്നെയും
അവനാ കരങ്ങള്‍ പിടിച്ചിരുന്നു
സ്നേഹത്തിലായവര്‍ കാണാത്തനോവുകള്‍
ജീവിതപൊയ്കയില്‍ വന്നുചേര്‍ന്നു
പ്രശ്നമില്ലായ്മതന്‍ പ്രശ്നത്തില്‍ ചേര്‍ന്നവര്‍
മൗനത്തിന്‍ ശാന്തത തീര്‍ത്തുപിന്നെ
അകലങ്ങളില്‍ത്തന്നെ അറിയുന്നു പിന്നവര്‍
അണയാത്ത പ്രണയത്തിന്‍ ബാക്കിപത്രം
തിരവന്നുവീണ്ടുമാ പ്രണയത്തിന്‍ പൂക്കളെ
കരയിലായ്ത്തന്നെ നിറച്ചിടുന്നു
കുങ്കുമ സൂര്യനാ വഴിയിലായ് വന്നപ്പോള്‍
വടികുത്തിയവനങ്ങു നിന്നിടുന്നു.

Monday, 1 July 2013

ഗ്രാമത്തിന്‍റെ നേര്‍വഴികള്‍

ചുമടെന്‍റെതലയിലങ്ങേറ്റിക്കോ പെണ്ണേ
കാര്‍മുകില്‍ മാനത്തുകൊള്ളുന്നകണ്ടോ
വേഗത്തില്‍ നീയങ്ങു നടയെന്‍റെ പൊന്നേ
വീടിന്‍റെ കൂരയില്‍ മഴയേറും മുന്‍പേ
കണ്ണിമ പൂട്ടാതെ നമ്മളെക്കാക്കും
പൊന്നുകള്‍ വീടിന്‍റെ കോലായിലല്ലേ
കഞ്ഞിതിളപ്പിക്കാന്‍ വിറകുണ്ടോ പെണ്ണേ
കപ്പയെടുത്തൊരു പുഴുക്കാവാം കൂട്ടാന്‍
ആടിനു നല്കുവാന്‍ മരച്ചില്ല വെട്ടീല
കിരിയാത്തും പച്ചില ഒന്നും പറിച്ചീല
പോയിട്ടുവേണമാ കച്ചി മറിക്കുവാന്‍
വേഗത്തില്‍ നീയൊന്നു നടയന്‍റെ പൊന്നേ

നടക്കുവാനേനെന്‍റെ കാലുനീങ്ങുന്നില്ല
നിറവയര്‍ ഞാനെന്ന് ഓര്‍ക്കണം കണ്ണേ
നിങ്ങളെകാണുവാന്‍ വന്നതല്ലേ പൊന്നേ
പഴംകഞ്ഞി വെറുമൊരു കാരണം മാത്രം
നിങ്ങടെ കൈയ്യീന്നാ പറ്റുതിന്നുമ്പൊഴോ
എന്തൊരു പുളകമാണെന്നിലായ് മുത്തേ

മാനത്തെ കോളങ്ങ് ചാറിവീണാലയ്യോ
നിന്നുടെ ദേഹം നനയില്ലേ പെണ്ണേ
വാഴയിലയൊന്ന് വെട്ടിക്കോപെണ്ണേ
ചാറ്റല്‍ നനയണ്ട പനിവന്നു കൊള്ളും
മഴയങ്ങുവന്നു നിറഞ്ഞു കവിഞ്ഞാല്‍
വെട്ടിത്തുറക്കണം മടയൊക്കെപിന്നെ
പടവുകള്‍ കേറുമ്പോ സൂക്ഷിച്ചോ പെണ്ണേ
കോലായിലായ് നീ ഇരുന്നോളു കണ്ണേ

അമ്മമുഖം കണ്ട കുഞ്ഞുങ്ങള്‍ വന്ന്
കെട്ടിപിടിച്ചൊരു മുത്തം കൊടുത്തു
ആഹ്ലാദമോടവര്‍ കൊഞ്ചിച്ചുപിന്നെ
വാവയീ വയറ്റിലെങ്ങെവിടെയാണമ്മേ
കിതപ്പുമറന്നവള്‍ ആമോദം പൂണ്ട്
കണവനെ നോക്കി പതുക്കെ പറഞ്ഞു
അമ്മയൊളിപ്പിച്ചു വച്ചിട്ടുണ്ടിവിടെ
നിങ്ങളെക്കാണാനായ് എത്തും പതിയെ