Thursday, 5 September 2013

ദൈവം

ഒരു കാണല്‍
അത് സ്വാഭാവികമായിരുന്നു
മനസ്സടുത്തത്
സ്നേഹത്തൊടെയും,
മൊട്ടിട്ടത്
പ്രണയമറിഞ്ഞും.

ഒടുവിലൊരു താലി
ഒരു കുടുംബം
ഒരുതലോടല്‍
ഒരുസാന്ത്വനം
പങ്കുവയ്ക്കപ്പെടലുകള്‍,
പിന്നെപ്പോഴോ ഉണര്‍ന്ന കാമം
ഒടുവിലൊരു സുരതം

പഞ്ചഭൂതങ്ങളില്‍
നിര്‍മ്മിതമായ
ബ്രഹ്മാംശത്തിന്‍റെ ഉറവ

അതുപേറുന്ന ഗര്‍ഭം
പവിത്രസ്ഥാനം
ഉയിര്‍കൊള്ളന്ന പ്രാണന്‍
തുടിപ്പേറുന്ന സത്യം

ദൈവത്തിന്‍റെ ഭാരമറിയാത്ത
അംശവുംപേറി
ഒരു കാത്തിരിപ്പ്

സമാധിയില്‍ നിന്ന്
പുറത്തേയ്ക്ക്
മായയിലേക്ക്

വീണ്ടും ദൈവം
മനുഷ്യനാകുന്നു

ഉള്ളറിയാതെ
ഇന്ദ്രിയങ്ങളില്‍
ബലഹീനനനായി

ഒടുവിലെപ്പോഴോ
പഞ്ചഭൂതങ്ങളില്‍ അടങ്ങി
ദൈവമായൊരു തിരിച്ചുപോക്ക്

താനറിയാതെ
ഉടലറിയാതെ
മനസ്സറിയാതെ
എവിടെയൊ
തന്നെത്തന്നെതിരഞ്ഞ്
അലഞ്ഞൊടുങ്ങുന്നു.

Wednesday, 4 September 2013

ഓണമഹിമ

കേട്ടുപഠിച്ച പഴങ്കഥയ്ക്കുത്തരം
മാവേലിവാണൊരു നല്ലകാലം
മൂന്നടിമണ്ണിന്‍ കടങ്ങളെതീര്‍ക്കുവാന്‍
സുതലത്തിലായങ്ങുപോയരാജന്‍
വിപ്രനാംവിഷ്ണുവിന്‍ കാലടിയിങ്കലാ
ശിരസ്സുകുനിച്ചൊരാ പുണ്യഭൂവന്‍

ഈയുത്തരങ്ങളില്‍മിന്നുംമനസ്സിലായ്
ദേവാസുരത്തിന്‍റെ വൈരമേറേ
കശ്യപമഹര്‍ഷീടെ പത്നിമാരല്ലയോ
ദീതി അദിതിയുമെന്നുപേരില്‍
അവരുടെമക്കളായ് വന്നുഭവിച്ചവര്‍
അസുരദേവരാം രണ്ടുകൂട്ടര്‍

അസുരരാജനാം മാവേലിതന്നുടെ‌
കീര്‍ത്തിയാല്‍ രാജ്യങ്ങള്‍ വന്നടുക്കേ
സ്വര്‍ഗ്ഗത്തില്‍നിന്നുമാ ദേവഗണങ്ങളും
ഭ്രഷ്ടരായ് തീര്‍ന്നല്ലോ തന്നിടത്തില്‍
ബ്രഹ്മസഭയിലാ ദുരിതങ്ങള്‍ചേരവേ
പാടിപ്പുകഴ്ത്തുന്നു ശ്രീഹരിയെ

തത്വമഹിമയില്‍ ചൊല്ലിയകീര്‍ത്തനം
പ്രത്യക്ഷമാക്കിയാ ശ്രീഹരിയെ
ഏല്ലാമറിയുന്ന തത്വത്തിന്‍ പൊരുളുകള്‍
ദേവര്‍തന്‍ കാതിലായി ചൊല്ലിവച്ചു
ദുരിതകാലത്തിലാ ബലിയെജയിക്കുവാന്‍
സന്ധിയില്‍ചേരണം നമ്മളെല്ലാം

അമൃതുലഭിപ്പാനായ് പാലാഴിതന്നെയീ
കടയണം മന്ദരരപര്‍വ്വതത്താല്‍
വാസുകിരാജനെ കയറായങ്ങേറ്റീട്ട്
അസുരരോടൊപ്പം കടഞ്ഞിടണം
മഥനത്താല്‍കിട്ടുമാ വസ്തുക്കളൊന്നുമേ
ലോഭവുംക്രോധവും തീര്‍ത്തിടല്ലേ
ഒടുവിലായ്കിട്ടുന്ന അമൃതത്തെപൂകുവാന്‍
ഏറെക്ഷമിക്കണം നിങ്ങളപ്പോള്‍

മദനംതുടങ്ങിയാ നേരത്തിലായ്തന്നെ
ഹാലഹലമിങ്ങുവന്നണഞ്ഞു
കൈക്കുമ്പിള്‍നീട്ടിയാ വിഷംഭുജിച്ചിട്ട്
ലോകത്തെ രക്ഷിച്ചു ശൈലേശനും
പിന്നെലഭിച്ചവയൊന്നൊന്നായി പങ്കിട്ടു
ഋഷികള്‍ അസുര ദേവകളും
മദ്യവും പെണ്ണുമായ് ഏറെവിഭവങ്ങള്‍
കടഞ്ഞെടുത്തന്നവര്‍ കൂട്ടിവയ്ക്കേ
ധന്വന്തരിയില്‍ വിടരും കുസുമമായ്
അമൃതാകും കുംഭമൊന്നുടലെടുക്കേ
അപഹരിച്ചപ്പോഴെ അസുരഗണങ്ങളാ
കുംഭത്തെ തങ്ങള്‍ക്കായ്മനസ്സിനുള്ളില്‍
പെട്ടെന്നുവിഷ്ണുവാസ്ത്രീരൂപം കൈകൊണ്ട്
തട്ടിപ്പറിച്ചതു ദേവകള്‍ക്കായ്

അമ‍തുഭൂജിപ്പവര്‍ ജരകളൊഴിഞ്ഞിട്ട്
യൗവനരൂപരായ് മണ്ടിനില്‍ക്കേ
മായയകള്‍തീര്‍ത്തൊരാ അസുരഗണങ്ങളും
യുദ്ധത്തിന്‍ പോര്‍വിളി ചേര്‍ത്തുവയ്ക്കേ
യുദ്ധത്തിനുള്ളിലാ വിഷ്ണുവുമെത്തിയീ
ദേവര്‍ക്കു പിന്തുണ നല്കിയേറെ
ചക്രായുധത്തിനാല്‍ ക്ഷീണതനാക്കിയാ
മാവേലിമന്നനെ യുദ്ധഭൂവില്‍

മൃതസഞ്ജീവനിവിദ്യയാല്‍ പിന്നങ്ങു
രക്ഷിച്ചുമന്നനെ ശുക്രര്‍ഷിയും
വര്‍ദ്ധിച്ച ശക്തിയാല്‍ സ്വര്‍ഗ്ഗത്തെതന്നെയും
തോല്‍പിച്ചുമാവേലിരാജനായി

മൂന്നുലോകങ്ങളും കാല്‍ക്കലായ് ചേര്‍ത്തിട്ടു
മാവേലി നാടങ്ങുവാണകാലം
അശ്വമേധത്തിന്‍റെ ദാനത്തിലന്ത്യമായ്
വിപ്രനാം വേഷത്തില്‍വിഷ്ണുവെത്തി
ദാനത്തില്‍നേടിയാ മൂന്നുലോകങ്ങളും
മാവേലിചേര്‍ത്തൊരഹന്തയേയും

ഇന്ദ്രിയമോഹങ്ങളെല്ലാം ജയിച്ചവന്‍
അറിയുന്നു താനെന്ന ബ്രഹ്മരൂപം
നമ്മളുമീവോണ ശീലുകള്‍പാടുമ്പോള്‍
അറിയുക നമ്മള്‍തന്‍ നന്മകളെ
തിന്മനിറഞ്ഞൊരീ അര്‍ത്ഥത്തെപൂകുവാന്‍
എന്തിനുനാമിന്നലഞ്ഞിടുന്നു
സത്യംജയിപ്പതിനുള്ളില്‍ നിറയ്ക്കണം
വെണ്‍മയാം ഉണ്മതന്‍ പൂക്കളങ്ങള്‍

മുഖം

ഞാനെന്‍റെ മുഖമൊന്നു
കണ്ണാടിയില്‍നോക്കി

ഒരു ഏക‍ദേശവൃത്തത്തിനുള്ളില്‍
കുറേകോപ്രായങ്ങള്‍

കണ്ണുണ്ടുപോലും
കാണാവുന്നതേ കാണാവു
എന്നറിയാത്ത രണ്ടെണ്ണം

നാവുണ്ടുപോല്‍
പറയാവുന്നതേ പറയാവൂ
എന്നറിയാത്തത്ര നീളത്തില്‍

കാതുണ്ടുപോല്‍
കേള്‍ക്കാവുന്നതേ കേള്‍ക്കാവു
എന്നറിയാതെ വട്ടംപിടിച്ച്

മൂക്കുണ്ടുപോല്‍
മണമറിഞ്ഞും അറിയാതെയും
ശ്വസിച്ചുകൊണ്ട്

പ്രാണനെടുക്കുന്നതും
പ്രാണനകത്തുന്നതും
ഈ മുഖത്തിലൂടെ തന്നപോല്‍

എന്‍റെ പേരില്‍ മറ്റൊരാള്‍
ചേര്‍ത്തുവച്ചതും
ഈ മുഖത്തെഴുത്താണുപോല്‍

അപ്പൊ ഞാനാര്
മുഖത്തില്‍ നിന്നകന്ന്
ബുദ്ധിയില്‍ ലയിച്ച്
മനസ്സിലലഞ്ഞ്

ഹോ, ഒന്നു സ്പര്‍ശിച്ചറിയുന്നതിനുമുമ്പ്
കണ്ണാടി എന്‍റെ അഹന്തയുംകൊണ്ട്
കടന്നുകളയുന്നു

ഓണം ഒരോര്‍മയില്‍

ഒരു കുമ്പിള്‍കോട്ടിയെന്‍
അമ്മ വിളമ്പിയ
കഞ്ഞിപ്പുഴുക്കിന്‍റെ സ്വാദറിഞ്ഞു

ഏറുമാടത്തിലായ്
കാത്തുവയ്ക്കുന്നൊരൊ
വിളവിന്‍റെ കാവലാളെന്‍റെയച്ഛന്‍

മുളംതണ്ടുകൊണ്ടൊരു
പീപ്പിയുമൂതിഞാന്‍
പാടവരമ്പത്ത്
കാത്തിരിക്കേ

കരിയുള്ളമണ്‍കലം
ഒക്കത്തൊതുക്കിയെന്‍
അമ്മവരണുണ്ട്
പെങ്ങളൊപ്പം

കിന്നരിപാവാട
തുഞ്ചത്തില്‍ ചന്തമായ്
കുഞ്ഞിളം കാല്‍തള കിലുങ്ങണുണ്ട്

ഓലക്കാല്‍ വളച്ചതില്‍
തുമ്പില കുമ്പിളായ്
അമ്മ വരമ്പില്‍ പടക്കണുണ്ട്

മുട്ടോളമെത്തും
തൊളിയുമായെന്‍റച്ഛന്‍
പാടവരമ്പത്തിരിക്കണുണ്ട്

അരികിലായിരിക്കണ
കുഞ്ഞനുജത്തിയെ
കിന്നാരംചൊല്ലി കിണുക്കണുണ്ട്

ഓലയില്‍ ഞാന്‍തീര്‍ത്ത
പമ്പരമൊന്നിനെ
അവളുടെ കൈയ്യിലായ്
ഞാന്‍കൊടുത്തു

പീപ്പിയില്‍ ഞാന്‍ ചേര്‍ത്ത
ശ്രുതികളിന്‍ താളത്തില്‍
കുഞ്ഞിക്കൈ മെല്ലെക്കറക്കണുണ്ട്

പൂട്ടിയൊരുക്കിയ
പാടത്തിലൊക്കെയും
കൊറ്റികള്‍ കുന്തിച്ചു നില്‍ക്കണുണ്ട്

ഈയൊരു വിളവിന്‍റെ
ഉത്സവമാകുമ്പോള്‍
ഓണമിങ്ങെത്തുന്നു എന്‍റെവീട്ടില്‍

ചാണകത്തറയിലെ മൂലയിലെന്‍റമ്മ
പുഴുങ്ങിയനെല്ലേറെ ഉണക്കണുണ്ട്

മുറ്റത്തൊരുകൊച്ചു അത്തക്കളത്തിലായ്
പുഷ്പങ്ങള്‍ വാരിവിതറണുണ്ട്

ഇന്നല്ലൊയെനിക്കുമെന്‍
കുഞ്ഞനുജത്തിക്കും
പുത്തനുടുപ്പുകള്‍ കിട്ടണത്

ഇന്നല്ലോ ഞങ്ങടെ
കുഞ്ഞിറയത്തില്‍
ഇലയിലായ് സദ്യവിളമ്പണത്

അച്ഛനുമമ്മയും
ഞങ്ങളുമൊരുമിച്ചാ
പുത്തരി ചോറുണ്ടിരിക്കണത്

ഇന്നല്ലോ പൊന്നോണം
മാവേലിത്തമ്പുരാന്‍
ഈ മണ്‍കുടിലിലുമെത്തണത്

നാളെയുമെന്‍റെച്ഛന്‍
പാടവരമ്പത്ത്
കുമ്പിളില്‍ കഞ്ഞിക്കുടിക്കണത്

ഇനിയെന്‍റെ ചിന്തയില്‍
അമ്മതന്‍ വാത്സല്യം
ഏറെ പഴങ്കഥയായിടുന്നു

Monday, 2 September 2013

തൊട്ടാവാടി

വല്ലാത്ത നാണം
ഞാനൊന്ന് തൊട്ടതേയുള്ളൂ
കണ്ണടച്ച്, പതിയെ
മുഖം കുനിച്ചിരിക്കുന്നു

ഈ തൊട്ടാവാടി മാത്രം
എന്തേ ഇങ്ങനെ

അവള്‍ക്കും എന്നും
തൊട്ടാവാടിയെ
ഇഷ്ടായിരുന്നു

കുഞ്ഞാടിനായി
അവപറിച്ചെ‌ടുക്കുമ്പോള്‍
മൊട്ടുകള്‍ നുള്ളിയെടുക്കുക
അവളുടെ ശീലമായിരുന്നു

ചേമ്പിലകുമ്പിളില്‍
തുമ്പയും തെച്ചിക്കുമൊപ്പം
പറിച്ചുകൂട്ടിയ
തൊട്ടാവാടിമൊട്ടുകള്‍
അത്തക്കളത്തില്‍
വിടര്‍ന്നു നില്‍ക്കുന്നത്
ഇന്നുമെന്‍റെ ഓര്‍മയില്‍

പാവാട ഒതുക്കിവച്ച്
ഞാനുണ്ടാക്കിക്കൊടുത്ത
അത്തതിട്ടയില്‍
ചാണകം വടിച്ചെടുക്കുമ്പോള്‍
അവളുടെ പുഞ്ചിരിക്കപ്പുറം
പുഴുപ്പല്ലുകള്‍
എന്നെപരിഹസിക്കാറുണ്ട്

പിന്നെപ്പോഴാണെന്നറിയില്ല
അവളുടെ കുപ്പിവളകള്‍
ഊഞ്ഞാല്‍ത്തറയില്‍
ഉടഞ്ഞുവീണത്

ഒരു നിമിഷം നില്‍ക്കാന്‍
സമയമില്ലാതെ കറങ്ങുന്ന
ഘടികാര സൂചിപോലെ
സമയപാതയില്‍
ഞാനും

തിരിച്ചെത്തുമ്പോഴേക്കും
കൈയ്യെത്താ അകലത്തില്‍
അവള്‍ പോയിക്കഴിഞ്ഞിരുന്നു

നിശബ്ദതയുടെ
നിമിഷഗോപുരങ്ങള്‍
എനിക്കു സമ്മാനിച്ച
ഓര്‍മകളില്‍

ഒരു കളിക്കൂട്ടുകാരിയും
കുറേ സ്വപ്നങ്ങളും
നിറമങ്ങിയ കാഴ്ചകളായി
വിണ്ടുകീറിയ പാടങ്ങളില്‍
ഒരു മഴത്തുള്ളിക്കായി
കാത്തിരിക്കുന്നു

ഇനിയൊരു മഴ
അതെന്‍റെ മനസ്സിലേക്ക്
ഒരരുവിയായി
ഒഴുകിയെത്തുമോ?

അത്തക്കളത്തിലേക്ക്
തുമ്പയും തെച്ചിയും
തൊട്ടാവാടിയും തേടിയൊരുയാത്ര

ഒതുക്കുകല്ലുകള്‍ ചവിട്ടി
ഉമ്മറവാതിലില്‍
മകന്‍റെ കൈപിടിച്ചെത്തുമ്പോള്‍
അവള്‍ ചിരിക്കുന്നുണ്ടായിരുന്നു

മിന്നുന്ന പ്രകാശത്തില്‍
ചില്ലുകൂടിനകത്ത്

മയക്കത്തില്‍ നിന്ന്

വിയര്‍പ്പിന്‍കണങ്ങള്‍
എന്‍റെ നെറ്റിമേല്‍പതിപ്പിച്ച
ബാഷ്പമണികള്‍

നിലാവിന്‍റെ
ചെറുനിഴല്‍ സ്പര്‍ശത്തില്‍
പറന്നെത്തിയ
മഞ്ഞുകണംപോലെ

ഇതൊരോര്‍മ്മപെടുത്തലാവാം
നിന്നിലേക്കുള്ള ദൂരം
വളരെ അകലയല്ലാന്നുള്ള
ഓര്‍മപ്പെടുത്തല്‍

കാവല്‍ നില്‍ക്കുന്ന
മിടിപ്പിന്‍റെ യന്ത്രങ്ങള്‍

പ്രാണനൊരു മറുപ്രാണന്‍തന്ന്
പ്രാണധമനി

വളപ്പൊട്ടുപോലെ
മനസ്സിലേക്ക് കടന്നുവരുന്ന
ഓര്‍മകളിലേക്ക് മിഴിതാഴ്തി
കുറേ നിമിഷങ്ങള്‍

പാടവരമ്പത്തെ
പ്ലാവിലവണ്ടിയിലേക്കൊരൂളിയിടല്‍

മടയിലെവിടെയോ
ഒളിഞ്ഞിരിക്കുന്ന
ഞണ്ടിനെ ഓണപ്പുല്ലില്‍
കുടിക്കിയെടുക്കുന്ന കുസൃതി

കൈയ്യിലെടുത്ത് കാലില്‍
ഈര്‍ക്കില്‍ കുരുക്ക്
മുറുക്കുമ്പോള്‍
കൊറുംകാലുകൊണ്ടുള്ള
അവന്‍റെ കടിയില്‍
വേദനിച്ച ബാല്യം

ആ വേദന
എന്‍റെ ഹൃദയത്തിലേക്ക്
അരിച്ചിറങ്ങുന്നു

ചുണ്ടുകളില്‍
മരണത്തിന്‍റെ
തണുത്ത വിരല്‍പ്പാടുകള്‍

ഹൃദയത്തില്‍ നിന്നൊരു വെളിച്ചം
കണ്ണിലൂടെ പുറത്തേക്ക്

അതറിഞ്ഞാവണം
ആ യന്ത്രവും
നിര്‍ത്താതെ കരഞ്ഞത്

Sunday, 1 September 2013

അവസാനമൊഴി

കുടുക്ക്
അതിന്‍റെ വായ്
എനിക്കൊരു
കണ്ഠാഭരണം

ആരാച്ചാര്‍
മുഖത്തണിയിച്ച
കറുത്തതുണി
തടവറയില്‍നിന്ന്
തൂക്കുമരത്തിനടുത്തേക്കുള്ളദൂരം
ഇരുട്ടില്‍ ലയിപ്പിച്ചു

ഞാനവരെ
കൊന്നതെന്തിനാണെന്ന്
ഇതുവരേയും ആരോടും
പറഞ്ഞിരുന്നില്ല

ആ അവസാനമൊഴി
ഇന്നവസാനിക്കും
ഞാനൊരു ദോഷവും
ചെയ്യാത്ത അയാള്‍
എന്നെ തൂക്കിലേറ്റും

കൊല്ലുമ്പോള്‍
മരണവെറിയായിരുന്നു

പലയിടത്തായി
ഒളിച്ചിരുന്ന്
പ്രാണനപഹരിക്കുമ്പോള്‍
ഞാന്‍കേട്ടത്
ഒരു ശബ്ദംമാത്രം

പ്രണയത്തിന്‍റെ
പൂമൊട്ടായി അവളെന്നെ
എല്പിച്ചുപോയ
ചോരക്കുഞ്ഞിന്‍റെ
പാല്‍മണക്കാത്ത
രോദനം

പതിനാലുവര്‍ഷം
നെഞ്ചോടുചേര്‍ത്ത മകളുടെ
അവസാനശ്വാസത്തിന്‍റെ
തുടിപ്പ്

അവളുടെ ശരീരത്തോടൊപ്പം
വിറങ്ങലിച്ച മനസ്സ്
കണ്ടെത്തുകയായിരുന്നു

ലഹരിയുടെ ദുരയില്‍
പിഞ്ചുബാല്യം വലിച്ചുകീറപ്പെടുന്ന
കൈയ്യുകളെ

മനസ്സുപതറാതെ
കൊന്നുതീര്‍ക്കുമ്പോള്‍
ഞാനറിയുകയായിരുന്നു
ചോരയുടെ മണം

ഈ മൊഴി
പറയാതെ പറഞ്ഞതാണ്
എന്‍റെ മനസാക്ഷ്യയോട്

എനിക്കു സ്വന്തമായി
ഇപ്പോഴവശേഷിക്കുന്നത്
അവന്‍മാത്രം

കുടുക്കെടുത്ത
ശരീരം താഴെ
അരാലും ഏറ്റടുക്കപ്പെടാതെ
അനാഥമാകുമ്പോള്‍
ഒപ്പിടേണ്ടത്
അവന്‍മാത്രമാണല്ലോ?