Wednesday, 22 January 2014

ഹൃദയത്തിനൊപ്പം

മധുരമായ്‍വീശുമീ കാറ്റിന്റെ പ്രണയത്തില്‍
ഞാനെന്റെ തേങ്ങല്‍ മറച്ചുവയ്ക്കാം
കണ്ണിമച്ചോലയില്‍ തങ്ങുമീയരുവിയില്‍
ഞാനെന്റെ നോവു പകുത്തുവയ്ക്കാം

ഹൃദയമേ നീ നിന്റെ വഴികളില്‍ക്കാണുമീ
സമരങ്ങളെന്തിനാണെന്നുചൊല്ലൂ
സിരകളില്‍ നോവിന്റെ പടലം പറിച്ചുനീ
ജീവിതവഴിയില്‍ മരിക്കയാണോ?

ഹൃദയപ്പകുതിയില്‍ ഞാന്‍ചേര്‍ത്തപ്രണയമീ
മനസ്സിന്നിടനാഴിപിന്നിടുമ്പോള്‍
വിധിയെന്നസൗമ്യപ്രഭാവനീചിന്തയില്‍
ശ്രുതിമീട്ടിമെല്ലെ ത്തുടിക്കണുണ്ടോ

ഓര്‍മതന്‍ചെപ്പിലെ കൈപിടിച്ചുണ്ടിലായ്
ഞാനെന്റെ ചുംബനം ചേര്‍ത്തുവയ്ക്കാം
ഹൃദയമേ നീനിന്റെ രക്തപ്രവാഹത്തില്‍
എന്റെയീ സ്വപ്നങ്ങള്‍കൂട്ടിവയ്ക്കൂ

മഞ്ചലില്‍പ്പേറുമീ പൂക്കള്‍ക്കുനടുവിലായ്
ഞാനെന്റെ ഹൃദയം പറിച്ചുവയ്ക്കേ
കനല്‍വഴിക്കാട്ടിലെ നാളമായെരിയുവാന്‍
ഞാനെന്റെ പ്രണയവും ചേര്‍ത്തുവയ്ക്കാം

ആകാശമേടയില്‍ തങ്ങുമാമേഘത്തില്‍
നീയാ പ്രണയത്തെ ചേര്‍ത്തുവച്ചാല്‍
കുളിര്‍മഴപെയ്യുമാ സന്ധ്യയിലവളെന്റെ
പ്രണയക്കുളിര്‍മഴചൂടിനില്‍ക്കും

മധുരമായ്‍വീശുമീ കാറ്റിന്റെ പ്രണയത്തില്‍
ഞാനെന്റെ തേങ്ങല്‍ മറച്ചുവയ്ക്കാം
കണ്ണിമച്ചോലയില്‍ തങ്ങുമീയരുവിയില്‍
ഞാനെന്റെ നോവു പകുത്തുവയ്ക്കാം

നോവ്

കനല്‍ക്കാറ്റു പതിഞ്ഞതീരമേ വിശ്രമിക്ക നീ
മഴക്കാറു വാനിലായ് വന്നണഞ്ഞീടുവാന്‍
വരണ്ടചുണ്ടുകള്‍ അമര്‍ത്തിക്കടിച്ചുനിന്‍
വിരഹവേദനയുള്ളില്‍ കടിച്ചമര്‍ത്തീടുക

മുളച്ചയീരില കടുത്തവേരിനാല്‍ നിന്റെ
പുറത്തെപാളിയെ തുളച്ചുതാഴ്‍ന്നീടുമ്പോള്‍
പ്രണയനോവുകള്‍ തകര്‍ത്തമേനിതന്‍
രുധിരബിന്ദുക്കള്‍ അടര്‍ന്നുപോകുമോ

ഗര്‍ഭനാളിയില്‍ പൂത്ത ഹൃദയരേണുക്കള്‍
ചെറിയസ്പന്ദനം നിന്നില്‍ വിടര്‍ത്തിനില്‍ക്കവേ
മനസ്സിനുള്ളിലായ് കടുത്തപാളികള്‍ മെല്ലെ
ഉടച്ചുവാര്‍ക്കുവാന്‍ വെമ്പും ഹൃദയനോവുകള്‍

ഭ്രാന്തി

കണ്ണില്‍ ഭയത്തിന്‍ നിഴലുകള്‍ മീട്ടിയ
നീറും മനസ്സിന്റെ സങ്കടം കണ്ടുഞാന്‍
നോവുകള്‍ മാറാല കെട്ടിയ മുറിയിലായ്
അമ്മ വിതുമ്പിക്കരഞ്ഞതു കേട്ടുഞാന്‍

കണ്ണില്‍ കരടു പതിഞ്ഞതായ് ഭാവിച്ചു
കണ്ണിമ ചിമ്മിത്തുടച്ചു കളഞ്ഞുഞാന്‍
പിന്നിലെ കാതങ്ങള്‍ ജീവിതക്കോണുകള്‍
ചുമ്മാചികഞ്ഞുഞാന്‍ ഓര്‍ത്തുനിന്നീടവേ

ഭ്രാന്തിയാണായമ്മയെന്നു മൊഴിയുന്ന
കുഞ്ഞുങ്ങള്‍ ഗ്രാമത്തിലേറെയാണെങ്കിലും
കതകിന്‍ വിടവിലൂടവളോടുകൊഞ്ചുന്ന
ബാല്യങ്ങളേറെയാണന്നതും കൗതുകം

അമ്മമൊഴിയിലെ താരാട്ടിനീണങ്ങള്‍
ഗ്രാമത്തിന്‍ പൂഞ്ചാല മെല്ലെയൊഴുക്കവേ
മാറത്തൊതുക്കിയ തലപോയ പാവയെ
ചുമ്പിച്ചുറക്കുന്ന കോലത്തെക്കണ്ടുഞാന്‍

നോവും ഹൃദയത്തില്‍ ഞാനെന്റെയമ്മയെ
ഒന്നുതലോടി മടങ്ങിയെത്തീടവേ
ശകാരത്തിലെത്തുമൊരു കുഞ്ഞുമനസ്സിനെ
മുന്നിലായ് കണ്ടുഞാന്‍ ആയമ്മ തന്നിലും

പ്രാണന്‍ പിടയ്ക്കുമാ ചെയ്തികള്‍ കാണുമ്പോള്‍
ഞാനുമവരുടെ കുഞ്ഞായ് പിറക്കുന്നു
ചുറ്റിലും കാണുമാ മായപ്രപഞ്ചത്തില്‍
ഞാനുമീയമ്മയെ മാറോടണയ്ക്കുന്നു

Friday, 17 January 2014

ഉറവ

മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ
ഇന്നലെസന്ധ്യയില്‍ നീതീര്‍ത്ത മേഘമീ
പുഴയും കവര്‍ന്നങ്ങു ചോര്‍ന്നുപോയോ

മഴവില്ലുപോലെയെന്‍ അഴകുള്ള സ്വപ്നവും
ഉതിരുന്ന കണ്ണീരാല്‍ മായ്ച്ചിടുന്നോ?
ഹൃദയത്തില്‍ നോവുമീ മിന്നല്‍പിണരുകള്‍
സുഖമുള്ള പ്രണയത്തിന്‍ മധുരമാണോ?

ഇറ്റിറ്റുവീണൊരാ നീര്‍മണിമുത്തുകള്‍
സ്നേഹപെരുമ്പറകൊട്ടിടുമ്പോള്‍
നീര്‍വഴിച്ചാലിലായ് ഞാന്‍ തീര്‍ത്ത കുമിളയീ
നീര്‍ച്ചുഴിയ്ക്കുള്ളിലായ് മാഞ്ഞിടുന്നു

പുളകം വിടര്‍ത്തുമാ കുളിര്‍മഴകൈകളെന്‍
കുളിരാര്‍ന്ന ദേഹത്തെ പുല്‍കിനില്‍ക്കേ
പാടം കരിഞ്ഞവിശപ്പിന്റെ നേര്‍വഴി
ഉള്ളിലെ അഗ്നിയായ് കത്തിനിന്നു

ഉറവകള്‍തീര്‍ത്തഹൃദയത്തുടിപ്പുകള്‍
വേരറ്റശാഖികള്‍ക്കെന്തിനാണോ
അമൃ‍തം പകര്‍ന്നോരാ ഗര്‍ഭ ഞരമ്പുകള്‍
തേടേണ്ടതില്ലയാ പാനപാത്രം

പണത്തിനുറവകള്‍ തേടുമീയാത്രയില്‍
ജലത്തിന്നുറവ മറഞ്ഞുപോയോ
മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ

ഒരു വാക്ക്

മനസ്സില്‍ കടംകൊണ്ട കവിതചൊല്ലാന്‍
മൊഴികള്‍ തിരഞ്ഞെന്റെ മൗനമെത്തി
അലകള്‍തുഴഞ്ഞുഞാന്‍ നാവെടുക്കേ
വന്നില്ല ധ്വനികളാ പിന്‍വിളിക്കായ്

നാവുകുഴഞ്ഞെന്റെ കണ്ണിരുണ്ടു
ശ്വാസഗതിനീണ്ട പ്രാണശബ്ദം
നോവുകള്‍ താണ്ടുമാ ഹൃത്തുടുപ്പില്‍
നാവിന്‍ കുഴല്‍വിളി ചേര്‍ന്നതില്ല

ഇനിയെന്റെ മഞ്ചമൊരുക്കിടുക
പായട്ടെ ഞാനെന്റെ കനലിനുള്ളില്‍
കത്തുന്ന തീയിലൊരു മാംസരൂപം
പ്രളയംകടന്നൊരാ ജന്മരൂപം

പറയേണ്ടവാക്കീ മനസ്സിലെത്തേ
പറയുവാനിന്നിനി നാവുമില്ല
ജന്മങ്ങള്‍പേറുന്നകോലമെല്ലാം
നാവുകുഴയുന്ന ജന്മമത്രേ

ചങ്ങലകോര്‍ത്തൊരീ നാവിനുള്ളില്‍
ബന്ധങ്ങള്‍തീര്‍ത്ത കനത്തപൂട്ട്
ഇല്ലതുറക്കില്ല ഞാനിതൊന്നും
സുഖത്തിന്‍ മരിപ്പെനിക്കിഷ്ടമല്ല

Sunday, 12 January 2014

മഴയോട്

കരിങ്കാറുകൊള്ളും മനസ്സിലേക്കിത്തിരി
കുളിരുള്ള ചാറ്റലായെത്തിടുമോ?
‍കരിവളകിലുങ്ങുമാ മഴനൂലിന്‍ പന്തലില്‍
കുളിരുള്ളസ്വപ്നംഞാന്‍ കണ്ടിടട്ടേ

പ്രണയംപകുത്തുനീ മഴവില്ലുമെനയുമ്പോള്‍
ആടുംമനസ്സൊരുമൈലുപോലെ
നീതന്ന ചുംബനം കണ്ണീര്‍കടന്നെന്റെ
സിരകളില്‍പ്രാണനുതിര്‍ത്തുവിട്ട

ഭ്രൂണത്തില്‍ ഞാന്‍കൊണ്ട ബീജങ്ങളൊക്കെയും
കൂനിപ്പിടച്ചുജനിച്ചിടുന്നു
ദൂരയാകുന്നിന്‍നെറുകയില്‍മൊട്ടിട്ട
കിരണങ്ങളവയിലേക്കുറ്റുനോക്കും

ആവെളിച്ചത്തിന്റെ കൈകളില്‍തൂങ്ങിയ-
ങ്ങാകാശക്കോട്ടയില്‍ നിന്നെത്തേടും
നീചുരത്തുന്നൊരാ നീര്‍മണിമുത്തുകള്‍
പാല്‍മധുവായവര്‍ ഉണ്ടുതീര്‍ക്കും


എന്നിലുറയും നിന്‍ അഴലിന്റെ രേതസ്സ്
ഉറവായായ് എന്നും ഞാന്‍ കാത്തുവയ്ക്കും

വരള്‍ച

നുകപ്പാടുപഴുത്തനോവിനാല്‍ ചുണ്ടുകേഴുന്നു
പ്രാണനൊഴുക്കുക നീയീ കരിഞ്ഞ ദേഹത്തിലായ്
നീര്‍വഴിച്ചാലുകള്‍ വറ്റിവരണ്ടതില്‍
പൊള്ളുംവിപത്തിന്റെ കൃമികള്‍പരക്കുന്നു

വറ്ററിയാതെ വായടച്ചകന്ന ‍പത്തായവും
തൊണ്ടവറ്റിക്കരിഞ്ഞു വിശന്നു കേണുപോകുന്നു
നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

ചേറ്റുമണംമാറാക്കലപ്പയും നേര്‍ത്തകുയില്‍നാദവും
പുലര്‍വെട്ടമുണ്ടു തുടുത്തൊരാമഞ്ഞിന്‍ മരങ്ങളും
വിഴുങ്ങിപാത്തുപതുങ്ങിയാ ദുരമുടിക്കുന്നു സര്‍വ്വതും
നാവുകുഴയുന്നു, ഫണം മടക്കുനീ വ്രണിതവേനലേ

ആഴിമടങ്ങുന്നു പിന്നിലേക്കല്ലതിന്‍ ശ്വാസമെടുക്കട്ടേ, മുന്നിലേക്കൊന്നാഞ്ഞുപതിക്കുവാന്‍
തകര്‍ക്കുന്നുകോട്ടകള്‍ കെട്ടിയമിനാരങ്ങള്‍
പ്രാണനുരുക്കിപ്രതിഷ്ഠിച്ച കുഞ്ഞുനോവുകള്‍
മാഞ്ഞുപോകുന്നൂ ഉടമയും പ്രതിമയും
ജാതിക്കൊടുമ്പിരിക്കൂട്ടിയുരുക്കുമാ ശിലോലിഖിതങ്ങളും.

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു
ഒഴുകുന്നുകനലിലേക്കിനിയെത്രനിഴലുകള്‍
പാദംവെടിഞ്ഞവര്‍ ആത്മബലിവറ്റുകള്‍

നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു