Monday 27 July 2015

ചുവരെഴുത്ത്

എന്‍റെ ഹൃദയതാളുരുകുമൊരു ചുവരെഴുത്ത്
ഉള്ളിലഴലുമായെരിയുന്ന നോവെഴുത്ത്
ജ്ഞാനക്കടല്‍ക്കരക്കാറ്റിലൊരു മേഘമായ്
പായുന്നു ഞാനിതാ ദേഹിയായി
പലമഴകള്‍ പെയ്തു തണുത്തൊരാ നീരാഴി
പേറുന്നു കണ്ണുനീരരുവിയായി
കാലങ്ങളും കാമബന്ധങ്ങളുംകൊണ്ടു
വീണ്ടുമീ പാലാഴി പാല്‍നുരയ്ക്കേ
തീരത്തിലെ ശുഷ്കശാഖിയാം പൂമരം
ഉടല്‍വെടിഞ്ഞെവിടെയോ നിദ്രപൂകുന്നു
ഇനിചപലതാളമായ് ചാറലൊഴിയുമ്പോള്‍
കനവിലൊരു തീരമായ് ഞാനിരിക്കുന്നു
തിരകളുണ്ടവിടെയും കാര്‍ന്നു തിന്നുന്നു
ഉടലെന്ന ബന്ധന കരയഴിക്കുന്നു
ചുളിവുകള്‍ ഓര്‍മ്മതന്‍ ചുഴിയിലെ സിരകളില്‍
പടരുന്നു സന്ധ്യയൊരു കൂരിരുള്‍ മാതിരി
ചിരിയുമായ് വീണ്ടുമീ തിരകള്‍ പൂകുന്നു
കാലടികള്‍ മായ്ക്കുവാന്‍ മണല്‍ പരക്കുന്നു
ചുവരുണ്ട് പിന്നെയും ചിലവരി ചമച്ചെന്‍റെ
കനലറ്റ കരിവര ബിംബമാക്കുന്നു
ഇരുള്‍മൂടി കണ്‍പോള കട്ടെടുക്കാതെ
ഞാനുമൊരു ചാറലായ് വന്നുപോകുന്നു

No comments:

Post a Comment