Monday 18 May 2015

വിശ്വാസി


കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു
വേരു മെടഞ്ഞിട്ട പടികളും താണ്ടി
ഞാനും മഴകൊണ്ടൊരാല്‍ത്തറകെട്ടി
നാലു ശിലചേര്‍ത്ത വേദമുരുക്കി
നാവു പിഴുതൊരു ലിംഗമുണ്ടാക്കി
നാവുപിഴയാതെ മന്ത്രമൊന്നോതാന്‍
നാനാര്‍ത്ഥമുള്ളൊരു പേരുമുണ്ടാക്കി
കേട്ടവര്‍ കണ്ടവര്‍ കാണിക്കവച്ചു
ഞാനെന്ന കര്‍മ്മിയോ നാഥനുമായി
ആത്മപ്രകാശം ലഭിക്കേണ്ട മാളോര്‍
തറ്റുടുത്തെപ്പൊഴും പിന്നാലെ കൂടി
കൂട്ടം മുഴുത്തപ്പോള്‍ പിണിയാളര്‍കാട്ടും
കോട്ടയ്ക്കകത്തു ഞാന്‍ വിഗ്രഹമായി
കൂട്ടംപിരിഞ്ഞവര്‍ കോട്ടംകൂടാതെ
നോട്ടംകൊടുക്കാന്‍ ദക്ഷിണ വാങ്ങി
കൂട്ടിലടച്ചൊരു ഭ്രാന്തന്‍ കണക്കെ
കുമ്പിട്ട കൈകള്‍ക്കു ഭസ്മംവിതറി
കൃഷണശിലയുമാ ആല്‍മരക്കൊമ്പും
സ്വര്‍ണ്ണംപൊതിഞ്ഞൊരു കൂടാരമായി
ആല്‍ത്തറചുറ്റിലായ് കൂടിക്കിടന്ന
കാനനമൊക്കെയും കൊട്ടാരമായി
രാജ്യംഭരിപ്പവര്‍ കാണാനായെത്തി
ആണ്ടുത്സവത്തിന്നു രാജാവുമായി
എന്‍റെ പടയ്ക്കൊരു മതവുമുണ്ടായി
നിറമുള്ള കൊടിയിലെന്‍ തലയുമുണ്ടായി
മദംവിട്ട മാളോരു തമ്മിലടിച്ചു
കൈകാലുകെട്ടിയ ദൈവം ചിരിച്ചു.
കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു

സാലഭംഞ്ജിക

നൂറുതേച്ച വെറ്റിലയാല്‍
നീ മുറുക്കിത്തുപ്പുകില്‍
പ്രണയതാള ശ്രുതികളെന്‍റെ
നെഞ്ചുടച്ചു മാഞ്ഞിടും
തണ്ടുടച്ചു തകര്‍ന്ന കല്ലില്‍
മാറുകൊത്തി നീയൊരുക്കേ
കുളിരുകൊണ്ടായുളിമുനയില്‍
സാലഭംഞ്ജിക ണാന്‍ ജനിക്കും
കാമ ദേവ കടാക്ഷമുള്ളോരു
അംഗമോടെ രചിക്കുകില്‍
നാദ താള സ്വരങ്ങള്‍പാടി
ദേവനര്‍ത്തകി ഞാനുണരും
അമ്പലത്തിന്‍ ചുറ്റളയില്‍
ലാസ്യമോടെ നടിച്ചിടും
തണുലുപാകും ഗോപുരത്തെ
ശിരസ്സിലേറ്റി നമിച്ചിടും
തുണിയുരിഞ്ഞ നാഭി, യോനി
നീ വരച്ച കൗതുകം
മണിയറില്‍ പോയ മാന-
ത്തുടികളെന്‍റെ മൗനവും
എള്ളരച്ച എണ്ണചേര്‍ത്തു
നീ മിനുക്കിയ മാറിടം
കനലെരിഞ്ഞു കനവുടഞ്ഞു
തേങ്ങിടുന്നൊരു പൂമുഖം
ഉളിമുനകള്‍ കോറിടുന്ന
ശിലകളെന്‍റെ നെഞ്ചകം
ഉടലുമാത്രം കണ്ടടുത്ത
നിന്‍റെ പ്രേമ ശയ്യകള്‍
നീ പറഞ്ഞ മന്ത്രമെന്‍റെ
കാതുടച്ചു പോകവെ
നീ സ്ഖലിച്ച രേതസ്സെന്‍റെ
നോവുപാത്രമായിടും
എന്നുമീ കടയ്ക്കലെന്‍റെ
കണ്ണു നീരുപെയ്യുവാന്‍
നീ പടുത്ത കോവിലില്‍
കാവലാളു ഞാനിതാ.

Saturday 16 May 2015

ഉടല്‍

സ്വപ്നങ്ങള്‍പെയ്ത പെരുമഴച്ചാലുകള്‍
പൊട്ടിയൊലിച്ചെന്‍റെ കണ്ണിണക്കോണിലായ്
നരകൊണ്ടുതുന്നി പിടിപ്പിച്ച താടിയില്‍
ചിന്നിച്ചിതറുമെന്‍ സങ്കടമുത്തുകള്‍
എത്രതിരികളാല്‍ കത്തിച്ചതാണെന്‍റെ
മോഹത്തിന്‍ കല്‍വിളക്കീയിടനാഴിയില്‍
എത്രകത്തിച്ചിട്ടും കത്തിനില്‍ക്കുന്നില്ല
കെട്ടുപോകുന്നെന്‍റെ പ്രാണന്‍റെ ചിന്തുകള്‍
കുന്നിക്കുരുകൊണ്ടു പല്ലാങ്കുഴികളില്‍
എണ്ണംതികച്ചെന്‍റെ ബാല്യം ചിരിക്കവെ
മൂളുന്നൊരീണമായെന്‍കാതിലെത്തുമാ
കൊഞ്ചുംകൊലുസ്സെന്‍റെ പ്രാണനായ്ത്തീരുമോ
ഉള്‍ക്കണ്ണുതേടുമാ ബാല്യ നിനവുകള്‍
രാവില്‍ മരങ്ങള്‍ വരയ്ക്കും നിഴലുകള്‍
അഴലിന്നഗാധത തേടുന്ന സന്ധ്യയായ്
പൊട്ടുകുത്തുന്നെന്‍റെ രക്ത ഞരമ്പുകള്‍
ജീവിതപുസ്തക താളുപറിച്ചൊരു
കളിവഞ്ചി തീര്‍ക്കട്ടെ ഈ മഴച്ചാറ്റലില്‍
പാറ്റകള്‍ പാറും മഴച്ചില്ലുകോട്ടയില്‍
തെന്നിയകലട്ടെ ഈചെറുവഞ്ചിയും
മഷിപടരും കടലാസുതോണിയില്‍
ഞാനെന്‍റെ പ്രാണനൊളിച്ചുവച്ചീടവെ
കുഞ്ഞുതിരകളില്‍ പ്രളയമായ് വന്നെന്‍റെ
വഞ്ചി കവരുന്നു കാലത്തിന്‍ കൈവിരല്‍
അസ്തികള്‍ തീര്‍ത്തൊരീ ക്ഷേത്രത്തിനുള്ളിലെ
ഞാനെന്ന സത്യം തിരിച്ചറിഞ്ഞീടുമ്പോള്‍
ഇല്ലില്ല കോട്ടകള്‍ ഒന്നൊളിച്ചീടുവാന്‍
ബാല്യമൊളിപ്പിച്ച താഴ്വരയൊന്നിലും.

പീലികള്‍ നഷ്ടപ്പെട്ടത് ഓര്‍മ്മകള്‍ക്കല്ല

പീലികള്‍ നഷ്ടപ്പെട്ടത്
എന്‍റെ കണ്‍പോളകള്‍ക്കാണ്
ഓര്‍മ്മകള്‍ക്കല്ല
മണ്ണ് ആദ്യം ചുവന്നതും 
പിന്നെ കുങ്കുമമായി കട്ടപിടിച്ചതും
കറുത്ത ചാമ്പലിലിഴചേര്‍ന്ന്
ഒരുമഴയൊഴുക്കില്‍ ഒലിച്ചുപോയതും
എന്‍റെ ഹൃദയത്തില്‍ നിന്നല്ല
കാലം മറന്നുപോകുമ്പോഴും
ഒരിടിമുഴക്കംപോലെ
ഞെട്ടിവിറയ്ക്കുന്നുണ്ടെന്‍റെ ഹൃദയം
കലാപത്തിലെ തോക്കിന്‍കുഴലുകള്‍
വെടിപ്പുകയൂതി കടന്നുവരാറുണ്ട്
ഞാനറിയാതെന്‍റെ സ്വപ്നത്തില്‍
മാംസത്തിലെ തീയുരുക്കത്തില്‍
പടര്‍ന്നുപൊന്തുന്ന പുക
മറയ്ക്കുന്നുണ്ടെന്‍റെ കാഴ്ചകളെ
ആകാശവും ഭൂമിയും മറന്നു പോയ
നോവുകളെ ഋതുക്കള്‍
പെയ്തുമറയ്ക്കുന്നുണ്ടെങ്കിലും
ചില്ലുടഞ്ഞ കണ്ണടകളില്‍
ഞാന്‍ തേടുന്നുണ്ട് ചില പകലുകളെ

സ്നേഹമറുമൊഴി നീ കുറിക്കുക

പ്രണയമേ നീയാ പഴയ കടലാസിലെ
മഷിപടര്‍ന്നൊരാ മധുര നോവാകുമോ?
ഉടലിലുരുമുമൊരു ചെറിയകാറ്റായീ-
മനസ്സിലുരുകുമൊരു വ്യഥയെ മാറ്റീടുമോ? 
എന്‍ സിരകളറിയുമാ പുളകഞൊറികളില്‍
പടര്‍ന്നുമറയുമൊരു വിരഹനോവാകുമോ?
കണ്ണിണയിലിടയുമൊരു മദനശരമൊടു
മനസ്സുതൊട്ടു നീയെന്നിലുറഞ്ഞാടുമോ?
ആരമുലകളിനമ്പുകൊണ്ടുമനമിണ്ടല്‍പൂണ്ടു
ഞാനിന്നീവരികള്‍ കുറിക്കവേ
സ്നേഹമറുമൊഴി നീ കുറിക്കുക
എന്‍റെ ജീവനാം പ്രണയമേ..

സ്നേഹച്ചിറക്

ചിറകറ്റുപോയൊരു ശലഭമേ നീയെന്‍റെ
വഴിയിലൊരു മോഹമായ് ചാഞ്ഞുറങ്ങേ
സ്നേഹത്തിന്‍ തൂവലില്‍ തുന്നിച്ചൊരീ-
ച്ചിറകുചേര്‍ക്കട്ടെ ഞാന്‍ നിന്‍റെ നോവുടലില്‍
പീലികളില്ലതില്‍ ചന്തത്തിനായൊരു
മേഘം വരുമ്പോള്‍ വിടര്‍ത്തിവയ്ക്കാന്‍
നോവിന്‍റെ തേനുണ്ണാന്‍ നീവരൂ പൂക്കളില്‍
ഞാന്‍ നിന്‍റെ സ്വപ്നത്തിന്‍ വാടിയാകാം
സ്നേഹത്തില്‍ ദൂതുമായ് ആകാശത്താഴ്വര
മഴമേഘ നോവുകള്‍ ചേര്‍ത്തുവയ്ക്കേ
വിങ്ങും മനസ്സിന്‍റെ സങ്കടച്ചാറ്റലായ്
വീണ്ടുമാ മഴയൊന്നു പെയ്തുതോരും

ഉള്‍മയക്കങ്ങള്‍

തേന്‍വരിക്ക തൂമണമായ് കാറ്റുവന്നപ്പോള്‍
നിന്‍റെ ചുണ്ടിന്‍ തേന്‍മധുരം കനവിലൂറുന്നു
പ്രണയനൂലാല്‍ നീ കൊരുത്തീ മഞ്ഞുനീര്‍ത്തുള്ളി
മധുപകര്‍ന്നെന്‍ ഹൃദയചാലില്‍ സ്നേഹ നീര്‍ത്തുള്ളി
ഒഴുകിവന്ന പുഴയിലെന്‍റെ കുഞ്ഞു ചങ്ങാടം
തുഴമറന്നീയൊഴുക്കിനൊപ്പം എങ്ങുചേരുന്നു
നാവുറങ്ങും മൗനരാഗം മീട്ടും സംഗീതം
നീ നടന്ന വഴികള്‍താണ്ടിയെങ്ങു പോകുന്നു
നിന്‍റെ ചേല ചുംബനത്താല്‍ ഈ മലര്‍ച്ചെണ്ടും
കണ്ണുകൂമ്പി ഉള്ളകത്തിന്‍ കുളിരു ചൂടുന്നു
നീയറിയാ നിന്‍റെയുള്ളം ചേര്‍ത്തെടുക്കുമ്പോള്‍
കനവിലേറി നീ ശയിക്കും എന്‍റെ തല്പത്തില്‍
കണ്ണുപൂട്ടും ചുംബനത്തിന്‍ ഇന്ദ്രജാലത്താല്‍
കൊണ്ടുപോകാം നിന്നെ ഞാനാ പൂമടിത്തട്ടില്‍
ചായുറങ്ങൂ എന്‍റെ പെണ്ണേ ഹൃദയമേലാപ്പില്‍
തുടിതുടിക്കും ഹൃദയതാളം ചേര്‍ത്തുവച്ചോട്ടെ
നിന്‍റെ ചുണ്ടിന്‍ കൊഞ്ചല്‍ തീര്‍ക്കും തൂമധുവുണ്ണാന്‍
ഒന്നു പാടൂ ഈ വരികള്‍ എന്‍റെ മൗനത്തില്‍
ഇതള്‍വിടര്‍ന്നു തേന്‍ചുരത്തും ഈ മലര്‍ത്തുണ്ടില്‍
തേന്‍നുകര്‍ന്ന് ശലഭമായി ഞാന്‍ പറന്നോട്ടെ
നീ മയങ്ങൂ പ്രണയനൂലാ തേന്‍ കിനിക്കുമ്പോള്‍
എന്‍റെ ചൂരാല്‍ കുളിരുകോരും ചെമ്പകത്തുണ്ടേ
നീ തൊടുക്കൂ ഹൃദയബാണ ചെമ്പുതാളങ്ങള്‍
നിന്‍റെ ശ്വാസ തുടിയില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ.

പ്രിയദേ നിനക്കായ്

ഒരു നാളുമിന്നിനി പിരിയുവാനില്ല നിന്‍
ഹൃദയത്തിലേക്കു ഞാന്‍ ചേര്‍ന്നിടട്ടെ
അഴലുകള്‍ മാറുമീ പടിയിറമ്പില്‍ നിന്‍റെ
ചിതകൂട്ടി ഞാനും കരഞ്ഞിടട്ടെ
ഒരു കാറ്റുവന്നെന്‍റെ ചെവിയിലായ് മന്ത്രിക്കും
നീയെന്‍റെ ചാരെ വരുന്നുവെന്ന്
ഇടവിട്ടുപെയ്യുന്ന മഴയിലാ കളമൊഴി
കുളിരുമായ് കാതില്‍ പതിയുമെന്ന്
വില്ലിന്‍ നിറംചേര്‍ത്ത സ്വപ്നങ്ങളായിരം
കണ്ണീര്‍ മഴത്തുള്ളി ചാലുതീര്‍ക്കേ
കുംഭമുട‍ഞ്ഞിട്ടാ കാല്‍ക്കൊലൊരു നീര്‍മഴ
അറിയാതെ പെയ്തു ഞാന്‍ തോര്‍ന്നുപോയി
പൊഴിയുന്ന പൂവിലെ ശലഭമായിന്നു നീ
കനല്‍തൊട്ടു വാനില്‍ പറന്നു പൊന്തൂ
പിന്നാലെ വന്നൊരു കുട്ടിയെ പോലെ ഞാന്‍
നിന്നുടെ ചന്തം കവര്‍ന്നിടട്ടെ
പലവട്ടം വന്നെന്‍റെ ഹൃദയത്തിന്‍ തന്ത്രിയില്‍
നീ ചേര്‍ത്ത പ്രണയത്തിന്‍ മധുരനോവാല്‍
പാടട്ടെ ഞാനൊരു പ്രിയമുള്ള മധുഗാനം
മരണത്തില്‍ നിന്നെയുണര്‍ത്തിവയ്ക്കാന്‍

സ്വപ്നങ്ങൾ അവ്യക്തമാകുന്നു

സിരകളിൽ പടർന്നുകയറുന്ന
നനുത്ത സംഗീതം ചില നേരങ്ങളിൽ
തലച്ചോറിൽ നിന്ന്
അശുദ്ധ രക്തത്തെ തള്ളിമാറ്റുന്നു.
പ്രണയത്തിന്റെ താളക്രമങ്ങൾ
മറന്നുപോയ ഹൃദയത്തിന്
ഉൾക്കൊള്ളാവുന്നതിലും അപ്പുറമാണത്.
ഒറ്റവരികൾ എന്നെ നോക്കി പല്ലിളിക്കും മുൻപ്
താക്കോൽപഴുതിലൂടെ അളന്നെടുക്കാവുന്ന
ചില കാഴ്ചകൾ ഞാൻ കരുതി വച്ചോട്ടെ.
ഒരു തെച്ചി ചുവപ്പണിയുംമുൻപ്
ഒരു മുല്ല തളിർക്കും മുൻപ്
ഒരു മാരിവില്ല് വാനിൽ വിടരും മുൻപ്
ഞാനൊന്നുകൂടി മയങ്ങിക്കോട്ടെ
മഴ ഇനിയും പെയ്യാനുണ്ട്
ഋതുക്കൾ മാറാനുണ്ട്
ചില നക്ഷത്രങ്ങൾ തെളിയാനുമുണ്ട്.
സ്വപ്നങ്ങൾ അവ്യക്തമാകുന്നു
ഭൂമി ഉരുണ്ടുതന്നെയിരിക്കുന്നു.

തുമ്പയും പൂക്കണം

ഇനിയൊരു മഹാമേരു കടപുഴക്കണം
അതിലൊരു മഹാസൗധ കൊടിയുയര്‍ത്തണം
ഇടമുറിച്ചകലയൊരു പടയൊരുക്കണം
വിധികൊണ്ടു പുതിയൊരു കോട്ടയും തീര്‍ക്കണം
ചങ്ങലക്കണ്ണികള്‍ വിഭജിച്ച ഭൂമിയില്‍
ദാഹമറുക്കും മഴയൊന്നുപെയ്യേ
ചിലചപലമോഹങ്ങള്‍ വെടിയുന്ന പ്രണയത്തി-
നുടലുടലുപാകിയീ പാടമൊരുക്കണം
വില്ലില്‍ മഴത്തുള്ളി കൊള്ളാതെയെയ്യും
കതിരോന്‍റെ കണിവെയില്‍ പാടത്തുകൊള്ളേ
തുള്ളാതെ തുള്ളുന്ന തുമ്പിക്കൊരുമ്മ
ചുണ്ടാലെ നല്‍കാനായ് തുമ്പയും പൂക്കണം

പലവട്ടം ചോദിച്ചിട്ടും

പലവട്ടം ചോദിച്ചിട്ടും
ഒരുവട്ടംപോലും ഞാന്‍
അമ്മതന്‍ വിളിയൊന്നു കേട്ടതില്ല
ഒരു ദിനം വന്നവള്‍ക്കൊരുദാഹമേകാന്‍
എള്ളുകള്‍ പൂക്കുന്ന ചുടലയ്ക്കുമീതെ
എന്തിനീ വാക്കുകള്‍ എഴുതുന്നു ഞാനും
ഉണരുന്ന നേരത്തു പുണരാതയിയിങ്ങനെ

അമ്മ


കോലായിലിച്ചെറുവെട്ടത്തിലാ‍മൊഴി
കേള്‍ക്കുവാനായിന്നു ഞാനിരിപ്പൂ
സ്നേഹംതുളുമ്പുന്ന ചുണ്ടിണകൊണ്ടൊരു
ചുംബനത്തേനുണ്ണാന്‍ കാത്തിരിപ്പൂ
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ
പാലൂറും പൂന്നിലാ തൂകുന്ന ചന്ദ്രനെ
കാട്ടിയാ ചോറമ്മ തന്നിടുമ്പോള്‍
മിന്നിത്തിളങ്ങുന്നൊരായിരംപൂവുപോല്‍
താരങ്ങള്‍ ചിന്നിച്ചിതറി നില്‍ക്കും
പിച്ചനടക്കുമ്പോള്‍ കൊച്ചരിപ്പല്ലിനാല്‍
ചന്തത്തില്‍ ഞാനൊന്നു പുഞ്ചിരിക്കേ
എന്നെയെടുത്തിട്ടങ്ങമ്മാനമാടുന്നൊ-
രമ്മയെക്കാണുവാനനെന്തുചെയ്യും
പീലിത്തിരുമുടി കെട്ടിയ കണ്ണനെ
കുമ്പിട്ടുനില്‍ക്കുമ്പോഴമ്മചൊല്ലും
ചേലുള്ള കീര്‍ത്തന ശീലുകളിന്നിനി
കേള്‍ക്കുവാനായി ഞാനെന്തുചെയ്യും
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ

പ്രണയം


കരിമുകിലേയെൻറെ കളിയോടമൊന്നിനെ
നനയിച്ചിടല്ലേ നിൻ മിഴികളാലെ
ഒരു തേങ്ങലായൊരു വിരഹം നീ പെയ്യുമ്പോൾ
തണുവറിഞ്ഞീഭൂമി പ്രണയമാകും
കുളിരല കൈകളിൽ ചേർന്നൊരു മൃദുകാറ്റെൻ
മനസ്സിലായ് കുളിർമഴ പെയ്തിടുന്നു
ഹൃദയത്തിൽ പെയ്യുമാ പ്രണയത്തിൻ മധുഗാനം
ഒരുവേള നിൻശ്രുതിയായിരിക്കാം
നിന്നുള്ളം മെനയുമീ നൂൽമഴ പന്തലിൽ
നനയുവാനെന്നെന്നുമെൻറെ മോഹം
വേനലിൽ ചിറകറ്റു പോയ കിനാക്കളെ
കരിയില പുതനീക്കി കൂട്ടുവായോ
തരളിത മോഹത്തിൻ മധുര സ്മരണയായ്
ഒരുതുള്ളി മഞ്ഞു നീ തന്നുപോകെ
പോയ വസന്തത്തിൻ നിറമുള്ള പൂവു ഞാൻ
കനവിലെ വിരഹമായ് കാത്തുവയ്ക്കും

പെരുവിരല്‍ നഷ്ടപ്പെട്ടവന്‍

ആമരമീമരമെന്നു ജപിക്കാന്‍
ഒരുമരമിന്നെന്‍ കാട്ടിലുമില്ലേ
വേനല്‍വിയര്‍ത്തു പിളര്‍ന്നുവെടിക്കും
പാടമതൊന്നില്‍ പുഴയതുമില്ലേ
കുടിലുകള്‍ തണലതുകെട്ടിയൊരുക്കാന്‍
ഏനതു സ്വന്ത,ത്തറയതുമില്ലേ
നോവുകള്‍ പേറും കാടുനനയ്ക്കാന്‍
ചാറിവരുന്നൊരു മഴയതുമില്ലേ
ഉരിയരി നെടിയരിയിട്ടുതിളയ്ക്കാന്‍
കാടിന്‍ മടിയില്‍ പിടിയരിയില്ലേ
മാരിപിടിച്ചു വിളര്‍ത്തു നടക്കും
കുഞ്ഞിനുനല്കാന്‍ അന്നവുമില്ലേ
കല്ലുകള്‍കൂട്ടിയ ദൈവത്തറയില്‍
കുരുതികഴിക്കാന്‍ കോഴിയുമില്ലേ
ഇരുകരമിനിയതു കൂട്ടിനമിപ്പാന്‍
ഒരുഗതിയിനിയതു ദൈവവുമില്ലേ
കണ്ണിനുമീതെ കറുപ്പുമുടുത്തൊരു
നീതിയിതെവിടെ കേള്‍വിയുമില്ലേ
അസ്ത്രമെടുത്തു തൊടുത്തുപിടിക്കാന്‍
പാമരനിവനൊരു പെരുവിരലില്ലേ
അസ്ത്രമെടുത്തു തൊടുത്തുപിടിക്കാന്‍
പാമരനിവനൊരു പെരുവിരലില്ലേ

പൂര്‍വികന്‍

അഗ്നിലിംഗങ്ങളേ, ജ്യോതിര്‍ഗോളങ്ങളേ
പ്രാണനാം പൊരുളിലെ ഇല്ലാ വിധികളേ
ഞാനെന്ന മര്‍ത്യന്‍ ജനിച്ചൊരു നാള്‍മുതല്‍
പിന്നാലെ പായുന്ന ചക്രബന്ധങ്ങളെ,
നിങ്ങളീ ജീവിത കാല പാശങ്ങളില്‍
ചേര്‍ക്കുന്നതെന്തെന്‍റെ തലവരക്കാഴ്ചയോ?
മിന്നിമറയുന്ന സൂര്യനാണെന്‍ദിനം
തുള്ളാതെ തുള്ളുന്ന താരകള്‍ ജീവനും.
എപ്പഴാണൊന്നിനി കത്തിയമരുന്ന-
തെന്നൊന്നു കാണാതെ കൂടയീ നിഴലുകള്‍.
ചക്രങ്ങള്‍ ബന്ധിച്ച കാല്‍നടപ്പാതയില്‍
ഒപ്പമെത്തുന്നവര്‍ പരിചിതര്‍ ബന്ധുവും
ഒന്നുചിരിച്ചങ്ങകലേക്കുപോകവര്‍
സൗഹൃദമെന്നു നടിക്കുന്ന ശത്രുവോ?
അല്ലെങ്കിലാരാണു മിത്രമെന്‍ പാതയില്‍
സ്വപ്നകൊട്ടാരത്തിലറിയാത്ത ശയ്യകള്‍.
അക്ഷരജാലങ്ങളാഭ്യാസമാക്കി ഞാന്‍
കെട്ടുംപടികള്‍ക്കുമേലെ സിംഹാസനം
ഉള്ള പ്രപഞ്ചത്തിലുണ്ടൊരു വായു നീ
എല്ലാര്‍ക്കുമുളളിലെ പ്രാണനായെന്നുമേ
തര്‍ക്കങ്ങള്‍ ചങ്ങലപ്പാടുകള്‍ കെട്ടിയ
കോട്ടകള്‍ ഭൂമി കുലുങ്ങിത്തകര്‍ക്കവേ
ചുറ്റുമതിലിന്‍ സുരക്ഷകളൊന്നുമേ
രക്ഷിച്ചതില്ലെന്‍റെ ദേഹവും ദേഹിയും
ഇല്ല മഴകള്‍ മനസ്സിന്നു മീതെയീ
മോഹം കെടുത്തിപ്പടര്‍ന്നു പെയ്തീടുവാന്‍
മായയില്‍ മായയായെന്നുമീ ജീവിത
കനലുകള്‍കൂട്ടിയീ സ്വപ്നമുരുക്കവേ
ചിന്തകള്‍ ചാലിച്ച ജന്മാന്തരങ്ങളില്‍
കണ്ണികള്‍ കൂട്ടുന്ന ഭാവിതന്‍ പൂര്‍വികന്‍