Saturday 16 May 2015

അമ്മ


കോലായിലിച്ചെറുവെട്ടത്തിലാ‍മൊഴി
കേള്‍ക്കുവാനായിന്നു ഞാനിരിപ്പൂ
സ്നേഹംതുളുമ്പുന്ന ചുണ്ടിണകൊണ്ടൊരു
ചുംബനത്തേനുണ്ണാന്‍ കാത്തിരിപ്പൂ
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ
പാലൂറും പൂന്നിലാ തൂകുന്ന ചന്ദ്രനെ
കാട്ടിയാ ചോറമ്മ തന്നിടുമ്പോള്‍
മിന്നിത്തിളങ്ങുന്നൊരായിരംപൂവുപോല്‍
താരങ്ങള്‍ ചിന്നിച്ചിതറി നില്‍ക്കും
പിച്ചനടക്കുമ്പോള്‍ കൊച്ചരിപ്പല്ലിനാല്‍
ചന്തത്തില്‍ ഞാനൊന്നു പുഞ്ചിരിക്കേ
എന്നെയെടുത്തിട്ടങ്ങമ്മാനമാടുന്നൊ-
രമ്മയെക്കാണുവാനനെന്തുചെയ്യും
പീലിത്തിരുമുടി കെട്ടിയ കണ്ണനെ
കുമ്പിട്ടുനില്‍ക്കുമ്പോഴമ്മചൊല്ലും
ചേലുള്ള കീര്‍ത്തന ശീലുകളിന്നിനി
കേള്‍ക്കുവാനായി ഞാനെന്തുചെയ്യും
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ

No comments:

Post a Comment