Saturday 16 May 2015

പൂര്‍വികന്‍

അഗ്നിലിംഗങ്ങളേ, ജ്യോതിര്‍ഗോളങ്ങളേ
പ്രാണനാം പൊരുളിലെ ഇല്ലാ വിധികളേ
ഞാനെന്ന മര്‍ത്യന്‍ ജനിച്ചൊരു നാള്‍മുതല്‍
പിന്നാലെ പായുന്ന ചക്രബന്ധങ്ങളെ,
നിങ്ങളീ ജീവിത കാല പാശങ്ങളില്‍
ചേര്‍ക്കുന്നതെന്തെന്‍റെ തലവരക്കാഴ്ചയോ?
മിന്നിമറയുന്ന സൂര്യനാണെന്‍ദിനം
തുള്ളാതെ തുള്ളുന്ന താരകള്‍ ജീവനും.
എപ്പഴാണൊന്നിനി കത്തിയമരുന്ന-
തെന്നൊന്നു കാണാതെ കൂടയീ നിഴലുകള്‍.
ചക്രങ്ങള്‍ ബന്ധിച്ച കാല്‍നടപ്പാതയില്‍
ഒപ്പമെത്തുന്നവര്‍ പരിചിതര്‍ ബന്ധുവും
ഒന്നുചിരിച്ചങ്ങകലേക്കുപോകവര്‍
സൗഹൃദമെന്നു നടിക്കുന്ന ശത്രുവോ?
അല്ലെങ്കിലാരാണു മിത്രമെന്‍ പാതയില്‍
സ്വപ്നകൊട്ടാരത്തിലറിയാത്ത ശയ്യകള്‍.
അക്ഷരജാലങ്ങളാഭ്യാസമാക്കി ഞാന്‍
കെട്ടുംപടികള്‍ക്കുമേലെ സിംഹാസനം
ഉള്ള പ്രപഞ്ചത്തിലുണ്ടൊരു വായു നീ
എല്ലാര്‍ക്കുമുളളിലെ പ്രാണനായെന്നുമേ
തര്‍ക്കങ്ങള്‍ ചങ്ങലപ്പാടുകള്‍ കെട്ടിയ
കോട്ടകള്‍ ഭൂമി കുലുങ്ങിത്തകര്‍ക്കവേ
ചുറ്റുമതിലിന്‍ സുരക്ഷകളൊന്നുമേ
രക്ഷിച്ചതില്ലെന്‍റെ ദേഹവും ദേഹിയും
ഇല്ല മഴകള്‍ മനസ്സിന്നു മീതെയീ
മോഹം കെടുത്തിപ്പടര്‍ന്നു പെയ്തീടുവാന്‍
മായയില്‍ മായയായെന്നുമീ ജീവിത
കനലുകള്‍കൂട്ടിയീ സ്വപ്നമുരുക്കവേ
ചിന്തകള്‍ ചാലിച്ച ജന്മാന്തരങ്ങളില്‍
കണ്ണികള്‍ കൂട്ടുന്ന ഭാവിതന്‍ പൂര്‍വികന്‍

No comments:

Post a Comment