Tuesday 2 December 2014

ഭ്രാന്ത്

പ്രണയം
ഒടുവില്‍ സഖലിച്ചുപോകുന്ന
കാമബന്ധങ്ങളാകുന്നു,

ഉടലുടലുകള്‍ കീറി ഇഴയളന്ന്
ഹൃദയവാഹിനികള്‍ തുറന്ന്
മനസ്സിലേക്ക് ഊളിയിടുന്ന
പ്രണയം അകന്നുപോകുന്നു

പലപ്പോഴും ഉള്ളുരുക്കങ്ങളായി
പൊട്ടിയൊലിച്ച് ലാവപേലെ പടര്‍ന്ന്
ജീവരേണുക്കളെ കൊന്നെറിയുന്നു.

സദാചാരത്തിന്‍റെ കിളിവാതിലുകള്‍
തുറന്നുവയ്ക്കപ്പെടുന്ന നഗ്നതയുടെ
അശ്ലീല സൂക്തങ്ങളാകുന്നു.

ബോധിവൃക്ഷങ്ങള്‍ പലതും
പൂത്തും തളിര്‍ത്തും ജടപിടിച്ചും
ശിഖരങ്ങളൊടിഞ്ഞ് അഹിംസയുടെ
ഫലകം തകര്‍ത്ത് നിലംപതിക്കുന്നു

പ്രതിമകള്‍ ശിലകളിലും, ലോഹത്തിലും
ശബ്ദമടഞ്ഞ് കൈകാലുകള്‍ സ്തംഭിച്ച്
ജയിലറകളില്‍ ഒളിച്ചിരിക്കുന്നു

എപ്പോഴെങ്കിലും മനുഷ്യനാല്‍
തുറക്കപ്പെടുമ്പോള്‍ മാത്രം
കണ്ണുതുറക്കാനവകാശമുള്ള
ദൈവം വീട്ടുതടങ്കലില്‍
നിദ്രകൊള്ളുന്നു

ഞാനും നീയും ഭണ്ഡാരങ്ങളില്‍
കോപ്പുകൂട്ടി അടിയാളരായി
അര്‍ദ്ധനഗ്നരാകുന്നു

പ്രണയം പ്രപഞ്ചമാണന്നറിയാത്ത
ഉന്മാദത്തിന്‍റെ ഒറ്റപ്പെടലുകള്‍.

No comments:

Post a Comment