Monday 25 July 2016

എത്രയും വേഗം

എത്രയും വേഗം
നിന്‍റെ ശരീരത്തിലേക്കൊന്നു
ലയിച്ചുറങ്ങാനൊരു കൊതി.
നനുത്ത മണ്‍കൈകളാല്‍
നീയെന്നെ ചുറ്റിപ്പൊതിഞ്ഞ്
ചേര്‍ത്തണയ്ക്കുമ്പോള്‍
ഒരു കവിതയായ് ഞാന്‍
നിന്നില്‍ പടര്‍ന്നിറങ്ങും.
ഉടഞ്ഞുപോകാന്‍ കൂട്ടാക്കാതെ
അപ്പോഴും ഉന്തിത്തെറിച്ച്
എന്നിലെ അസ്തിത്വം
നിന്നില്‍നിന്ന് അകന്നു മാറിക്കൊണ്ടിരിക്കും
എങ്കിലും എന്നെപ്പുണര്‍ന്ന്
എന്നില്‍ ഉറഞ്ഞുകൂടിയ
ദുര്‍ഗന്ധം പറിച്ചെടുത്ത്
നീയെന്നെ ശുദ്ധമാക്കുന്നതാണെനിക്കിഷ്ടം

നാടന്‍

ചുണ്ടുചുവക്കാതെ ചുണ്ണാമ്പുതേച്ചൊരു
പാതി മുറുക്കാന്‍ ചവച്ചേച്ച്
എങ്കേ മറഞ്ഞെടാ പൂങ്കണ്ണന്‍ചാത്താ നീ
ചങ്കിലെരിപെട്ടു ഞാനിരിപ്പൂ
ഏന്‍റപ്പനാപ്പനമേലേയിരിപ്പുണ്ട്
പൊന്തമറപറ്റി നീയിരുന്നാല്‍
ചേലപിഴിഞ്ചേച്ച് നെഞ്ചൊപ്പംകെട്ടി ഞാന്‍
നിന്നെയും കാത്തീ വരമ്പേല്
പുത്തമ്പനങ്കള്ള് മോന്തിക്കുടിച്ചപ്പന്‍
പങ്കംപറഞ്ഞീടുമെന്‍റെ ചാത്താ
നീന്‍റപ്പനാപ്പെരു,ത്തീത്തെറിക്കേട്ടിട്ട്
അപ്പന്‍റെമേക്കിട്ടുപൂശുപൂശും
കണ്ണുകലങ്ങണ് നെഞ്ചുതുടിക്കണ്
തഞ്ചംകുറയണ് പൊന്നുചാത്താ
കണ്ടംകടന്നുഞാന്‍ വേലിതിരിയുമ്പം
കൂടെവരാതെന്‍റെ പൊന്നുചാത്താ

ഇന്നുകാണാത്തത്


---------------------------------
ഞാനിന്നൊരു നെല്ലു കണ്ടു
നെല്ലളന്ന നാഴികണ്ടു
നാഴിയുരി ചോറൊരുക്കാൻ
വിയർപ്പും കണ്ടു
പതിരു പാറ്റിക്കൊഴിച്ചിട്ടീ -
യോട്ടവട്ടിച്ചുമക്കുന്ന
കതിരുകാണാക്കിളിയുടെ
കനവുകണ്ടു.
ഓട്ടുപാത്രചുറ്റളയിൽ
കാതുനീണ്ട പഴമകണ്ടു,
നൂറുതേച്ച വെറ്റിലയി-
ലടയ്ക്കചേർത്തു.
കഥകളും മൊഴികളും
കടങ്കഥചിന്തുമായി
പടികടന്നെത്തും നേരിന്‍
മഹിമകണ്ടു.
നേരറിഞ്ഞ നേര്‍വഴിയില്‍
തേഞ്ഞുപോയ മുഖംപൂഴ്ത്തി
കദനത്തിന്‍ കഥചൊല്ലും
ഉരലുകണ്ടു.
നെല്ലുകുത്തിയുടല്‍തേഞ്ഞ-
ങ്ങുമ്മറത്തുകാണാപ്പെണ്ണിന്നു-
രല്‍പ്പുരമൂലചായും
വിരഹം കണ്ടൂ

മായുന്നു

മായുന്നുഞാനുമിന്നീയറയ്ക്കുള്ളിലെ
തേങ്ങല്‍വിട്ടുണരുന്ന പക്ഷിയായെവിടയോ
നീതന്ന ദേഹമെന്‍ പേരും മറന്നുപോയ്
ജഡമെന്നുകല്പിച്ചടക്കുന്നു നാട്ടുകാര്‍
ഭിത്തിയിലുണ്ടിനിയെന്‍കൂടുചാലിച്ച
ചിത്രമൊരു ഓര്‍മ്മയായി മാറാലതൂക്കുവാന്‍
ശബ്ദംമറക്കും മനുഷ്യന്‍റെ ചുറ്റിലും
കാഴ്ചയും ശബ്ദവും ചുറ്റിത്തിരിയവേ
ഏതാണു ഞാനെന്നറിയാത്ത ചിന്തകള്‍
തേരില്‍ക്കയറ്റി മയക്കുന്നു മര്‍ത്യനെ

Wednesday 15 June 2016

എന്‍ മിഴിയൊന്നു കലങ്ങുമ്പോള്‍
ഇടനെഞ്ചുപൊട്ടുന്ന
മഴയാണു ഞാന്‍കണ്ടയമ്മ
ഒരു കടലോളം പ്രിയമാണെന്നമ്മ
ഒരുനുള്ളുകിനാവിന്‍റെ
അരികത്തുചേര്‍ന്നമ്മ
കരിയുള്ള മണ്‍പാത്രമാകേ
മുനിയുന്നടുപ്പിലെ കനലുള്ളദാരിദ്ര്യ-
പ്പുകയാണു ഞാന്‍കണ്ടയമ്മ
ഒരു കനലാണു ഞാന്‍കണ്ടയമ്മ.
കരയുമ്പോളില്ലാത്ത പാലൂട്ടാന്‍
വെമ്പുന്ന നെഞ്ചോരമാണന്‍റെയമ്മ
കൈവിരല്‍താളത്തില്‍ ചെമ്മേയുറക്കുന്ന
താരാട്ടുഗാനമാണമ്മ
ഒരു താരാട്ടുഗാനമാണമ്മ
വീടുവെടിപ്പാക്കി മൂലയ്ക്കൊതുങ്ങുന്ന
ചൂലുപോലെന്നമ്മ തേഞ്ഞുതീരേ
ഒരു സ്നേഹസ്പര്‍ശമായ്
ചേര്‍ത്തണച്ചീടുവാന്‍
വന്നില്ലൊരുകാറ്റുപോലും
ഇതുവരെ വന്നില്ലൊരു കാറ്റുപോലും
അമ്മപകര്‍ന്നൊരു നെഞ്ചിന്‍കരുത്തുമായ്
കുന്നുകടന്നുഞാനെത്തേ
ചുമരിലെ ചില്ലിട്ട ചിത്രത്തിനുള്ളിലായ്
ചിരിതൂകിനില്‍ക്കുന്നുണ്ടമ്മ
എന്നിലായ് ചിരിതൂകി നില്‍ക്കുന്നുണ്ടമ്മ
ചില്ലകള്‍കൂട്ടിയ തണലുമായോര്‍മ്മതന്‍
കൈപിടിച്ചെത്തുന്നെന്നമ്മ
വീണ്ടും കൈപിടിച്ചെത്തുന്നെന്‍റമ്മ



Friday 10 June 2016

കുഞ്ഞിളം തുമ്പി


--------------
കാടിന്‍റെയുള്ളില്‍ വളര്‍ന്നൊരു പെണ്ണ്
പരുന്തമ്മ റാഞ്ചി വളര്‍ത്തിയ കുഞ്ഞ്
കുയില‍മ്മ കൂകിയുറക്കിയ കണ്ണ്
പാലിളം പുഞ്ചിരി തൂകുന്ന മൊഞ്ച്
കാട്ടില്‍ കളകളം പാടും പുഴയില്‍
നീന്തിത്തുടിച്ചു കളിച്ചൊരു പെണ്ണ്
പൂവിട്ട വല്ലി ചൊരിയും മഴയില്‍
ആടിക്കളിച്ചു രസിച്ചൊരു മൊട്ട്
പേടമാന്‍ കുട്ടിതന്‍ പിന്നാലെ പായും
ചന്തം തികഞ്ഞൊരു മാന്‍മിഴിക്കണ്ണ്
കാട്ടിലെ ജീവികള്‍ക്കെല്ലാര്‍ക്കുമുണ്ണീ
സിംഹമടയില്‍ ശയിക്കും കിടാത്തി
പരുന്തു പറഞ്ഞ കഥയിലെ നാട്ടില്‍
തന്‍റെകുലമൊന്നു ചെന്നൊന്നു കാണാന്‍
പൂതി വളര്‍ന്നേറെ കൗതുകമായി
കൂട്ടൊരോടായി പറഞ്ഞവളാധി
പലരും പറഞ്ഞൊട്ടു പോകുകവേണ്ട
നന്മ മറയുമീ കാടു കഴിഞ്ഞാല്‍
ഉള്ളില്‍ത്തുടിക്കുമാ ജനനിയെക്കാണാന്‍
ശാഠ്യം പിടിച്ചവള്‍ തേങ്ങിക്കരഞ്ഞു
കണ്ണീര്‍പ്പുഴ നീണ്ട യാത്രയ്ക്കൊടുവില്‍
വിടനല്കി ജീവികള്‍ കാടിന്‍റെയോരെ
ഉല്ലസിച്ചങ്ങവള്‍ പോകുന്ന നേരം
ദൂരത്തായ് കണ്ടേറെ മാനുഷക്കോലം
അത്ഭുതംകൊണ്ടവള്‍ മിന്നിത്തിളങ്ങി
വര്‍ണ്ണ വിരിയുള്ള കൗതുകക്കാഴ്ച
കൂടെ നടന്നവര്‍ കൂട്ടരായ്ക്കൂടി
കൊഞ്ചിച്ചു കൈകകളില്‍ കൂട്ടിപ്പിടിച്ചു
സ്നേഹം വെറുതേ മറക്കുടയാക്കി
കൊത്തിവലിച്ചവര്‍ പിഞ്ചിളം മേനി
കണ്ണില്‍ പെരുമഴ കൊള്ളാതെ തുള്ളി
പ്രാണം വെടിഞ്ഞിതാ കുഞ്ഞിളം തുമ്പി
ചാറ്റല്‍ മഴയെങ്ങും പെയ്യാതെ പോയി
ദുഃഖം ചൊരിഞ്ഞവള്‍ കാട്ടിലായ്ച്ചെന്ന്

Monday 23 May 2016

അക്ഷരജാലം

മേലാകാശക്കീഴേ പുതിയൊരു
അക്ഷരജാലം തീര്‍ത്തീടാന്‍
സ്നേഹക്കൈവിരല്‍ കോര്‍ത്തുപിടിച്ചീ
അറിവിന്‍തണലില്‍ ചേക്കേറാം

കഥകള്‍പറഞ്ഞും കവിതരചിച്ചും
കോറിവരച്ചും ചൊല്ലുമ്പോള്‍
അക്ഷരമഗ്നിയതുള്ളില്‍ക്കയറി
അജ്ഞതനീക്കിയുറഞ്ഞീടും

തുള്ളിപ്പെരുമഴയെന്നകണക്കേ
കൊഞ്ചിപ്പാടിരസിക്കുമ്പോള്‍
അക്ഷരവഞ്ചിമെനഞ്ഞു നമുക്കൊരു
അജ്ഞാനത്തിന്‍ കരകേറാം

കണ്ടുമനസ്സിനുള്ളില്‍കൂട്ടിയ
കൗതുകമോരോന്നറിയുമ്പോള്‍
ചിന്തകള്‍കൊണ്ടൊരു പാഠംമെനയാം
ഉള്ളാലുള്ള വിശപ്പാലെ

പുഞ്ചിരിയാലൊരു താളംകൊട്ടി
അക്ഷരമുള്ളില്‍ നിറച്ചോളൂ
ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

കനല്‍

കനല്‍
----------------
കനലു പാകുമീ നോവുപാടങ്ങളില്‍
നദികള്‍ മൗനമായുള്‍വലിഞ്ഞീടവേ
കണ്ണുനീര്‍ത്തുള്ളി ചാലിച്ച മുഖവുമായ്
തുള്ളിതേടുവാന്‍ പോകും കുടങ്ങളില്‍
നെഞ്ചുടച്ചു കലക്കി പകര്‍ന്നിടും
അമ്മനോവിന്‍ നെഞ്ചകപ്പൂവുകള്‍
ഉണ്ണിതേങ്ങാതെ നെഞ്ചിലമര്‍ത്തിയാ
പാല്‍ചുണ്ടു നീട്ടിയീയമ്മ മരിക്കവേ
ഒന്നുകേഴാതെ ദൂരെയാ കാര്‍മുകില്‍
കണ്ണുപൊത്തി കറങ്ങുന്നു വാനിലായ്
കിണറുതാഴ്ത്തി തുടംവച്ചുകോരുവാന്‍
കരയില്‍ നൂറു കരങ്ങള്‍ചേര്‍ന്നീടവേ
കനല്‍പഴുപ്പിച്ച ദാഹക്കുടങ്ങളില്‍
കലിപടര്‍ന്നങ്ങു വാക്കേറ്റമേറുന്നു
തുള്ളി കോരാതെ സങ്കടച്ചോലകള്‍
വെട്ടിയാര്‍ക്കുന്ന കോമരക്കണ്ണുകള്‍
കണ്ണുകാണാത്ത തീമഴച്ചൂടിനാല്‍
വെന്തുതേങ്ങുന്ന പിഞ്ചിളംചുണ്ടിലെ
ദാഹമൊപ്പുവാനൊരുതുടം കോരുമോ
അമ്മകേഴുന്ന സങ്കടപ്പെരുമഴ
നെഞ്ചലിയാത്തൊരീരണഭൂമിയില്‍
തമ്മില്‍ക്കോര്‍ക്കുന്ന തിക്കിത്തിരക്കുകള്‍
തൊണ്ടവറ്റുന്ന കുഞ്ഞുപിടഞ്ഞുടന്‍
കൈതണ്ടുതെറ്റി പതിച്ചുകിണറ്റിലും
ചുണ്ടിണയൊപ്പി കുടിച്ചു ജലമതില്‍
കണ്‍മിഴിച്ചുമലര്‍ന്നുകിടപ്പവന്‍
നെഞ്ചുടച്ചു പകുത്ത ജലത്തിനെ
പങ്കുവയ്ക്കാന്‍ മടിയ്ക്കുന്നമക്കളേ
നിങ്ങള്‍തന്‍ സ്വാര്‍ത്ഥ ചിന്തയീ ഭൂമിതന്‍
ഹന്ത നാശം വരുത്തുന്നു നാള്‍ക്കുനാള്‍.

പൂമ്പുലരി

കണ്ണാടികടവുകടന്ന്
കിന്നാരം ചൊല്ലിവരുന്ന
പുന്നാരകാറ്റിന്‍ തോളില്‍
കളമിട്ടൊരു പൊന്‍പുലരി

തളിരോലക്കൂട്ടില്‍ നിന്നും
തൂമഞ്ഞിന്‍ കുളിരുംപേറി
വിടരുന്നൊരു മുല്ലപ്പൂവിന്‍
മധുവുണ്ടൂ പൂമ്പുലരി

ഞങ്ങള്‍ മരങ്ങള്‍

പൊക്കിള്‍കൊടിവിട്ടു നീകരഞ്ഞപ്പോള്‍
പേക്കോലമായി നീ കുഞ്ഞേ
ചുണ്ടില്‍കിനിയ്ക്കുന്ന പാല്‍മധുരമൊക്കെ
കതിരില്‍ വളംവച്ചപോലെ
അമ്മയെത്തന്നെ മറന്നുനീ ഭൂമിയില്‍
താണ്ഡവമാടുന്നു പിന്നെ
നീ നിന്‍റെ ജനിതകക്കൂട്ടില്‍ കിളിര്‍പ്പിച്ച
വിഷമാണു ഭൂമിക്കുഭാരം
ഇവിടെയാണീ ഞങ്ങള്‍ മരമെന്ന മക്കള്‍
തണലായി നില്‍ക്കുന്നതെന്നും
അമ്മയാം ഭൂമിതന്‍ ഗര്‍ഭപാത്രത്തിലെ
സിരകള്‍ മുറിയാത്തമക്കള്‍
ഓരോ വയസിലും സിരകള്‍പടര്‍ത്തിയാ
സ്നേഹം പകരുന്ന മക്കള്‍
പൂപ്പന്തല്‍പോലെ നാം ചില്ലവിരിച്ചെന്നും
കുളിരുവിരിക്കുന്നു ഭൂവില്‍
പാലമൃതൂട്ടുമാ ധരണിയും ഞങ്ങളില്‍
തളിര്‍കൊണ്ടു കുടചൂടി നില്‍പ്പൂ
അവിടെയും അദ്വൈതവേതാന്തമാകുന്ന
പ്രാണനും കാറ്റായ് ചലിപ്പൂ
ആത്മരോഷങ്ങളാല്‍ നീയെന്ന മര്‍ത്യന്‍
ആത്മാവുകാണാതലഞ്ഞു
തണലൊന്നുമറിയാതെ പൂമണംപേറാതെ
തരുവെട്ടി വേനല്‍ വിതച്ചു.

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

വേനല്‍

വെയിലേറ്റുപൊള്ളുന്നുണ്ടെന്‍റെ 
കുടിലും വയറും

മഴനനഞ്ഞു ഞാനും

ചെറുകിളികള്‍ കളമൊഴികള്‍
കലപിലയതുകൂട്ടും
ചെറുവഴികള്‍ സിരകളായി-
യൊഴുകിയെത്തും ഗ്രാമം
ചെറുതുടലിവേലിപോലെ
പടരുമെന്‍റെ വഴിയില്‍
ചെറുചിരിയാലോടിയെത്തും
വഴിമറന്ന ബാല്യം
പിഞ്ചുപോയ നിക്കറൊന്നില്‍
കൈപിടിച്ചു ഞാനും
പഴയപൈത വെറുതെയൊ-
ന്നുരുട്ടിനോക്കി വേഗം
പുഴയരുകില്‍ പൂത്തകൈത-
പ്പൂമണമെന്‍ ചാരെ
പുഞ്ചിരിച്ചു കണ്ണിണയാല്‍
മുത്തമിട്ടു നിന്നു
ചുവന്നതെറ്റി പൂമ്പഴത്താല്‍
സ്നേഹമിറ്റി ഞാനും
ചുവന്നചുണ്ടിന്‍ പുഞ്ചിരിയാല്‍
കവിളണയില്‍ നാണം
ചുവടുവച്ചു പാറിവരും
തുമ്പിയെന്നപോലെ
ചുവടളന്നു പുഴയരുകി-
ലവളുമെന്‍റെയൊപ്പം
നറുവെയിലിന്‍ പുളകമായി
ഒഴുകിയെത്തും പുഴയില്‍
നിറഞ്ഞുനീന്തും പരലുകോരി
ആര്‍ത്തുപാടും ഞങ്ങള്‍
നിറങ്ങളേഴുചാര്‍ത്തി ദൂരെ
കുടനിവര്‍ത്തും വില്ലിന്‍
നിറമടര്‍ന്നു പെയ്തുതോര്‍ന്ന
മഴനനഞ്ഞു ഞാനും
കരിമടന്തയിലയടര്‍ത്തി
പുഴയൊഴുക്കിനൊപ്പം
കരകള്‍താണ്ടി കഥപറഞ്ഞു
കനവുകണ്ടു ഞാനും
കറുകറുത്ത മാനമെന്‍റെ
നിഴലടര്‍ത്തി മായേ
കനവടര്‍ന്നു കടലുനോക്കി
തിരകളെണ്ണി ഞാനും

ഞാനും നീയും കനവും വെറുതെ

ഞാനും നീയും കനവും വെറുതെ
കടലും കരയും മലയും വെറുതേ
ഉരുകും തീയും വെയിലും വെറുതെ
ചിരിയും മഴയും കുളിരും വെറുതെ
അലകടലൊഴുകാതിരകളിലഭയം
അതിരുകളില്ലാമനമതിനുള്ളില്‍
ഒരുസുഖമുണ്ടാ കാറ്റിനുമിവിടെ
പ്രാണന്‍കൊണ്ടുകറങ്ങുന്നവനൊരു
ദേഹംവേണ്ടാദേഹികണക്കങ്ങോടിമറഞ്ഞ-
ങ്ങുഴറിനടപ്പൂ.. നീയോ ഞാനോ
പ്രളയക്കൊടുമുടിതാണ്ടി വീണ്ടും
വന്നുജനിപ്പൂ പാപംകൊള്ളാന്‍.

വെള്ളരിക്കാ പഴുക്കട്ടെ

കൂത്താടിപ്പെണ്ണുപെറ്റ
കൂത്തിച്ചി മക്കളല്ല
വെയിലുതിന്നും വിശപ്പിന്‍റെ
നീരിറങ്ങാ കാഴ്ച ഞങ്ങള്‍
കുടൊരുക്കി കുരവയിട്ടു
തീറെഴുതും കാഴ്ചവെട്ട
തെരുവെന്ന സാഗരത്തില്‍
പിച്ചതെണ്ടും അടിയാളര്‍
പിടിക്കാശു വാരിയിട്ടാ
ഭണ്ഡാരച്ചിമിഴുനോക്കി
നീവിളിച്ചു ചൊല്ലിടുന്നു
മോക്ഷമെന്തന്നറിയാതെ
എട്ടുകാശു നല്കിടാത്ത
മര്‍ത്യരല്ലേ നിങ്ങളെന്നും
അന്നദാന മഹിമചൊല്ലി
തേവര്‍ക്കു നേദ്യമൂട്ടും
പൊന്നുകൊണ്ടു താലിനല്‍കും
തുലാഭാര നേര്‍ച്ചകെട്ടും
ചില്ലുകാശുനല്കിടില്ല
കുഞ്ഞുകൈകള്‍ നീട്ടിയാലും
ഭരണചക്രമുരുണ്ടിട്ടീ
പാതവക്കങ്ങടര്‍ന്നിട്ടും
കുഞ്ഞുപൂവിന്‍ ദൈന്യമൊന്നും
കണ്ടതില്ല ഭരണക്കാര്‍
മേടവിഷു പിറന്നിട്ടും
കൊന്നയെല്ലാം കൊഴിഞ്ഞിട്ടും
കിട്ടിയില്ലാ ചില്ലിയൊന്നും
വിശപ്പറ്റ കൈനീട്ടം
വെള്ളരിപ്പൂ വാടിടുന്നു
കണിവയ്ക്കാന്‍ പൊന്നുതായോ
പായ് വിരിച്ചു നീ കിടന്നോ
വെള്ളരിക്കാ പഴുക്കട്ടെ.

കാഴ്ച


വിരലടയാളങ്ങളില്ലാതെ
ചില വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന
ഇരുളിനെ മനുഷ്യൻ സ്വന്തമാക്കുന്നു
ഹൃദയത്തിൽ ഒളിച്ചു വച്ച്
രാത്രിയെന്ന കരിങ്കുഴലിയായി മാറോട് ചേർക്കുന്നു

സമരം

പെണ്ണുടല്‍ക്കാമ്പിനെ നോവിച്ച ഭ്രാന്തനെ
വില്ലില്‍ക്കൊരുത്തങ്ങു കാവടിയാടണം
വിരലുകള്‍ ഛേദിച്ചു തീപടര്‍ത്തീടണം
കഴുവേറ്റുംമുന്നവന്‍ ലിംഗങ്ങള്‍ വെട്ടണം
കണ്ണുകള്‍ചൂഴണം, ആണിതറയ്ക്കണം
മുള്‍വേലിമേലെ കിടത്തിയുരുട്ടണം
ഒത്താശപാടുന്ന കഴുവേറിമക്കടെ
കരണത്തടിച്ചിട്ടു നാടുകടത്തണം
ഇന്നെന്‍റെ മുറ്റത്തു കണ്ടോരു തിന്മ
ഉള്ളില്‍ക്കടന്നങ്ങുകൊയ്യാതിരിക്കാന്‍
പടരുന്ന ഇരുളിലൊരു ഇടിമിന്നല്‍പോലെ
നിയമങ്ങളുണരണം, കനലായിമാറണം
നാട്ടുകൂട്ടങ്ങളായ് നാട്ടുകാര്‍ചേരണം
പെണ്ണിന്‍റെ മാനമതു ചങ്കിലായ്ചേര്‍ക്കണം

ഒറ്റവരി

ഓരോ മനസ്സിലേയും വേനലാണ്, 
ഭൂമിയാകെ പടര്‍ന്നുപന്തലിച്ചത്

൧൨൩

പിന്‍തുടരാത്തനിഴലുകളുടെ
സമാധിയറിയിച്ച ഒരുയാത്ര, 
മരണം

എന്‍റെ എഴുത്തുകളാണെന്‍റെ ശരി


ഒരു മഴ അതെന്നെ തണുപ്പിക്കാന്‍
എപ്പോഴെങ്കിലും പെയ്തിറങ്ങും..
എന്‍റെ സിരകള്‍ തുടിപ്പവസാനിപ്പിച്ച്
കശേരുക്കളെ ബന്ധിക്കും.
കണ്ണുകള്‍ നക്ഷത്രങ്ങളായി
ചലനമറ്റ് ഉറുമ്പരിക്കും.
പേടിതോന്നിക്കുന്ന
എല്ലിന്‍ ബന്ധങ്ങളായി
പല്ലുകള്‍ മോണകാട്ടി ചിരിക്കും.
എന്‍റെ എഴുത്തുകളാണെന്‍റെ ശരി..
എന്‍റെ പ്രണയിനിയും
എന്‍റെ ശത്രുവും
എന്‍റെ വാക്കുകളാകുന്നു.
ഇനി എന്നാണ്
ഒന്നു മൗനമാകാനാകുക.

മഴവരുന്നു


നീ കണ്ടോ തുമ്പിപ്പെണ്ണേ
അകലത്തൊരു കാര്‍മേഘം
കടലോളം മഴയും പേറി
കുടിലിന്മേല്‍ നിക്കണകണ്ടാ..
ഇടികൊട്ടിപെയ്യണപെയ്ത്തില്‍
ഇടനെഞ്ചുകലങ്ങണുപെണ്ണേ
കടമൊട്ടു തീര്‍ന്നതുമില്ലാ...
പുരകെട്ടി മേഞ്ഞതുമില്ലാ...
കാവിലെ തേവരുപാട്ടില്‍
മഴപെയ്യാന്‍ മന്ത്രംചൊല്ലേ
കൈകൂപ്പി ഏനുംപാടി
മഴയേവാ.. ഭൂമിതണുക്കാന്‍
ആകാശത്തമ്പിളിമാമന്‍
ചെറുതാകും ദിനവുംനോക്കി
അരികത്തായ് കുഞ്ഞിക്കണ്ണന്‍
ചിരിതൂകും കിലുക്കാംപെട്ടി
രാവേറെ ചെല്ലുന്നേരം
മാനത്തെപൂക്കാവടികള്‍
മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേ
നിഴലിന്‍റെ സദ്യവിളമ്പും
മഴയില്ല മാനം നീളെ
കനലിന്‍റെ തീപ്പൊരി വെട്ടം
കരിയുന്നു കുടിലും വയറും
കരവിട്ടാ പുഴയുംവറ്റി
ജലമില്ലാ വലയും നാട്ടില്‍
അമ്മയ്ക്കൊരു ഗുരുസി നടത്തി
മനമുരുകി ഏനും പാടി
മഴയേ വാ ഭൂമി തണുക്കാന്‍
ഇലയില്ലാ ചില്ലക്കൂട്ടില്‍
തണലില്ലാതുണരും നമ്മള്‍
കനിയുള്ള സ്വപ്നംകാണാന്‍
മഴയേവാ ചില്ലകള്‍തോറും
ദൈവത്താന്‍ കനിവിന്‍മേലോ
മാളോരുടെ കണ്ണീരാലോ
മേഘങ്ങള്‍ ചിറകുവിടര്‍ത്തി
ആകാശപ്പെരുമഴയായി
കുടിലെല്ലാം ചോര്‍ന്നുനിറഞ്ഞു
കലമൊക്കെ നിറഞ്ഞുതുളുമ്പി
ഉടുമുണ്ടാല്‍ തലയുംതോര്‍ത്തി
മഴയങ്ങു തോര്‍ന്നുവെളുത്തു.

ഏതു നായ്ക്കും ഒരു കാലംവരും

കണ്ടം തുണ്ടം വെട്ടിമുറിച്ചൊരു
സംസ്ഥാനത്തിന്‍ വോട്ടുമറിക്കാന്‍
കണ്ടംവച്ചൊരു കോട്ടുമെടുത്തിട്ട-
വനവനീവഴിയോടിനടന്നതുകണ്ടു-
മടുത്തിട്ടൊരുചെറുനായ നിന്നുപെടു-
ത്തൊരുകൊരയാലവനൊടു
ഒന്നുചൊടിച്ചിട്ടിങ്ങനെ ചൊല്ലി...
ഏതു നായ്ക്കും ഒരു കാലംവരും

ഉപ്പു മഴ


പാഴോല കൊണ്ടു മറവച്ച കുടിലിലെൻ
ഓർമ്മപ്പതുങ്ങിപ്പതുങ്ങിക്കടക്കവേ
പിന്നിയ പായ വിരിച്ചതിൽ കുഞ്ഞിളം
ചുണ്ടിനാൻ കൊഞ്ചുന്ന ബാല്യമാകുന്നു ഞാൻ
ഉരലിൽ കുഴിത്താഴെ പതിരുകുത്തുന്നൊരാ-
യമ്മതൻ സങ്കടത്താരാട്ടു കേട്ടു ഞാൻ
ഒരു തുടം കണ്ണീരു കനലായടർത്തിയെ-
ന്നമ്മ വിളമ്പിയകഞ്ഞിയോർക്കുന്നു ഞാൻ
പൂള്ളിക്കിടാത്തിയെ നക്കിത്തുടയ്ക്കുമാ
പൂവാലിപ്പയ്യ് ചുരത്തിയ പാലിനാൻ
കൊള്ളപ്പലിശതൻ തീക്കടം തീർക്കുവാൻ
മുണ്ടു മുറുക്കന്നയച്ഛനെയോർത്തു ഞാൻ
കാന്താരിഞെക്കിഞവിടിപ്പഴഞ്ചോറ്
തൈരു ചേർത്തമ്മ വിളമ്പിയ നാളുകൾ
നാവിൽ രുചി ചേർത്തു സ്നേഹപ്പെരുമ്പറ-
മേളപ്പദംചേർത്തു നെഞ്ചിലമർത്തി ഞാൻ
കത്തിച്ച മണ്ണെണ്ണച്ചില്ലുവിളക്കെന്റെ
കരിനിഴൽച്ചിത്രം വരച്ചുരസിക്കവേ
കൂരിരുൾക്കൂടു മുറിക്കുംപ്രകാശമായ്
തുള്ളി വിതറിയാപ്പേമാരിയോർത്തു ഞാൻ
തുള്ളിക്കൊരു കുടം പെയ്തൊരാക്കാർമുകിൽ
നെഞ്ചിൻതറക്കൂടു പൊള്ളിച്ചിളക്കവേ
കിട്ടിയ പാത്രം നിരത്തിയാ തുള്ളിയിൽ
നോവിന്റെ താളം മെനഞ്ഞതോർക്കുന്നു ഞാൻ
ചോരുന്ന മേൽക്കൂരത്താഴെ വിടർത്തിയ
കാലൻകുടയ്ക്കുള്ളിൽ കൂനിയിരിക്കവേ
തുള്ളി വീഴാതെന്നെ നെഞ്ചിലമർത്തിയ
ചൂടിൽ മുഖംപൂഴ്ത്തി താളംപിടിച്ചു ഞാൻ
ബീഡിമണമുള്ള അച്ഛന്റെ കൈവിരൽ
തുമ്പുപിടിച്ചു ഞാൻ പിച്ച നടക്കവേ
കണ്ണു നിറച്ചെന്റെയമ്മ പെയ്യിക്കുമാ
തേന്മഴപ്പെയ്ത്തിൽഞാനൊന്നു ചായട്ടെയോ
നോവൂകലർന്ന കടലാസുവഞ്ചിയിൽ
മാഞ്ഞുമറഞ്ഞതാണെൻബാല്യമത്രയും
ഓർത്തെടുത്തീടട്ടെ ഞാനെൻറെയമ്മയെ
കാലം കെടുത്തിയ മൺചെരാതൊന്നിനെ

കവിത-എ

ഒരു ശംഖുപോലെനിന്‍ മൗനവും തേങ്ങിയെന്‍
വിരല്‍വിട്ടു ദൂരേയ്ക്കുപോയിടുമ്പോള്‍
കാഴ്ചകള്‍ പലതുണ്ട് കനവിലെന്നും
നിന്‍റെ ചിരിപോലെ മായാത്ത കുസൃതിയുണ്ട്.
എന്‍നെഞ്ചിലുണ്മയാം പ്രണയമുണ്ട്
നിന്‍റെ കണ്ണാഴമറിയുന്ന മൗനമുണ്ട്.

അറിയാതെ വന്നെത്തും പെരുമഴക്കാലമായ്
ഒരുവേള വന്നു നീ ചാറിയെന്നാല്‍
നനയുമാ പെരുമഴ കുളിരോടെയുള്ളില്‍ ഞാന്‍
മധുചേര്‍ന്ന മധുരമായെന്നുമെന്നും

Thursday 24 March 2016

പ്രവാസികള്‍ക്കായി ഒരു പ്രണയഗാനം

മധുരിക്കും കനിയൊന്നു തന്നിട്ടു നീയെന്‍റെ
കണ്ണില്‍ കുരുക്കും കുസൃതിയേറെ
ചിരികൊണ്ടുമായ്ച്ചിട്ടാ നുണക്കുഴികൊണ്ടെന്‍റെ
നെഞ്ചില്‍ കുരുക്കു നീയിട്ടുപോകും
കസവിട്ടുടുപ്പില്‍നിന്‍ തുടികൊള്ളും യൗവ്വനം
ഏറെക്കിതച്ചെന്നെപ്പാട്ടിലാക്കും
കടമിഴിക്കോണിന്‍റെ മധുശരം കൊണ്ടെന്നെ
പ്രണയത്തിന്‍പൂമൂടി കവര്‍ന്നെടുക്കും
ഞാന്‍ തന്ന ലിഖിതമാ നെഞ്ചോടുചേര്‍ത്തു നീ
പുതുമഴപോലെന്നില്‍ പെയ്തിറങ്ങും
കസവിട്ട ചിറകുമായി പൂത്തുമ്പി നീയെന്നില്‍
ഒരുവര്‍ണ്ണ രാഗമായ് പറന്നണയും
കുടമുല്ല പൂക്കും നിലാവില്‍ നിന്‍‍ പരിഭവം
കളയാനായ് ഒരുകാറ്റുായ് വന്നുമൂളും
അരികത്താ മധുരിക്കും പ്രിയമുള്ള വാക്കില്‍ ഞാന്‍
എല്ലാം മറന്നൊരു കനവുകാണും
മണല്‍ക്കാട്ടിനുള്ളിലെ കൊടുംവേനല്‍ താണ്ടിനിന്‍
അധരത്തിലൊരുമുത്തം തന്നുപോകും
ഇനിയെത്ര കാലമെന്‍ വിരഹത്തിന്‍ വേദന
കടലും കടന്നങ്ങു പെയ്തിറങ്ങും
മേഘമേ നീയാ പഴയൊരു ദൂതുമായ്
പ്രിയമുള്ള പെണ്ണിനെ കണ്ടുവന്നാല്‍
മയില്‍പ്പീലികൊണ്ടൊരു തലപ്പാവു തന്നിട്ടാ
കണ്ണനായ് വെണ്ണയുംനേദ്യമാക്കാം

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

നീ ഒരുമരം

വിതമാഞ്ഞ പാടത്തിന്നരുകിലായ് നീയൊരു
താപസനായിന്നു നില്ക്കേ
ഈ കൊടുംവേനല്‍ ദഹിപ്പിച്ച നദിയിലെന്‍
ദാഹം പിടയ്ക്കുന്ന പ്രാണന്‍
ഈസ്വരം താഴാതെ കുടനീട്ടി വീണ്ടുമൊരു
വേദം ചമയ്ക്കുന്നു നീയും
ഹരിതമായ് നീ ചേര്‍ത്തയുടയാട ചീന്തി ഞാന്‍
പലവട്ടമാര്‍ത്തു ചിരിയ്ക്കേ
ഒരുവേനല്‍ ദാഹമായെന്നെ തളയ്ക്കുവാന്‍
പടകൂട്ടി മഴയെത്തളച്ചു
കരിമേഘ മിഴിയുമായൊരുമഴ പോലുമെന്‍
ചുണ്ടില്‍ കിനിയാതെ നില്ക്കേ
മധുരമായ് നീയൊരു കനിതന്നു ജീവനില്‍
അമൃതുമായ് നില്‍ക്കുന്നു വീണ്ടും
തണല്‍ നീട്ടിയെന്നെ തളയ്ക്കും കരുത്തു നീ
തളരിട്ട ചില്ലയില്‍ കുളിരുന്ന കാറ്റു നീ
മധുവുള്ള പൂവു നീ, മധുരിക്കുമോര്‍മ്മ നീ
മഴകൊണ്ടു പിന്നെയും പെയ്തിറങ്ങുന്നു നീ
ചിറകറ്റ നദിയുടെ കരയിലൊരു തോഴനായ്
വേനല്‍ പകുത്തെടുക്കുമ്പോള്‍
മറുവേനലറിയാതെയൊരുമഴ തന്നു നീ
ദാഹം ശമിപ്പിക്കുമെന്നും
എന്‍റെ ദാഹം ശമിപ്പിക്കുമെന്നും.....

തണല്‍ മരങ്ങള്‍

കനലുരുക്കി കനലുരുക്കി ജ്വലിച്ചിടുന്ന വേനലില്‍
നാവറുത്ത് നേദ്യമാക്കി നീ പടച്ച പാട്ടുകള്‍
പാടിടുന്നു കുടലുവറ്റി എല്ലെഴുന്ന ദേഹികള്‍
ചീറ്റിടുന്നു കാളിയന്‍ ഫണമെടുത്തു ചുറ്റിലും

ഞാനുടച്ച മലകളെന്‍റെ കനവുടച്ചു മായുകില്‍
ഞാന്‍ വിയര്‍ത്ത പാടമെന്‍റെ ചിതയെരിഞ്ഞ നോവുകള്‍
കുളിരുതന്ന നദികളിന്നു വെയില്‍വിരിച്ച മണലുകള്‍
കൈതപൂത്ത ഗ്രാമഭംഗി ചിതലെടുത്ത ഏടുകള്‍

നല്ലനാളെ പങ്കിടുന്ന ഭൂമിപെറ്റപൂക്കളില്‍
മഞ്ഞുതുള്ളി കോര്‍ത്തുവച്ചു സൂര്യബിംബ ജ്വാലകള്‍
ഭൂമിപെറ്റ മക്കളാം മനുഷ്യരിന്നു പാരിലും
ചിറകടര്‍ന്നു കൂട്ടിനുള്ളില്‍ ചിറകടിച്ചുകേഴുവോര്‍

കൂരിരുള്‍കയത്തിനുള്ളില്‍ കൂട്ടരെ വധിപ്പവര്‍
കാരിരുമ്പുകോട്ടകെട്ടി തിന്മയെവളര്‍ത്തുവോര്‍
അമ്മയെന്ന മാധുര്യം മറന്നിടുന്ന കൂട്ടരും
കാമമെന്ന കണ്ണുകൊണ്ടു പെണ്ണിനെ രുചിപ്പവര്‍

എന്‍റെ രാജ്യമെന്തുചന്തമെന്നതേറ്റുപാടുവാന്‍
തേനുറഞ്ഞ ഹൃദയമൊന്നു വേറെ നമ്മള്‍ കരുതണം
നീയെടുത്ത വാളിനാല്‍ മുറിച്ചെടുക്ക തിന്മകള്‍
സ്നേഹമെന്ന കൊടിയെടുത്തു കോര്‍ത്തെടുക്ക നന്മകള്‍

ഹൃദയമെന്ന തന്ത്രിമീട്ടി മതിമറന്നു പാടുവാന്‍
കാടൊരുക്കി കനവൊരുക്കി മഴയെ നമ്മള്‍ കാക്കണം
പുതിയ ചാലുകീറിവന്നു മഴനമുക്കു നല്‍കിടും
മണ്‍മറഞ്ഞ പാടവും മധുനിറഞ്ഞ പൂക്കളും

നെല്‍വിളഞ്ഞ പാടമൊന്നു കണ്‍കുളിര്‍ക്കെ കാണുവാന്‍
നെഞ്ചിലുള്ള പാല്‍പകുത്ത് തലമുറയ്ക്കു നല്‍കണം
നന്മയെന്ന വിത്തു ചേറി മക്കളെ വളര്‍ത്തുകില്‍
തളിര്‍മരങ്ങള്‍ പൂത്തുനല്ല തണലിടങ്ങളായിടും

Friday 11 March 2016

ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍

ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
കൈവിരല്‍ നീട്ടാതെ, തൊട്ടുരുമ്മാതെന്‍റെ
ഉന്മാദമേനിയില്‍ ശീല്‍ക്കാരമാകാതെ
ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
പാഴ്കനികള്‍ ചുംബിച്ചു, ചുംബിച്ചു-
യെന്‍ ചങ്ങാതിയാകാതെ മുമ്പേ മറഞ്ഞുവോ?
പ്രാണനുരുവിട്ട മന്ത്രമായ്, ദുര്‍ഗന്ധവാഹിയായ്
പൊന്നിളംമൊട്ടിന്‍റെ ചങ്ങാതിയായ്
പീലിമീട്ടും തെങ്ങോലത്തുമ്പിലൊരു പുന്നാരമായ്
നാവുനീട്ടും കലിയായ്, കാര്‍മേഘമായ്
വന്നുപോകുന്നോ പിന്നെയും എന്‍റെ ചങ്ങാതി നീ.
മഴത്തുള്ളിപേറും കുളിരായ്,
കണ്ണുനീറ്റും എരിവായ്,
പീലിതോല്‍ക്കും തനുവായ്
എന്നിലലിഞ്ഞമൃതായ് വന്നുപോകുന്നോ നീ..
കാല്‍ച്ചിലമ്പല എന്നിലെത്തിച്ചു നീ
കാരിരുള്‍ച്ചുഴി എണ്ണതേപ്പിച്ചു നീ
കാല്‍വളത്തള കിലുങ്ങാതെ ചേര്‍ത്തണച്ചെന്‍റെ
സ്വരജതി കൊണ്ടുപൊയ്ക്കൊള്‍ക നീ..
മേഘമാപിനികള്‍ അളന്നൊരു മഴയെന്‍റെ
ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍
വന്നുപോകനീ ദൂരെയാല്‍മരക്കൊമ്പിലെ
കുഞ്ഞുതാളമായൊന്നു താരാട്ടുമൂളുവാന്‍

മറന്നതാണെന്‍ വഴിമിഴിപമ്പരം

മറന്നതാണെന്‍ വഴിമിഴിപമ്പരം
ഒരു വേനല്‍ കാക്കുമീ നിഴലിന്‍റെ നൊമ്പരം
വരില്ലിനി വേനലധികമെന്‍ മേനിയില്‍
കനലിനാലൊരുവേലി തീര്‍ത്തുഞാനിന്നലെ
മഴമൂളിവീണ്ടുമെന്‍ ശിരോലിഖിതങ്ങളില്‍
തണുവറ്റ് തണുവറ്റ് ദേഹം വിറയ്ക്കുമോ?
ചില്ലുമാത്രം പൊടിയാത്ത കണ്ണട
വിരല്‍കൊണ്ടു നെറ്റിയിലമര്‍ത്തിപ്പിടിച്ചു ഞാന്‍
നരചേര്‍ത്ത പുരികത്തിനിടയിലൊരു ചുഴിയുമായ്
ഓര്‍മ്മയൊരു വിടവിലൂടകലേയ്ക്കുനോക്കവേ
നിലതെറ്റി പടവിലൊന്നലറാതെ കുഴയുന്ന
കാല്പാദമെന്‍റേതുമാത്രം
ആ കാല്പാദമെന്‍റേതുമാത്രം
നിഴലുണ്ടു കോമരപടവാളുമായെന്‍റെ
ഉടലിന്‍റെ നെടുവീര്‍പ്പു കാക്കാന്‍
എഴുതുന്നയക്ഷരവടിവിലെന്‍ ഹൃദയത്തിന്‍
ചുടുരക്തമൊഴുകുന്ന നേരം
പടുപാട്ടുമായൊരു മഴയെത്തിവീണ്ടുമെന്‍
താളം പിഴപ്പിച്ചുപോകാന്‍
ഇടിമിന്നല്‍കൊണ്ടെന്നെ ചുട്ടെരിച്ചീടു നീ
പടവെട്ടിയിനിയൊട്ടുതോല്‍ക്കാതിരിക്കട്ടെ ഞാനും.
കുടല്‍മാലകൊണ്ടൊരു ജടതീര്‍ത്തു ഭൂമിയില്‍
കലിയൊന്നടങ്ങട്ടെ വീണ്ടും
പണിയാളര്‍ പട്ടിണിച്ചിതകൂട്ടി
വെന്തതില്‍ പഴമ്പാട്ടു പാടട്ടെ വീണ്ടും
ഇനിയെന്‍റെ തലമുറ കാണാത്ത പാടവും
പുഴയും കടന്നൊന്നു പാടാന്‍
ഈവേനല്‍കഴിയുമ്പോള്‍ ഞാനുമൊരു തെയ്യമായ്
പൂമെതിച്ചവിടേയ്ക്കുപോകും...
പൂമെതിച്ചവിടേയ്ക്കുപോകും.

ചിതലുറുമ്പ്

കണ്ണുനീരുവീണമണ്ണില്‍ കൂടൊരുക്കും ചിതലുറുമ്പിന്‍
സങ്കടങ്ങള്‍ കേള്‍ക്കുവാനായ് പൂമഴചാറി
കണ്ണുനീരിന്‍ തുള്ളിയാലേ പൂമഴ തേങ്ങി
സങ്കടച്ചാലൊഴുകിനീണ്ടു പൂമരച്ചോട്ടില്‍
കുളിരുതീര്‍ത്തൊരു നനവിലുടയും മണ്‍മറയ്ക്കുള്ളില്‍
ചിറകുവന്ന ചിതലുറമ്പൊന്നുടലുകുടയുന്നു
മഴയകന്ന നിമിഷമൊന്നില്‍ പറന്നുപൊന്തുമ്പോള്‍
വാനൊളിയില്‍ കുഞ്ഞുതാരം മിന്നിമായുന്നു
മായതീര്‍ക്കും വാനവില്ലിന്‍ അതിരുകാണാതെ
ചിറകുടഞ്ഞു പിടഞ്ഞുവീഴും ചിതലുറുമ്പെന്നും
ഈ ചിതലുറുമ്പെന്നും.. ഈ ചിതലുറുമ്പെന്നും...

കടലുമലകള്‍ കടവുകള്‍

നിറങ്ങള്‍ ചാലിക്കുമുയിരുപോലൊരു
മധുര മാണിക്ക കനവിലായ്
ശ്രുതികള്‍ ചേര്‍ത്തൊരു കുയിലുപാടുന്നു
മഴമറന്നൊരീ രാവിലും
അകലെ നാളുകള്‍ കരുതിവച്ചൊരു
മിഴികള്‍ ദൂരെയീ ചിമിഴിലും
അലസചാരുത സ്പര്‍ശമായൊരു
അനിലകുസുമ പരിമളം
വഴിമറന്നൊരു വിജനമൗനവും
മനസ്സുപേറിയൊന്നുറയവേ
മിഴികള്‍പൂട്ടിഞാന്‍ കടലുപൂകുന്നു
തിരകള്‍പൂക്കുന്ന വഴികളില്‍
ജതികളെഴുതും തിരകളെന്നുമെന്‍
ഹൃദയതാളലയങ്ങളായ്
ഒഴുകുമാകാശ വീഥിയാണതില്‍
ഒഴുകി നീന്തട്ടെ മൗനവും
പരവതാനികള്‍ മാഞ്ഞുപോകട്ടെ
കണ്ണുകാക്കുന്ന കാഴ്ചയില്‍
ത്വരിത ചലനമനസ്സുപാടങ്ങള്‍
കനവുണങ്ങി വരളവേ
വിണ്ടുകീറാതെന്‍റെകാവുകള്‍
ഉറവചേര്‍ത്ത സിരകളില്‍
തെളിനീരുറഞ്ഞ മൗനനോവുകള്‍
നിഴലുചേര്‍ത്തുവരയ്ക്കവേ
കനകധൂളികള്‍ചേര്‍ത്തയര്‍ക്കനും
പുഴകള്‍ നീന്തി മറഞ്ഞിടും
ഇനിയുമെന്‍റെ നിഴലുമായ്ക്കും
അഴലുചേര്‍ത്തൊരു കരിമുകില്‍
പെയ്തുതീര്‍ക്കും ദൂരെ നോവുകള്‍
കടലുമലകള്‍ കടവുകള്‍
എന്‍റെ മൗനദേഹ,മൊഴുകിനീന്തും
പട്ടൊഴുക്കും കടവുകള്‍
പട്ടൊഴുക്കും കടവുകള്‍...

നിറമില്ലാത്തൊരു കൊടി

നിറമില്ലാത്തൊരു കൊടിയുടെ പിറകേ
യടിവച്ചടിവച്ചൊന്നു നടക്കാന്‍
നിറമില്ലാത്തൊരു സ്നേഹംകൂട്ടി
നാവുപട്ചചൊരു കവിതചമയ്ക്കാന്‍
കാലമിതായി കൈകോര്‍ക്കുക നാം
നെഞ്ചില്‍ ചേര്‍ത്തൊരു തേനറയാലേ
സ്നേഹപ്പെരുമഴ നനയൂ വേഗം
സര്‍വ്വമതങ്ങളുമെന്തിനുവേണ്ടി
സ്നേഹക്കൂടു ചമച്ചില്ലെങ്കില്‍
മതമിതുവേണ്ടെന്നൊട്ടുനിനച്ചാല്‍
അതുമൊരുകൊടിയായ് വന്നു പറക്കും
എന്‍റേതെന്നും നിന്‍റേതെന്നും
ചൊല്ലി പലവിധ യാത്ര ഗമിക്കേ
അടിയാളര്‍ ഞാന്‍ പിണയാളര്‍ ഞാന്‍
തോരണ സദ്യകള്‍ നിന്നു വിളമ്പും
കാലം മായ്ച കണക്കുപറഞ്ഞും
കാതം പലവഴി പായുന്നേരം
ഭണ്ഡാരത്തില്‍ ചില്ലറയിട്ടീ
തടസ്സംമാറാന്‍ തേങ്ങയുടയ്ക്കും
മുട്ടകളെത്ര വിരിഞ്ഞെന്നാലും
കോഴിക്കുഞ്ഞു പറക്കുന്നില്ല
തോടുപൊളിച്ചു പുറത്തുവരുന്നവന്‍
കീയോ, കീയോ തന്നെ വിളിയ്ക്കും
ഉള്ളില്‍പൂക്കും പനനീര്‍പ്പൂവില്‍
മുള്ളുകളനവധിയുണ്ടന്നാകില്‍
കള്ളസൗരഭമെന്തിനൊഴുക്കി
പ്രണയത്തേനറ ഞാന്‍ നീട്ടുന്നു
അവനവനുള്ളില്‍ തോന്നാതിനിയും
എന്തിനു വേലകള്‍ ചെയ്തീടുന്നു
വേനല്‍പറിയ്ക്കും ദാഹജലത്തെ
കൂട്ടിയൊരുക്കാന്‍ നോക്കുംപോലെ

പാട്ട്

ഉടുവസ്ത്രമണിയാതെ
ഇരുളിന്‍റെ ചുരുളില്‍നിന്‍
ഇടനെഞ്ചിലമരുന്നനേരം
നനവുള്ള ചുണ്ടിനാലിമതൊട്ടു
നീയെന്‍റെ പ്രാണനില്‍
വിരല്‍കൊണ്ടുമീട്ടും
തുടിയൊച്ച കേള്‍ക്കുന്ന
ഹൃദയത്തിലുന്മാദ
ലഹരിയായ് ഞാനേറ്റുപാടും
തണുവുള്ള മഞ്ഞണി
മേലാപ്പുമായെന്‍റെ
യുടലില്‍ നീ കരിനാഗമാകും
ഇടനെഞ്ചിലുടയുന്ന താമര
ചുണ്ടിലെന്‍ വിരല്‍ഞൊട്ടി
മധുബാണമെയ്യും
ഉടല്‍പൂത്തു നീയും
മദനന്‍റെ ശയ്യയില്‍
വിടരുന്ന തരുശാഖിയാകും
ഇണചേര്‍ന്നു നമ്മളീയിരുളിന്‍റെ
മിഴിപൊത്തിയുടലെന്ന
ബോധം മറക്കും
ഇമവെട്ടിയടയുന്ന നേരത്തിലണയുന്ന
അതുതന്നെ എന്‍റെയീ പ്രാണന്‍

കാറ്റുപറഞ്ഞുപോകുന്ന ചിലവരികളുണ്ട്

കാറ്റുപറഞ്ഞുപോകുന്ന
ചിലവരികളുണ്ട്
മുഴുമിക്കാതെ, അലസമായി
എന്‍റെ ശിരോലിഖിതങ്ങളില്‍ തഴുകി
പരിഹസിച്ച് പറന്നുപോകുമ്പോള്‍..
കറുത്തപുതപ്പില്‍ ഒളിച്ചിരിക്കുന്ന ഭൂമിയെ
ഒരു ചെറുപ്രകാശംകൊണ്ട് മിന്നാമിന്നി
ചിരിപ്പിക്കുന്നതുപോലെ,
നനുത്തവിരല്‍കൊണ്ട് അവളെന്‍റെ
മനസ്സിനെ തൊട്ടുതലോടാറുണ്ട്.
അപ്പോഴായിരിക്കും
അവള്‍ പറഞ്ഞുപോകുന്ന
വരികള്‍ക്കുപിറകേ ഞാന്‍ പായുന്നത്.
മഴവരുന്നതിനു മുന്‍പിന്‍പുകള്‍
തിരിച്ചറിഞ്ഞ് വിത്തിറക്കിയും
കൊയ്തും പഞ്ഞത്തിനു കാവലിരുന്ന്
എന്‍റെ പൂര്‍വ്വികരിലൊരാള്‍
പാടിയിരുന്നുപോലും.
വെളുത്ത പുതപ്പിനുള്ളില്‍
പട്ടിണിയുടെ എല്ലിച്ചകോലമായി
പട്ടിണിമരണത്തിന്‍റെ
പോസ്റ്റുമോര്‍ട്ടത്തിനായി
കാത്തുകിടന്ന എന്‍റെ ചെവിയില്‍
ഒരു വയല്‍പാട്ടുപോലെ
അവള്‍ പറഞ്ഞതോര്‍ക്കുമ്പോള്‍
കതിരുചായ്ഞ്ഞ പാടത്തിനെ
വിരല്‍കൊണ്ട്കോരി
ഒരു ശീല്‍ക്കാരമാകാന്‍ അവളും
കൊതിക്കുന്നുണ്ടെന്ന് കാറ്റ് പലപ്രാവശ്യം
പറ‍ഞ്ഞകന്നുപോകുന്നു.

സ്വരം

എപ്പോഴോ
അറിയാതെ എന്നെ ഇഷ്ടപ്പെട്ടതാകാം
ഒരു സ്‌നേഹിതനില്‍ തുടങ്ങി, 
ഒരു പകരക്കാരനായി അറിയാതെ...
ഒടുവില്‍ ഒരു താലിച്ചരടില്‍
എന്റെ ബന്ധുവായി, സ്‌നേഹമായി
എന്റെയുടലിലേയ്ക്ക് ചായുമ്പോള്‍
നഷ്ടങ്ങളുടെ കണക്കുകള്‍ ചേര്‍ത്തുവച്ച്
നീ കരയുന്നുണ്ടായിരുന്നു.
ആ കണക്ക്
ഇനിയും പറഞ്ഞവസാനിപ്പിക്കാന്‍
നിനക്കാവുന്നില്ല
പകരംവയ്ക്കാന്‍ എനിയ്ക്കും.
അതകൊണ്ടുതന്നെ ഞാനു നീയും
രണ്ടുധ്രവങ്ങളില്‍
പുരുഷനെന്നും
സ്ത്രീയൊന്നുമുള്ള പദങ്ങളായി
പോരടിച്ചുകൊണ്ടിരിക്കുന്നു.
നീ നിന്റെയുടലിനേയും
ഞാന്‍ എന്റെയുടലിനേയും
എന്നാണോ മറന്നുതുടങ്ങുന്നത്
അന്ന് നമ്മളില്‍
യഥാര്‍ത്ഥ പ്രണയം
നിലാവുപോലെ പരന്നിറങ്ങും
നമ്മള്‍ സൂര്യനായും
നമ്മുടെ പ്രണയം ചന്ദ്രനായും
എ്‌പ്പോഴും ഇരുള്‍ മറച്ചുകൊണ്ടേയിരിക്കും.

എന്നിലെ നീ

മധുരമെന്നനുരാഗം
വിരഹമകലുമനുരാഗം
വിതുമ്പും നീര്‍ച്ചിമിഴു നിന്‍മിഴികള്‍
പറയും പരിഭവം നിന്‍ചിരിയും
ഉടലുനൊന്തൊന്നുപുണരുമോ നിന്‍
ഹൃദയതാളമതിലലിയുവാന്‍
കടന്നുപോകുമീയുഷസിലെ
മൗനമേഘമായണയുവാന്‍
ഇനിവരില്ലയോ പ്രിയതമേ...
തണുവണിഞ്ഞൊരെന്‍ പ്രണയമേ...
കനവുപൂത്തകുടമുല്ലവല്ലിയില്‍
ശലഭമായൊന്നുപാറുവാന്‍
ഇതളുനീട്ടിയൊരു മഞ്ഞല
കാത്തുവയ്ക്കു നീ വിരഹമേ...
മന്ദമാരുത സ്നേഹസുരഭില
ഗന്ധമായൊന്നുമാറിയെ-
ന്നുടലുചേര്‍ന്നൊരു രതിയൊരുക്കി നീ
കനവൊരുക്കെന്‍റെ പ്രണയമേ..
ജലതരംഗ ധ്വനിപടര്‍ത്തിയെന്‍
സിരകള്‍ചേര്‍ക്കുമാകുളിരല
വിരലുതൊട്ടുനിന്‍ നെറുക ചൂടുമാ
തരളകുങ്കുമസന്ധ്യയില്‍
തരളചുംബന സ്നേഹസ്പര്‍ശമായി
ചേര്‍ത്തടയ്ക്കട്ടെ മിഴികളും.