Monday 23 May 2016

ഞങ്ങള്‍ മരങ്ങള്‍

പൊക്കിള്‍കൊടിവിട്ടു നീകരഞ്ഞപ്പോള്‍
പേക്കോലമായി നീ കുഞ്ഞേ
ചുണ്ടില്‍കിനിയ്ക്കുന്ന പാല്‍മധുരമൊക്കെ
കതിരില്‍ വളംവച്ചപോലെ
അമ്മയെത്തന്നെ മറന്നുനീ ഭൂമിയില്‍
താണ്ഡവമാടുന്നു പിന്നെ
നീ നിന്‍റെ ജനിതകക്കൂട്ടില്‍ കിളിര്‍പ്പിച്ച
വിഷമാണു ഭൂമിക്കുഭാരം
ഇവിടെയാണീ ഞങ്ങള്‍ മരമെന്ന മക്കള്‍
തണലായി നില്‍ക്കുന്നതെന്നും
അമ്മയാം ഭൂമിതന്‍ ഗര്‍ഭപാത്രത്തിലെ
സിരകള്‍ മുറിയാത്തമക്കള്‍
ഓരോ വയസിലും സിരകള്‍പടര്‍ത്തിയാ
സ്നേഹം പകരുന്ന മക്കള്‍
പൂപ്പന്തല്‍പോലെ നാം ചില്ലവിരിച്ചെന്നും
കുളിരുവിരിക്കുന്നു ഭൂവില്‍
പാലമൃതൂട്ടുമാ ധരണിയും ഞങ്ങളില്‍
തളിര്‍കൊണ്ടു കുടചൂടി നില്‍പ്പൂ
അവിടെയും അദ്വൈതവേതാന്തമാകുന്ന
പ്രാണനും കാറ്റായ് ചലിപ്പൂ
ആത്മരോഷങ്ങളാല്‍ നീയെന്ന മര്‍ത്യന്‍
ആത്മാവുകാണാതലഞ്ഞു
തണലൊന്നുമറിയാതെ പൂമണംപേറാതെ
തരുവെട്ടി വേനല്‍ വിതച്ചു.

No comments:

Post a Comment