Monday 23 May 2016

വെള്ളരിക്കാ പഴുക്കട്ടെ

കൂത്താടിപ്പെണ്ണുപെറ്റ
കൂത്തിച്ചി മക്കളല്ല
വെയിലുതിന്നും വിശപ്പിന്‍റെ
നീരിറങ്ങാ കാഴ്ച ഞങ്ങള്‍
കുടൊരുക്കി കുരവയിട്ടു
തീറെഴുതും കാഴ്ചവെട്ട
തെരുവെന്ന സാഗരത്തില്‍
പിച്ചതെണ്ടും അടിയാളര്‍
പിടിക്കാശു വാരിയിട്ടാ
ഭണ്ഡാരച്ചിമിഴുനോക്കി
നീവിളിച്ചു ചൊല്ലിടുന്നു
മോക്ഷമെന്തന്നറിയാതെ
എട്ടുകാശു നല്കിടാത്ത
മര്‍ത്യരല്ലേ നിങ്ങളെന്നും
അന്നദാന മഹിമചൊല്ലി
തേവര്‍ക്കു നേദ്യമൂട്ടും
പൊന്നുകൊണ്ടു താലിനല്‍കും
തുലാഭാര നേര്‍ച്ചകെട്ടും
ചില്ലുകാശുനല്കിടില്ല
കുഞ്ഞുകൈകള്‍ നീട്ടിയാലും
ഭരണചക്രമുരുണ്ടിട്ടീ
പാതവക്കങ്ങടര്‍ന്നിട്ടും
കുഞ്ഞുപൂവിന്‍ ദൈന്യമൊന്നും
കണ്ടതില്ല ഭരണക്കാര്‍
മേടവിഷു പിറന്നിട്ടും
കൊന്നയെല്ലാം കൊഴിഞ്ഞിട്ടും
കിട്ടിയില്ലാ ചില്ലിയൊന്നും
വിശപ്പറ്റ കൈനീട്ടം
വെള്ളരിപ്പൂ വാടിടുന്നു
കണിവയ്ക്കാന്‍ പൊന്നുതായോ
പായ് വിരിച്ചു നീ കിടന്നോ
വെള്ളരിക്കാ പഴുക്കട്ടെ.

No comments:

Post a Comment