Monday 23 May 2016

ഉപ്പു മഴ


പാഴോല കൊണ്ടു മറവച്ച കുടിലിലെൻ
ഓർമ്മപ്പതുങ്ങിപ്പതുങ്ങിക്കടക്കവേ
പിന്നിയ പായ വിരിച്ചതിൽ കുഞ്ഞിളം
ചുണ്ടിനാൻ കൊഞ്ചുന്ന ബാല്യമാകുന്നു ഞാൻ
ഉരലിൽ കുഴിത്താഴെ പതിരുകുത്തുന്നൊരാ-
യമ്മതൻ സങ്കടത്താരാട്ടു കേട്ടു ഞാൻ
ഒരു തുടം കണ്ണീരു കനലായടർത്തിയെ-
ന്നമ്മ വിളമ്പിയകഞ്ഞിയോർക്കുന്നു ഞാൻ
പൂള്ളിക്കിടാത്തിയെ നക്കിത്തുടയ്ക്കുമാ
പൂവാലിപ്പയ്യ് ചുരത്തിയ പാലിനാൻ
കൊള്ളപ്പലിശതൻ തീക്കടം തീർക്കുവാൻ
മുണ്ടു മുറുക്കന്നയച്ഛനെയോർത്തു ഞാൻ
കാന്താരിഞെക്കിഞവിടിപ്പഴഞ്ചോറ്
തൈരു ചേർത്തമ്മ വിളമ്പിയ നാളുകൾ
നാവിൽ രുചി ചേർത്തു സ്നേഹപ്പെരുമ്പറ-
മേളപ്പദംചേർത്തു നെഞ്ചിലമർത്തി ഞാൻ
കത്തിച്ച മണ്ണെണ്ണച്ചില്ലുവിളക്കെന്റെ
കരിനിഴൽച്ചിത്രം വരച്ചുരസിക്കവേ
കൂരിരുൾക്കൂടു മുറിക്കുംപ്രകാശമായ്
തുള്ളി വിതറിയാപ്പേമാരിയോർത്തു ഞാൻ
തുള്ളിക്കൊരു കുടം പെയ്തൊരാക്കാർമുകിൽ
നെഞ്ചിൻതറക്കൂടു പൊള്ളിച്ചിളക്കവേ
കിട്ടിയ പാത്രം നിരത്തിയാ തുള്ളിയിൽ
നോവിന്റെ താളം മെനഞ്ഞതോർക്കുന്നു ഞാൻ
ചോരുന്ന മേൽക്കൂരത്താഴെ വിടർത്തിയ
കാലൻകുടയ്ക്കുള്ളിൽ കൂനിയിരിക്കവേ
തുള്ളി വീഴാതെന്നെ നെഞ്ചിലമർത്തിയ
ചൂടിൽ മുഖംപൂഴ്ത്തി താളംപിടിച്ചു ഞാൻ
ബീഡിമണമുള്ള അച്ഛന്റെ കൈവിരൽ
തുമ്പുപിടിച്ചു ഞാൻ പിച്ച നടക്കവേ
കണ്ണു നിറച്ചെന്റെയമ്മ പെയ്യിക്കുമാ
തേന്മഴപ്പെയ്ത്തിൽഞാനൊന്നു ചായട്ടെയോ
നോവൂകലർന്ന കടലാസുവഞ്ചിയിൽ
മാഞ്ഞുമറഞ്ഞതാണെൻബാല്യമത്രയും
ഓർത്തെടുത്തീടട്ടെ ഞാനെൻറെയമ്മയെ
കാലം കെടുത്തിയ മൺചെരാതൊന്നിനെ

No comments:

Post a Comment