Monday 23 May 2016

മഴവരുന്നു


നീ കണ്ടോ തുമ്പിപ്പെണ്ണേ
അകലത്തൊരു കാര്‍മേഘം
കടലോളം മഴയും പേറി
കുടിലിന്മേല്‍ നിക്കണകണ്ടാ..
ഇടികൊട്ടിപെയ്യണപെയ്ത്തില്‍
ഇടനെഞ്ചുകലങ്ങണുപെണ്ണേ
കടമൊട്ടു തീര്‍ന്നതുമില്ലാ...
പുരകെട്ടി മേഞ്ഞതുമില്ലാ...
കാവിലെ തേവരുപാട്ടില്‍
മഴപെയ്യാന്‍ മന്ത്രംചൊല്ലേ
കൈകൂപ്പി ഏനുംപാടി
മഴയേവാ.. ഭൂമിതണുക്കാന്‍
ആകാശത്തമ്പിളിമാമന്‍
ചെറുതാകും ദിനവുംനോക്കി
അരികത്തായ് കുഞ്ഞിക്കണ്ണന്‍
ചിരിതൂകും കിലുക്കാംപെട്ടി
രാവേറെ ചെല്ലുന്നേരം
മാനത്തെപൂക്കാവടികള്‍
മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേ
നിഴലിന്‍റെ സദ്യവിളമ്പും
മഴയില്ല മാനം നീളെ
കനലിന്‍റെ തീപ്പൊരി വെട്ടം
കരിയുന്നു കുടിലും വയറും
കരവിട്ടാ പുഴയുംവറ്റി
ജലമില്ലാ വലയും നാട്ടില്‍
അമ്മയ്ക്കൊരു ഗുരുസി നടത്തി
മനമുരുകി ഏനും പാടി
മഴയേ വാ ഭൂമി തണുക്കാന്‍
ഇലയില്ലാ ചില്ലക്കൂട്ടില്‍
തണലില്ലാതുണരും നമ്മള്‍
കനിയുള്ള സ്വപ്നംകാണാന്‍
മഴയേവാ ചില്ലകള്‍തോറും
ദൈവത്താന്‍ കനിവിന്‍മേലോ
മാളോരുടെ കണ്ണീരാലോ
മേഘങ്ങള്‍ ചിറകുവിടര്‍ത്തി
ആകാശപ്പെരുമഴയായി
കുടിലെല്ലാം ചോര്‍ന്നുനിറഞ്ഞു
കലമൊക്കെ നിറഞ്ഞുതുളുമ്പി
ഉടുമുണ്ടാല്‍ തലയുംതോര്‍ത്തി
മഴയങ്ങു തോര്‍ന്നുവെളുത്തു.

No comments:

Post a Comment