Monday 23 May 2016

കനല്‍

കനല്‍
----------------
കനലു പാകുമീ നോവുപാടങ്ങളില്‍
നദികള്‍ മൗനമായുള്‍വലിഞ്ഞീടവേ
കണ്ണുനീര്‍ത്തുള്ളി ചാലിച്ച മുഖവുമായ്
തുള്ളിതേടുവാന്‍ പോകും കുടങ്ങളില്‍
നെഞ്ചുടച്ചു കലക്കി പകര്‍ന്നിടും
അമ്മനോവിന്‍ നെഞ്ചകപ്പൂവുകള്‍
ഉണ്ണിതേങ്ങാതെ നെഞ്ചിലമര്‍ത്തിയാ
പാല്‍ചുണ്ടു നീട്ടിയീയമ്മ മരിക്കവേ
ഒന്നുകേഴാതെ ദൂരെയാ കാര്‍മുകില്‍
കണ്ണുപൊത്തി കറങ്ങുന്നു വാനിലായ്
കിണറുതാഴ്ത്തി തുടംവച്ചുകോരുവാന്‍
കരയില്‍ നൂറു കരങ്ങള്‍ചേര്‍ന്നീടവേ
കനല്‍പഴുപ്പിച്ച ദാഹക്കുടങ്ങളില്‍
കലിപടര്‍ന്നങ്ങു വാക്കേറ്റമേറുന്നു
തുള്ളി കോരാതെ സങ്കടച്ചോലകള്‍
വെട്ടിയാര്‍ക്കുന്ന കോമരക്കണ്ണുകള്‍
കണ്ണുകാണാത്ത തീമഴച്ചൂടിനാല്‍
വെന്തുതേങ്ങുന്ന പിഞ്ചിളംചുണ്ടിലെ
ദാഹമൊപ്പുവാനൊരുതുടം കോരുമോ
അമ്മകേഴുന്ന സങ്കടപ്പെരുമഴ
നെഞ്ചലിയാത്തൊരീരണഭൂമിയില്‍
തമ്മില്‍ക്കോര്‍ക്കുന്ന തിക്കിത്തിരക്കുകള്‍
തൊണ്ടവറ്റുന്ന കുഞ്ഞുപിടഞ്ഞുടന്‍
കൈതണ്ടുതെറ്റി പതിച്ചുകിണറ്റിലും
ചുണ്ടിണയൊപ്പി കുടിച്ചു ജലമതില്‍
കണ്‍മിഴിച്ചുമലര്‍ന്നുകിടപ്പവന്‍
നെഞ്ചുടച്ചു പകുത്ത ജലത്തിനെ
പങ്കുവയ്ക്കാന്‍ മടിയ്ക്കുന്നമക്കളേ
നിങ്ങള്‍തന്‍ സ്വാര്‍ത്ഥ ചിന്തയീ ഭൂമിതന്‍
ഹന്ത നാശം വരുത്തുന്നു നാള്‍ക്കുനാള്‍.

No comments:

Post a Comment