Friday 11 March 2016

ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍

ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
കൈവിരല്‍ നീട്ടാതെ, തൊട്ടുരുമ്മാതെന്‍റെ
ഉന്മാദമേനിയില്‍ ശീല്‍ക്കാരമാകാതെ
ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
പാഴ്കനികള്‍ ചുംബിച്ചു, ചുംബിച്ചു-
യെന്‍ ചങ്ങാതിയാകാതെ മുമ്പേ മറഞ്ഞുവോ?
പ്രാണനുരുവിട്ട മന്ത്രമായ്, ദുര്‍ഗന്ധവാഹിയായ്
പൊന്നിളംമൊട്ടിന്‍റെ ചങ്ങാതിയായ്
പീലിമീട്ടും തെങ്ങോലത്തുമ്പിലൊരു പുന്നാരമായ്
നാവുനീട്ടും കലിയായ്, കാര്‍മേഘമായ്
വന്നുപോകുന്നോ പിന്നെയും എന്‍റെ ചങ്ങാതി നീ.
മഴത്തുള്ളിപേറും കുളിരായ്,
കണ്ണുനീറ്റും എരിവായ്,
പീലിതോല്‍ക്കും തനുവായ്
എന്നിലലിഞ്ഞമൃതായ് വന്നുപോകുന്നോ നീ..
കാല്‍ച്ചിലമ്പല എന്നിലെത്തിച്ചു നീ
കാരിരുള്‍ച്ചുഴി എണ്ണതേപ്പിച്ചു നീ
കാല്‍വളത്തള കിലുങ്ങാതെ ചേര്‍ത്തണച്ചെന്‍റെ
സ്വരജതി കൊണ്ടുപൊയ്ക്കൊള്‍ക നീ..
മേഘമാപിനികള്‍ അളന്നൊരു മഴയെന്‍റെ
ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍
വന്നുപോകനീ ദൂരെയാല്‍മരക്കൊമ്പിലെ
കുഞ്ഞുതാളമായൊന്നു താരാട്ടുമൂളുവാന്‍

No comments:

Post a Comment