Friday 11 March 2016

കാറ്റുപറഞ്ഞുപോകുന്ന ചിലവരികളുണ്ട്

കാറ്റുപറഞ്ഞുപോകുന്ന
ചിലവരികളുണ്ട്
മുഴുമിക്കാതെ, അലസമായി
എന്‍റെ ശിരോലിഖിതങ്ങളില്‍ തഴുകി
പരിഹസിച്ച് പറന്നുപോകുമ്പോള്‍..
കറുത്തപുതപ്പില്‍ ഒളിച്ചിരിക്കുന്ന ഭൂമിയെ
ഒരു ചെറുപ്രകാശംകൊണ്ട് മിന്നാമിന്നി
ചിരിപ്പിക്കുന്നതുപോലെ,
നനുത്തവിരല്‍കൊണ്ട് അവളെന്‍റെ
മനസ്സിനെ തൊട്ടുതലോടാറുണ്ട്.
അപ്പോഴായിരിക്കും
അവള്‍ പറഞ്ഞുപോകുന്ന
വരികള്‍ക്കുപിറകേ ഞാന്‍ പായുന്നത്.
മഴവരുന്നതിനു മുന്‍പിന്‍പുകള്‍
തിരിച്ചറിഞ്ഞ് വിത്തിറക്കിയും
കൊയ്തും പഞ്ഞത്തിനു കാവലിരുന്ന്
എന്‍റെ പൂര്‍വ്വികരിലൊരാള്‍
പാടിയിരുന്നുപോലും.
വെളുത്ത പുതപ്പിനുള്ളില്‍
പട്ടിണിയുടെ എല്ലിച്ചകോലമായി
പട്ടിണിമരണത്തിന്‍റെ
പോസ്റ്റുമോര്‍ട്ടത്തിനായി
കാത്തുകിടന്ന എന്‍റെ ചെവിയില്‍
ഒരു വയല്‍പാട്ടുപോലെ
അവള്‍ പറഞ്ഞതോര്‍ക്കുമ്പോള്‍
കതിരുചായ്ഞ്ഞ പാടത്തിനെ
വിരല്‍കൊണ്ട്കോരി
ഒരു ശീല്‍ക്കാരമാകാന്‍ അവളും
കൊതിക്കുന്നുണ്ടെന്ന് കാറ്റ് പലപ്രാവശ്യം
പറ‍ഞ്ഞകന്നുപോകുന്നു.

No comments:

Post a Comment