Friday 11 March 2016

മറന്നതാണെന്‍ വഴിമിഴിപമ്പരം

മറന്നതാണെന്‍ വഴിമിഴിപമ്പരം
ഒരു വേനല്‍ കാക്കുമീ നിഴലിന്‍റെ നൊമ്പരം
വരില്ലിനി വേനലധികമെന്‍ മേനിയില്‍
കനലിനാലൊരുവേലി തീര്‍ത്തുഞാനിന്നലെ
മഴമൂളിവീണ്ടുമെന്‍ ശിരോലിഖിതങ്ങളില്‍
തണുവറ്റ് തണുവറ്റ് ദേഹം വിറയ്ക്കുമോ?
ചില്ലുമാത്രം പൊടിയാത്ത കണ്ണട
വിരല്‍കൊണ്ടു നെറ്റിയിലമര്‍ത്തിപ്പിടിച്ചു ഞാന്‍
നരചേര്‍ത്ത പുരികത്തിനിടയിലൊരു ചുഴിയുമായ്
ഓര്‍മ്മയൊരു വിടവിലൂടകലേയ്ക്കുനോക്കവേ
നിലതെറ്റി പടവിലൊന്നലറാതെ കുഴയുന്ന
കാല്പാദമെന്‍റേതുമാത്രം
ആ കാല്പാദമെന്‍റേതുമാത്രം
നിഴലുണ്ടു കോമരപടവാളുമായെന്‍റെ
ഉടലിന്‍റെ നെടുവീര്‍പ്പു കാക്കാന്‍
എഴുതുന്നയക്ഷരവടിവിലെന്‍ ഹൃദയത്തിന്‍
ചുടുരക്തമൊഴുകുന്ന നേരം
പടുപാട്ടുമായൊരു മഴയെത്തിവീണ്ടുമെന്‍
താളം പിഴപ്പിച്ചുപോകാന്‍
ഇടിമിന്നല്‍കൊണ്ടെന്നെ ചുട്ടെരിച്ചീടു നീ
പടവെട്ടിയിനിയൊട്ടുതോല്‍ക്കാതിരിക്കട്ടെ ഞാനും.
കുടല്‍മാലകൊണ്ടൊരു ജടതീര്‍ത്തു ഭൂമിയില്‍
കലിയൊന്നടങ്ങട്ടെ വീണ്ടും
പണിയാളര്‍ പട്ടിണിച്ചിതകൂട്ടി
വെന്തതില്‍ പഴമ്പാട്ടു പാടട്ടെ വീണ്ടും
ഇനിയെന്‍റെ തലമുറ കാണാത്ത പാടവും
പുഴയും കടന്നൊന്നു പാടാന്‍
ഈവേനല്‍കഴിയുമ്പോള്‍ ഞാനുമൊരു തെയ്യമായ്
പൂമെതിച്ചവിടേയ്ക്കുപോകും...
പൂമെതിച്ചവിടേയ്ക്കുപോകും.

No comments:

Post a Comment