Thursday 24 March 2016

നീ ഒരുമരം

വിതമാഞ്ഞ പാടത്തിന്നരുകിലായ് നീയൊരു
താപസനായിന്നു നില്ക്കേ
ഈ കൊടുംവേനല്‍ ദഹിപ്പിച്ച നദിയിലെന്‍
ദാഹം പിടയ്ക്കുന്ന പ്രാണന്‍
ഈസ്വരം താഴാതെ കുടനീട്ടി വീണ്ടുമൊരു
വേദം ചമയ്ക്കുന്നു നീയും
ഹരിതമായ് നീ ചേര്‍ത്തയുടയാട ചീന്തി ഞാന്‍
പലവട്ടമാര്‍ത്തു ചിരിയ്ക്കേ
ഒരുവേനല്‍ ദാഹമായെന്നെ തളയ്ക്കുവാന്‍
പടകൂട്ടി മഴയെത്തളച്ചു
കരിമേഘ മിഴിയുമായൊരുമഴ പോലുമെന്‍
ചുണ്ടില്‍ കിനിയാതെ നില്ക്കേ
മധുരമായ് നീയൊരു കനിതന്നു ജീവനില്‍
അമൃതുമായ് നില്‍ക്കുന്നു വീണ്ടും
തണല്‍ നീട്ടിയെന്നെ തളയ്ക്കും കരുത്തു നീ
തളരിട്ട ചില്ലയില്‍ കുളിരുന്ന കാറ്റു നീ
മധുവുള്ള പൂവു നീ, മധുരിക്കുമോര്‍മ്മ നീ
മഴകൊണ്ടു പിന്നെയും പെയ്തിറങ്ങുന്നു നീ
ചിറകറ്റ നദിയുടെ കരയിലൊരു തോഴനായ്
വേനല്‍ പകുത്തെടുക്കുമ്പോള്‍
മറുവേനലറിയാതെയൊരുമഴ തന്നു നീ
ദാഹം ശമിപ്പിക്കുമെന്നും
എന്‍റെ ദാഹം ശമിപ്പിക്കുമെന്നും.....

No comments:

Post a Comment