Friday 10 June 2016

കുഞ്ഞിളം തുമ്പി


--------------
കാടിന്‍റെയുള്ളില്‍ വളര്‍ന്നൊരു പെണ്ണ്
പരുന്തമ്മ റാഞ്ചി വളര്‍ത്തിയ കുഞ്ഞ്
കുയില‍മ്മ കൂകിയുറക്കിയ കണ്ണ്
പാലിളം പുഞ്ചിരി തൂകുന്ന മൊഞ്ച്
കാട്ടില്‍ കളകളം പാടും പുഴയില്‍
നീന്തിത്തുടിച്ചു കളിച്ചൊരു പെണ്ണ്
പൂവിട്ട വല്ലി ചൊരിയും മഴയില്‍
ആടിക്കളിച്ചു രസിച്ചൊരു മൊട്ട്
പേടമാന്‍ കുട്ടിതന്‍ പിന്നാലെ പായും
ചന്തം തികഞ്ഞൊരു മാന്‍മിഴിക്കണ്ണ്
കാട്ടിലെ ജീവികള്‍ക്കെല്ലാര്‍ക്കുമുണ്ണീ
സിംഹമടയില്‍ ശയിക്കും കിടാത്തി
പരുന്തു പറഞ്ഞ കഥയിലെ നാട്ടില്‍
തന്‍റെകുലമൊന്നു ചെന്നൊന്നു കാണാന്‍
പൂതി വളര്‍ന്നേറെ കൗതുകമായി
കൂട്ടൊരോടായി പറഞ്ഞവളാധി
പലരും പറഞ്ഞൊട്ടു പോകുകവേണ്ട
നന്മ മറയുമീ കാടു കഴിഞ്ഞാല്‍
ഉള്ളില്‍ത്തുടിക്കുമാ ജനനിയെക്കാണാന്‍
ശാഠ്യം പിടിച്ചവള്‍ തേങ്ങിക്കരഞ്ഞു
കണ്ണീര്‍പ്പുഴ നീണ്ട യാത്രയ്ക്കൊടുവില്‍
വിടനല്കി ജീവികള്‍ കാടിന്‍റെയോരെ
ഉല്ലസിച്ചങ്ങവള്‍ പോകുന്ന നേരം
ദൂരത്തായ് കണ്ടേറെ മാനുഷക്കോലം
അത്ഭുതംകൊണ്ടവള്‍ മിന്നിത്തിളങ്ങി
വര്‍ണ്ണ വിരിയുള്ള കൗതുകക്കാഴ്ച
കൂടെ നടന്നവര്‍ കൂട്ടരായ്ക്കൂടി
കൊഞ്ചിച്ചു കൈകകളില്‍ കൂട്ടിപ്പിടിച്ചു
സ്നേഹം വെറുതേ മറക്കുടയാക്കി
കൊത്തിവലിച്ചവര്‍ പിഞ്ചിളം മേനി
കണ്ണില്‍ പെരുമഴ കൊള്ളാതെ തുള്ളി
പ്രാണം വെടിഞ്ഞിതാ കുഞ്ഞിളം തുമ്പി
ചാറ്റല്‍ മഴയെങ്ങും പെയ്യാതെ പോയി
ദുഃഖം ചൊരിഞ്ഞവള്‍ കാട്ടിലായ്ച്ചെന്ന്

No comments:

Post a Comment