Tuesday 2 December 2014

കലികാലത്തിലെ രക്തസാക്ഷികള്‍

രണ്ടു രക്തനിറങ്ങള്‍ക്കിടയിലൊരു പകല്‍
വെളിച്ചത്തിനു മുന്നും പിന്നും
രക്തസാക്ഷികളായി കടല്‍.

ശവഘോഷയാത്രകള്‍ പെരുകുന്ന
ഇടനാഴിയിലെവിടെയോ
ദൈവദൂതരുടെ നിര.

സംഘങ്ങള്‍ ശംഖുവിളിച്ചും
പെരുമ്പറകൊട്ടിയും
രാത്രിയില്‍ കതിനപൊട്ടിച്ചും
പടയൊരുക്കുന്നു.

ചേരികളും വനങ്ങളും
മൂകമായ പട്ടിണി മരണങ്ങളുമായ്
ചെറു കൂനകള്‍ക്കുള്ളില്‍
വാത്മീകങ്ങളാകുന്നു.

ഇടയന്മാര്‍ മൂന്നുപേരും
ചിരിക്കുകയാണ്,
പശുവിന്‍റേയും ആടിന്‍റേയും
പിന്നാലെ അലഞ്ഞു മടുത്തിട്ടുണ്ടാവും.

കളഭവും പീലിയും കുരിശും
മിനാരങ്ങളും പിറതേടി
നക്ഷത്രങ്ങളാകുന്നു.

രാശികള്‍ കളംവരയ്ക്കുമ്പോള്‍
ഉപഗ്രഹങ്ങളുടെ നീണ്ട നിരകള്‍
രാശ്യാധിപന്മാരെ വലംവച്ചിറങ്ങുന്നു.

ഇത് കലികാലം വാഴ്ത്തുന്നവനും
വാഴ്ത്തപ്പെട്ടവനും
രക്തസാക്ഷികള്‍തന്നെ.

എന്‍റെ കുമ്പിള്‍ ഒരിറ്റു വസ്ത്രമില്ലാതെ
ജലമില്ലാതെ വരണ്ടുപോകുന്നു.

കുത്തിയൊലിച്ചൊരു ജലപ്രവാഹം
അത് പ്രളയമാണ്.

തലയോട്ടികള്‍ താരങ്ങളെ നോക്കി
കൊഞ്ഞനം കുത്തുന്നു.

മാനം ന്ഷടപ്പെട്ട് അമ്മ
അസ്ഥിപഞ്ചരങ്ങള്‍ക്ക് കാവലിരിക്കുന്നു..

പ്രളയം... പ്രണയമായി....
ബലാല്‍ക്കാരമായി അവശേഷിക്കുന്നു.

No comments:

Post a Comment