Friday 29 November 2013

ഒരു ചാറ്റല്‍ മഴ

തൊടിയിലൊരു മാമ്പഴം വീഴുമ്പോഴെത്തുമീ
നനുനനുപ്പുള്ളോരീ ചാറ്റല്‍മഴ
വഴിയില്ലാ പുല്‍ക്കാടു താണ്ടിഞാനോടുമ്പോള്‍
നനയല്ലേ നീയന്നങ്ങമ്മചൊല്ലും
മാങ്ങയെടുത്തുഞാന്‍ തിരികെയെത്തുന്നേരം
തോര്‍ത്തുമുണ്ടാലമ്മ തലതുവര്‍ത്തും
മാമ്പഴത്തുണ്ടെന്നിലിറ്റിച്ച മധുരമായ്
സ്നേഹവിരുന്നെന്റെയമ്മയൂട്ടും
മുറ്റത്തുമുന്നിലായ് കാച്ചപയറിലൊരായിരം
തത്തമ്മ ചാഞ്ഞിറങ്ങി
കൈകൊട്ടിഞാനതു പായിക്കുംനേരത്തു
അമ്മയടുത്തങ്ങണഞ്ഞിരിക്കും
മടിയിലായ് കരുതിയ ചുട്ടപയറിനെ
സ്നേഹത്താലമ്മ വിടര്‍ത്തിനല്കും
മുറ്റത്തുകൂമ്പിയ കുഞ്ഞുകൂണൊന്നിനെ
നുള്ളിയെടുത്തമ്മ ചുട്ടുനല്കും
അമ്മമടിയിലായ് ചാഞ്ഞുറങ്ങുംനേരം
വിഷ്ണുവായ് ഞാനങ്ങഹങ്കരിക്കും
ഒടുവിലെന്‍ മടിയില്‍കിടന്നുകൊണ്ടെന്റമ്മ
മാമ്പഴതുണ്ടുരുചിച്ചിറക്കേ
ഒരുനേര്‍ത്തമഴപോലെ ഇറ്റിച്ച കണ്ണുനീര്‍
വിടപറയുന്നൊരാ മേഘമായി
തൊടിയിലെമാവിന്റെ കൊമ്പുകൊണ്ടമ്മയെ
തീകൂട്ടിഞാനതില്‍ ചേര്‍ത്തുവയ്ക്കേ
ഇനിയുംമരിക്കാത്ത സ്നേഹമായാമഴ
പിന്നെയും ചാറി അകന്നിടുന്നോ?

No comments:

Post a Comment