Tuesday 12 August 2014

മാംസം നഷ്ടപ്പെടുമ്പോള്‍

ഇരുളിന്‍ ചുഴിക്കുത്തുപോല്‍ പോയപകലുകള്‍
അരുണകിരണങ്ങള്‍തന്‍ പ്രഭകളാകാം

ഉഷ്ണമായെന്നിലുപ്പിട്ടുപോയൊരാ
ഓര്‍മ്മ വിയര്‍പ്പിന്‍ കണങ്ങളാകാം

ഏതോ കുളിര്‍കാറ്റു പാറിയകന്നതു
നേരിന്‍റെ നോവാം പിതൃക്കളാകാം

ഒരു ദാഹമായെന്‍റെ തൊണ്ടയില്‍ ചേര്‍ന്നത്
ഒരു തേങ്ങലിന്‍ ശബ്ദവീചിയാകാം

പലവുരു പിന്നിലേക്കാഴ്ത്തിയ സ്വപ്നങ്ങള്‍
ശിരസ്സില്‍ കനംവച്ച നോവുമാകാം

മുട്ടിവിളിക്കുമാ നിശ്വാസനാളമെന്‍
മുന്നില്‍കൊടുങ്കാറ്റു തീര്‍ത്തിരിക്കാം

കണ്ണുകള്‍ കണ്ടൊരാ കാണാത്ത ശേഷിപ്പെന്‍
ജന്മത്തിന്‍ നഷ്ടങ്ങളായിരിക്കാം

പ്രാണനെ മാത്രം പകുത്തെടുക്കുമ്പൊഴാ
ഗന്ധങ്ങ‍ളിഷ്ടത്തിന്‍ വഴികളാകാം

ഒടുവില്‍ ജഡമായി പിന്നിലേക്കെറിയുമ്പോള്‍
കാലുവലിച്ചെങ്ങോ മറയുന്ന കാലവും
എന്നെ മറന്നുപോകാം

ഋതുക്കളാം സാക്ഷികള്‍ കാവലിന്‍ പരിക്ഷകള്‍
എന്നിലൊരു പേമാരി പെയ്തു തീര്‍ക്കാം

ഒഴുകട്ടെ പുഴയിനി കുളിരുമായകലത്തില്‍
അടരുന്ന മണ്ണിന്‍റെ മരണമായി

പെയ്യട്ടെ ഗോളങ്ങള്‍ ഒരു മാരികൂടിയീ
കബന്ധംമുളയ്ക്കുന്ന കാവിനുള്ളില്‍

അന്നെഴുന്നേറ്റൊരു നോവിന്‍റെ ശീലു ഞാന്‍
പാടും മുളന്തണ്ടിനീണമായി.

No comments:

Post a Comment