Saturday 13 September 2014

ഊര്‍മിള

പലവാതില്‍ തുറന്നിട്ടും
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ

തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍

ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി

ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല

ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല

മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?

തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?

ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി

No comments:

Post a Comment