Tuesday 28 February 2017

ചിരിയഴക്

തുള്ളിത്തുള്ളിത്തുള്ളിവരുന്നൊരു
നാടൻ പെണ്ണേ നീ
തുമ്പച്ചോട്ടിൽ തുമ്പിയ്ക്കൊപ്പം 
പൂന്തേനുണ്ണാൻ വാ
കാറും കോളും കൊണ്ടീ മാനം
പൂമഴ പെയ്യിച്ചാൽ
കൂടെ ഞാനും നനയാം പെണ്ണേ
വാഴയിലത്താഴെ
സ്നേഹപ്പൂമഴ കൊള്ളും നാണം
കണ്ടു രസിക്കും ഞാൻ
തുള്ളി മുറിച്ചൊരു ചിരിയാൽ നിന്റെ
കവിളു ചുവക്കുമ്പോൾ
കണ്ണാൽ ഞാനൊരു കവിത മെനഞ്ഞാ
കരളിലുറപ്പിക്കും
കരിവള ചൊല്ലും കിന്നാരത്താൽ
വിരലു കടിക്കുമ്പോൾ
കവിളിൽ നുള്ളി കനവിൽ ഞാനൊരു
നോവു പകർന്നീടും
ചില്ല കുലുക്കി മഴയെ വീണ്ടും
നിന്നിലുണർത്തുമ്പോൾ
അറിയാമഴയിൽ കുതിരും ഞാനും
സ്നേഹമതൊന്നാലെ
കൈതപ്പൂവിൻ തൂമണമേറും നിന്റെ
മുടിത്തുമ്പിൽ
തൊട്ടുതലോടിയ കാറ്റിൽ ഞാനൊരു
ചൂളമടിക്കുമ്പോൾ
തൊട്ടുതൊടാതങ്ങോടിയൊളിച്ചെൻ
ചിരി മഴ പോലെന്നും

No comments:

Post a Comment