Tuesday 28 February 2017

സ്വാതന്ത്ര്യം

കൂട്ടം തെറ്റിയ ചാവാലിയായി
ഒന്നു കുരയ്ക്കാമെന്നു കരുതി
ഓടി വന്നതാണ്
സ്വാതന്ത്ര്യം മതിൽക്കെട്ടിനകത്ത്
തോക്കുകളുടേയും
ബാരിക്കേടിന്റേയും കാവലിൽ
ത്രിവർണ്ണ പതാകയായി പാറിക്കളിക്കുന്നുണ്ട്.
പിൻ കാലുമടക്കി
മുൻ കാലിൽ ഉയർന്നിരുന്ന്
ഒന്നോരിയിടാൻ തുടങ്ങുമ്പോഴേക്കും
കണ്ണീർവാതകമായും
ജലപീരങ്കിയായും
എന്റെ സ്വാതന്ത്ര്യത്തിനെ
വിലങ്ങണിയിച്ചു.
നിവർത്തിയ വാൽ
വീണ്ടും ചുരുട്ടി
കിഴക്കു വടക്കോട്ടേയ്ക്കൊരോട്ടം.
കമ്പിയഴികൾക്കുള്ളിൽ
എതു നിമിഷവും
മനുഷ്യന്റെ അക്രമം ഭയന്ന്
അസ്വാതന്ത്യത്തോടെ
കുറേ ജീവികൾ.
സമാധാനം
വാൽ വീണ്ടും നിവർത്തി
മാനവീയം വീഥിയിലേക്ക്
കൂട്ടം തെറ്റിയവർക്കൊപ്പം
കുരച്ചും, ഓരിയിട്ടും
ഒരിത്തിരി സ്വാതന്ത്ര്യം.
ആ സാംസ്ക്കാരിക തണലിൽ
അല്പാഹാരിയായി
ഇനിയൊന്നു മയങ്ങട്ടെ.

No comments:

Post a Comment