Tuesday 28 February 2017

കതിരുകൾ കിളിർക്കട്ടെ

കരിഞ്ഞ വേനൽ തുണ്ടുകളാലൊരു
കവിത രചിക്കുമ്പോൾ
വരണ്ട പാടത്തുയിരുകൾ ദാഹ
ചുടലകളാകുന്നു
പെരുത്ത കാറ്റിൽ തീക്കനൽ കോർത്തു
ഗുരുസി നടത്തുമ്പോൾ
കാവുകൾ കത്തിയ ചാരത്തറയിൽ
വെന്ത കബന്ധങ്ങൾ
ശുദ്ധികലശ പെരുമഴ പെയ്യാൻ
കോലം തുള്ളുമ്പോൾ
തോറ്റംപാട്ടിൻ ഈരടി ചൊല്ലി
ദേവി മടങ്ങുന്നു
യക്ഷിത്തറയും കരിമ്പനവട്ട -
ത്തലവറ ഭൂതങ്ങൾ
നാവു മുറിച്ചു നിശബ്ദമനസായ്
കാവു മറക്കുന്നു
ചുടലക്കാടുമുറിച്ചു ചിലമ്പാൽ
താണ്ടവമാടുമ്പോൾ
രക്തം വാർന്ന കുഴിച്ചാലുകളിൽ
ഭൂമി പകുക്കുന്നു
പ്രണയക്കൂടു തകർന്ന ജഗത്തെ
വേനലുരുക്കുമ്പോൾ
കൊന്നു മുറിച്ചൊരു കോശക്കൂടായ്
ഹൃദയമിരിക്കുന്നു
ചങ്ങലയിട്ടുമുറുക്കും ജാതി
കൊമ്പുകൾ കോർക്കുമ്പോൾ
അഞ്ചാം ജാതിക്കിടമില്ലാതവർ
പട്ടിക തീർക്കുന്നു
അധികാരത്തിൻകെട്ട മനസ്സൊരു
പൂതനയാകുമ്പോൾ
തൊണ്ട വരണ്ട കിളിക്കൂട്ടങ്ങൾ
കണ്ണു മിഴിക്കുന്നു
പെരുവിരൽ ദക്ഷിണ നല്കാനായി
തലമുറ മണ്ണിൽ ജനിക്കാതെ
കതിരുകൾ വാനപ്പെരുമഴയായി
മണ്ണിലമർന്നു കിളിർക്കട്ടെ.

No comments:

Post a Comment