Saturday 1 April 2017

ജാലകവാതില്‍ തുറക്കാം

ജാലകവാതില്‍ തുറക്കാം
പിന്നിലേയ്ക്കൊന്നെത്തിനോക്കാം
അവിടെയാപ്പഴമതന്‍ പൂങ്കുളിര്‍കൊള്ളുന്ന
കുടുംബത്തിലേയ്‌ക്കൊന്നു ചെല്ലാം
കൂടുമ്പോളിമ്പമായ് കൂട്ടച്ചിരിയുടെ
സ്‌നേഹക്കുടുക്കിലൊളിക്കാം
അമ്മമടിയില്‍ ശയിക്കാം
ഉണ്ണിവായും തുറന്നമ്മയ്ക്കുമുന്നിലെ
കുഞ്ഞുകിടാത്തിയായ് മാറാം
ഇല്ലാത്തപേനിനെ കുത്തിനോവിച്ചമ്മ
മുടിപിന്നികെട്ടുന്നനേരം
ഉള്ളിലെക്കാര്യങ്ങളെല്ലാം പറഞ്ഞെന്‍റെ
നെഞ്ചിലെ ഭാരമിറക്കാം
അമ്മയും ഞാനുമെന്‍ ചേട്ടനുംചേര്‍ന്നിട്ട-
ങ്ങന്താക്ഷരിചൊല്ലിടുമ്പോള്‍
തോല്‍ക്കാതെയുത്തരം ചൊല്ലിത്തരുന്നൊരാ
യച്ഛന്റെ വാത്സല്യമാകാം
പഴങ്കഥപ്പാട്ടും കടംകഥക്കൂട്ടുമായ്
വെറ്റിലച്ചെല്ലം തുറക്കേ
കണ്ണുംമിഴിച്ചെന്റെ മുത്തശ്ശിക്കൊപ്പം
തട്ടൂടിമേലേയിരിക്കാം
സന്ധ്യക്കുനാമംജപിക്കുമ്പോള്‍ മുത്തച്ഛന്‍
ചൊല്ലിത്തരുന്ന കഥകള്‍
തിന്മയ്ക്കുമേലെയാ നന്മജയിക്കുന്ന
സത്യമുദിക്കും കഥകള്‍
ജന്നലടയ്ക്കുമ്പോള്‍ വീണ്ടും തനിച്ചായി
ഈ മുറിക്കുള്ളിലിരുട്ടില്‍
അപ്പുറമിപ്പുറംമക്കളുണ്ടച്ഛനും-
മുറികളടച്ചായിരുട്ടില്‍
ഒന്നുരിയാടുവാന്‍ 'നെറ്റു' പരതുന്ന
ജന്മങ്ങളാകുന്നു നമ്മള്‍
ബന്ധങ്ങളില്‍ സ്‌നേഹമെന്തെന്നറിയാതെ
ഒറ്റമനുഷ്യരായ് മാറാന്‍.

No comments:

Post a Comment