Tuesday 4 August 2015

എതിര്‍പാട്ടുപാടാനായ്


---------------------------------------
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു
നുണക്കുഴിക്കവിളിലെ കുങ്കുമവര്‍ണ്ണമെന്‍
ഹൃദയത്തില്‍ മഴച്ചിന്തു ചേര്‍ത്തുവയ്ക്കും
നീ പകര്‍ന്നീടുന്ന മധുരമാം നോവെന്‍റെ
പുസ്തകക്കെട്ടിലൊളിച്ചുവയ്ക്കും
ആരാരും കാണാതെ ചോറ്റുപാത്രത്തിലെ
രുചിയുള്ള ചമ്മന്തി നീ തരുമ്പോള്‍
കണ്ണു നനയുന്ന സ്നേഹമായ് ഞാന്‍നിന്നെ
കണ്ണെടുക്കാതങ്ങു നോക്കിനില്‍ക്കും
ഇതളിട്ട വാകതന്‍ ചോട്ടിലാമഴയത്ത്
ഏകനായ് ഞാന്‍ നിന്നെ കാത്തിരിക്കേ
മഴതോര്‍ന്നു നില്‍ക്കുന്ന പകലിനെപ്പോലെ നീ
മധുരമായെന്നോട് ചേര്‍ന്നുനില്‍ക്കും
കാലപ്രവാഹങ്ങള്‍ മായ്ച്ചുവച്ചീടുന്ന
ഋതുക്കളില്‍ നീയെങ്ങു പോയൊളിച്ചു
പുസ്തകത്താളിലെ മയില്‍പ്പീലിത്തുണ്ടുമായ്
ഞാനെന്നുമീവഴി കാത്തുനില്‍ക്കും
വിടപറയാത്തൊരു കണ്ണുമായീവഴി
അണയുമോ നീയെന്‍റെ പ്രാണനായി
മറുവാക്കു ചൊല്ലാനോ എതിര്‍പാട്ടുപാടാനോ
നീമാത്രമാണെന്‍റെ പൂങ്കുയിലേ
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു

No comments:

Post a Comment