Thursday 5 November 2015

രാവണയുമ്പോള്‍

കനല്‍ക്കാട്ടിലൂടൊരു
നിഴലോടി മറയുമ്പോള്‍
നിലാവിന്റെ മണിപ്പൂക്കള്‍ 
ചിതറി വീഴും
വിടരാനായ്ക്കൊതിപൂണ്ട
മലര്‍മൊട്ടിലൊരു കാറ്റ്
തഴുകിക്കൊണ്ടെവിടേക്കോ
പറന്നുപോകും
മിനുങ്ങുന്നയുടലുമാ-
യിരുട്ടിന്റെ പുതപ്പിങ്കല്‍
ചിലചിത്രം വരയ്ക്കുന്ന
മിനുമിനുങ്ങി
തണുവുള്ളയിലക്കൂട്ടി-
ലൊരുമതന്‍ കരുത്തോടെ
യൊരുമെയ്യാലുറങ്ങുന്ന
പുളിയുറുമ്പ്
ഇഴയുന്ന സമയത്തി-
ലൊരുവാക്കും പറയാത
യലയുന്ന മനസ്സിന്റെ
ചിറകിനുള്ളില്‍
ഒരു കൂടുകൂട്ടിയെന്‍
ഓര്‍മ്മതന്‍ മരുപ്പച്ച
ചൂടുന്നു കിനാവിന്റെ
ഇന്ദ്രജാലം

No comments:

Post a Comment