Thursday 5 November 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം

ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍

പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ

കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം

കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും

അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.

No comments:

Post a Comment