Friday 25 July 2014

ഒരുമാത്രയറിയുന്നു ഞാനും

താരാട്ടുപാടിയുറക്കാം 
തുമ്പീ തേനുണ്ട് ചാരെ മയങ്ങ്
പൂവിതള്‍തുമ്പിലെന്‍ മൗനം
സ്നേഹ കാറ്റിന്നലകളായി ചേര്‍ക്കാം
പച്ചിലചാര്‍ത്തിലെ മുത്തായ്
കിങ്ങിണിതൂങ്ങുമാ മഞ്ഞില്‍
കൈവിരല്‍ നീട്ടുന്നു സൂര്യന്‍
സ്ഫടികക്കുടങ്ങളായ് മിന്നാന്‍
സ്നേഹം സ്ഫുരിക്കും മഴയില്‍
വില്ലുകുലയ്ക്കുമീ വാനം
ഏഴുവര്‍ണ്ണങ്ങളാ ചാര്‍ത്തില്‍
സ്നേഹ ബന്ധനം തീര്‍ക്കുന്നു പാരില്‍
വല്ലികള്‍ ബന്ധിച്ച കൈകള്‍
വാനില്‍ കൈകൂപ്പി മൗനം മറക്കേ
സ്നേഹത്താല്‍ വന്നൊരു പക്ഷി
പ്രേമക്കൂടൊന്നു കൂട്ടുന്നു ഹൃത്തില്‍
മൗനം മറന്നുഞാന്‍ പാടി
ഹൃദയരാഗം പകര്‍ന്നുഞാന്‍ കാറ്റില്‍
ശലഭങ്ങള്‍ പൂക്കുന്ന സ്വപ്നം
മഴക്കാറുമായി പിന്നാലെ വന്നു
തുള്ളികള്‍ കോര്‍ത്തൊരു മാല
ഉള്ളില്‍ കുളിരായി ചാര്‍ത്തുന്നു മെല്ലെ
കാലമീ പൂക്കള്‍ കൊഴിക്കേ
ജരപൂണ്ട നരനായി ഞാനും
അകലുന്നു തണലുകള്‍ ദൂരെ
മഴകൊണ്ടു കുളിരുന്നു വീണ്ടും
മനസ്സിതാ ചായുന്നു ചാരെ
പോയ പകലിന്‍റെയോരത്തു മെല്ലെ
ചിറകുവിടര്‍ത്തുന്നു പ്രണയം
മഴക്കൂണുകള്‍ ചാര്‍ത്തിയീ രാവില്‍
രതിനീണ്ട യാമത്തിനൊടുവില്‍
അറിയുന്നു ഞാനെന്‍റെ മരണം.

No comments:

Post a Comment