Tuesday 15 July 2014

ഉള്ളിലേക്ക്

മുത്തുപതിപ്പിച്ച നീലക്കുടയ്ക്കുള്ളില്‍
അമ്പിളിമാമനെ നോക്കിനില്‍ക്കേ
ഉള്ളിലൊരായിരം താളങ്ങള്‍ ചേര്‍ത്തെന്‍റെ
അമ്മതന്‍ താരാട്ടു കേട്ടുഞാനും

ഇങ്കുചോദിച്ചപ്പോള്‍ നെഞ്ചോടമര്‍ത്തിയാ
പാല്‍ക്കുടം ചുണ്ടിലായ് ചേര്‍ത്തുവച്ചു
അമ്മ പകര്‍ന്നോരാ സ്നേഹത്തിന്‍ പാല്‍ക്കടല്‍
ഇന്നുമേ ചുണ്ടില്‍ കിനിഞ്ഞു നില്‍പ്പൂ

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ കുസൃതിയായ്
ബാല്യം നടന്നങ്ങു മാഞ്ഞുപോകെ
മറ്റൊന്നുമില്ലെന്‍റെ ചിന്തയില്‍ ചേര്‍ക്കുവാന്‍
ശ്രേഷ്ഠമാം തണലിനു പകരമായി

ആകാശക്കൂട്ടിലെ കുഞ്ഞുകൊട്ടാരത്തില്‍
അച്ഛന്‍റെ കൈപിടിച്ചമ്മ പോകെ
എള്ളിന്‍മണികളും കറുകയും കൊണ്ടുഞാന്‍
വെറുതേ മനസ്സില്‍ വിരുന്നുവച്ചു

എന്‍ നിഴല്‍ച്ചന്തത്തില്‍ ചുമ്മാഭ്രമിച്ചു ഞാന്‍
കാലമറിയാതെ പാഞ്ഞുപോകെ
ഇറ്റിറ്റുവീഴും വിയര്‍പ്പിന്‍ കണങ്ങളില്‍
ഞാനുമാ സത്യം തിരിച്ചറിഞ്ഞു

നാളെ പുലര്‍കാലെ പോകണം ഞാനുമാ
കൂട്ടിനകത്തൊരു പൈങ്കിളിയായ്
ഉള്ളില്‍ മറച്ചൊരാ കസ്തൂരി ഗന്ധത്തില്‍
ചേര്‍ന്നുലയിക്കുവാന്‍ പോകവേണം.

No comments:

Post a Comment