Saturday 18 October 2014

നില്‍പുസമരം


ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും
ആരാണ്ടാ പറഞ്ഞവരത്രെ
ചുമ്മാണ്ടാ നിയ്ക്കണതല്ല
നെല്ലില്ലാ അവരുടെചട്ടീല്‍
കാടില്ലാ തിരിയണ മക്കള്‍
കൂട്ടത്തില്‍ നിക്കണ മരമീ
കാടെന്നു ചൊല്ലണ നാട്ടാര്‍
ഒറ്റകയ്ക്കു നിക്കണമരത്തെ
വെട്ടിക്കോ കാടരു കാണാ
പുലിയുണ്ടാ മടയുടെ പിന്നില്‍
ഒഴുകുന്ന പുഴയുടെ മറവില്‍
പലതുണ്ടായ് പൊട്ടണവെള്ളം
കുപ്പീലായ് വാങ്ങണ കണ്ടാ
ആ കുടിലിന്‍റെ മറവിലുകണ്ടാ
ഒരുകുഞ്ഞു കരയണകണ്ടാ
പെരുകുന്ന വയറതുകണ്ടാ
പതിനാലു തികയണപെണ്ണാ
അറിയാത്ത ബാല്യമതൊന്നില്‍
തിരിയാത്ത അമ്മ മനത്തെ
എല്ലിച്ച കോലമതൊന്നായ്
ചിത്രത്തില്‍ കോര്‍ക്കണകൂട്ടര്‍
പെരുകുന്ന രോഗമതൊന്നില്‍
വലയുന്ന കാടിന്‍കൂട്ടില്‍
ഒരുഞാണിന്‍ പഞ്ഞംതീര്‍ക്കാന്‍
ഉഴറുന്നു കാടിന്‍ മക്കള്‍
കണക്കന്‍റെ നാള്‍വഴിയില്‍
പൊലിയുന്ന കാടിന്‍മക്കള്‍
തുടിക്കുന്ന ഹൃദയത്തോടെ
പറയില്ലിനിയോരുനോവും
ദുരിതത്തിന്‍ കണക്കുകുറിക്കാന്‍
കാറിലായ് എത്തണകൂട്ടര്‍
കാടെത്തും മുമ്പേതന്നെ
കുളിരുള്ള കൂട്ടിലുറങ്ങും
പരിപ്പുള്ള അണ്ടിചവച്ചും
കുപ്പീലെ വെള്ളമൊഴിച്ചും
ദുരിതകഥ തീര്‍ത്തെഴുതുമ്പോള്‍
മായുന്നു കാടിന്‍ മക്കള്‍
ചോരുന്ന കുടിലിന്‍കീഴെ
കിടുങ്ങുന്ന കാടിന്‍മക്കള്‍
ദുരിതത്തിന്‍ പഞ്ഞംപറയാന്‍
നാടിന്‍റെ ഓരംചേര്‍ന്നു
ഭരണത്തിന്‍ കൊടികള്‍പറക്കും
തെരുവിന്‍റെ ഇടനാഴിയിലായ്
നില്‍പിന്‍റെ സമരംപേറി
ദുരിതപാട്ടവരുമുഴക്കി
അടിയാളര്‍ നില്‍ക്കുംനേരം
പൊടിപാറും കൊടിയുംപേറി
ഓണത്തിന്‍ കാഴ്ചക്കൂട്ടം
നഗരത്തില്‍ വലയംചെയ്തു
നഗരത്തിന്‍ നന്മവിളമ്പി
നാടാടെ കെട്ടുംകാഴ്ചേം
ഉരുളുന്ന വണ്ടിക്കുള്ളില്‍
മാവേലി കൈയ്യുംകെട്ടി
നില്‍ക്കുന്നു കാടിന്‍മക്കള്‍
തെരുവിന്‍റെ ഓരത്തിപ്പോള്‍
മാവേലി പോയിട്ടിന്നും
കഞ്ഞിക്കു വകയില്ലാതെ
ഒരുനേരം കോട്ടിയകുമ്പിള്‍
കരിഞ്ഞിട്ടും മഴപെയ്തില്ല
ഒരു തുള്ളി നീരിന്‍ തുണ്ടീ
മൗനത്തിന്‍ കരകണ്ടില്ല.
ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും.

No comments:

Post a Comment