Friday 18 October 2013

കലി

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍

വിടര്‍ന്നാടട്ടെ തരുണികള്‍
വിഷധൂളികള്‍ ചുരത്തും ഫണങ്ങളില്‍

പകര്‍ന്നുറയട്ടെ രുധിരവും
രതിമറന്ന കാമവെറികളില്‍

പകലുറങ്ങട്ടെ ലഹരിതണുപ്പിച്ചൊരീ
നിഴലറിയാക്കയങ്ങളില്‍

പെയ്തുതോരട്ടെ കണ്ണീര്‍വറ്റിചുളിഞ്ഞ
കൃശഗാത്രരാം മേഘരൂപികള്‍

പടര്‍ന്നോഴുകട്ടെ മൗനം രക്തതളങ്ങളില്‍
ചലനമറ്റ കബന്ധങ്ങള്‍ പോലവേ

മനസ്സിന്‍ ദാനപാത്രങ്ങളില്‍ വിഷംചേര്‍ത്ത്
പകരട്ടെ മതഭ്രാന്തില്‍ പുതിയ ലായങ്ങളില്‍

മൂക്കളയൊലിപ്പിച്ചലയും തെരുവുകള്‍
പിച്ചതെണ്ടിക്കരയും ചെറുബാല്യങ്ങളാകട്ടെ

മുലചുരത്തട്ടെ അധികാരകോണുകള്‍
കലിചേര്‍ത്തുണര്‍ത്തുന്ന തെരുവുയുദ്ധങ്ങള്‍

മറക്കുക നാം നമ്മെത്തന്നെ, യുള്ളിലുറയും
നന്മയെ ബലിവച്ച്, കാക്കുക കലിമനസ്സിനെ

ഇതു കലികാലം, സ്നേഹവും പ്രണയവും
വഴിതെറ്റിയകലുന്ന ബലാല്കാരങ്ങള്‍

വേഴ്ചകള്‍ മനസ്സിന്‍കുടിലതന്ത്രങ്ങള്‍
കാഴ്ചദ്രവ്യങ്ങള്‍ മനസും പിതൃത്വവും

നാവുനീണ്ടലറുമാ കറുത്തകലിയെ
കാണുവാനാവില്ലെനിക്കിനിയശേഷവും

കണ്ണടയ്ക്കുന്നു, മറന്നുറങ്ങുന്നൂ ഞാനാ
മനുഷ്യത്വം പിച്ചിയെറിഞ്ഞകുഴിമാടങ്ങളില്‍

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍.

No comments:

Post a Comment