Monday 7 October 2013

മിണ്ടാനാകാതെ

എന്‍റെ ഗ്രാമം
തുടുത്ത കവിളിതളില്‍
പുതിയ ചായങ്ങള്‍ ചാലിച്ച്
കാമാതുരയായി
വിടര്‍ന്നുനില്‍ക്കുന്നു.

മുന്‍പെന്നോ
ഞാനവളുടെ ഹൃദയവും
തുടിപ്പുമായിരുന്നു

രണ്ട്ചെമ്മണ്‍പാതകള്‍ തീര്‍ത്ത
നാല്‍ക്കവലയില്‍
വിടര്‍ന്ന ആല്‍മരത്തിനുനുകീഴെ
അവളുടെ ഹൃദയമായി
ഞാന്‍ മൂളിക്കൊണ്ടിരുന്നു.

ഏറുമാടക്കടയിലെ രത്നാകരേട്ടന്‍
രാവിലെ എന്നെയുണര്‍ത്തും

പിന്നെ വായ്തോരാതെ
ആകാശവാണിയുടെ
ഒഴുകിയെത്തുന്ന തരംഗങ്ങളെ
ഗ്രാമത്തിന്‍റെ തുടിതാളമായി
പകര്‍ന്ന് ജോലിതുടങ്ങുകയായി.

കണാരേട്ടനും, മാധവന്‍ മാസ്റ്ററും
ചെത്തു വേലായുധനും
വാസുവേട്ടനും, നിരന്ന
ആല്‍ത്തറ, എന്‍റെ മൊഴികള്‍ക്ക്
പുതിയ അര്‍ത്ഥതലങ്ങള്‍തേടും

ഇതിനിടയിലെപ്പോഴോ
ചെമ്മണ്‍ പറത്തി പറന്നെത്തുന്ന
രാഗിണി ബസ്
യാത്രക്കാരോടൊപ്പം
ഒരു വര്‍ത്തമാനപത്രവും
അവര്‍ക്കായ് വച്ചുനീട്ടും

എനിക്കിനിയല്പം വിശ്രമമാണ്
ചര്‍ച്ചകള്‍ കറുത്തയക്ഷരങ്ങളിലൂടെ നീണ്ട്
പലവഴിക്കായി പിരിയും

രത്നാകരേട്ടന്‍
അമ്മിണിപശുവിനെ
പാടത്തേക്ക് കൊണ്ടുപോകുമ്പോള്‍
എന്‍റെ ശബ്ദത്തിനും പൂട്ടുവയക്കും

പിന്നെനിക്ക് കൂട്ടായി
മുത്തിയമ്മയും തത്തയും മാത്രം
വഴിയാത്രക്കാരെ പുലഭ്യം പറഞ്ഞും
നീട്ടിവിളിച്ചും
അവരവിടെക്കിടന്ന് മയങ്ങും

നേരം സന്ധ്യമയങ്ങുമ്പോള്‍
ഞാന്‍ വീണ്ടും പാടിയും കഥപറഞ്ഞും
കൃഷിപ്പാടം പറഞ്ഞും
ഉണരുകയായി

ഒപ്പമൊരു ചന്തയും
അവിടെ അരങ്ങൊരുങ്ങും
ഏകദേശം ഗ്രാമം മുഴുവന്‍
എന്‍റെചുറ്റും

രാവേറെക്കഴിയുമ്പോള്‍
രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചകളും
കലാസാഹിത്യ പ്രവര്‍ത്തനങ്ങളുമായി
എന്‍റെ പിന്നിലെ ഗ്രന്ഥശാലയില്‍ ഒരു കൂട്ടം

പിന്നെ നാടുറങ്ങുകയായി
ഒരു നിലാവെളിച്ചെത്തിലെന്നപോലെ

ഇന്നും ഈ ഗ്രാമത്തില്‍ ഞാനുണ്ട്
മറാലകള്‍ പൊതിഞ്ഞ്
കൊടിതോരണങ്ങള്‍ കൊണ്ട് മറഞ്ഞ്
മിണ്ടാനാകാതെ ഗ്രാമത്തിന്‍റെ
ചായക്കൂട്ടിനകത്ത്
ശ്വാസഗതിയകന്ന്
മഷിയെഴുതാതെ

No comments:

Post a Comment